കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
Sunday, October 15, 2023 1:11 AM IST
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്തെ ബോംബെയിലെത്തി വലിയ ഗായകനായി. ഇന്നത്തെ പേര് കുമാര്‍ സാനു. ഇന്നും ആ ശബ്ദത്തെ ഭ്രാന്തമായി പ്രണയിക്കുന്നവര്‍ ഒട്ടേറെ... അടുത്ത വെള്ളിയാഴ്ച സാനുദായ്ക്ക് 66 വയസ് തികയുന്നു...
സംഗീത സംബന്ധമായ രണ്ടു ഫേസ്ബുക്ക് പേജുകളില്‍ വന്ന രണ്ടു പോസ്റ്റുകളില്‍നിന്നുള്ള വാചകങ്ങള്‍ കാണാം.
ഒരേയൊരു ഗായകനെ മാത്രമേ പരിഹാസച്ചുവയോടെ സമീപിച്ചിട്ടുള്ളൂ. അതു കേദാര്‍നാഥ് ഭട്ടാചാര്യ എന്ന കുമാര്‍ സാനുവിനെയാണ്. പാട്ടിനു സമീപം കുമാര്‍ സാനു എന്ന പേരു കണ്ടാല്‍ ഇഷ്ടക്കേടു തോന്നിയിരുന്ന കാലം... (നിഖില്‍ വേണുഗോപാല്‍/ എം3ഡിബി)
ചെറുപ്പത്തില്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഗായകനായിരുന്നു കുമാര്‍ സാനു. മൂക്കിലൂടെ പാടുന്ന ശബ്ദം എന്നായിരുന്നു പറയാറുള്ളത്. മൂക്കിലെ സ്വരം കേള്‍ക്കാന്‍ അരോചകം എന്നൊക്കെ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഹിറ്റ് പാട്ടുകള്‍ പോലും കേള്‍ക്കാറില്ലായിരുന്നു. (നദീം ഇ.വി./ ദ മ്യൂസിക് സര്‍ക്കിള്‍).
ഇവര്‍ ഇരുവര്‍ക്കും ഇപ്പോഴും കുമാര്‍ സാനുവിനോട് അതേ ഇഷ്ടക്കേടുണ്ട് എന്നു കരുതാതിരിക്കാന്‍ തുടര്‍ന്നു വായിക്കുക:
തിരിച്ചറിയുന്ന ഇഷ്ടം
ആ ധാരണ വളരെക്കാലങ്ങള്‍ക്കു ശേഷമാണ് തിരുത്തപ്പെട്ടത്... റൊമാൻസിന്റെ ഏറ്റവും മൂര്‍ത്തമായ ശബ്ദങ്ങളിലൊന്നായിരുന്നു കുമാര്‍ സാനുവിന്റേതെന്നു തിരിച്ചറിഞ്ഞതു പ്രധാനമായും അനു മല്ലിക്കിന്റെ ഗാനങ്ങളിലൂടെയാണ്. ഭാവസൃഷ്ടിക്കായി കുമാര്‍ സാനുവിന് ഒരിക്കല്‍പ്പോലും ആയാസപ്പെടേണ്ടി വന്നതായി തോന്നിയിട്ടില്ല. സ്വതസിദ്ധമായി ഒരു ഈണം മൂളുമ്പോഴേക്കും പ്രണയവും വിരഹവും ശോകവുമൊക്കെ സാക്ഷാത്കരിക്കുന്ന ഭാവനിര്‍ഭരമായ ശബ്ദം! (നിഖില്‍ വേണുഗോപാല്‍).
ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം കുമാര്‍ സാനുവിന്റെ പാട്ടുകള്‍ ഏറ്റവും പ്രിയപ്പെട്ടതാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോള്‍ കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടംതോന്നുന്നത് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളാണ്. ആ പാട്ടുകള്‍ക്കു കിട്ടുന്ന ഫീല്‍ അതിഭയങ്കരമായി ആസ്വദിക്കുന്നു. പാട്ടില്‍ സംഗതികളേക്കാള്‍ മേലെയാണ് ഭാവം എന്നതു കൂടുതലായി തിരിച്ചറിയുന്നു (നദീം ഇ.വി.).
ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്നപ്പോഴും കുമാര്‍ സാനുവിനു ഹേറ്റേഴ്സ് ഉണ്ടായിരുന്നുവെന്നും പതിറ്റാണ്ടുകള്‍ക്കിപ്പുറം അവരെപ്പോലും അദ്ദേഹം പാട്ടിലാക്കി ഇഷ്ടക്കാരാക്കിയെന്നും അറിയുന്നത് ചെറുതല്ലാത്ത കൗതുകമുണ്ടാക്കുന്നുണ്ട്. അതാ സ്വരത്തിന്റെയും ഭാവത്തിന്റെയും മാന്ത്രികതയല്ലാതെ മറ്റെന്താണ്! കിംഗ് ഓഫ് മെലഡി എന്ന് വേറെയാരെ വിളിക്കാനാണ്!
പാട്ടിന്റെ ലോകം
ഗായകനും സംഗീതസംവിധായകനുമായ പശുപതി ഭട്ടാചാര്യയുടെ മകനായി 1957 ഒക്ടോബര്‍ 20ന് കോല്‍ക്കത്തയിലാണ് കേദാര്‍നാഥ് ഭട്ടാചാര്യയുടെ ജനനം. ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയ്ക്കു സമീപമുള്ള വിക്രംപുരില്നിന്നു കോല്ക്കത്തയിലെത്തിയതാണ് പശുപതി ഭട്ടാചാര്യയും കുടുംബവും. പാട്ടിന്റെ പുതുലോകം തേടി ബോംബെയിലെത്തിയ കേദാര്‍നാഥ് ഇരുപതോളം ഭാഷകളില്‍ പാടിയ താരമായി വളര്‍ന്നു.
1991 മുതല്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി മികച്ച ഗായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി. ഒറ്റ ദിവസം ഏറ്റവും അധികം ഗാനങ്ങള്‍ പാടിയതിനുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് 1993ല്‍ സ്വന്തം പേരില്‍ കുറിച്ചു. 2009ല്‍ പത്മശ്രീയും നേടി. കോടിക്കണക്കിന് ആരാധകരെ വിസ്മയിപ്പിച്ച് ഇപ്പോഴും അദ്ദേഹം പാടുന്നു.
ജീവിതവഴികളെക്കുറിച്ചുള്ള കുമാര്‍ സാനുവിന്റെ ഓര്‍മകള്‍ ഇങ്ങനെ:
കോല്‍ക്കത്തയുടെ സംഗീതം
ഖയാലും തുംരിയും ഫോക് മ്യൂസിക്കും കേട്ടാണ് ഞാന്‍ വളര്‍ന്നത്. കോല്‍ക്കത്തയുടെ സംഗീതസംസ്കാരം അത്രയ്ക്കു വിപുലമാണ്. പാശ്ചാത്യ സംഗീതത്തോട് എനിക്ക് ഒട്ടും താത്പര്യം തോന്നിയിട്ടില്ല. ദിവസവും രാത്രി പിതാവ് വീട്ടില്‍ പാടുന്നതു കേള്‍ക്കും. അദ്ദേഹത്തിന് ഒരു സംഗീത സ്കൂള്‍ ഉണ്ടായിരുന്നു. സരസ്വതീപൂജയുടെ സമയത്ത് അവിടെയുള്ള കുട്ടികള്‍ എല്ലാം ചേര്‍ന്നു സംഗീത പരിപാടി അവതരിപ്പിക്കും. അതിന്റെ അവസാനം പിതാവ് പാടാറുള്ളത് എന്നെ ആഴത്തില്‍ സ്വാധീനിച്ചു. മൊഹല്ല മുഴുവന്‍ ഒരു ചെറിയ മൈക്കിലൂടെ വരുന്ന അദ്ദേഹത്തിന്റെ പാട്ടിന് കാതോര്‍ത്തിരിക്കും.
