Monday, April 8, 2024 2:25 AM IST
ഷിനു ആനത്താരയ്ക്കൽ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരംഗത്ത് കേരള മോഡൽ എന്നൊരു പ്രയോഗമുണ്ടായിരുന്നു. എന്നാലിന്ന് അത്തരം പ്രയോഗങ്ങൾക്കു നാം ധൈര്യപ്പെടുന്നില്ല. വാസ്തവത്തിൽ ലോകമൊട്ടാകെ വിദ്യാഭ്യാസരംഗം പ്രതിസന്ധി നേരിടുന്നുണ്ട്. കുട്ടികളുടെ താത്പര്യമില്ലായ്മ, അനാരോഗ്യം, ജീവിതശൈലി, മദ്യം, മയക്കുമരുന്നു പോലുള്ള ദുഃശീലങ്ങൾ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് അഡിക്ഷൻ തുടങ്ങി നിരവധിയായ വെല്ലുവിളികൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. എന്നാൽ മാനവശേഷി ഏറ്റവും വലിയ മൂലധനമായി കണക്കാക്കുന്ന കേരളത്തിൽ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന ശോഷണത്തിന് എന്തു ന്യായം പറഞ്ഞാലും സുമനസുകൾക്ക് ഉൾകൊള്ളാൻ കഴിയില്ലെന്നതാണു സത്യം!
ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങൾക്കു മാത്രമായി സ്വതന്ത്രമായൊരു വിദ്യാഭ്യാസ നയം നടപ്പാക്കാനാകില്ല. കേന്ദ്രനയത്തിന്റെ ചട്ടക്കൂടിനകത്തുനിന്നു മാത്രമേ സംസ്ഥാന ബോർഡുകൾക്ക് പാഠ്യപദ്ധതിയും ബോധന, മൂല്യനിർണയ നയങ്ങളുമൊക്കെ നിർമിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇവിടെയാണ് കേന്ദ്ര വിദ്യാഭ്യാസ നയവുമായി ഒത്തുപോകുന്ന സംസ്ഥാനനയം ഉണ്ടാകേണ്ടത്.
ഉയർന്ന മാർക്കും പ്രമോഷനും
കുട്ടികളുടെ മാർക്കിനനുസരിച്ചു മതി പ്രമോഷനെന്ന കേന്ദ്രസർക്കാർ നിർദേശങ്ങളും, ആറാം വയസിൽ ഒന്നാം ക്ലാസ് പ്രവേശനം മതിയെന്ന തീരുമാനവുമൊക്കെ കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ അത്രകണ്ട് സ്വീകാര്യമല്ല. അഞ്ച്, എട്ട് ക്ലാസുകളിൽ കുട്ടികൾ നേടുന്ന മാർക്കിനനുസരിച്ച് ഉയർന്ന ക്ലാസിലേക്ക് പ്രമോഷൻ നൽകിയാൽ മതിയെന്നാണ് 2019 മുതലുള്ള കേന്ദ്രനയം. ഇത് 19 സംസ്ഥാനങ്ങളിൽ നടപ്പാക്കിയപ്പോൾ കേരളം അനുകൂലമായി ശബ്ദിച്ചിട്ടുമില്ല. നിരന്തര മൂല്യനിർണയത്തിനു വലിയ പ്രാധാന്യം നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്.
അഞ്ച്, എട്ട് ക്ലാസുകളിൽ ക്ലാസ് കയറ്റത്തിനു മാനദണ്ഡമാക്കുംവിധം പരീക്ഷ നടപ്പാക്കിയാൽ ഇപ്പോൾ കുട്ടികളുടെ ഭാഗത്തുനിന്നുള്ള ഉഴപ്പിന് ഒരു പരിധിയിലധികം പരിഹാരമാകുമെന്നതിനു സംശയമില്ല. ഫൈനൽ പരീക്ഷാഫലം കുട്ടിയുടെ ക്ലാസ് കയറ്റത്തെ ബാധിക്കില്ലെന്ന തിരിച്ചറിവിൽ നിസംഗരായിരിക്കുന്ന രക്ഷിതാക്കളും സജീവമാകും. അതിനാൽ താഴ്ന്ന ക്ലാസുകളിൽ മാർക്കിനെ അടിസ്ഥാനമാക്കി വേണം പ്രമോഷനെന്ന കേന്ദ്രനിർദേശം അത്രകണ്ട് തള്ളിക്കളയേണ്ടതല്ല.
