ഉന്നാവോയിൽ പീഡനത്തിനിരയായ ഇപ്പോൾ വാഹനാപകടത്തിൽ പെട്ടു തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ അനിയത്തിയും പീഡനത്തിനിരയായെന്നു പുതിയ റിപ്പോർട്ട്.ഇക്കാര്യം പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മ തന്നെയാണ് വനിതാ അവകാശസമിതി അംഗങ്ങളോടു വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎയുടെ അനുയായികൾ വലതവണ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നു പെണ്‍കുട്ടിയുടെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎൽഎയുടെ അനുയായികൾ തന്റെ പെണ്മക്കളിൽ മറ്റൊരാളെയും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലെത്തിയ എംഎൽഎയുടെ അനുയായികൾ പെണ്‍കുട്ടിയുടെ പിതാവിനെ മർദിച്ച് അവശനാക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. പിന്നീട് അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യാപിതാവിനെയും മർദിച്ചു. അതിനു ശേഷമാണ് ഇളയ പെണ്‍കുട്ടിയെ സംഘം ഉപദ്രവിച്ചത്. എംഎൽഎയെ പേടിച്ച് പ്രദേശവാസികളിൽ ആരും അയാൾക്കെതിരേ ശബ്ദിച്ചിരുന്നില്ല. ഭയം കൊണ്ടാണ് ആദ്യം ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ ഇനി ഇക്കാര്യവും ധരിപ്പിക്കുമെന്നാണ് മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു പെണ്‍കുട്ടി പീഡനത്തിനിരയാവുകയും പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുകയും തൊട്ടു പിന്നാലെ ഇരയായ പെണ്‍കുട്ടിയും കുടുംബവും അപകടത്തിൽ പെടുകയും ചെയ്തിരിക്കുന്നു. ബന്ധുക്കളിൽ ചിലരും മരിച്ചു. പെണ്‍കുട്ടിയും കാറിലുണ്ടായിരുന്ന അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രി യിൽ തുടരുന്നു. അതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ അനിയത്തിയും ഇതേ സംഘത്തിന്റെ പീഡനത്തിനിരയായി എന്ന വെളിപ്പെടുത്തൽ കൂടി പുറത്തുവന്നിരിക്കുന്നത്. ഇതോടെ വരുംദിവസങ്ങളിൽ ഉന്നാവോ സംഭവം കൂടുതൽ ആളിക്കത്തുമെന്നു തന്നെ വേണം കരുതാൻ...
ഭീഷണിയുണ്ടെന്നു കാട്ടി 35 പരാതി
ഉന്നാവോയിലെ ദുരൂഹമായ അപകടത്തെ സംബന്ധിച്ച് പോലീസ് അനാസ്ഥയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കുടുംബാംഗംങ്ങൾ 35 പരാതികൾ പോലീസിന് നൽകിയെങ്കിലും ഒന്നിൽ പോലും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ഇംഗ്ലീഷ് ദിനപത്രം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
പെണ്‍കുട്ടിക്ക് പോലീസ് നൽകിയ സുരക്ഷാ ജീവനക്കാരുടെ മുന്നിൽവച്ച് പോലും എംഎൽഎയുടെ സഹായികൾ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതികളാണ് പോലീസ് അവഗണിച്ചത്. വീഡിയോ സഹിതം പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും മാഖി പോലീസ് തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരുവർഷമായി ഞങ്ങൾ എംഎൽഎയിൽനിന്ന് ഭീഷണി നേരിടുകയാണ്. കേസ് സിബിഐ ഏറ്റെടുക്കുകയും എംഎൽഎ ജയിലിലാകുകയും ചെയ്തതിന് ശേഷമാണ് ഭീഷണി തുടങ്ങിയത്. ഭയം കൊണ്ടാണ് ഉന്നാവോയിലെ മാഖിയിലുള്ള വീട്ടിൽനിന്ന് മാറിയത്- പെണ്‍കുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം 33 പരാതികൾ ലോക്കൽ പോലീസിന് നൽകിയതായി ഉന്നാവോ എസ്പി എംപി വെർമയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പരാതികളിൽ കഴന്പില്ലാത്തതാണ് അന്വേഷിക്കാതിരിക്കാൻ കാരണമെന്ന വിചിത്രമായ മറുപടിയാണു ലഭിച്ചതെന്നു ബന്ധുക്കൾ പരഞ്ഞിരുന്നു. അതേസമയം പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത ലോക്കൽ പൊലീസിനെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലക്നൗ റേഞ്ച് ഐജിപി എസ്കെ ഭഗത് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം നൽകിയ പരാതികൾ വീണ്ടും പരിശോധിക്കാനും അദ്ദേഹം ജില്ലാ പോലീസിന് നിർദേശം നൽകി. പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തിൽ ട്രക്കിടിപ്പിച്ച് അപകടം നടന്ന സംഭവത്തിൽ പൊലീസിന്റെ പങ്കും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സംഭവദിവസം സുരക്ഷയ്ക്ക് നിയോഗിച്ച പോലീസുകാർ അകന്പടി പോകാത്തത് നേരത്തെ ദുരൂഹതയുണർത്തിയിരുന്നു.
