Sunday, April 7, 2024 12:31 AM IST
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളിക്ക് അഭിമാനിക്കാവുന്ന വ്യക്തിമുദ്രയുള്ള അങ്ങേയ്ക്ക് ഇതിലേത് മേഖലയാണ് കൂടുതൽ ചാരിതാർഥ്യജനകം?
സ്വന്തം മക്കളിൽ ആരോടാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഒരുത്തരം നൽകുക അസാധ്യമാണ്. അത് ഈ ചോദ്യത്തിനും ബാധകമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഗ്രന്ഥരചനയിലുള്ള അങ്ങയുടെ വൈവിധ്യം വിസ്മയിപ്പിക്കുന്നതാണ്. സർഗാത്മകവും അല്ലാത്തതുമായ മേഖലകൾ. ഇന്നിപ്പോൾ ഏതിനോടാണ് കൂടുതൽ ആഭിമുഖ്യം?
സർഗാത്മകത പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അനിവാര്യമാണ്. സർഗാത്മകതയുടെ തലോടൽ എഴുത്തിന്റെ മർമമാണ്. എന്റെ തൂലിക ചലിക്കുമ്പോൾ സർഗാത്മകത അതിൽ ഉണ്ടാവണമെന്ന് കൊതിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മേഖലയെ വേർതിരിച്ചു പറയാനാവില്ല.
ഏതെങ്കിലും ഒരു കൃതി എഴുതേണ്ടിയിരുന്നില്ല എന്ന തോന്നലുണ്ടോ?
നോസ്ട്രഡാമസ് എന്ന പുസ്തകം പ്രസിദ്ധീകരിക്കേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹിന്ദു ദിനപത്രത്തിന്റെ റിപ്പോർട്ടറായിരുന്ന ഒരു വനിതയായിരുന്നു ആ ഗ്രന്ഥം ചെയ്യേണ്ടിയിരുന്നത്.
എന്റെ അടുത്ത ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള പുസ്തകശാലയായിരുന്നു ആ പുസ്തകം പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നിരുന്നത്. അവർ ആ പുസ്തകം പ്രസിദ്ധീകരിക്കും മുമ്പെ പ്രീപബ്ലിക്കേഷനിൽ ധാരാളം ഓർഡറും പണവും സമാഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രസിദ്ധീകരണം വൈകിയതിൽ വൻ പ്രതിഷേധം ഉയർന്നുവന്നിരുന്നു. എന്നാൽ പത്തിരുപതിലേറെ റഫറൻസ് ഗ്രന്ഥങ്ങളുമായി ഗ്രന്ഥരചനയ്ക്ക് ഒരുങ്ങിയ എഴുത്തുകാരിക്ക് ലക്ഷ്യം നേടാനായില്ല. ഇത് സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് അതെഴുതാനുള്ള ചുമതല എന്നിൽ അടിച്ചേൽപ്പിച്ചത്. ഈ കൃതിയുടെ ഉള്ളടക്കം എന്നെയോ എന്റെ അന്തഃചോദനകളെയോ പ്രതിഫലിപ്പിക്കുന്നില്ല. പുസ്തകം വൻവിജയവും സാമ്പത്തികലാഭവും ഉണ്ടാക്കിത്തന്നെങ്കിലും അനുവാചകരോടോ എന്നോടുതന്നെയോ നീതി പുലർത്തിയില്ല എന്ന തോന്നൽ എന്നിലിപ്പോഴുമുണ്ട്.
ഗോവ സമ്പൂർണ യാത്രാനുഭവം എഴുത്തുകാരനെന്ന നിലയിൽ എങ്ങനെ പ്രയോജനകരമായി?
ഗവർണർ പദവിയിൽ എത്തിയതോടെ പഴയതുപോലെ ജനങ്ങളുമായി സമ്പർക്കം പുലർത്താൻ ഈ പദവിയെക്കുറിച്ചുള്ള സാമ്പ്രദായികമായ സങ്കല്പത്തെ അതിജീവിക്കേണ്ടതുണ്ടെന്ന് ഞാൻ മനസിലാക്കി. ഗോവ സമ്പൂർണ യാത്ര അങ്ങനെ മനസിൽ രൂപപ്പെട്ടതാണ്. നാനൂറിലേറെ വരുന്ന ഗോവൻഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്, അവിടത്തെ മനുഷ്യരെയും പ്രകൃതിയെയും അടുത്തറിഞ്ഞുള്ള ആ യാത്ര ഒരു മനുഷ്യൻ, ഭരണാധികാരി, എഴുത്തുകാരൻ എന്നീ നിലകളിൽ എനിക്ക് ഒരുപാട് അറിവുകൾ പകർന്നുതന്നു.