ഹോട്ടലിലെ പാട്ട്
എന്റെ മുതിര്‍ന്ന സഹോദരങ്ങള്‍ ഒരു ഓര്‍ക്കസ്ട്രയില്‍ പാടിയിരുന്നു. റിഥം പ്ലെയര്‍ ആയാണ് ഞാന്‍ അവരോടൊപ്പം ആദ്യം ചേര്‍ന്നത്. പാട്ടുകാരന് ആവുന്നതിനോടു പിതാവിന് എതിര്‍പ്പൊന്നുമില്ലായിരുന്നു. എന്നാല്‍, പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു.
1979ല്‍ ഞാന്‍ സ്റ്റേജ് ഷോകളില്‍ പാടിത്തുടങ്ങി. ആഴ്ചയില്‍ ഒരു പരിപാടിയൊക്കെയേ അന്നുണ്ടാകൂ. അങ്ങനെയിരിക്കെ ഹോട്ടല്‍ വിനീതില്‍ ആദ്യമായി ജോലി കിട്ടി. മദ്യം വിളമ്പാത്ത വെജിറ്റേറിയന്‍ ഹോട്ടല്‍ ആയിരുന്നതിനാല്‍ അവിടെ പാടുന്നതിനോടു പിതാവിന് എതിര്‍പ്പില്ലായിരുന്നു.
ഗസലുകളും കിഷോര്‍ കുമാര്‍ ഗാനങ്ങളുമാണ് അന്നു ഹോട്ടലില്‍ പാടുക പതിവ്. മോശമല്ലാത്ത തുക ശമ്പളമായി കിട്ടിയപ്പോഴും ലളിതമായ ജീവിതം മുന്നോട്ടുകൊണ്ടുപോയി. പിതാവിന്റെ പാതയിലൂടെ പോകാനായിരുന്നു ആഗ്രഹം.
ബോംബെ സ്വപ്നങ്ങള്‍...
കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ പാടുമ്പോള്‍ എന്റെ സ്വരം അദ്ദേഹത്തിന്റേതുമായി നല്ല സാമ്യം ഉണ്ടെന്നു ശ്രോതാക്കള്‍ പറയുമായിരുന്നു. സിനിമയില്‍ പാടണമെന്ന ആഗ്രഹം തീവ്രമായത് അങ്ങനെയാണ്. അതിനെനിക്ക് കോല്‍ക്കത്തയില്‍നിന്നു പുറത്തുകടക്കണമായിരുന്നു. പിതാവ് എതിരായിരുന്നെങ്കിലും 1986ല്‍ സ്വപ്നങ്ങള്‍ക്കു പിന്നാലെ ഞാന്‍ ബോംബെയില്‍ എത്തി. വഷിയിലെ ഒറ്റ മുറിയില്‍ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം.
ബോംബെയിലെത്തി ആറു ദിവസത്തിനകം ചെമ്പൂരിലെ ആരാധന ഗസ്റ്റ് ഹൗസില്‍ പാടാന്‍ അവസരം കിട്ടി. ശ്രോതാക്കളുടെ വലിയ നിരയ്ക്കു മുന്നില്‍ മേരേ നേനാ സാവന്‍ ഭാദോം എന്ന ഗാനമാണ് ആദ്യം പാടിയത്. ആയിരക്കണക്കിനു രൂപയാണ് പാട്ടുകള്‍ക്ക് ടിപ് ആയി കിട്ടിയത്. അതോടെ ആ ജോലി സ്ഥിരമായി. അവിടെ ഒരു വര്‍ഷം ജോലിചെയ്ത ശേഷം പണം സ്വരൂപിച്ചുവച്ചു കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ പാടി ഒരു കാസറ്റ് പുറത്തിറക്കി.