എത്തിച്ചതു ജോലി വാഗ്ദാനം ചെയ്ത്
2017 ജൂണ്‍ നാലിന് ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17 വയസുകാരിയെ കൂട്ടമാനഭംഗം ചെയ്തുവെന്നാണ് കേസ്്. ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗമായ കുൽദീപ് സിംഗ് സെംഗറാണ് പ്രതി. അങ്കണവാടിയിൽ ജോലി ശരിയാക്കിത്തരാം എന്നു വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ എംഎൽഎയുടെ വീട്ടിലെത്തിച്ചത്. ആദ്യം എംഎൽഎയും പിന്നീട് എംഎൽഎയുടെ അനുയായികളും പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്തു. കേസ് വിവാദമായതോടെ എംഎൽഎയെ അറസ്റ്റ് ചെയ്തെങ്കിലും പെണ്‍കുട്ടിയെ ഈ നരാധമന്മാർക്കു മുന്നിലെത്തിച്ച സ്ത്രീ ഇപ്പോഴും കാണാമറയത്താണ്.
ഉന്നാവോ കേസ് ആണ് രാജ്യമെന്പാടും ഇപ്പോൾ ചർച്ച ചെയ്യുന്നത്. പീഡനത്തിന് ഇരയായ ശേഷവും ക്രൂരതകൾ ഓരോന്നായി അവളുടെ ജീവിതത്തിൽ ആവർത്തിക്കുകയാണ്. കേസുകളിൽ നിന്നു പിന്മാറാൻ തയാറാകാതെ പൊരുതിയ പെണ്‍കുട്ടിയാകട്ടെ ഇപ്പോൾ ജീവിതത്തോട് മല്ലിടുകയാണ്.
ആദ്യം ശബ്ദമുയർത്തിയത് അച്ഛൻ
കുൽദീപ് സിങ് സെൻഗർ പെണ്‍കുട്ടിയെ ഉപദ്രവിച്ചതോടെ ആദ്യം ശബ്ദം ഉയർത്തിയത് അവളുടെ അച്ഛനായിരുന്നു. അതിൽ നടപടിയുണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ സംഭവം രാജ്യവ്യാപകമായി ചർച്ചയായി. പിന്നീട് പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു. അതോടെ അമ്മാവന്റെ സഹായത്തോടെയായി അവളുടെ പോരാട്ടം.
പെണ്‍കുട്ടിയുടെ അച്ഛനെ എംഎൽഎയും സംഘവും തല്ലിച്ചതയ്ക്കുന്നത് കണ്ടുവെന്ന് സാക്ഷി പറഞ്ഞ യൂനുസ് എന്നയാളാണ് പിന്നീട് മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അത്. തളർന്നു വീണു മരിച്ച യൂനുസിന്റെ സംസ്കാരം കേസ് അന്വേഷിക്കുന്ന സിബിഐയെപ്പോലും അറിയിക്കാതെയാണ് നടത്തിയത്. പെണ്‍കുട്ടിക്ക് സഹായം നൽകിയിരുന്ന അമ്മാവനെയും ഇതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേയിൽ നിന്നു മോഷണം മുതൽ വധശ്രമം വരെയുള്ള 12 കേസുകളാണ് പെണ്‍കുട്ടിയുടെ അമ്മാവനെതിരേ ചുമത്തിയിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പായിരുന്നു റായ്ബറേലിയിലുണ്ടായ അപകടമെന്ന് ബന്ധുക്കൾ പറയുന്നു.
