ഇത്തരം സംഭവങ്ങളും വാർത്തകളും മൂടിവയ്ക്കാനും ചർച്ച ചെയ്യപ്പെടാതിരിക്കാനും കേരളത്തിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതാണ് വസ്തുത. അത്തരം മൂടിവയ്ക്കലുകൾക്ക് അറിഞ്ഞോ അറിയാതെയോ കുറേയേറെപ്പേർ നിർബന്ധിതരാവുകയും ചെയ്യുന്നു. "ലൗ ജിഹാദ്’ എന്നൊരു ജിഹാദ് ഇല്ല എന്നു വർഷങ്ങൾക്ക് മുമ്പ് കേരള പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളതാണ് അക്കൂട്ടരുടെ പ്രധാന വാദങ്ങളിലൊന്ന്. സാങ്കേതികതകൾ അടിവരയിട്ടു പറഞ്ഞുകൊണ്ട് തമസ്കരിക്കാൻ കഴിയുന്ന ഒന്നല്ല തീവ്രവാദ പ്രവർത്തനങ്ങൾ എന്ന് ആദ്യം അവർ മനസിലാക്കണം.
സംഘപരിവാർ നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നതാണ് കേരളത്തിലെ തീവ്രവാദ നീക്കങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നവരുടെ പ്രധാന വാദം. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ - ന്യൂനപക്ഷ പീഡനങ്ങളെ കത്തോലിക്കാ സഭ എല്ലായ്പോഴും ശക്തമായി എതിർക്കുകയും അതിനെതിരേ ശബ്ദമുയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതേസമയം, കേരള സ്റ്റോറിക്കു ബദലായി മണിപ്പുർ സ്റ്റോറി പ്രദർശിപ്പിച്ചു വിഷയങ്ങളെ വഴിതിരിച്ചു വിടാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങൾ പോലെതന്നെ കേരളത്തിലെ തീവ്രവാദ നീക്കങ്ങളുമായി ബന്ധപ്പെട്ടും യാഥാർഥ്യബോധ്യത്തിലൂന്നിയ, സാമൂഹിക ഐക്യം ലക്ഷ്യം വച്ചുള്ള സമീപനമാണ് സഭാ നേതൃത്വം എന്നും പുലർത്തിവന്നിട്ടുള്ളത്. അതേ നിലപാട് ഏവരും സ്വീകരിക്കുന്നിടത്താണ് ഈ കാലഘട്ടത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ഫലപ്രാപ്തിയിലെത്തുന്നത്.
നിഷ്പക്ഷമായും ആത്മാർഥമായും തീവ്രവാദവിഷയത്തെ സമീപിക്കാൻ നമ്മൾ തയാറാവുകയാണെന്നതാണ് പ്രധാന പ്രതിരോധം. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അപ്രകാരമൊരു സമീപനം സ്വീകരിക്കണം. തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുകയും അതേക്കുറിച്ചു തുറന്നു സംസാരിക്കുകയും ചെയ്യുയെന്നാൽ ഒരു സമുദായത്തെ മുഴുവൻ കുറ്റക്കാരാക്കി ചിത്രീകരിക്കുകയല്ലെന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. തീവ്രവാദ സ്വാധീനങ്ങളെയും അതിന്റെ ഭാഗമായവരെയും തിരിച്ചറിഞ്ഞ് അകറ്റി നിർത്താൻ സമുദായ നേതൃത്വങ്ങൾ തയാറാവണം. സാമൂഹിക വിഷയങ്ങളിൽ സുതാര്യത പുലർത്തുകയുമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം.
പ്രണയക്കെണികളിലെ സത്യം കേരളത്തിലെ ചില രൂപതകളും വിവിധ സ്ഥാപനങ്ങളും സാമൂഹിക പ്രവർത്തകരുമായി കൈകോർത്ത് ഇത്തരം കെണികളെ പ്രതിരോധിക്കാനുള്ള ഊർജിതശ്രമങ്ങൾ നടത്തുന്നുണ്ട്. കെസിബിസി ജാഗ്രത കമ്മീഷൻ "കരുതൽ’ എന്ന പേരിൽ ഒരു ഹെൽപ്ലൈൻ പ്രണയ - ലഹരി കെണികളിൽ അകപ്പെട്ടവർക്കു സഹായം നൽകാൻ നടത്തിവരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കുടുംബങ്ങൾക്കു സഹായം നല്കാൻ ഇത്തരം വിവിധ സംവിധാനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രണയക്കെണികളിൽ അകപ്പെട്ട പെൺകുട്ടികളുമായോ അവരുടെ കുടുംബാംഗങ്ങളുമായോ നേരിട്ട് ഇടപെട്ടു പരിചയമുള്ള ആർക്കും അതിന്റെ പിന്നിലെ യാഥാർഥ്യം തിരിച്ചറിയാനോ കെണിയുടെ യഥാർഥ രൂപം മനസിലാക്കാനോ ബുദ്ധിമുട്ടില്ല.