ഗോവ സമ്പൂർണ യാത്രയിൽ സാധാരണ ജനങ്ങളെ കണ്ട് സംസാരിച്ചു. ജനപ്രതിനിധികളെ കണ്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തി. കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നവർക്കും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ഗവർണറുടെ ഡിസ്ക്രിഷനറി ഫണ്ടിൽനിന്നു സാമ്പത്തികസഹായം നേരിട്ടു നൽകി.
എഴുത്തുകാരനെന്ന നിലയിലും ഈ യാത്ര എന്നെ ഒരുപാട് സഹായിച്ചെന്ന് പറഞ്ഞല്ലോ. അതിലൊന്നാണ് ബോൺസായ് മരങ്ങളുടെ നിർമിതി അയ്യായിരം വർഷങ്ങൾക്ക് മുൻപ് ഭാരതീയരാണ് ആരംഭിച്ചത് എന്ന അറിവ്! അന്നതിന്റെ പേര് വാമന വൃക്ഷകല എന്നായിരുന്നുവത്രേ. പിന്നീട് ഞാൻ അതേക്കുറിച്ച് കൂടുതൽ പഠിച്ചു. അങ്ങനെ എഴുതിയതാണ് വാമന വൃക്ഷകല എന്ന ഗ്രന്ഥം. ഈ യാത്രയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നിരവധി വൃക്ഷശ്രേഷ്ഠന്മാരെ കണ്ടു. മൂന്നേക്കറിലധികം വിസ്താരത്തിൽ പരന്നു കിടക്കുന്ന പടുകൂറ്റൻ മരങ്ങൾപോലുമുണ്ട് അക്കൂട്ടത്തിൽ. എന്റെ ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ ഈ മരങ്ങളെക്കുറിച്ചുള്ളതാണ്. ഇനി ഇറങ്ങാനിരിക്കുന്ന ഹെവൻലി ഐലന്റ്സ് ഓഫ് ഗോവയും ഈ യാത്രയുടെ ബാക്കിപത്രമാണ്.
ജന്മനാ എന്നിൽ ഒരു പ്രകൃതിസ്നേഹി ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്നാൽ ഗോവൻ ഗ്രാമങ്ങളിലൂടെയുള്ള യാത്ര എന്നിലെ ഈ പ്രകൃതിസ്നേഹത്തെ ശതഗുണീഭവിപ്പിച്ചു എന്ന് പറയാം. രാജ്ഭവൻ കോമ്പൗണ്ടിൽ വാമന വൃക്ഷകലാ ഉദ്യാൻ, റോസ് ഗാർഡൻ, ജാക്ക് ഫ്രൂട്ട് ഗാർഡൻ, ഔഷധി വാടിക, ശ്വേതകപില ഗോശാല തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിനു പിന്നിൽ ഊർജമായത് ഗോവൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രതന്നെ.
രാജ്ഭവനെ ലോക്ഭവനാക്കുകയും ഗവർണർ സദാ ജനങ്ങൾക്കിടയിലായിരിക്കാൻ താത്പര്യപ്പെടുകയും ചെയ്തതിന്റെ ഫലമെന്താണ്?
ഗോവ ഗവർണർ ശ്രീധരൻ പിള്ള രാജ്ഭവനെ ലോക് ഭവനാക്കി എന്ന് ആദ്യമായി പറഞ്ഞത് ഹിമാചൽപ്രദേശിലെ ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കർ ആണ്. നിലവിൽ അദ്ദേഹം ബിഹാർ ഗവർണറാണ്. ഗോവ രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറെ കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും രോഗികൾക്കും അനാഥർക്കും രാജ്ഭവൻ കാണാനാഗ്രഹിക്കുന്നവർക്കും മുന്നിൽ രാജ്ഭവൻ കവാടം സദാ തുറന്നു വച്ചിരിക്കുന്നത് ഏവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി. അത്തരം അനുഭവത്തിൽനിന്നുണ്ടായ സ്വാഭാവികമായ പ്രതികരണമാണ് ഗവർണർ കൂടിയായ ആർലേക്കറിൽ നിന്നുമുണ്ടായത്.
ഗോവൻ ഗ്രാമങ്ങളിലൂടെ ഉടനീളം സഞ്ചരിച്ചു. ഗവർണറുടെ ഡിസ്ക്രിഷനറി ഫണ്ട് കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നവർക്കും അനാഥർക്കും വൃദ്ധ സദനങ്ങൾക്കുമടക്കം മൂവായിരത്തിലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തു.
സന്ദർശകർക്ക് എപ്പോഴും കാണുന്നതിനു വേണ്ടി താമസം കാബോ പാലസിൽനിന്നു രാജ്ഭവനോട് ചേർന്നുള്ള ഒരു സാധാരണ വീട്ടിലേക്കു മാറ്റി. ഇതുകൊണ്ടൊക്കെയാകാം ഗവർണർ തങ്ങൾക്കിടയിൽപെട്ട ഒരാളാണ് എന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കിയത്. രാജ്ഭവൻ ലോക് (ജനങ്ങളുടെ) ഭവനാകുന്നത് അങ്ങനെയാണ്.