Friday, April 26, 2024 10:41 PM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക്കാൻ മൂന്നു മുന്നണികളും പരമാവധി ശ്രമിച്ചു. വോട്ടെടുപ്പിലെ ഉയർന്ന പോളിംഗ് ശതമാനം രാഷ്ട്രീയ പാർട്ടികളിലും സ്ഥാനാർഥികളിലും ഒരുപോലെ പ്രതീക്ഷയും ആശങ്കയും കൂട്ടും.
39 ദിവസം നീണ്ട കാത്തിരിപ്പിനുശേഷമേ കേരള ജനതയുടെ വിധിയെഴുത്തിന്റെ ഫലം അറിയാനാകൂ എന്നത് ഈ ആശങ്ക ഇരട്ടിയാക്കും. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന കേന്ദ്രഭരണം ആർക്കാണെന്ന് ജൂണ്‍ നാലിന് അറിയാം. അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിലേറെയാണ് തന്റെ ഭാഗ്യവും നിർഭാഗ്യവും അറിയാനുള്ള സ്ഥാനാർഥികളുടെ വേവലാതി.
കേരളത്തോടൊപ്പം കർണാടകയിലെ 14 സീറ്റുകളിലും രാജസ്ഥാൻ -13, യുപി, മഹാരാഷ്ട്ര- എട്ടു വീതം, മധ്യപ്രദേശ്- ആറ്, ആസാം, ബിഹാർ- അഞ്ചു വീതം, പശ്ചിമബംഗാൾ. ഛത്തീസ്ഗഡ്- മൂന്നു വീതം, ത്രിപുര, ജമ്മു-കാഷ്മീർ- ഒന്നുവീതം, മണിപ്പുരിലെ പട്ടികവർഗ സംവരണ മണ്ഡലമായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന 13 നിയസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലും ഇന്നലെ തരക്കേടില്ലാത്ത പോളിംഗ് ശതമാനമാണു രേഖപ്പെടുത്തിയത്.
ജനാവേശം പ്രതീക്ഷ
രാഷ്ട്രീയക്കളികളും ആരോപണ- പ്രത്യാരോപണങ്ങളും അഴിമതികളും വർഗീയ, ജാതിക്കളികളും വെറുപ്പും വിദ്വേഷവും അനീതിയുമെല്ലാം രാജ്യത്തെ ദുഷിപ്പിച്ചെങ്കിലും ജനം പൂർണമായി നിരാശരായിട്ടില്ലെന്നതാണു മികച്ച പോളിംഗ് സൂചിപ്പിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരായ മതനിരപേക്ഷ മനസുള്ള ജനതയാണു രാജ്യത്ത് കൂടുതലെന്നതിൽ അഭിമാനിക്കാം. ജനാധിപത്യത്തിനു പ്രതീക്ഷയേകുന്നതാണ് രാജ്യത്തോടുള്ള പൗരന്റെ പ്രതിബദ്ധത. വോട്ടർമാരോടു നീതി പുലർത്താൻ ജനപ്രതിനിധികളും ഭരണത്തിലേറുന്നവരും തയാറാകുകയാണു വേണ്ടത്.
ആകെയുള്ള 543 സീറ്റിൽ 189 ലോക്സഭാ മണ്ഡലങ്ങളിലെ ജനവിധി ഇന്നലെ പൂർത്തിയായിട്ടുണ്ട്. മേയ് ഏഴിന് 95, 13ന് 96, 20ന് 49, 25ന് 57, ജൂണ്‍ ഒന്നിന് 57 വീതം എന്നിങ്ങനെ മൊത്തം 353 മണ്ഡലങ്ങളിലാണ് അടുത്ത അഞ്ചു ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുക. 2019ലെ തെരഞ്ഞെടുപ്പിൽ ആദ്യ രണ്ടു ഘട്ടങ്ങളിലായി നടന്ന 189 സീറ്റിൽ എൻഡിഎ 96 സീറ്റും പഴയ യുപിഎ സഖ്യം 69 സീറ്റും മറ്റുള്ളവർ 13 സീറ്റുമാണു നേടിയത്. ഡീലിമിറ്റേഷനിൽ 12 മണ്ഡലങ്ങളുടെ അതിർത്തി മാറിയതിനാൽ ആരു ജയിച്ചുവെന്നതിൽ കൃത്യതയില്ല. എന്നാൽ 2019ൽ ബിജെപിക്കു വലിയ മുൻതൂക്കം ലഭിച്ച മേഖലകളിലാണ് ഇനിയുള്ള അഞ്ചു ഘട്ടങ്ങളിലെ വോട്ടെടുപ്പ്. കഴിഞ്ഞതവണ ജയിച്ച സീറ്റുകൾ നിലനിർത്തുകയെന്നതാകും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്ന വലിയ വെല്ലുവിളി. മോദിയെ താഴെയിറക്കി വിജയം നേടുകയെന്നതാണ് രാഹുൽ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും പ്രധാനം.
