Tuesday, April 16, 2024 12:04 AM IST
ഡോ. ജോസ് ജോൺ മല്ലികശേരി
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥികളും വിവിധ കോലാഹലങ്ങൾ സൃഷ്ടിച്ചും സ്നേഹവായ്പുകൾ കോരിച്ചൊരിഞ്ഞും വാഗ്ദാനങ്ങൾ വർഷിച്ചും ജനത്തെ പറ്റിച്ചു വോട്ട് തട്ടിയെടുക്കാൻ പരക്കം പായുന്നു. അധികാരക്കസേരയുടെ പതുപതുപ്പ് അവർക്കു ലഹരിയാണ്. ജനം അന്തംവിട്ടു നിൽക്കുന്നു.
ഇതൊക്കെ മറന്നുവോ?
ഒരു പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമായി ചർച്ച ചെയ്യേണ്ട വിഷയങ്ങൾ എന്തൊക്കെയാണ്? നിശ്ചയമായും അതു സാമ്പത്തിക വിഷയങ്ങളാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പാചകവാതകത്തിനു വില 450ൽനിന്ന് 1,100 രൂപ ആയത്. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായത്. 50 രൂപ ഉണ്ടായിരുന്ന പെട്രോളിന് 110 രൂപയായത്.
തൊഴിലില്ലാതെ അലയുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ സങ്കടം. തൊഴിൽതേടി വിദേശനാടുകളുടെ സുരക്ഷിതത്വംതേടി ഇല്ലായ്മകളിലേക്ക് ഓടേണ്ടിവരുന്ന മക്കളെ ഓർത്തുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ. കാർഷികവിളകളുടെ അസാധ്യമായ വിലയിടിവും താങ്ങാനാവാത്ത കൃഷിച്ചെലവുംകൊണ്ട് നടുവൊടിഞ്ഞുപോയ കർഷകന്റെ നിലവിളി. ആ നിലവിളിയെ കടിച്ചുകീറി ഇല്ലാതാക്കാനെത്തുന്ന വന്യമൃഗങ്ങളുടെ വിജയഭേരി! വനപാലകരെന്ന പേരിൽ എത്തുന്നവരുടെ കർഷക വിരുദ്ധ ധാർഷ്ട്യം! 1985ൽ 20 പൈസ ആയിരുന്ന ബസിന്റെ മിനിമം ചാർജ് 10 രൂപയിൽ എത്തി! തെങ്ങു കയറാനുള്ള കൂലി അന്നു തെങ്ങൊന്നിന് ഒരു രൂപ ആയിരുന്നത് ഇന്ന് 60 രൂപ കടന്നു! തേങ്ങയുടെ വിലയോ? അന്നത്തെ അഞ്ചു രൂപയിൽനിന്നു 40 വർഷംകൊണ്ട് എട്ടു രൂപയായി വളർന്നു!
ചില പടക്കങ്ങൾ
അഴിമതിയാണ് ചർച്ച ചെയ്യപ്പെടേണ്ട അതിപ്രധാനമായ മറ്റൊരു വിഷയം. നാടുനീളെ സ്ഥാപിച്ച അഴിമതി-കാമറകളിൽ എത്രയെണ്ണം ഇപ്പോൾ വർക്കിംഗ് കണ്ടീഷനിലാണ്? കരിമണൽ മുതലാളിമാരും മറ്റും കൊടുത്ത പിച്ചക്കാശിന്, നാടിനെ തീറെഴുതിയോ? ചുരണ്ടി ചുരണ്ടി ഓട്ടവീണ ഖജനാവിൽ, പണിയെടുത്തവനു ശമ്പളം കൊടുക്കാനുള്ള കാശുണ്ടോ? ക്ഷേമപെൻഷൻ പുക യാകുമോ? അങ്ങ് കേന്ദ്രത്തിലാണെങ്കിൽ ഇലക്ടറൽ ബോണ്ട് അരങ്ങ് തകർത്താടുന്നു.
ഇതൊന്നും ചർച്ച അവരുതെന്ന് എല്ലാ മുഖ്യധാര രാഷ്ട്രീയ കക്ഷികൾക്കും നിർബന്ധമുണ്ട്. അതുകൊണ്ടവർ ചില പടക്കങ്ങൾ പൊട്ടിച്ചു ജനത്തിന്റെ ശ്രദ്ധ തിരിക്കും. ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഉപകരിക്കാത്ത വിഷയങ്ങളെ വലിയ ആനക്കാര്യമായി അവതരിപ്പിക്കും. മാധ്യമങ്ങൾ വെണ്ടക്കാ നിരത്തും. ചാനലുകൾ വിഡ്ഢിച്ചർച്ച നടത്തും. രാമക്ഷേത്രം, സിഎഎ, ഏകീകൃത സിവിൽ കോഡ്, സ്ഥലങ്ങളുടെ പേരുമാറ്റം മുതലായവ ഇങ്ങനെ തലപൊക്കുന്നവയാണ്.
