Tuesday, April 30, 2024 12:25 AM IST
മുരളി തുമ്മാരുകുടി
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും പറയുമെങ്കിലും ഈ വർഷം സംഗതി സത്യമാണ്. നമ്മൾ മുൻപ് അനുഭവിച്ചിട്ടില്ലാത്ത, നമുക്കു പരിചയമില്ലാത്ത ചൂടിലേക്കു കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.
രാത്രിയിൽ പോലും ചൂട് ഇരുപത്തിയഞ്ചിനു താഴെ വരുന്നില്ല. പകലാവട്ടെ താപനില മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ ആണെങ്കിലും ഹുമിഡിറ്റിയുംകൂടെ കൂടുമ്പോൾ നാല്പതിനു മുകളിൽ എത്തുന്നു. ഇതു പഴയതു പോലെ പാലക്കാടോ ഏതെങ്കിലും നഗരത്തിലോ മാത്രം ഉള്ള കാര്യമല്ല, കേരളമൊട്ടാകെ ഈ സ്ഥിതിയാണ്. അവിടെയും ഇവിടെയും കുറച്ചു നേരത്തേക്കു ചെറിയ വേനൽ മഴകൾ കിട്ടുന്നുണ്ടെങ്കിലും മൊത്തത്തിൽ ചൂട് കുറയുന്ന ലക്ഷണമില്ല.
ആഗോളമായിത്തന്നെ ഓരോ വർഷവും മുൻ വർഷത്തേക്കാൾ ചൂട് കൂടിവരുന്ന ഒരു പ്രതിഭാസമാണ് കാണുന്നത്. കാലാവസ്ഥാവ്യതിയാന രംഗത്തു പ്രവർത്തിച്ചിരുന്നവർ മുപ്പതു കൊല്ലം മുൻപേ പ്രവചിച്ചിരുന്ന കാര്യവുമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തെ ഒരു വർഷം മാത്രം സംഭവിക്കുന്ന, ഒറ്റപ്പെട്ട, കാര്യമായി കാണാതിരിക്കുകയാണ് ബുദ്ധി. ഈ സാഹചര്യത്തിൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്? ചില നിർദേശങ്ങൾ പറയാം.
പുറത്തിറങ്ങുന്പോൾ
1. ഓരോ ദിവസത്തെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുന്നത് ഒരു ശീലമാക്കുക. നമ്മുടെ ഓരോ ദിവസത്തെയും പരിപാടികൾ സാധിക്കുന്നതും അതനുസരിച്ചു പ്ലാൻ ചെയ്യുക. ഉദാഹരണത്തിനു നമ്മൾ എപ്പോൾ നടക്കാൻ പോകുന്നു അല്ലെങ്കിൽ വ്യായാമം ചെയ്യാൻ പോകുന്നു (അല്ലെങ്കിൽ നടക്കാൻ പോകണോ/വ്യായാമം ചെയ്യാണോ), വീടിനു പുറത്തു ഷോപ്പിംഗിന്, മറ്റുള്ള പ്ലാൻ ചെയ്യാവുന്ന പരിപാടികൾക്കു പോകുന്നു എന്നതൊക്കെ ദിനാന്തരീക്ഷ സ്ഥിതിയുമായി ബന്ധിപ്പിക്കുക. ഇപ്പോൾ നമ്മുടെ ഫോണിൽത്തന്നെ ദിവസത്തിൽ എങ്ങനെ ചൂട് മാറുന്നു എന്നുള്ള വിവരമൊക്കെ ലഭ്യമാണല്ലോ.