സ്വാഭാവിക പ്രണയങ്ങൾ ഇല്ലെന്നോ എല്ലാ പ്രണയങ്ങളും കെണികളാണെന്നോ വാദിക്കുന്നതിൽ യുക്തിയില്ല. പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ആത്മാർഥ പ്രണയങ്ങൾ എതിർക്കപ്പെടേണ്ടതുമില്ല. ഓരോ വ്യക്തിയുടെയും വിവേചനശക്തിയിലും വിവേകത്തിലും അധിഷ്ഠിതമാണ് അത്തരം തീരുമാനങ്ങൾ. എന്നാൽ, ആസൂത്രിതമായ കെണികൾ പ്രണയത്തിന്റെ മറവിൽ ഇവിടെ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ചതിക്കെണികളുമായി ഇരയെ കാത്തിരിക്കുന്നവർ ഉണ്ടെന്നത് വസ്തുതയാണ്.
പെൺകുട്ടിയെ അവളുടെ ബന്ധുമിത്രാദികളിൽനിന്ന് അകറ്റുക, ബ്ലാക്ക് മെയിലിംഗ് ചെയ്യാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക, വിശ്വാസപരമായ കാര്യങ്ങളിൽ നിരന്തരം സമ്മർദം ചെലുത്തുക തുടങ്ങി ഇരകൾക്കു രക്ഷപ്പെടാനാവാത്ത വിധം കെണികൾ മുറുകുന്നിടത്തു പ്രണയം ചതിയായി മാറുന്നു. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ സ്ത്രീവിരുദ്ധത പറയുന്നു എന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും സംഭവങ്ങളുടെ ഗൗരവം അറിയാവുന്ന മനുഷ്യസ്നേഹികൾക്കു നിശബ്ദത പുലർത്താനാകില്ല.
പ്രകൃതത്തിലും സ്വഭാവരീതികളിലും പെരുമാറ്റത്തിലും സംഭവിക്കുന്ന മാറ്റങ്ങളാണ് ഇത്തരം കെണികളിൽ അകപ്പെടുന്ന പെൺകുട്ടികളിൽ കാണപ്പെടുന്ന പൊതുവായ ലക്ഷണം. ഇത്തരമൊരു മാറ്റം പെൺകുട്ടികളിൽ സംഭവിക്കുന്നത് ചില പോലീസ് റിപ്പോർട്ടുകളിലും വ്യക്തമാണ്. മതപഠനത്തെയും മതം മാറ്റത്തെയും തുടർന്ന് ഭർത്താവിനൊപ്പം ഭീകരപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നിമിഷ എന്ന ഫാത്തിമയെക്കുറിച്ചുള്ള പോലീസ് റിപ്പോർട്ട് ഉദാഹരണമാണ്. ഇത്തരത്തിൽ മക്കളിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള അന്വേഷണം പ്രണയബന്ധങ്ങൾ ഉണ്ടെന്ന കണ്ടെത്തലിൽ മാതാപിതാക്കളെ എത്തിച്ചിട്ടുള്ള അനേക സംഭവങ്ങളുണ്ട്.
ഇത്തരം സംഭവങ്ങൾ - പ്രണയങ്ങൾ വിവാഹത്തിൽ എത്തിയാലും ഇല്ലെങ്കിലും - പുറത്തു മറ്റാരെങ്കിലും അറിയാതിരിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും ഇടപെടുന്നവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നതിനാലാണ് പൊതുസമൂഹത്തിന് ഇത്തരം കേസുകളെക്കുറിച്ചു വ്യക്തമായ ധാരണ ലഭിക്കാതെ പോകുന്നത്. അതീവ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യാൻ സ്പെഷൽ മാര്യേജ് ആക്ടിലെ ചില വകുപ്പുകൾ സഹായകമാകുന്നതും ചിലർക്കു ഗുണകരമായി മാറുന്നുണ്ട്. അക്കാരണത്താൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങൾക്കു പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്നത് ഉൾപ്പെടെയുള്ള ചില ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
(കെസിബിസി സാമൂഹിക ഐക്യ - ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ)