Friday, April 19, 2024 12:09 AM IST
മണികർണിക ശ്രീരാമരാ
2023ലെ വിധാൻസഭാ തെരഞ്ഞെടുപ്പിൽ തോറ്റ ബിജെപിയും അസ്തിത്വത്തിനായി പിടയുന്ന ജെഡി-എസും ഒന്നുചേർന്ന് രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഹാസൻ- മൈസൂർ മേഖലയിൽ ജെഡിഎസിനു ശക്തമായ വേരുകളുണ്ട്.
ദേവഗൗഡയും കുമാരസ്വാമിയും രേവണ്ണയും മുഖ്യനേതാക്കളായ ജെഡിഎസിന് അപ്പാ-മക്കൾകക്ഷി എന്ന ഓമനപ്പേരുമുണ്ട്. കുമാരസ്വാമിയുടെയും രേവണ്ണയുടെയും മക്കളും ഭാര്യമാരുമൊക്കെ എംപിയോ എംഎൽഎമാരുമൊക്കെയാണ്. പക്ഷേ, 23ലെ തെരഞ്ഞെടുപ്പുകാലത്ത് ‘കിംഗ് മേക്കറാ’വാനുള്ള പരിശ്രമത്തിൽ പരാജയപ്പെട്ട് തുല്യദുഃഖിതരായ ബിജെപിയുമായി കൂടിച്ചേർന്ന് അസ്തിത്വത്തിനായി പടപൊരുതുകയാണ് ജെഡി-എസ്. രണ്ടു പാർട്ടികളും സംയോജിച്ചു പ്രവർത്തിക്കുന്നതിനായി പാർട്ടി സ്ഥാനാർഥികളെ പരസ്പരം കൈമാറി സഹപാർട്ടിയുടെ ചിഹ്നങ്ങളിൽ മത്സരിപ്പിക്കാൻ തീരുമാനമായി. അതിനെ ദേവഗൗഡയുടെ മകളുടെ ഭർത്താവായ ബംഗളുരുവിലെ ജയദേവ കാർഡിയോളജി ഹോസ്പിറ്റലിന്റെ ഡയറക്ടറായ ഡോ. ചോലേനഹള്ളി നഞ്ചപ്പ മഞ്ജുനാഥ് താമര ചിഹ്നത്തിൽ ബംഗളുരു റൂറലിൽ മത്സരിക്കുന്നു. രണ്ടു പാർട്ടികളെയും സമന്വയിപ്പിക്കാനുള്ള പരിശ്രമമാണ് മറുപാർട്ടിയിലെ ചിഹ്നം സ്വീകരിച്ച് മത്സരിക്കുകയെന്ന തന്ത്രം കുമാരസ്വാമി മെനഞ്ഞത്.
പക്ഷേ, വിചാരിച്ചതുപോലെ ഐക്യം സാധ്യമായിട്ടില്ല. ബിജെപി മൂന്നു സീറ്റുകൾ ജെഡി-എസിനു നൽകാൻ തയാറായില്ല. മാണ്ഡ്യയിലെ സിറ്റിംഗ് എംപിയായ സുമലതയും അവസാനനിമിഷംവരെ ബിജെപിയുടെ സ്ഥാനാർഥിയാവാൻ പരിശ്രമിച്ചു. ഒടുവിൽ ജെഡിഎസിനു മൂന്നു സീറ്റുകൾ നൽകാൻ ഷാ സമ്മതം മൂളി. സുമലതയ്ക്കു ഗവർണർ സ്ഥാനമോ മറ്റോ നൽകി അനുനയിപ്പിച്ച് മാണ്ഡ്യയിൽ കുമാരസ്വാമി സ്ഥാനാർഥിയായി. ഹാസനിലാവട്ടെ രേവണ്ണയുടെ മകനായ പ്രജ്വൽ രേവണ്ണ വീണ്ടും മത്സരിക്കുന്നു. പ്രജ്വലിന്റെ നാമനിർദേശപത്രിക നൽകാനുള്ള പ്രകടനത്തിൽനിന്നു ബിജെപി നേതാക്കൾ വിട്ടുനിന്നു. മാത്രമല്ല, അപ്പാ മക്കൾ കക്ഷിയെന്ന മുദ്ര ജെഡി-എസിന്റെ മേൽ ആഴത്തിൽ പതിയുകയും ചെയ്തു.