സാധാരണ മനുഷ്യരുടെ നിത്യജീവിതത്തിന് അത്രയൊന്നും ബാധകമായിട്ടില്ലാത്ത വിഷയങ്ങൾ! ജനം ഇത്തരം വിഷയത്തിൽ കടിപിടി കൂടി ക്രുദ്ധരാവുമ്പോൾ, ഞാനാണ് നിന്റെ രക്ഷകൻ എന്നുപറഞ്ഞ് അവനെ പറ്റിക്കുന്നതിൽ വിജയിക്കാനാണ് പാർട്ടികൾ മത്സരിക്കുന്നത്. അങ്ങിനെ നേടിയെടുത്ത അധികാരവുമായി കസേരപൂകുന്നു: അഴിമതിയും സ്വജന പക്ഷപാതവും സ്വഭാവേന സ്വന്തമായുള്ളതുകൊണ്ട് അതു ചെയ്യുന്നു!
ഞങ്ങളാണ് രക്ഷകർ!
നമ്മുടെ ഏതു മുഖ്യധാരാ രാഷ്ട്രീയകക്ഷിയാണ് ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ളത്? ഈ അടുത്ത ദിവസങ്ങളിൽ ഉണ്ടായ ഒരു ചെറിയ കാര്യം ശ്രദ്ധിച്ചാൽ ഇതു കൂടുതൽ വ്യക്തമാവും. ഇടുക്കി രൂപത അവരുടെ സൺഡേ സ്കൂൾ വിദ്യാർഥികൾക്ക് "ലവ് ജിഹാദ്' എന്ന, പ്രണയക്കെണി പ്രതിപാദ്യവിഷയമാക്കിയ "കേരള സ്റ്റോറി' എന്ന സിനിമ പ്രദർശിപ്പിക്കുന്നു. ഇത് ആ രൂപതയുടെ ഒരു സ്വകാര്യ വിഷയമാണ്. പക്ഷേ, എത്ര അത്യാവശ്യമായാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം രാഷ്ട്രീയ തൊഴിലാളികൾ പ്രതികരണങ്ങളുമായി പാഞ്ഞെത്തിയത്! ആ സിനിമ, മികച്ച പ്രദർശന വിജയം നേടി എന്നതിൽനിന്നുതന്നെ ആ വിഷയത്തിന്റെ കാലിക പ്രസക്തി വ്യക്തമാണല്ലോ. രൂപതയുടെ സ്വകാര്യ വിഷയം എന്നു കണ്ടു വിട്ടുകളഞ്ഞാൽ മതി. പക്ഷേ, പ്രതികരിക്കും. കാരണം, ഞങ്ങളാണ്, ഞങ്ങൾ മാത്രമാണ് നിങ്ങളുടെ രക്ഷകരെന്ന് ലക്ഷ്യമിടുന്ന വോട്ട് ബാങ്കിനെ ബോധ്യപ്പെടുത്താനുള്ള മത്സരമാണ്! കേരളത്തിലെ വലിയ ഒരു വോട്ട് ബാങ്കിനെ "ലവ് ജിഹാദികൾ' പ്രതിനിധീകരിക്കുന്നു എന്നു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒരുപോലെ വിശ്വസിക്കുന്നു!
വാസ്തവത്തിൽ "കേരള സ്റ്റോറി' ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. നമ്മുടെ നാട്ടിലെ മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ഒരു വിഭാഗം ആളുകൾ മാത്രമാണ് ഇതിൽ ആകൃഷ്ടരായിട്ടുള്ളത് എന്നത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. എന്നിരിക്കിലും, ഇസ്ലാമിക തീവ്രവാദം കേരളത്തിൽ വളരെ സജീവമായുണ്ടെന്നു റിട്ടയർ ചെയ്ത നിരവധി ഉന്നത പോലീസ് ഉദ്യാഗസ്ഥർ പലതവണ പൊതുപ്ലാറ്റ്ഫോമുകളിൽ പറഞ്ഞിട്ടുണ്ട്.
"ലവ് ജിഹാദ്' ഒരു മിഥ്യ അല്ലെന്നും അവർ ഉറപ്പിച്ചു പറയുന്നു. ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ അവർ എന്തുകൊണ്ട് ഇക്കാര്യം മിണ്ടുന്നില്ല എന്നത്, മുകളിൽ കണ്ട മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയുമൊക്കെ നിലപാടുകൾ വ്യക്തമാക്കും. യഥാർഥത്തിൽ, വളരെ ചെറിയ ഒരു ശതമാനം വരുന്ന ഇസ്ലാമിക തീവ്രവാദികളുടെ നിറം കേരളത്തിലെ ഭൂരിഭാഗം വരുന്ന സമാധാനകാംക്ഷികളായ മുസ്ലിം ജനസാമാന്യത്തിനു ചാർത്തിക്കൊടുക്കുന്നത് ഇവരൊക്കെയാണ്.