കോടതിവിധിയിലെ പ്രത്യാശ
വോട്ടിംഗ് യന്ത്രത്തോട് അനുബന്ധിച്ചുള്ള വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾകൂടി പൂർണമായി എണ്ണണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതി ഇന്നലെ തള്ളിയതാണു പുതിയ വാർത്ത. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) നിന്നു കടലാസ് ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യവും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നിരസിച്ചു. ഈ കേസിന്റെ വിചാരണവേളയിലെ ജഡ്ജിമാരുടെ നിരീക്ഷണങ്ങളിൽനിന്നു തന്നെ വിധി മറ്റൊന്നാകില്ലെന്ന് വ്യക്തമായിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന് സുപ്രീംകോടതി ഇന്നലെ നൽകിയ രണ്ടു നിർദേശങ്ങൾ ജനാധിപത്യത്തിൽ സുതാര്യതയും നീതിയും ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയേകും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ചിഹ്നം സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയശേഷം ആ ചിഹ്നം ലോക്ക് ചെയ്യണമെന്നതാണ് ഒരു നിർദേശം. ഫലപ്രഖ്യാപനത്തിനുശേഷം വോട്ടിംഗ് യന്ത്രത്തോടൊപ്പം ചിഹ്നം ലോഡിംഗ് യൂണിറ്റും ഒന്നര മാസത്തേക്ക് (45 ദിവസം) സ്ട്രോംഗ് റൂമിൽ പൂട്ടി സൂക്ഷിക്കണം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), അഭയ് ഭക്ചന്ദ് ഛജേദ്, അരുണ്‍ കുമാർ അഗർവാൾ എന്നിവരുടെ റിട്ട് ഹർജികളിലാണ് സുപ്രീംകോടതിയുടെ പുതിയ വിധി.
ഫലപ്രഖ്യാപനത്തിനുശേഷം അഞ്ചു ശതമാനം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും മാത്രം ഒത്തുനോക്കിയാൽ മതിയെന്നാണു സുപ്രീംകോടതിയുടെ തീരുമാനം. അഞ്ചു ശതമാനം ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്ട്രോളർ യൂണിറ്റുകൾ വിദഗ്ധ എൻജിനിയർമാരെക്കൊണ്ടു പരിശോധിപ്പിക്കാൻ സ്ഥാനാർഥികൾക്ക് അവസരം നൽകണമെന്ന് പരമോന്നത കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ വോട്ടിംഗ് യന്ത്രങ്ങൾ നിർമിച്ച കന്പനിയുടെ എൻജിനിയർമാരാണ് ഇതു പരിശോധിക്കുക. തെരഞ്ഞെടുപ്പിൽ തോറ്റ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ സ്ഥാനാർഥികൾ എഴുതി നൽകിയാൽ ഇത്തരത്തിൽ പരിശോധിക്കാനാകും. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം ഇങ്ങനെ രേഖാമൂലം ആവശ്യപ്പെടണം. പരിശോധനയുടെ ചെലവ് കത്തു നൽകിയ സ്ഥാനാർഥി വഹിക്കണം. ക്രമക്കേട് കണ്ടെത്തിയാൽ ഈ തുക കമ്മീഷൻ തിരികെ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ക്രമക്കേടിന് ഇടമരുത്
നിലവിൽ ഒരു പാർലമെന്റ് മണ്ഡലത്തിൽ വെറും അഞ്ചു ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ മാത്രമാണു വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കുന്നത്. അതാണിപ്പോൾ കോടതി അഞ്ച് ശതമാനമാക്കിയത്.
സുതാര്യമായി നടത്തേണ്ട പൊതുതെരഞ്ഞെടുപ്പിൽ തീർത്തും കുറവാണിത്. ഇന്ത്യയിലെ വളരെ വിപുലമായ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയാണു പരമപ്രധാനം. അതിനായി ചുരുങ്ങിയത് 10 മുതൽ 50 ശതമാനം വരെ വോട്ടുകളും സ്ലിപ്പുകളും ഒത്തുനോക്കുകയാണു വേണ്ടത്. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനുശേഷം എണ്ണിയാലും മതി. ഫലപ്രഖ്യാപനത്തിനുശേഷമായതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ തടസപ്പെടുത്തുകയുമില്ല.
ഫലപ്രഖ്യാപനത്തിനുശേഷം പകുതിയോ, മുഴുവനോ സ്ലിപ്പുകൾ ഒത്തുനോക്കുന്നതിന് തടസമെന്താണെന്നു വ്യക്തമല്ല. ഒത്തുനോക്കുന്നതിനും എണ്ണുന്നതിനുമായി തെരഞ്ഞെടുക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും അതോടു ചേർന്നുള്ള വിവിപാറ്റ് സ്ലിപ്പുകളും ഏതൊക്കെയെന്നു തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ്.
ചില ക്രമക്കേടുകൾക്ക് ഇതു സഹായകമായേക്കാം. പരാതി ഉന്നയിക്കുന്ന സ്ഥാനാർഥികൾക്കോ പാർട്ടികൾക്കോ ഇതിൽ പങ്കില്ല. ജനാധിപത്യ പ്രക്രിയയിൽ ഒരുവിധ സംശയത്തിനോ ക്രമക്കേടുകൾക്കോ ഇടം നൽകാതെ പകുതി സ്ലിപ്പുകളെങ്കിലും പിന്നീട് ഒത്തുനോക്കി ശരിവയ്ക്കുന്നതിൽ എന്താണു തെറ്റ് എന്നതാണു ചോദ്യം.
അന്ധമായി ഒന്നും പാടില്ല
“ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും. എല്ലാ സ്തംഭങ്ങൾക്കിടയിലും ഐക്യവും വിശ്വാസവും നിലനിർത്തുന്നതാണു ജനാധിപത്യം’’ എന്നാണു ജസ്റ്റീസ് ദീപാങ്കർ ദത്ത പറഞ്ഞത്.
വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം പരിപോഷിപ്പിക്കുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തിന്റെ ശബ്ദം ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ രാഷ്ട്രീയക്കാരും അവരെ താങ്ങുന്ന ഉദ്യോഗസ്ഥരും ഏതു കള്ളക്കളിക്കും വഞ്ചനയ്ക്കും ക്രമക്കേടിനും മടിക്കുന്നവരല്ലെന്നത് കോടതികൾക്ക് എങ്ങനെ വിസ്മരിക്കാനാകും? അന്ധമായ അവിശ്വാസം പോലെതന്നെ അപകടകരമാണ് അന്ധമായ വിശ്വാസവും. കണ്ണടച്ച് ഇരുട്ടാക്കിയാൽ ഇരുട്ടാകില്ലല്ലോ.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ഒരു ക്രമക്കേടിനും സാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിലും പുറത്തും പലതവണ ആവർത്തിച്ചിട്ടുണ്ട്. ഒരു പരിധി വരെ കമ്മീഷനെ ഇക്കാര്യത്തിൽ വിശ്വസിക്കുകയും ചെയ്യാം. എന്നാൽ ഇലക്ട്രോണിക് ആയുള്ള എന്തിലും ക്രമക്കേടുകൾ സാധ്യമാണെന്ന് ഇലക്ട്രോണിക് എൻജിനിയർമാർ അടക്കം പലരും പറയുന്നു. എപ്പോഴും പൂർണമായി ക്രമക്കേടിനു കഴിയില്ലെങ്കിലും ഒരു യന്ത്രത്തിൽപ്പോലും ഒരിക്കലും ക്രമക്കേട് ഉണ്ടാകില്ലെന്ന് ആർക്കെങ്കിലും തറപ്പിച്ചു പറയാനാകുമോ? ഭരണം മാറിയാലും തെരഞ്ഞെടുപ്പുകൾ പൂർണമായും നീതിയുക്തമാകണം.
വേണം; സുതാര്യത, വിശ്യാസ്യത
പണവും അധികാരവും ഉണ്ടെങ്കിൽ രാഷ്ട്രീയവും ഭരണവും കൈപ്പിടിയിലൊതുക്കാമെന്ന നില നല്ലതല്ല. രാജ്യത്തിന്റെയും പൗരന്റെയും പ്രശ്നങ്ങളേക്കാളേറെ, മതവും വൈകാരികതയും ഉപയോഗിച്ചും വിദ്വേഷം പരത്തിയും വോട്ടുബാങ്ക്, പ്രീണന രാഷ്ട്രീയം കളിച്ചുമാണ് പ്രധാന പാർട്ടികളും നേതാക്കളും അധികാരം പിടിക്കുന്നതെന്നത് വലിയ രഹസ്യമല്ല. കോണ്‍ഗ്രസും ബിജെപിയും അടക്കം ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും വൻ നേതാക്കളും ഇത്തരം കുതന്ത്രങ്ങൾ നേരിട്ടും പരോക്ഷമായും പ്രയോഗിക്കുന്നത് ഗതികെട്ട പൗരൻ കാണാതെ പോകുന്നില്ല.
തെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കും ആരു ഭരിക്കുമെന്നതു മാത്രമല്ല പ്രശ്നം. ശരിയായ രീതിയിലാണോ ജയം നേടിയതെന്നതാണു മുഖ്യം.
വേർതിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുകയും രാജ്യനന്മയും ജനക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിലേറെ സ്വന്തം ഭരണം ഉറപ്പിക്കാൻ ഏതു തെറ്റായ മാർഗവും സ്വീകരിക്കുന്ന നേതാക്കളാണു ശാപം.
വികസനം, സാന്പത്തിക വളർച്ച, ആരോഗ്യ- വിദ്യാഭ്യാസ- ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ എന്നിവപോലെ പ്രധാനമാണ് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും. ഭരണഘടനയുടെയും നിയമവാഴ്ചയുടെയും പരിപാലനത്തിലും വീഴ്ച അനുവദിക്കാനാകില്ല. അർഥവത്തായും വിശ്വാസ്യതയോടെയും ജനാധിപത്യവും മതേതരത്വവും നിലനിർത്തുകയെന്നതാണു വെല്ലുവിളി.