ഹൃദയ ശസ്ത്രക്രിയയ്ക്കുശേഷം എത്തിയ കുമാരസ്വാമി മാണ്ഡ്യയിൽ സ്ഥാനാർഥിയായി. ബിജെപിയും ജെഡി-എസും നേർതലങ്ങളിൽ സഹവർത്തിത്വം ഉണ്ടെങ്കിലും പരസ്പരം പയറ്റിയ നേതാക്കളും അണികളും ഇപ്പോഴും അമർഷത്തിലും അതൃപ്തിയിലുമാണ്. എത്രമാത്രം അവർക്ക് ഒരുമിച്ചു പ്രവർത്തിച്ചു സ്ഥാനാർഥികളെ വിജയത്തിലേക്കെത്തിക്കാൻ സാധിക്കും എന്നു രാഷ്ട്രീയ നിരീക്ഷകർ സന്ദേഹിക്കുന്നു.
യെദിയൂരപ്പയ്ക്കെതിരേ പടപ്പുറപ്പാട്
വലിച്ചു താഴെയിട്ട യെദിയൂരപ്പയെ വീണ്ടും പദ്മവ്യൂഹത്തിന്റെ നടുവിൽത്തന്നെ മോദിയും ഷായും പ്രതിഷ്ഠിച്ചു. മാത്രവുമല്ല അദ്ദേഹത്തിന്റെ ഇംഗിതപ്രകാരം പ്രിയപുത്രനായ ബി.വൈ. വിജയേന്ദ്രയെ കർണാടക ബിജെപി പ്രസിഡന്റാക്കി. ജനറൽ സെക്രട്ടറിയായിരുന്ന സി.ടി. രവി, സീനിയർ നേതാവും ആർഎസ്എസുകാരിയും യെദിയൂരപ്പയുടെ ഉറ്റ അനുയായിയുമായ ശോഭ കാരന്തലാജെ, ബിജാപുരിൽനിന്നുള്ള ബസനഗൗഡ യത്നാൽ തുടങ്ങിയവർ സ്ഥാനമോഹികളായിരുന്നുവെങ്കിലും യെദിയൂരപ്പയെ വരുതിയിലാക്കാനായി മകനെ പ്രസിഡന്റാക്കി. ഇതോടെ പാർട്ടിയിൽ പൊട്ടലും ചീറ്റലും ആരംഭിച്ചു.
കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ വിജയേന്ദ്രയ്ക്ക് ലഭിച്ചുവെങ്കിലും എതിർപ്പുകൾ ഏറെയുണ്ടായിരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്നപ്പോൾ ശരിക്കും ഭരണം വിജയേന്ദ്രയുടെ കൈയിലായിരുന്നുവെന്നു മാത്രമല്ല, ഒട്ടേറെ കോഴപ്പണം ഇതിലൂടെ സമാഹരിച്ചുവെന്നും പരാതിയുണ്ട്. തന്മൂലമാണ് കേന്ദ്രം യെദിയൂരപ്പയെ താഴെയിറക്കി ബൊമ്മയെ അവരോധിച്ചത്.
ലോകസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സമയമായപ്പോൾ യെദിയൂരപ്പ കേന്ദ്രസമിതിയിൽ അംഗമായി സ്ഥാനാർഥിനിർണയത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ അവസരം ലഭിച്ചു. ചിക്കബെല്ലാപുരിൽനിന്ന് എംപിയായ ശോഭ കാരന്തലാജെയ്ക്കെതിരായി ശക്തമായ പടയൊരുക്കം അവിടെ സി.ടി. രവിയുടെ നേതൃത്വത്തിൽ നടന്നുവെങ്കിലും ശോഭയെ യെദിയൂരപ്പ ബംഗളൂരു നോർത്തിൽ സ്ഥാനാർഥിയാക്കി.
മകനായ രാഘവേന്ദ്രയെ ഷിമോഗയിലെ സ്ഥാനാർഥിയാക്കി. ഷിമോഗയിൽനിന്നുള്ള ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പയുടെ മകനായ കെ.ഇ. കാന്തേഷിനു സ്ഥാനാർഥിത്വം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. കാന്തേഷിനെ താഴത്ത് ഹാവേരിയിൽ ബൊമ്മയെ സ്ഥാനാർഥിയാക്കിയത് ഈശ്വരപ്പയ്ക്കു സഹിക്കാനായില്ല.
കർണാടകയിലെ യെദിയൂരപ്പയുടെ വംശാധിപത്യം താൻ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച് ഈശ്വരപ്പ യെദിയൂരപ്പ കുടുംബത്തിനും ബിജെപിക്കും എതിരായി ആക്രമണമാരംഭിച്ചു.
