Tuesday, October 29, 2019 11:59 PM IST
കേരള ഹൈക്കോടതി ആഴമേറിയ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കുംശേഷം പുറപ്പെടുവിച്ചിട്ടുള്ള വിധികൾകൊണ്ട് ഒരു കണക്കിന് കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന കലാലയ രാഷ്ട്രീയത്തെ ഒരു ബില്ലിന്റെ മറവിൽ അഴിച്ചുവിടാനൊരുങ്ങുന്നു എന്ന വാർത്ത ആശങ്കയുളവാക്കുന്നു.
ഈയിടെ പുറത്തിറങ്ങിയ ജല്ലിക്കെട്ട് എന്ന സിനിമയിൽ കൊല്ലാൻ കൊണ്ടുപോയ പോത്ത് വിരണ്ടോടിയതിന്റെ ഫലമായി ഒരു നാടുമുഴുവനും അതിലെ നാട്ടുകാരും ദുരിതത്തിലാഴുന്ന രംഗങ്ങളാണ് ഓർമവരുന്നത്. ഒന്നിലധികം പേരുടെ കാലനായിത്തീരുന്ന പോത്ത്, കഥാന്ത്യത്തിൽ ആ നാട്ടുകാരെ മുഴുവൻ കിരാതരും പ്രാകൃതരുമാക്കിത്തീർക്കുന്നതു പ്രേക്ഷകർ ഞെട്ടലോടെയാണു കാണുന്നത്. ഇതുപോലെ കലാലയങ്ങളിലെ വിദ്യാർഥികളെ മുച്ചൂടും നശിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഈ ബിൽ ഉപകരിക്കാനിടയില്ല.
സംസ്ഥാനത്തു രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥിസംഘടനകൾക്കു കേരളത്തിലെ കാന്പസുകളിൽ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണു നിർദിഷ്ട ബിൽ. വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളയിടങ്ങളിലെ പ്രധാന ചെയ്തികൾ കുപ്രസിദ്ധങ്ങളാണല്ലോ. പ്രിൻസിപ്പലിനെയും അധ്യാപകരെയും അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക, ബന്ദികളാക്കുക, അവരുടെ കോലംകത്തിക്കുക, കസേര തകർക്കുക, പ്രതീകാത്മക ശവകുടീരങ്ങൾ തീർത്തു റീത്ത് സമർപ്പിക്കുക, കാറുകൾ തകർക്കുക, ദേഹോപദ്രവമേൽപ്പിക്കുക തുടങ്ങിയ അക്രമപ്രവർത്തനങ്ങളുടെ വാർത്തകൾ പുതുമയല്ലാതായിരിക്കുന്നു. സർക്കാർ/എയ്ഡഡ്/സ്വാശ്രയ/പ്രഫഷണൽ കോളജുകളിൽനിന്ന് ഇത്തരം വാർത്തകൾ ഇനി സുലഭമായി ലഭിക്കും.
ഒരുവശത്തു ഗുണനിലവാരം വർധിപ്പിക്കാനുള്ള ശ്രമവും മറുവശത്തു കലാലയങ്ങളിലെ പഠനാന്തരീക്ഷത്തിന്റെതന്നെ വേരറുക്കാൻ പോന്ന നിയമനിർമാണങ്ങളും. ബിൽ പാസാക്കാൻ ഉദ്യമിക്കുന്നവർക്കറിയാം തങ്ങളുടെ മക്കൾ രാഷ്ട്രീയമൊന്നുമില്ലാത്ത വിദേശ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷിതരാണെന്ന്. അതിനൊന്നും വകയില്ലാത്ത പാവം നാട്ടുകാരുടെ മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണു കാമ്പസ് രാഷ്ട്രീയം.
രജിസ്റ്റർ ചെയ്ത വിദ്യാർഥിസംഘടനകൾക്കെല്ലാം ഏതു കാന്പസിലും പ്രവർത്തിക്കാമെന്നു ബില്ലിൽ വിവക്ഷിക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ കൈയൂക്കുള്ളവർതന്നെ കാര്യക്കാരാകും. ഓരോ കലാലയത്തിലും ഭൂരിപക്ഷമുള്ള വിദ്യാർഥിസംഘടനകൾ ഇതര സംഘടനക്കാരെ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. മറ്റു വിദ്യാർഥി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിക്കൽ, ഫ്ളക്സ് ബോർഡ് കേടുവരുത്തൽ, ചുവരെഴുത്തു മായ്ച്ചുകളയൽ, കലോത്സവങ്ങൾ അലങ്കോലപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സമരങ്ങൾ നടത്തി അധ്യയനം മുടക്കൽ, രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും പിക്കറ്റിംഗുകളും വിജയിപ്പിക്കുന്നതിന് ആളെക്കൂട്ടാൻ വിദ്യാർഥികളെ കൊണ്ടുപോകൽ, പല പേരുംപറഞ്ഞ് ഫണ്ട് പിരിക്കൽ, ഉത്സവാഘോഷങ്ങൾ സംഘടിപ്പിച്ച് അരാജകത്വം സൃഷ്ടിക്കൽ, ഇംഗിതത്തിനു വഴങ്ങാത്തവർക്കായി ഇടിമുറികൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളാണ് സംഘടനാ പ്രവർത്തനങ്ങൾ എന്ന പേരിൽ നടക്കുന്നത്. ഇത്തരം വിദ്യാർഥികളെ പോലീസ്കേസിൽപ്പെടുത്തി വെടക്കാക്കി തനിക്കാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ചുരുക്കത്തിൽ പാർട്ടികൾക്ക് ഇഷ്ടംപോലെ രക്തസാക്ഷികളെ കിട്ടും.
മേൽപറഞ്ഞ കലാലയ വിനോദങ്ങൾ സർക്കാർ കോളജുകളിൽ മാത്രം പോരാ, കേരളത്തിലെ സകല കാന്പസുകളിലും വ്യാപിപ്പിച്ച് ഉന്നത വിദ്യാഭ്യാസമേഖല തകർക്കുന്നതിനുവേണ്ടിയാണോ ഈ ബിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാവുമോ? കലാലയ വിദ്യാർഥികളുടെ സർഗാത്മകത പോഷിപ്പിക്കാനും സമഗ്രമായ വളർച്ചയ്ക്കും പുതിയൊരു ബില്ലിന്റെ ആവശ്യമില്ല. അത്തരം പ്രവർത്തനങ്ങൾക്ക് നിരവധിയായ സംവിധാനങ്ങൾ ഇപ്പോൾതന്നെ കാന്പസുകളിലുണ്ട്. കോളജ് യൂണിയൻ, എൻസിസി, എൻഎസ്എസ്, ഫൈൻ ആർട്സ്, സ്പോർട്സ്, കോളജ് മാഗസിൻ തുടങ്ങിയവ ഇതിനാണ്. അതിനുപുറമെ, വിദ്യാർഥികളുടെ തനതായ അഭിരുചികൾ വളർത്തുന്നതിനായി റീഡേഴ്സ്, റൈറ്റേഴ്സ്, മ്യൂസിക്, ഡാൻസ്, ഫിലിം, ഡ്രാമ, ഓഡിയോ-വിഷ്വൽ, ഓററ്ററി, ഡിബേറ്റ്, ക്വിസ്, ഐടി, സംരംഭകത്വം, സ്റ്റാർട്ടപ്പ്, ഇന്നോവേഷൻ, സയൻസ്, ടൂറിസം, അഡ്വഞ്ചർ, ഹെൽത്ത്, നേച്ചർ തുടങ്ങി ധാരാളം ക്ലബ് പ്രവർത്തനങ്ങൾ മിക്കവാറും കാന്പസുകളിലുണ്ട്.
ഇനി രാഷ്ട്രീയബോധമുള്ള വിദ്യാർഥിനേതാക്കളെ വാർത്തെടുക്കലാണു ലക്ഷ്യമെങ്കിൽ ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. 1. ഒന്നോ രണ്ടോ നേതാക്കന്മാരുണ്ടായി വരാൻ രണ്ടായിരം-മൂവായിരം വിദ്യാർഥികളുടെ ഭാവി പന്താടുന്നതു ശരിയല്ല. രാഷ്ട്രീയ പ്രവർത്തനം മുഖ്യപാഠ്യപദ്ധതി ആയിട്ടുള്ള ഒന്നോ രണ്ടോ കലാലയങ്ങൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടത്തുക. അതിൽ തൽപരരായ വിദ്യാർഥികൾ അവിടെ പഠിച്ചു നല്ല നേതാക്കന്മാരാകട്ടെ. 2. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിലുള്ളതിനാൽ രാഷ്ട്രീയത്തിൽ താൽപര്യമുള്ള ചെറുപ്പക്കാർ പഞ്ചായത്ത് വാർഡ് മുതലുള്ള തെരഞ്ഞെടുപ്പുകളിൽനിന്ന് വിജയിച്ചു സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പരിചയം സന്പാദിക്കട്ടെ. നട്ടെല്ലു വളക്കാൻ തയാറില്ലാത്ത വൈസ് ചാൻസലർമാരെയും പ്രിൻസിപ്പൽമാരെയും പുറത്താക്കാനുള്ള ഒരു നടപടിക്രമവും ഈ ബില്ലിൽ ഉൾച്ചേർത്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. വിദ്യാർഥിസംഘടനകൾ കാര്യങ്ങൾ നിശ്ചയിക്കുന്ന, അധ്യാപകരെ തൃണവത്ഗണിക്കുന്ന ഒരു സംവിധാനത്തിലേക്ക് എല്ലാ കലാലയങ്ങളെയും അധഃപതിപ്പിക്കുന്ന ഈ ബില്ലിൽനിന്ന് പിന്മാറുന്നതാണ് ഉചിതം.
പി.വി. ഡേവിസ്