ജോലി
2. വീടിനു പുറത്തു തൊഴിൽ സംബന്ധമായോ മറ്റു കാര്യങ്ങൾകൊണ്ടോ നിർബന്ധമായും ഇറങ്ങേണ്ടി വരുന്നവർ ചൂടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കൈയിൽ കരുതുക. ചൂടുകൊണ്ടുണ്ടാകുന്ന ക്ഷീണം, സൂര്യാതപം ഇവയുടെ ലക്ഷണം മനസിലാക്കി അപകടസ്ഥിതിയിലേക്കു പോകുന്നതിനു മുമ്പുതന്നെ കത്തുന്ന ചൂടിൽനിന്നു മാറുക. ജോലി സമയങ്ങൾ ഏറ്റവും ചൂടുള്ള സമയം ഒഴിവാക്കി ക്രമീകരിക്കുന്നതും തുടർച്ചയായി ചൂടിൽ നിൽക്കുന്ന സമയം ഒഴിവാക്കുന്നതും നല്ലതാണ്. സർക്കാരിനും തൊഴിലുടമകൾക്കും ഇക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്.
വസ്ത്രങ്ങൾ
3. നമ്മുടെ വസ്ത്രങ്ങൾ കാലാവസ്ഥയ്ക്ക് അനുസരിച്ച് ക്രമീകരിക്കുക. ഇറുകിയ വസ്ത്രങ്ങൾ, കട്ടിയുള്ള വസ്ത്രങ്ങൾ, പല ലെയറുകൾ ആയുള്ള വസ്ത്രങ്ങൾ, കടും നിറങ്ങൾ, വായു സഞ്ചാരം കുറയ്ക്കുന്ന വസ്ത്രങ്ങൾ ഇവയൊക്കെ ഒഴിവാക്കുക. ഇളം നിറങ്ങളിലുള്ള കോട്ടൺ വസ്ത്രങ്ങളാണ് ഉത്തമം.
വെള്ളംകുടി
4. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ കൈയിൽ/ബാഗിൽ ഒരു വാട്ടർ ബോട്ടിൽ നിറച്ചു വെള്ളം കരുതുക. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. അതേസമയംതന്നെ കുടിക്കുന്ന വെള്ളം/പാനീയങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതുമാണ്. റോഡ് സൈഡിൽ കിട്ടുന്ന ജൂസുകളും മറ്റും കുടിക്കുമ്പോൾ ഐസ് ഒഴിവാക്കുക എന്നത് ഞാൻ നാല്പതു വർഷം മുമ്പു കാൺപുരിൽ ശീലിച്ചതാണ്, കാരണം അതൊക്കെ എത്രമാത്രം നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പിക്കാനാവില്ല.
5. പുറത്തിറങ്ങുമ്പോൾ നേരിട്ടു ചൂടേൽക്കുന്നതു കുറയ്ക്കാൻ കുടയോ തൊപ്പിയോ എപ്പോഴും ഉപയോഗിക്കണം. പ്രത്യേകിച്ച് പുറത്തു ജോലി ചെയ്യുന്നവർ സൺഹാറ്റ് വയ്ക്കുന്നത് ശീലമാക്കണം.
ആരോഗ്യശീലങ്ങൾ
6. സൺഹാറ്റ് വയ്ക്കുന്നതുപോലെതന്നെ കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതും സൺ സ്ക്രീൻ ലോഷനുകൾ പുരട്ടുന്നതുമൊന്നും മലയാളികൾക്കു ശീലമല്ല. ടൂറിസ്റ്റുകൾ ചെയ്യുന്നതോ ഗൾഫിൽനിന്നോ അമേരിക്കയിൽനിന്നോ വരുന്ന പൊങ്ങച്ചക്കാർ ചെയ്യുന്നതോ ഒക്കെയായി ഇതിനെ ഇപ്പോഴും കാണുന്നവരുണ്ട്. പക്ഷേ, അതാതു നാട്ടിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് അവർ പരിശീലിച്ച ആരോഗ്യശീലങ്ങളാണ് ഇതൊക്കെ. പുറത്തിറങ്ങുമ്പോൾ സൺ സ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും കൂളിംഗ് ഗ്ലാസ് വയ്ക്കുന്നതുമൊക്കെ ശീലമാക്കുക.