മോദിയെക്കൊണ്ടു വിളിപ്പിച്ചും മോദിയെ സന്ദർശിച്ചും ഈശ്വരപ്പയ്ക്ക് സാന്ത്വനം നൽകാമെന്നു പ്രതീക്ഷിച്ചുവെങ്കിലും പ്രകോപിതനായ ഈശ്വരപ്പ അതിനു മുതിർന്നില്ല. ഡൽഹിയിലേക്ക് അമിത് ഷാ വളിപ്പിച്ചെങ്കിലും കാണാൻ അവസരം നൽകിയില്ല. തന്മൂലം ഷാ തന്നെ ഷിമോഗയിൽ മത്സരിക്കാൻ മൗനസമ്മതം നൽകി. കർണാടക ബിജെപിയിലെ യെദിയൂരപ്പ കുടുംബത്തിന്റെ വംശാധിപത്യം അവസാനിപ്പിക്കും എന്നൊക്കെ പുലന്പി ഈശ്വരപ്പ എന്തു വന്നാലും ഷിമോഗയിൽ മത്സരിച്ചു രാഘവേന്ദ്രയെ തോല്പിക്കുകയെന്ന യത്നത്തിലാണ്.
ഷിമോഗയിലെ കോണ്ഗ്രസ് സ്ഥാനാർഥിയാവട്ടെ മുൻ മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ മകളും കർണാടക സിനിമയിലെ ഹൃദയഹാരവുമായ ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയ്ക്ക് മത്സരം കുറച്ചുകൂടി എളുപ്പമായി കോണ്ഗ്രസിലേക്കു കാലുമാറാൻ തയാറായി നിന്ന സദാനന്ദ ഗൗഡയെ ഗവർണർഷിപ്പ് വാഗ്ദാനംചെയ്ത് പരിക്കില്ലാതെ ബിജെപിയിൽ പിടിച്ചുനിർത്തി. മൈസൂരുവിലെ എംപിയായിരുന്ന പ്രതാപ് സിംഹയെ മാറ്റി യദുവീർ പോഡയാർ രാജാവിനെ സ്ഥാനാർഥിയാക്കിയപ്പോൾ പ്രതാപ് സിംഹയും ഇടഞ്ഞു. ഭരണഘടന തിരുത്തിയെഴുതണമെങ്കിൽ 400 സീറ്റെങ്കിലും ബിജെപിക്കു വേണമെന്ന് ഉദ്ഘോഷിച്ച അനന്തകുമാർ ഹെഗ്ഡെയ്ക്കും സീറ്റ് നഷ്ടമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാതിരുന്ന മുൻ മുഖ്യമന്ത്രിയായ ജഗദീഷ് ഷെട്ടാർ കോണ്ഗ്രസിലെത്തി എംഎൽസിയായെങ്കിലും വീണ്ടും ബിജെപിയിലെത്തി ബെളഗാവിയിലെ ബിജെപി സ്ഥാനാർഥിയായി. ഷെട്ടാർക്ക് എതിരായി അവിടെയും പടയൊരുക്കം നടക്കുന്നുണ്ട്.
ലിംഗായത്ത് മഠാധിപതിയുടെ സ്ഥാനാർഥിത്വം
കർണാടകയുടെ ബെളഗാവി- ഗുൽബർഗ മേഖലയിലെ ശക്തമായ സാന്നിധ്യമാണ് ലിംഗായത്ത് സമുദായം. അവരുടെയിടയിലെ ശക്തമായ ജനപിന്തുണയുള്ള ഫക്കരീശ്വർ മഠസ്ഥാനപതി ജഗദ്ഗുരു ഫക്കീര ഡിങ്കളേശ്വർ മഹാസ്വാമി ധർവാഡ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒൻപതു ലിംഗായത്ത് പ്രതിനിധികൾ ലോക്സഭയിലെത്തിയെങ്കിലും ആർക്കുംതന്നെ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയില്ല.
ബിജെപി ധർവാഡിൽ നിർത്തിയിരിക്കുന്നത് ബ്രാഹ്മണനായ പ്രഹ്ലാദ് ജോഷിയെയാണ്. പല പ്രാവശ്യം ജോഷി ജനപ്രതിനിധിയായെങ്കിലും ജനങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും തന്മൂലം താൻതന്നെ ജനോപകാരാർഥം മത്സരിക്കുകയാണെന്നും ഫക്കീര സ്വാമി അറിയിച്ചു. ലിംഗായത്ത് സ്വാമിയുടെ ആരോപണങ്ങളുടെ അടിയിൽ നുരയുന്നത് ബ്രാഹ്മണ മേധാവിത്വത്തിനെതിരായ കടുത്ത അമർഷമാണ്.
കർണാടക ഭരിക്കുന്ന കോണ്ഗ്രസാവട്ടെ, സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള കിടമത്സരത്തിന് അറുതിവരുത്തി, ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കി, തെരഞ്ഞെടുപ്പു പത്രികയിൽ വാഗ്ദാനംചെയ്ത പഞ്ച ഗാരന്റികൾ ലഭ്യമാക്കി, അതു നടപ്പാവുന്നുണ്ടോയെന്നു പരിശോധിക്കാൻ നിരീക്ഷകരെ നിശ്ചയിച്ചു മുന്നേറുന്നു.