കാരണം അവർക്ക് സെൻഗറിനെ നന്നായറിയാം. ജയിലിൽ കഴിയുന്ന അമ്മാവനെ കാണാനുള്ള യാത്രയിലായിരുന്നു പെണ്‍കുട്ടിയും രണ്ട് അമ്മായിമാരും വക്കീലും. രണ്ട് ബന്ധുക്കളും മരിച്ചപ്പോൾ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലും വക്കീൽ പരിക്കേറ്റും ആശുപത്രിയിൽ കഴിയുകയാണ്. ഇതോടെ ഉന്നാവോ കേസുമായി ബന്ധപ്പെട്ട മരണം നാല് ആയി. മരിച്ച അമ്മായിമാരിൽ ഒരാൾ ജയിലിൽ കഴിയുന്ന അമ്മാവന്റെ ഭാര്യയാണ്. സിബിഐ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽകിയത് ഇവരായിരുന്നു.
ഇതിനിടെ സെൻഗറിന്റെ കേസിൽ വിചാരണ നടപടികൾ പോലും മുന്നോട്ടു പോകുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. എംഎൽഎ പണം കൊടുത്ത് സാക്ഷികളെ സ്വാധീനിച്ചതാണോ അതോ കേസുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും തുടർച്ചയായി ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതാണോ ഇതിനു കാരണമെന്നു ജഡ്ജി പോലും സംശയം പ്രകടിപ്പിച്ചിരുന്നു.
സാക്ഷിയുടെ സ്ഥാനാർഥിത്വം
ഇഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉന്നാവോ മണ്ഡലത്തിൽ സിറ്റിംഗ് എംപി സാക്ഷി മഹാരാജിനെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ ജയിലിൽ കിടന്നും സെൻഗർ നടത്തിയ വിലപേശലിൽ ബിജെപിക്ക് വഴങ്ങേണ്ടി വന്നു. സാക്ഷിക്കായി ഇയാളുടെ ഭാര്യയാണ് വോട്ട് പിടിക്കാനിറങ്ങിയത്. നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാക്ഷി ജയിച്ചത്. സിതാംപൂർ ജയിലിലെത്തി സാക്ഷി ഇതിന് സെൻഗറിനോട് നന്ദിയും പറഞ്ഞു. ജയിലിൽ കിടന്നും നേടിയെടുത്ത ഈ വിജയത്തോടെ ഉത്തർപ്രദേശ് ബിജെപിയിൽ സെൻഗറിന് എതിർ ശബ്ദങ്ങളില്ലാതായി. ബലാത്സംഗവും കൊലപാതകവും ഗുണ്ടായിസവും പോലുള്ള വൻകിട കുറ്റകൃത്യങ്ങൾ നടത്തിയിട്ട് പോലും ഇയാളെ പാർട്ടി ഇത്രനാളും പുറത്താക്കാതിരുന്നതിനും കാരണവും മറ്റൊന്നല്ല.