ഇപ്പോൾതന്നെ കേരളത്തിലെ കുട്ടികളിലധികവും ഉപരിപഠനത്തിനും ജോലിക്കുമൊക്കെയായി വിദേശങ്ങളിലേക്കുൾപ്പെടെ ചേക്കേറുന്ന പ്രവണതയാണുള്ളത്. കേരളത്തിൽ ഉപരിപഠനം താത്പര്യപ്പെടുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കുറയുന്നു. നമ്മുടെ നാട്ടിലെ പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ കുട്ടികളുടെ എണ്ണക്കുറവു നിമിത്തം പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം വിദ്യാർഥിരാഷ്ട്രീയം, യൂണിവേഴ്സിറ്റി അഡ്മിഷൻ, പരീക്ഷാഫല പ്രഖ്യാപനത്തിലുള്ള കാലതാമസം, അടുത്ത വർഷം മുതൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചുള്ള ആശങ്കകൾ... ഇങ്ങനെ നിരവധി കാര്യങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ താഴ്ന്ന ക്ലാസുകളിൽ പരീക്ഷ നടത്തി കുറേ കുട്ടികളെ പ്രമോഷൻ നൽകാതെ പിടിച്ചിട്ടാൽ മുതിർന്ന ക്ലാസുകളിൽ ആവശ്യത്തിനു കുട്ടികളില്ലാതെ ഡിവിഷൻ ഫാളിനിടയാക്കും! അതായത്, മുൻ വർഷങ്ങളിൽ ശരാശരി നാലു ലക്ഷത്തോളം കുട്ടികൾ എസ്എസ്എൽസി പാസായി പുറത്തിറങ്ങിയിട്ടും കേരളത്തിലെ പല ഹയർ സെക്കൻഡറി സ്കൂളുകളിൽ ആവശ്യത്തിനു കുട്ടികളില്ലാതെ സീറ്റുകൾ മിച്ചം കിടക്കുന്നു. അതുപോലെതന്നെ ഹയർ സെക്കൻഡറിയിൽ സംസ്ഥാനതലത്തിൽ നിലവിൽ 80 ശതമാനത്തിനു മുകളിൽ വിജയമുണ്ടായിട്ടും കേരളത്തിലെ എത്രയോ കോളജുകളിൽ പ്രഫഷണൽ സ്ഥാപനങ്ങളുൾപ്പെടെ ആവശ്യത്തിനു കുട്ടികളില്ലാത്ത സ്ഥിതിയിലായിരിക്കുന്നു! അതിനർഥം ഇപ്പോഴുള്ള ഉയർന്ന വിജയശതമാനം താഴാതെ നിൽക്കേണ്ടത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അത്യാവശ്യം തന്നെയെന്നതാണ്.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം അഞ്ചാം വയസിലെന്നത് ആറു വയസാക്കിയാലും വലിയ പ്രതിസന്ധി നേരിടേണ്ടിവരും. ആദ്യവർഷം സംസ്ഥാനത്തൊട്ടാകെയുള്ള ഒന്നാം ക്ലാസുകളിൽ പലതും ഡിവിഷൻ ഫാളിലേക്കു നയിക്കപ്പെടും; ഒട്ടനവധി അധ്യാപകർ ജോലിയിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും. തൊട്ടടുത്ത വർഷം രണ്ടാം ക്ലാസിലും തുടർന്നു മുന്നോട്ടുള്ള വർഷങ്ങളിൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽവരെ ഒരു വർഷം ആവശ്യത്തിനു കുട്ടികളില്ലാതെ പ്രതിസന്ധിയിലാകും.
പ്രശ്നം കേരള സിലബസിന്റേത്?
ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തുന്ന കുട്ടികളിൽ കേരള സിലബസിൽനിന്ന് പ്ലസ് ടു പൂർത്തീകരിച്ച കുട്ടികളുടെ എണ്ണത്തിൽ വൻ കുറവു വന്നിരിക്കുന്നു എന്നൊരു പ്രചാരണമുണ്ട്. കഴിഞ്ഞ വർഷം വരെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തിയിരുന്ന സ്ഥാനത്ത് ഈ വർഷം മുതൽ പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയതു കൊണ്ട് മലയാളി കുട്ടികൾ തഴയപ്പെടുന്നുവെന്നാണ് പറയുന്നത്. കേരള സിലബസിൽ പഠിച്ചിറങ്ങിയവർ സിവിൽ സർവീസുൾപ്പെടെയുള്ള ഉന്നതപരീക്ഷകളിൽ വിജയിക്കുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടാറുണ്ട്.
