Thursday, April 18, 2024 2:03 AM IST
സെബിൻ ജോസഫ്
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭയുടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട്. രാജ്യത്തെ ലൈംഗിക, പ്രത്യുത്പാദന, ആരോഗ്യ, അവകാശ മേഖലയിലെ അസമത്വങ്ങൾ കുറഞ്ഞുവരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 142.5 കോടി പേരുള്ള ചൈനയാണ് ജനസംഖ്യയിൽ ഇന്ത്യക്കു പിന്നിൽ. ഇന്ത്യയിൽ അവസാനം നടന്ന 2011ലെ സെൻസസ് പ്രകാരം 121 കോടിയാണ് ജനസംഖ്യ.
പത്തുവർഷം കൂടുന്പോൾ രാജ്യത്തെ സെൻസ് നടത്തണമെന്ന് നിർദേശമുണ്ടെങ്കിലും 2021ൽ കോവിഡ് മൂലം സെൻസസ് നടന്നില്ല. പിന്നീട് ഇതുവരെ സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല. രാജ്യത്തെ സാമൂഹ്യ-സാന്പത്തിക അസമത്വങ്ങളെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ പുറത്തുവരുന്നത് തടയുന്നതിനാവാം സെൻസസുകൾ വൈകിക്കുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത്.
സെൻസസിലൂടെ രാജ്യത്തെ ജനങ്ങളുടെ വ്യക്തമായ ജീവിതനിലവാര കണക്കുകൾ കണ്ടെത്തിയാണ് മുൻ സർക്കാരുകൾ നയങ്ങൾ രൂപപ്പെടുത്തിയിരുന്നത്. ഐക്യരാഷ്ട്രസഭയും മറ്റു സന്നദ്ധസംഘടനകളും ജനന-മരണ നിരക്കിലെ പ്രൊജക്ഷൻ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നിലവിൽ ലോകരാജ്യങ്ങളിലെ ജനസംഖ്യ കണക്കാക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയിൽ 24 ശതമാനം പേർ 0-14 വരെ വയസിനിടയിലുള്ളവരാണ്. 17 ശതമാനം പേർ 10-19 വയസിനും ഇടയിലുള്ളവരാണ്. 10-24 വയസ് പ്രായമുള്ളവർ 26 ശതമാനവും 15-64 വയസ് പ്രായമുള്ളവർ 68 ശതമാനവും വരും. ഏഴു ശതമാനം പേർ 65 വയസിനു മുകളിൽ ഉള്ളവരാണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 71. സ്ത്രീകളുടേത് 74. നവജാത ശിശുക്കളുടെ മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
വൈകല്യമുള്ള സ്ത്രീകളും പെണ്കുട്ടികളും കുടിയേറ്റക്കാരും അഭയാർഥികളും വംശീയ ന്യൂനപക്ഷങ്ങളും ഭിന്നലിംഗക്കാരും രാജ്യത്ത് ലൈംഗികാധിക്ഷേപം നേരിടുന്നതായും റിപ്പോർട്ടുണ്ട്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കൂടുതലായി സ്ത്രീകൾ നേരിടുന്നതായും യുഎൻഎഫ്പിഎ വ്യക്തമാക്കുന്നു.
ജനനനിരക്കിൽ കുറവ്
2100 വർഷം വരെയുള്ള വിവിധ രാജ്യങ്ങളിലെ ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ട് ഐക്യരാഷ്ട്രസഭാ ജനസംഖ്യാ വകുപ്പ് തയാറാക്കിയതു പ്രകാരം 2062ൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയാകും. ചൈനയിലെ ജനസംഖ്യം 119 കോടിയായി കുറയും. പാക്കിസ്ഥാനിൽ 41 കോടിയും അമേരിക്കയിൽ 38 കോടിയും ഇന്തോനേഷ്യയിൽ 31.9 കോടിയുമായിരിക്കും. പിന്നീട് ഇന്ത്യയിലെ ജനസംഖ്യ കുറഞ്ഞുവരും. 2023 ആരംഭത്തിൽ ചൈനയിൽ 142 കോടിയും ഇന്ത്യയിൽ 141.5 കോടിയുമായിരുന്നു. 2023 ഏപ്രിലിൽ ഇന്ത്യയുടെ ജനസംഖ്യ 142.5 കോടിക്കു മുകളിൽ ആയിരിക്കുമെന്ന് യുഎൻ കണക്കു പുറത്തുവിട്ടു.