സ്വയംതീർപ്പ് ജയിലിലും
പീഡനക്കേസിൽ ജയിലിലാണെങ്കിലും ഇപ്പോഴും രാഷ്ട്രീയമടക്കം, ഉന്നാവോയിലെ പല കാര്യങ്ങളും തീരുമാനിക്കുന്നത് സെൻഗർ തന്നെയാണ്. പെണ്‍കുട്ടിയുടെ യാത്രാ വിവരങ്ങൾ സെൻഗറിനെ അറിയിച്ചത് കോടതി അവർക്ക് സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ പോലീസുകാരാണെന്ന ആരോപണം ഉയരുന്നതും ഇയാളുടെ രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്താണ്. കേസിലെ തെളിവുകളോരോന്നായി നിരത്തിയിട്ടും ഒരുവർഷത്തോളം ഇയാൾ അറസ്റ്റ് ചെയ്യപ്പെടാതിരുന്നതും ഇതുകൊണ്ടുതന്നെ. ഒടുവിൽ അലാഹാബാദ് കോടതിയുടെ കർശന താക്കീത് വന്നതോടെയാണ് സെൻഗർ അറസ്റ്റിലായത്. ആദ്യം ഉന്നാവോയിലെ ജില്ലാ ജയിലിൽ കഴിഞ്ഞ ഇയാൾ നാട്ടിലെ പ്രശ്നങ്ങൾക്ക് സ്വയം തീർപ്പ് കൽപ്പിക്കുന്ന രീതി ജയിലിലും തുടർന്നു. ഉന്നാവോയിലെ ജയിലിൽ ദർബാർ തന്നെയാണ് ഇയാൾ തയാറാക്കിയിരുന്നത്. ഇതിനെക്കുറിച്ച് പരാതി ഉയർന്നതോടെ ഉന്നാവോയിൽ നിന്നു സിതാംപുരിലെ ജയിലിലേക്ക് മാറ്റി. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ അവിടെയും കാര്യങ്ങൾ സെൻഗറിന് അനുകൂലമായിരുന്നുവെന്നാണ് ഇപ്പോഴത്തെ അപകടം തെളിയിക്കുന്നത്. ജയിലിനുള്ളിൽ എംഎൽഎയ്ക്ക് ഫോണ്‍ സൗകര്യം ഉൾപ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്നാണ് വിവരം.
രാജ്യത്തിന് നാണക്കേടായി ഉന്നാവോ...
ജോർജ് കള്ളിവയലിൽ
ഡൽഹിയിലെ നിർഭയയുടെയും കഠുവയിലെ ബാലികയുടെയും കൂട്ടമാനഭംഗങ്ങളും മരണവും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഹൃദയമുള്ളവരെയെല്ലാം നടുക്കുകയും വേദനിപ്പിക്കുകയും ചെയ്ത ആ സംഭവങ്ങൾക്കു ശേഷമാണ് ഉന്നാവോയിലെ പെണ്‍കുട്ടിയുടെ കൂട്ടമാനഭംഗവും ഇരയെ കൊലപ്പെടുത്താനുള്ള വാഹാനാപകടവും മനഃസാക്ഷിയെ മരവിപ്പിച്ചത്. 2017 ജൂണ്‍ നാലിനു നടന്ന മാനഭംഗത്തിലെ ഇരയെ സംരക്ഷിക്കാൻ പോലും കഴിയാത്ത സർക്കാരുകൾ ഇന്ത്യക്ക് നാണക്കേടാണ്.
പതിനേഴ് വയസിൽ കൂട്ടമാനഭംഗത്തിന് ഇരയാകുന്നു. ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നു. പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും യാത്ര ചെയ്ത കാറിൽ ലോറി ഇടിപ്പിച്ച് എല്ലാവരെയും കൊല്ലാൻ ശ്രമിക്കുന്നു. ഈ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. പെണ്‍കുട്ടിയും അഭിഭാഷകനും അതീവഗുരുതരാവസ്ഥയിലുമാണ്. ഇതാണോ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമുള്ള പുതിയ ഇന്ത്യ?
സത്യത്തിൽ സഹജീവികളും സഹചാരികളും അമ്മയും പെങ്ങളും മകളും കൂടിയായ വനിതകളെ ബഹുമാനിക്കാനും തുല്യത നൽകാനും അവരെ സംരക്ഷിക്കാനുമുള്ള വിദ്യാഭ്യാസമാണ് ഇന്ത്യയിലെ ഓരോ ആണ്‍കുട്ടികൾക്കും മാതാപിതാക്കൾ പകർന്നു നൽകേണ്ടത്. മകളെ പഠിപ്പിക്കൂ, മകളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കുന്നവർ തന്നെ വനിതകൾ ഈ നാടിന്റെ രത്നങ്ങളാണെന്ന് സ്വന്തം മകനെക്കൂടി പഠിപ്പിക്കേണ്ടതാണ്.
• ക്രൂരതയുടെ ആൾരൂപങ്ങൾ
ക്രൂരമായി മാനഭംഗപ്പെടുത്തിയവരും കൂട്ടാളികളും പെണ്‍കുട്ടിയുടെ പിതാവിനെയും പ്രധാന സാക്ഷിയെയും കൊല്ലുകയും ഇരയായ പെണ്‍കുട്ടിയെയും അമ്മയെയും അഭിഭാഷകനെയും അടക്കം ലോറിയിടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു എന്നതാണു കൂടുതൽ നടുക്കുന്നത്. ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ ആണ് പ്രതികളിലെ പ്രധാനി.
ഇരയായ പെണ്‍കുട്ടിയുടെ അമ്മ കോടതിയെ സമീപിച്ച ശേഷമാണ് യുപി പോലീസ് എംഎൽഎയെ പ്രതിയാക്കിയതെന്നതും നിസാരമല്ല. അലാഹാബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എംഎൽഎയെ സിബിഐ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടി മാനഭംഗം ചെയ്യപ്പെട്ട ശേഷമുള്ള രണ്ടു വർഷത്തിനിടെ സംഭവിച്ചവയെല്ലാം വളരെ അസാധാരണമായ ദുരന്തമാണ്.
പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിന് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ബന്ധുക്കളായ രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടു. പ്രധാന സാക്ഷികളിലൊരാളായ യുനൂസ് എന്നയാളും ഓഗസ്റ്റ് 18ന് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. വിഷം കൊടുത്ത് യുനൂസിനെ കൊല്ലുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മാവൻ പരാതിപ്പെട്ടെങ്കിലും പോസ്റ്റുമോർട്ടം പോലും നടത്താതെ മൃതദേഹം മറവുചെയ്തു.
കള്ളക്കേസിൽ കുടുക്കിയ അമ്മാവൻ ജയിലിലാണ്. ദുരൂഹമായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഇരയായ പെണ്‍കുട്ടി അത്യാസന്ന നിലയിലും ഇരയുടെ അഭിഭാഷകൻ അതീവഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതുമെല്ലാം വെറുതെ സംഭവിച്ചതാകില്ല.
• വൈകിപ്പിക്കുന്ന നീതി
പ്രതിയായ ബിജെപി എംഎൽഎയെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മാനഭംഗത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ വർഷം ഏപ്രിൽ എട്ടിന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വീടിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഇതിനു അഞ്ചു ദിവസം മുന്‍പ് എംഎൽഎയുടെ സഹോദരൻ അതുൾ സിംഗ് പെണ്‍കുട്ടിയുടെ അച്ഛനെ കൈയേറ്റം ചെയ്യുകയും ചെയ്തു. എന്നാൽ അതുലിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഇരയുടെ അച്ഛനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം ഉണ്ടെന്നാണു യുപി സർക്കാർ അവകാശപ്പെട്ടിരുന്നത്. പക്ഷേ അപകട സമയത്ത് പോലീസുകാർ ആരും പെണ്‍കുട്ടിയുടെ ഒപ്പമോ, പിന്നാലെയോ ഉണ്ടായില്ല. നന്പർ പ്ലേറ്റ് പോലും മറച്ചുവച്ച ലോറി കൃത്യമായി വന്ന് പെണ്‍കുട്ടിയും കുടുംബവും യാത്ര ചെയ്ത കാറിൽ ശക്തമായി വന്നിടിച്ചതും വെറും അപകടമാണത്രേ.
ശക്തരായ പ്രതികളും അനുയായികളും ചേർന്നു തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കി പെണ്‍കുട്ടിയും അമ്മയും ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് എഴുതിയ കത്തുപോലും ഏറെദിവസം വെളിച്ചം കണ്ടില്ല. നീതി വൈകിപ്പിക്കാനാണു പലർക്കും സംരക്ഷണം കിട്ടുന്നത്.
• ഇരയ്ക്കല്ല, സുരക്ഷ പ്രതിക്ക്
ജീവന് ഭീഷണിയുണ്ടെന്ന് രേഖാമൂലം എഴുതി അറിയിച്ചിട്ടും പെണ്‍കുട്ടിക്ക് ആരും സുരക്ഷ നൽകിയില്ല. ഇത്രകാലവും നേരിട്ടും പരോക്ഷവുമായ കവചം ഒരുക്കിയത് പ്രതിയായ എംഎൽഎയ്ക്കായിരുന്നു. കാറിലിടിച്ച ലോറിയുടെ നന്പർ പ്ലേറ്റിലെ അക്കങ്ങൾ മറച്ചുവച്ചിരിക്കുകയുമായിരുന്നു. എന്നിട്ടും അപകടത്തിൽ അസ്വഭാവികത ഇല്ലെന്നായിരുന്നു യുപി പോലീസിന്റെ ആദ്യഭാഷ്യം. പ്രതിയായ എംഎൽഎയുടെ അനുയായികൾ ഉന്നാവോ പെണ്‍കുട്ടിയുടെ അനുജത്തിയെയും പീഡിപ്പിച്ചെന്ന ഇരയുടെ അമ്മ പരാതിപ്പെട്ടതും നടുക്കുന്നതായി.
എംഎൽഎ കുൽദീപ് സിംഗ് സെംഗാറും സഹായി ശശി സിംഗും ചേർന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്ന കേസിൽ 2018 ഏപ്രിൽ 12ന് ലക്നോയിലെ സിബിഐ കോടതി ഫയൽ ചെയ്ത കുറ്റപത്രത്തിൽ വിചാരണ പോലും തുടങ്ങിയിരുന്നില്ല. വിവാഹത്തിനെന്ന പേരിലായിരുന്നു അന്ന് 17 വയസു മാത്രമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്.
കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത ഇരയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിലെ നാലു പ്രതികൾക്കെതിരേയുള്ള വിചാരണയും തുടങ്ങിയില്ല. ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെതിരേ കഴിഞ്ഞ വർഷം ജൂലൈ 14ന് കള്ളത്തോക്ക് കേസുണ്ടാക്കുകയും വ്യാജ തെളിവു നൽകുകയും ചെയ്ത പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കും എതിരായ കുറ്റപത്രത്തിലും വിശദമായ അന്വേഷണം ഉണ്ടായില്ല. പെണ്‍കുട്ടിയുടെ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ ഭരണത്തിലാണ് ഇതെല്ലാമെന്നതു കൂടുതൽ ഗൗരവമുള്ളതാണ്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, ഗാർഹിക പീഡനനിയമം, ബാലനീതി നിയമം, പോസ്കോ നിയമം, ചൈൽഡ് ലൈൻ, വനിതാ കമ്മീഷൻ, വനിതകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക മന്ത്രാലയം എന്നിവ മുതൽ ഏറ്റവുമൊടുവിൽ മുസ്ലിം വനിതകളെ സംരക്ഷിക്കാനെന്ന പേരിൽ പാസാക്കിയ മുത്തലാക്ക് ബിൽ വരെ പെണ്‍കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള നിയമങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവയ്ക്കു രാജ്യത്തു പഞ്ഞമില്ല.
മകളെ പഠിപ്പിക്കൂ മകളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ മൂക്കിനു താഴെയാണു രാജ്യത്തെയാകെ നടുക്കിയ ഉന്നാവോ മാനഭംഗം നടന്നത്. പക്ഷേ രാജ്യത്തെയാകെ വേദനിപ്പിച്ച ഉന്നാവോ കൂട്ടമാനഭംഗ കേസിനെക്കുറിച്ച് സാക്ഷാൽ മോദി ഇന്നലെ വരെ ഒരക്ഷരം മിണ്ടിയിട്ടില്ല! ഡൽഹിയിലെ കൂട്ടമാനഭംഗ കേസിനെ അന്നത്തെ സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ ബിജെപിക്കാർക്ക് പക്ഷേ സ്വന്തം എംഎൽഎ പ്രതിയായ കൂട്ടമാനഭംഗക്കേസിൽ കാര്യമായ മിണ്ടാട്ടമില്ല.