ഇവിടെ, കേരള സിലബസിനെ പൊതുവായി കുറ്റം വിധിക്കുന്നതിനു മുമ്പ് നമ്മുടെ കുട്ടികൾക്കു നാം പകർന്നു നൽകുന്ന ലക്ഷ്യബോധത്തെക്കൂടി പരാമർശിക്കണം. ചരിത്രവും ധനതത്വശാസ്ത്രവും കൊമേഴ്സുമൊക്കെ പഠിച്ച് പൊതുവിജ്ഞാനത്തിന്റെ കണക്കെടുപ്പിലൂടെ നേടിയെടുക്കുന്ന വിജയങ്ങളുടെയും തൊഴിലിന്റെയുമൊക്കെയുള്ള പരമ്പരാഗത രീതി ഇന്ന് കേരളത്തിലെ കുട്ടികൾക്കു താത്പര്യമില്ല. അതുകൊണ്ടുതന്നെ പൊതുപ്രവേശന പരീക്ഷകൾ എഴുതി ജീവിതം പരീക്ഷണവസ്തുവാക്കണോയെന്ന് ‘പഠിക്കുന്നവർ’ ചിന്തിക്കുന്നു! അല്ലെങ്കിൽ അത്തരം പഠനശൈലി തുടരാൻ അവരും രക്ഷിതാക്കളും തയാറാകുന്നില്ല.
രക്ഷിതാക്കളിൽ നല്ലൊരു വിഭാഗം തങ്ങളുടെ മക്കൾ മെഡിക്കൽ, എൻജിനിയറിംഗ് മേഖലയിൽ പ്രാഗത്ഭ്യം തെളിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മറ്റൊരു കൂട്ടർ കുട്ടികളെ നഴ്സിംഗ് പ്രഫഷണലുകളാക്കാൻ ആഗ്രഹിക്കുന്നു; അതുവഴി വിദേശജോലിയും കുടിയേറ്റവും സ്വപ്നം കാണുന്നു. ഇനിയൊരു കൂട്ടർ ഹോട്ടൽ മാനേജ്മെന്റ് പോലുള്ള തൊഴിൽ സാധ്യതകൾ തേടുന്നു.
സിവിൽ സർവീസുൾപ്പെടെയുള്ള സർക്കാർ ജോലിക്കായി ആത്മാർഥതയോടെ ശ്രമിക്കുന്ന കുട്ടികളുടെയും അവരെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുടെയും എണ്ണം കേരളത്തിൽ വല്ലാതെ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. രാജ്യത്തെ തൊഴിൽ മേഖല ലക്ഷ്യംവച്ചുകൊണ്ടുള്ള ഇന്ത്യക്കകത്തെ ഉപരിപഠനത്തിൽ നിന്നു ‘മിടുക്കർ’ വിട്ടു നിൽക്കുന്നുവെന്ന യാഥാർഥ്യം കാണാതിരിക്കരുത്.
അതായത്, ഏതെങ്കിലുമൊരു മാനദണ്ഡം മാത്രം വച്ച് കേരള സിലബസിനെ വിമർശിക്കുന്നതിൽ അർഥമില്ല. ദോഷം മാത്രമുള്ളൊരു പാഠ്യപദ്ധതിയാണു കേരളത്തിലുള്ളതെങ്കിൽ ഇക്കണ്ടയാളുകളൊന്നും വിദേശരാജ്യങ്ങളിലെത്തില്ലായിരുന്നു. ശാസ്ത്രവിഷയങ്ങൾക്കു വലിയ പ്രാധാന്യം കൊടുത്ത് കൊമേഴ്സ്, മാനവിക വിഷയങ്ങളെ തള്ളിപ്പറയുന്ന പ്രവണത മാറ്റേണ്ടതുണ്ട്. കുട്ടിയുടെ അഭിരുചിക്കനുസരിച്ച് പഠനമേഖല തെരെഞ്ഞെടുക്കാനും തൊഴിൽ നേടാനും സാധിക്കാത്തിടത്തോളം കാലം, മിടുക്കരായ കുട്ടികൾ രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കണ്ടെന്നു വരില്ല. അതിനു സിലബസിനെ പഴിച്ചിട്ടു കാര്യമില്ല. മൂലകാരണങ്ങൾ തിരിച്ചറിഞ്ഞ് ഉചിതമായ പരിഹാരം കാണുകയാണു വേണ്ടത്.