വരും വർഷങ്ങളിൽ രാജ്യത്തെ ജനന, മരണ നിരക്കിൽ വൻ കുറവ് വരും. ശരാശരി ആയുർദൈർഘ്യം വർധിക്കുന്നതിനാലും ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനാലും ജനസംഖ്യാ നിരക്ക് ഉയർന്നുവരും. സ്വാതന്ത്ര്യത്തിനുശേഷം മൂന്നു പതിറ്റാണ്ടിനിടെ രാജ്യത്തെ ജനസംഖ്യയിൽ ക്രമാതീതമായ വളർച്ച രേഖപ്പെടുത്തി. 1980നു ശേഷം കേന്ദ്രസർക്കാർ കുടുംബാസൂത്രണം നടപ്പിലാക്കിയതോടെ ജനസംഖ്യാ നിയന്ത്രണമുണ്ടായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുടുംബാസൂത്രണം കൂടുതൽ ഫലപ്രദമായി നടത്തിയതിനാൽ, ഈ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായി.
മൊത്ത ജനനനിരക്ക് (ടിഎഫ്ആർ) 2.1 ആയി രാജ്യത്തു കുറഞ്ഞത് ജനസംഖ്യാ നിയന്ത്രണത്തിനു കാരണമാകും. ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം പോലെ കുടുംബാസൂത്രണ വകുപ്പ് നടപ്പിൽ വരുത്തിയ രണ്ടുകുട്ടി നയംകൊണ്ടും രാജ്യത്തെ ജനസംഖ്യയിൽ കുറവ് വരും. നിലവിൽ 28 വയസാണ് ഇന്ത്യക്കാരുടെ ശരാശരി പ്രായം. വരുംവർഷങ്ങളിൽ ഇത് ഉയർന്നുവരും.
പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, കേരളം, തെലുങ്കാന സംസ്ഥാനങ്ങളിൽ ടിഎഫ്ആർ നിരക്ക് മറ്റു ദേശീയ ശരാശരിയേക്കാൾ താഴെയാണ്. ഗുജറാത്തിലെ ടിഎഫ് ആർ നിരക്ക് 1.65ഉം തെലുങ്കാനയിലേത് 1.75 ഉം ആണ്. യഥാക്രമം അമേരിക്ക, ഫ്രാൻസ് രാജ്യങ്ങളിലെ ടിഎഫ്ആർ നിരക്കുമായി ഇതു തുല്യമാണ്.
1950ൽ 1.5 കോടി ജനനം നടന്നപ്പോൾ 79 ലക്ഷം മരണമാണ് രാജ്യത്ത് സംഭവിച്ചിരുന്നത്. 2060 ഓടെ ജനന-മരണനിരക്കുകൾ തുല്യമാകുകയും പിന്നീട് മരണനിരക്ക് ഉയരുകയും ചെയ്യുമെന്നാണ് യുഎന്നിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
തൊഴിൽശക്തി കുറയും
2100ഓടെ രാജ്യത്തു പ്രായമായവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. വരുന്ന പത്തുവർഷത്തിനിടെ ജനന-മരണനിരക്കിലെ വ്യത്യാസം മൂലം ശരാശരി പ്രായം 30 ആയേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ശരാശരി പ്രായം കുറഞ്ഞിരിക്കുന്നതാണ്, ആഗോളകന്പനികൾ തൊഴിൽശക്തിക്കായി ഇന്ത്യയെ ആശ്രയിക്കാൻ കാരണം. പ്രകൃതി സ്രോതസുകളേക്കാൾ തൊഴിൽശക്തിയുടെ ബലത്തിലാണ് രാജ്യം വളർച്ച കൈവരിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പംതന്നെ മാനവവിഭവശേഷിയുടെ കൃത്യമായ വിനിയോഗവും വളർച്ചയ്ക്കു കാരണമായി. വിദ്യാസന്പന്നരായ യുവതി-യുവാക്കൾ രാജ്യം വിടുന്നതും തൊഴിൽശക്തിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ശരാശരി പ്രായം കുറച്ചുകൊണ്ടുവരുന്നതിനും ആവശ്യത്തിനു തൊഴിലാളികളെ ലഭിക്കുന്നതിനുമായാണ് വിദേശരാജ്യങ്ങൾ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. ജനനനിരക്കിൽ ഗണ്യമായ കുറവ് ഇന്ത്യയിലുണ്ടായാൽ ഇന്ത്യയും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കേണ്ട അവസ്ഥ വന്നേക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വ്യവസായവത്കരണവും രാജ്യത്തിന്റെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വർധിച്ചുവരുന്ന യൂറോപ്പ്, അമേരിക്കൻ കുടിയേറ്റങ്ങൾ രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ പിന്നോട്ടടിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.