ഉന്നാവോ കൂട്ടമാനഭംഗ സംഭവത്തിൽ ഭരണകക്ഷിക്കാരായ വനിതാ എംപിമാരുടെയും മന്ത്രിമാരുടെയും മൗനം അശ്ലീലവും ഞെട്ടിക്കുന്നതുമായി. പാർലമെന്റിൽ തുടർച്ചയായ നാലു ദിവസം ഉന്നാവോ പ്രശ്നത്തിൽ വലിയ ബഹളം ഉണ്ടായപ്പോഴും ഭരണകക്ഷിയിലെ വനിതകൾ ഉൾപ്പെടെയുള്ള മിക്ക മന്ത്രിമാരും എംപിമാരും നാണംകെട്ട മിണ്ടാവൃതമെടുത്തു കുനിഞ്ഞിരിക്കുകയായിരുന്നു. ലോക്സഭയിലെ സ്പീക്കറുടെ ചെയറിലിരുന്നു വനിതാ എംപിയോട് സമാജ്വാദി പാർട്ടിയിലെ അസം ഖാൻ പറഞ്ഞതിൽ അശ്ലീലം ഉണ്ടെന്ന് ആരോപിച്ച് പാർലമെന്റിനെ ഇളക്കിമറിച്ചവർ തന്നെയാണു ഉന്നാവോ പെണ്‍കുട്ടിയോട് അനുഭാവം പോലും പ്രകടിപ്പിക്കാതിരുന്നത്.!
• സെംഗാറിന് തണൽ ഭരണകൂടം
എംഎൽഎ കുൽദീപ് സിംഗ് സെംഗാർ എന്ന ക്രിമിനലിന് സംരക്ഷണ കവചം ഒരുക്കാനും തൂക്കൂകയറിൽ നിന്നു രക്ഷപ്പെടാനും കേന്ദ്രവും യുപിയും ഭരിക്കുന്ന സർക്കാരുകളുടെയും ബിജെപിയുടെയും പിന്തുണ ഉണ്ടായെന്നതു വെറും ആരോപണമാകില്ല. കേസിന്റെ വിചാരണ യുപിയിൽ നിന്നു ഡൽഹിയിലേക്കു മാറ്റിയ സുപ്രീംകോടതിയുടെ ഉത്തരവു മാത്രം മതിയാകും സർക്കാർ പ്രതിക്കൂട്ടിലാകാൻ. നേരത്തെ കഠുവയിലെ കൂട്ടമാനഭംഗക്കേസിലും ജമ്മുവിൽ നിന്ന് വിചാരണ മാറ്റിയതും ഉന്നതകോടതിയുടെ ഉത്തരവിലായിരുന്നു. മാനഭംഗക്കേസിൽ ജയിലിലായിട്ടും രണ്ടു വർഷത്തോളം പാർട്ടിയിൽ നിന്നു ഇയാളെ സസ്പെൻഡു ചെയ്യുകയും പോലും ചെയ്തില്ല. മുന്‍പ് ബിഎസ്പിയുടെ എംഎൽഎ ആയിരുന്നു ഈ വില്ലൻ. പിന്നീട് കൂറുമാറി എസ്പിയിലെത്തി എംഎൽഎ ആയി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ 2017ൽ ഇയാൾ വീണ്ടും വേലിചാടി ബിജെപിയിലെത്തി. ബിജെപിയിൽ ചേർന്ന ശേഷമാണ് ഇപ്പോൾ 19 വയസുള്ള പെണ്‍കുട്ടിയെ സെംഗാർ ക്രൂരമായി മാനഭംഗപ്പെടുത്തിയത്.
നാലാം തവണ എംഎൽഎ ആയ സെൻഗാറിന്റെ ഗുണ്ടായിസവും രാഷ്ട്രീയ സ്വാധീനവും കഴിഞ്ഞ രണ്ടു ദശകം കൊണ്ട് പതിമടങ്ങ് കൂടി. ഇയാളുടെ സഹോദരൻ 2003ൽ അഡീഷണൽ എസ്പിക്കെതിരേ വെടിവച്ചു. ഈ കേസിൽ എഫ്ഐആർ ഫയൽ ചെയ്തിരുന്നെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. അതാണ് സെൻഗാറിന്റെ ശക്തി.
• കുടപിടിച്ചു ബിജെപിയും
ഉന്നാവോ മാനഭംഗ കേസിൽ എംഎൽഎ സെൻഗാറിനെ അറസ്റ്റു ചെയ്തിട്ടു രണ്ടു വർഷമായി. എന്നിട്ടും കഴിഞ്ഞ ദിവസം വരെ ഇയാൾക്കെതിരേ പേരിനെങ്കിലും നടപടിയെടുക്കാൻ ബിജെപി നേതൃത്വമോ, മുഖ്യമന്ത്രി ആദിത്യനാഥോ തയാറായില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി പൊട്ടിത്തെറിച്ചപ്പോഴാണ് മാനഭംഗവീരനായ എംഎൽഎയ്ക്കു ബിജെപിയിൽ നിന്നു പേരിനൊരു സസ്പെൻഷൻ ഉണ്ടായത്.