ജഗ്ജീത് സിംഗിനു മുന്നില്‍
ആ കാസറ്റ് റിക്കാര്‍ഡ് ചെയ്യുന്ന വേളയില്‍ സ്റ്റുഡിയോയില്‍വച്ച് ജഗ്ജീത് സിംഗ് ജിയെ കാണാന്‍ ഇടയായി. എന്റെ പാട്ടുകള്‍ അദ്ദേഹത്തിന് ഇഷ്ടമായി. എനിക്കതു വലിയ അദ്ഭുതമായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ ഞാന്‍ തൊട്ടുതൊഴുതു. പിറ്റേന്ന് ഉച്ചയ്ക്കു തന്റെ വീട്ടിലെത്താന്‍ നിര്‍ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്.
കിഷോര്‍ കുമാറിന്റെ ഒരു പെപ്പി നമ്പര്‍ പാടാനായിരുന്നു വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശം. മേരേ സാമ്നേവാലി ഖിഡ്കീ മേ എന്ന പാട്ടാണ് പാടിയത്. ഉടനെ അദ്ദേഹം ഒരു പേനയും കടലാസും തന്ന് പുതിയൊരു പാട്ട് എഴുതിയെടുത്തു പഠിക്കാന്‍ ആവശ്യപ്പെട്ടു.
അഞ്ചു മിനിറ്റുകൊണ്ട് ആ പാട്ടു പഠിക്കാനായതു വലിയ ഭാഗ്യമായി. അദ്ദേഹമെന്നെ ഫെയ്മസ് സ്റ്റുഡിയോയിലേക്കു കൂട്ടിക്കൊണ്ടുപോയി. പതിനഞ്ചു മിനിറ്റുകൊണ്ട് ആ പാട്ട് റിക്കാര്‍ഡ് ചെയ്തു. ജഗ്ജീത്ജി എന്നെ കെട്ടിപ്പിടിച്ചു തന്റെ പോക്കറ്റില്‍നിന്ന് 1,500 രൂപയെടുത്തു സമ്മാനിച്ചു.
തുടര്‍ന്ന് അദ്ദേഹം എന്നെ കൊണ്ടുപോയതു സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജിയുടെ വീട്ടിലേക്കാണ്. അവരെന്റെ പാട്ടുകേട്ടു, ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ ബോളിവുഡ് കരിയര്‍ ആരംഭിക്കുന്നത്!
കുമാർ സാനു ആകുന്നു
എന്റെ പിതാവ് നല്കിയ കേദാര്‍നാഥ് എന്ന പേര് ഒരിക്കലും എനിക്ക് ഇഷ്ടമായിരുന്നില്ല. കല്യാണ്ജി-ആനന്ദ്ജി ദ്വയത്തിനു കീഴില്‍ പരിശീലനം നേടുന്ന കാലത്ത് അവര്‍ ഒരു ദിവസം പറഞ്ഞു- നിനക്കൊരു ഗംഭീര സ്വരമുണ്ട്. പക്ഷേ, ബംഗാളിയാണെന്നതാണ് ഒരേയൊരു നെഗറ്റീവ്. ആലാപനശുദ്ധിയുടെ കാര്യത്തില്‍ ബംഗാളില്‍നിന്നുള്ള ഗായകരെ അക്കാലത്തു ഹിന്ദി സിനിമാലോകത്തിനു താത്പര്യമില്ലായിരുന്നു. ബംഗാളി ചുവയുള്ള പേരുമാറ്റാന്‍ അവരാണ് നിര്‍ദേശിച്ചത്. കുമാര്‍ എന്ന പേരിടാമെന്നായിരുന്നു അവരുടെ പക്ഷം. എന്റെ വിളിപ്പേരായ സാനു എന്നതു കൂട്ടിച്ചേര്‍ത്തു ഞാന്‍ കുമാര്‍ സാനുവായി...
അങ്ങനെ സംഗീതപ്രേമികള്‍ക്കു പുതിയൊരു ഗായകനെ കിട്ടി. ശേഷമുള്ളത് ചരിത്രം!
ഹരിപ്രസാദ്