7. ചൂടു കൂടിയതിനാൽ അങ്കണവാടികൾ ഒരാഴ്ചത്തേക്ക് അടച്ചെന്നു വായിച്ചു. ഈ നിയന്ത്രണം സ്കൂളുകളിലേക്കും എൻട്രൻസ് കോച്ചിംഗിലേക്കുമൊക്കെ വ്യാപിപ്പിക്കുന്നതും നല്ലതാണ്. പക്ഷേ, വീട്ടിലാണെങ്കിലും കുട്ടികൾ അധികം ചൂടുള്ള സമയത്തു പുറത്തിറങ്ങി കളിക്കുന്നതു നിയന്ത്രിക്കുക. സമയാസമയം ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ചൂടിനെ പ്രതിരോധിക്കുന്ന നേരത്തേ പറഞ്ഞ കാര്യങ്ങളൊക്കെ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക, അവർക്ക് ഇതൊരു ശീലമായേ പറ്റൂ.
പ്രായമായവർ
8. വീട്ടിലെ പ്രായമായവരെ പ്രത്യേകിച്ചു ശ്രദ്ധിക്കുക. പുറത്തിറങ്ങി ചൂടുകൊണ്ടു സൂര്യാഘാതമേറ്റു സംഭവിക്കുന്ന മരണങ്ങളേക്കാൾ ഏറെ കൂടുതൽ സംഭവിക്കുന്നതു വീടിനുള്ളിൽ പ്രായമായവർക്കു ചൂടുള്ള സമയത്തു വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതുകൊണ്ടാണ്. 2003 ഒാഗസ്റ്റിൽ യൂറോപ്പിൽ ഉണ്ടായ ഉഷ്ണതരംഗം കഴിഞ്ഞു മാസങ്ങൾക്കു ശേഷമാണ് ആ വർഷം സാധാരണ വർഷങ്ങളേക്കാൾ ഇരുപതിനായിരം മരണങ്ങൾ അധികമുണ്ടായിയെന്ന് ആരോഗ്യവിദഗ്ധരും സർക്കാരും ഒക്കെ മനസിലാക്കിയത്. വേനൽക്കാലത്തു പ്രായമായവരെ സംരക്ഷിക്കാൻ യൂറോപ്പിൽ ഇപ്പോൾ പ്രത്യേക സംവിധാനങ്ങളുണ്ട്. വീട്ടിൽ ഏറ്റവും ചൂട് കുറഞ്ഞ മുറി പ്രായമായവർക്കു നൽകുക, അവർ സമയത്തിന് ആവശ്യത്തിനു വെള്ളം കുടിക്കുന്നു എന്നും ഉഷ്ണപാനീയങ്ങളോ മദ്യമോ ഒന്നും കുടിക്കുന്നില്ലെന്നും ഉറപ്പു വരുത്തുക, മുറിയിൽ ചൂടു കുറയ്ക്കാൻ സാധ്യമായതൊക്കെ ചെയ്യുക. ചൂടിനോട് അനുബന്ധമായതല്ലെങ്കിലും മറ്റുള്ള എന്തെങ്കിലും രോഗമോ ക്ഷീണമോ കണ്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടുക.
മാറ്റേണ്ട ശീലങ്ങൾ
9. നമ്മുടെ ഭക്ഷണശീലങ്ങളിലൊക്കെ കാലാവസ്ഥയ്ക്ക് അനുസരിച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മലയാളികളുടെ സമകാലീന ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലോ ചായയും കാപ്പിയും. പക്ഷേ, ഈ ചൂടുകാലം അവസാനിക്കുന്നതു വരെ ചായയും കാപ്പിയും ചൂടുള്ള മറ്റു പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഇനിയും മഴക്കാലമൊക്കെ വരുമല്ലോ, അപ്പോൾ ക്ലാരയോടൊത്തു ചൂടൻ കട്ടൻ കാപ്പി കുടിക്കണമെങ്കിൽ ഇപ്പോൾ അവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചൂട് കൂടുന്നതിനാൽ ബിവറേജസിലോ ബാറിലോ പോയി അല്പം മദ്യപിച്ചേക്കാമെന്ന് കരുതുന്നതും റിസ്ക് ആണ്. മലയാളികൾ ശീലമാക്കിയിരിക്കുന്ന മദ്യങ്ങളൊക്കെ ചൂടുകാലത്തു റിസ്ക് കൂട്ടുന്നവയാണ്. ഈ ചൂടു കാലത്തും ബിവറേജസിൽ ആളുകൾ ക്യൂ നിൽക്കേണ്ടി വരുന്നുവെന്നത് എന്നത്തേയും പോലെ കഷ്ടമാണ്.