കോളിളക്കമുണ്ടാക്കിയ ഉന്നാവോ കേസിലെ പ്രതിയായ എംഎൽഎ അറസ്റ്റിലായി രണ്ടു വർഷം കഴിഞ്ഞിട്ടും ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ല. പെണ്‍കുട്ടികളുടെ രക്ഷയ്ക്കായുള്ള പാർട്ടിയും സർക്കാരും മാനഭംഗ വീരന്മാർക്കാണു രക്ഷാകവചം ഒരുക്കിയതെന്നു വ്യക്തം. പാവം പെണ്‍കുട്ടിയും അവരുടെ ബന്ധുക്കളും അഭിഭാഷകനും ആകട്ടെ ജീവനോട് മല്ലടിച്ച് വെന്റിലേറ്ററിൽ വേദന തിന്നുന്നു.നിയമവ്യവസ്ഥ ഉള്ള ഒരു രാജ്യത്തും ചിന്തിക്കാൻ പോലും കഴിയാത്തതാണ് ഉന്നാവോയിലുണ്ടായത്. 2012 ഡിസംബർ 16ന് ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതി കൂട്ടമാനഭംഗം ചെയ്യപ്പെട്ടതിന്റെ പേരിൽ വലിയ കോളിളക്കമുണ്ടാക്കാനും രാഷ്ട്രീയ മുതലെടുപ്പു നടത്താനും മുന്പിലുണ്ടായിരുന്നവർ ഭരണത്തിലേറിയപ്പോഴാണിത്. ഡൽഹിയിലെ നിർഭയയുടെ മാതാപിതാക്കളെയോ, അത്യാസന്ന നിലയിലായ ഇരയെയോ, അവരുടെ ബന്ധുക്കളെയോ, അഭിഭാഷകനെയോ ഒന്നും ആരും അപായപ്പെടുത്താൻ ശ്രമിച്ചതായി പോലും പരാതി ഉണ്ടായില്ല.
• കെടുന്നത് രാജ്യത്തിന്റെ മാനം
പെണ്‍കുട്ടികളെ കൊല്ലുന്നതിനേക്കാൾ ഭീകരമാണ് മാനഭംഗം ചെയ്യുന്നത്. പക്ഷേ മാനഭംഗ കേസുകളിൽ നാലിൽ ഒന്നിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ഇന്ത്യയിൽ 2016ൽ മാത്രം സ്ത്രീകൾക്കെതിരേ 3,38,594 അതിക്രമങ്ങളാണ് ഉണ്ടായത്. മൊത്തമുള്ള 3.38 ലക്ഷം കേസുകളിൽ 38,947 എണ്ണം (11.5 ശതമാനം) മാനഭംഗ കേസുകളാണ്. ഇതിൽ 2,167 എണ്ണം കൂട്ടമാനഭംഗ കേസുകളാണെന്നതും നടുക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ മാനഭംഗ കേസുകളുള്ളത് യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര (ഏകദേശം 5,000 വീതം) എന്നതും ശ്രദ്ധേയമാണ്. ഉന്നാവോ പെണ്‍കുട്ടിയുടെ ദുരന്തം വലിയൊരു ചോദ്യചിഹ്നവും മുന്നറിയിപ്പുമാണ്. ഇനിയെങ്കിലും ഒരു പെണ്‍കുട്ടിയും മാനഭംഗം ചെയ്യപ്പെടരുത്. രാജ്യത്തെ പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ സംരക്ഷണവും സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തിയിട്ടു മതി ഇനി ചന്ദ്രയാനെക്കുറിച്ചും മറ്റും വീരവാദം മുഴക്കാൻ. പകുതിയിലേറെ വരുന്ന രാജ്യത്തെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുകയെന്നതു ആരുടെയും ഒൗദ്യാര്യമല്ല. ഓരോ പൗരന്റെയും അവകാശമാണ്.