ക്രൈസ്തവരുടെ വോട്ട്
ഒന്ന് വ്യക്തമാണ്: ക്രൈസ്തവർ അവരുടെ ഭയാശങ്കകളെക്കുറിച്ചു ശബ്ദിക്കുമ്പോൾ അവരുടെ വായ മൂടാനാണ് ഇവിടത്തെ പ്രമുഖരായ രണ്ടു കക്ഷികൾക്കും വെമ്പലുള്ളത്, അത് "ലവ് ജിഹാദ്' ആയാലും "നാർക്കോട്ടിക് ജിഹാദ്' ആയാലും അത്തരം എന്തു വിഷയമായാലും. കാരണം, ക്രൈസ്തവസമൂഹം ഒരു സംഘടിത വോട്ട് ബാങ്ക് അല്ലെന്ന് ഇടതു-വലതു പക്ഷങ്ങൾ ഒരുപോലെ ചിന്തിക്കുന്നു.
ക്രിസ്ത്യാനിയെ തള്ളിപ്പറഞ്ഞാൽ ചിലർക്കു സുഖിക്കുമെന്നും അതു വോട്ടായി മാറുമെന്നും ഇരുകൂട്ടരും ഒരുപോലെ കണക്കുകൂട്ടുന്നു. അതിലും പ്രധാനമായി, ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളെ സൗകര്യപൂർവം മുക്കുകയും ചെയ്യാം എന്ന വലിയ നേട്ടവുമുണ്ട്! ഒന്നോർത്താൽനന്ന്: ഏതു തെരഞ്ഞെടുപ്പിന്റെയും ഗതി നിർണയിക്കുന്നത് ഉറച്ച വോട്ട് ബാങ്കുകളല്ല; മറിച്ച്, മെറിറ്റ് നോക്കി ചെയ്യുന്ന നിഷ്പക്ഷ വോട്ടുകളാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ക്രിസ്ത്യൻ വോട്ടുകൾ എങ്ങോട്ടു ചായും എന്നതുതന്നെ ആയിരിക്കും.
ഇരു മുന്നണികളും ഒരുപോലെ കറിവേപ്പില ആക്കാൻ ശ്രമിക്കുന്ന ക്രൈസ്തവസമൂഹം അങ്ങേയറ്റം ആശങ്കയിലാണ്. ക്രൈസ്തവരുടെ അടിസ്ഥാന തൊഴിൽ മേഖലയായ കാർഷിക മേഖല സമ്പൂർണമായി അവഗണിക്കപ്പെട്ടിരിക്കുന്നു. വിഭവങ്ങളുടെ വിലത്തകർച്ച ആവട്ടെ, വന്യമൃഗ ശല്യമാവട്ടെ, കൃഷിച്ചെലവുകളുടെ അഭൂതപൂർവ വർധനയാവട്ടെ, ശ്രദ്ധിക്കപ്പെടുന്നേയില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കു തൊഴിൽ നല്കാൻ സർക്കാരിനു യാതൊരുവിധ പദ്ധതിയും ഇല്ല.
ഉള്ള തൊഴിലവസരങ്ങൾ പിൻവാതിൽ നിയമനങ്ങളായി സ്വന്തക്കാർക്കു നൽകപ്പെടുന്നു. ഭൂമി രജിസ്ട്രേഷൻ പോലെയുള്ളവയ്ക്കു ഭീകരമായി നികുതി വയ്ക്കുന്നു. കക്കുകളി പോലെയുള്ള നാടകങ്ങൾ സൃഷ്ടിച്ചു പൊതുമധ്യത്തിൽ ആക്ഷേപിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ, അനുകൂല്യങ്ങളൊക്കെ ചില വിഭാഗങ്ങൾക്കായി പരിമിതപ്പെടുത്തുന്നു. കസ്തൂരിരംഗൻ റിപ്പോർട്ട് അടക്കം മലയോര മേഖലയെ ബാധിക്കുന്ന ഒന്നിനെക്കുറിച്ചും അന്തിമ തീരുമാനങ്ങൾ ഉണ്ടാവുന്നേയില്ല.
മോഹൻലാൽ അഭിനയിച്ച "ലൂസിഫർ' സിനിമയിലെ ഒരു ഡയലോഗ് ഉണ്ട്: “രാഷ്ട്രീയം നന്മയും തിന്മയും തമ്മിലുള്ള മത്സരമല്ല, തിന്മയും തിന്മയും തമ്മിലുള്ള മത്സരമാണ്. ചെറിയ തിന്മയും വലിയ തിന്മയും തമ്മിൽ” വളരെ സത്യമായ കാര്യമാണ്! അഴിമതിയും തികഞ്ഞ സ്വജനപക്ഷപാതവും മാത്രം പ്രവർത്തന മേഖലയാക്കുന്നരെയും അക്രമവും പിടിച്ചെടുക്കലും കുറ്റവാളികളെ സംരക്ഷിക്കലും സാമൂഹ്യപ്രവർത്തനം ആക്കുന്നവരെയും ഒന്നാമതായി അകറ്റിനിർത്തണം. അധികാരം ഇല്ലാതെ ജനാധിപത്യത്തിൽ ഒന്നും ചെയ്യാനാവില്ല എന്ന തിരിച്ചറിവോടെ, തികഞ്ഞ വിവേകത്തോടെ, രാഷ്ട്രീയ പ്രബുദ്ധതയോടെ സമ്മതിദാന അവകാശം വിനിയോഗിക്കണം.