ക്രമീകരണങ്ങൾ
10. ഇപ്പോൾ കേരളത്തിലുള്ള വീടുകൾ മിക്കവയുംതന്നെ വിശാലമായ വാതിലുകളും ജനലുകളുമുള്ളവയാണ്. ജനലുകൾതന്നെ മിക്കവാറും ഗ്ലാസ് ഇട്ടവയാണ്. പുതിയ കെട്ടിടങ്ങൾക്കു കൂളിംഗ് ഗ്ലാസുകൾ ഉണ്ടെങ്കിലും പൊതുവിൽ മുഴുവൻ വെളിച്ചവും (ചൂടും) അകത്തേക്കു കടത്തിവിടുന്ന രീതിയിൽ ആണ് നമ്മുടെ ജനാലകൾ. നമ്മുടെ കർട്ടനുകൾ ആകട്ടെ വീടിന് അകത്തുമാണ്. ഇത്തരത്തിൽ ഉള്ള സംവിധാനം പുറത്തുള്ള ചൂടിനെ അകത്തു കയറ്റിയതിനു ശേഷമാണ് വെളിച്ചത്തെ നിയന്ത്രിക്കുന്നത്. വീട്ടിൽ എസിയും ഫാനും ഉണ്ടെങ്കിൽ പോലും ഇതു ചൂടിന്റെ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനാലകൾക്കു പുറത്തുതന്നെ ചൂടിനെയും വെയിലിനെയും പ്രതിരോധിക്കുന്ന തരത്തിൽ ഔട്ട്ഡോർ കർട്ടനുകൾ അല്ലെങ്കിൽ ചുരുങ്ങിയത് ഒരു തുണിയെങ്കിലും കെട്ടിയിടുന്നതു ചൂടു കുറയ്ക്കാനും എസിയെ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.
പ്രളയകാലത്തും കോവിഡ് കാലത്തും മുഖ്യമന്ത്രി നേരിട്ട് ഈ വിഷയങ്ങൾ ജനങ്ങളോടു പറയുന്ന ഒരു രീതി ഉണ്ടായിരുന്നു. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം ഈ ചൂടുകാലത്തിൽ സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റിയും നാട്ടുകാർ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ആളുകളെ ബോധവത്കരിക്കാൻ സഹായിക്കും.
ചൂടു കൂടുന്ന സമയത്ത് "ഇപ്പോൾ ശരിയാക്കിത്തരാം’ എന്ന തരത്തിൽ ഉള്ള ചൂട് കുറയ്ക്കുന്ന പെയിന്റുകളുടെയും മറ്റും പരസ്യങ്ങൾ എപ്പോഴും കാണാം. "ഇപ്പോൾ ശരിയാക്കുന്നതൊന്നും’ ശരിയാകാറില്ല എന്നതാണ് രീതി. ചൂട് കുറഞ്ഞു എന്ന് ഉറപ്പാക്കി മാത്രം പണം നൽകും എന്ന തരത്തിൽ കരാർ ചെയ്യുന്നതാണ് ബുദ്ധി.
ഈ ചൂട് എത്ര കാലം നിൽക്കും, എല്ലാ വർഷവും ചൂട് ഉണ്ടാകുമോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. ഉയരുന്ന താപനിലയും അതിസാന്ദ്രതയിൽ പെയ്യുന്ന മഴയും ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്നതാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ചു നമ്മുടെ ജീവിതത്തിന്റെ സമഗ്ര മേഖലകളും (കെട്ടിടം എവിടെ നിർമിക്കുന്നു, നിർമാണ വസ്തുക്കൾ, രീതികൾ, തൊഴിൽ സമയം, വസ്ത്രം, ഭക്ഷണം, ആരോഗ്യശീലങ്ങൾ) മാറ്റേണ്ടിവരും. സുരക്ഷിതരായിരിക്കുക.