നടുവൊടിഞ്ഞ് കേരകര്‍ഷകർ
അഡ്വ. തോമസ് ഉണ്ണിയാടന് (കേരള ഗവ. മുന്‍ ച
Monday, September 2, 2024 12:30 AM IST
കേരളം കേരവൃക്ഷത്തിന്റെ നാടാണെന്ന ഖ്യാതിയില്‍ തെങ്ങിനോളം ഉയരത്തില്‍ നമ്മള് അഭിമാനിച്ചിരുന്നു. തെങ്ങിനെ കല്പവൃക്ഷമെന്നു വിളിച്ചു നാം ആദരിച്ചു. കല്പാന്തകാലത്തോളം ഈ കല്പവൃക്ഷം നമുക്ക് ഐശ്വര്യമായി നിലകൊള്ളുമെന്നു വിശ്വസിച്ചു. എന്നാല്‍ കാറ്റ് മാറി വീശുകയാണ്. ഇന്നു തേങ്ങയില്‍ നിറയുന്നത് കര്‍ഷകന്റെ കണ്ണുനീരാണ്. കർഷകർ തെങ്ങുകൃഷിയില്നിന്നു പിന്മാറാന് നിര്‍ബന്ധിതരായിരിക്കുന്നു. തത്ഫലമായി നാളികേര ഉത്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന നമ്മുടെ സംസ്ഥാനം മൂന്നാം സ്ഥാനത്തായി.
തമിഴ്നാടും കര്‍ണാടകയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി കേരകര്‍ഷകരുടെ ആത്മവീര്യം ഉണര്‍ത്താനും അവരെ തെങ്ങുകൃഷിയില്‍ ഉറപ്പിച്ചുനിര്‍ത്താനും അതിനുവേണ്ട ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കാനുംവേണ്ടി കേരകര്‍ഷക സൗഹൃദസംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എല്ലാ ജില്ലകളിലുമായുള്ള 71 നിയമസഭാ മണ്ഡലങ്ങളിലെ 99 സ്ഥലങ്ങളില്‍ കേരകര്‍ഷക സൗഹൃദ സംഗമങ്ങള്‍ നടത്തി. നൂറാമത്തെ സംഗമമാണ് ലോക നാളികേരദിനമായ ഇന്നും നാളെയുമായി വൈക്കത്തു നടക്കുന്നത്.
കേരളത്തിൽ ഏകദേശം 38 ലക്ഷം കേരകര്‍ഷകരുണ്ട്. ഇവര്‍ 7.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യുന്നു. ഈ കര്‍ഷകജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അനേകമാണ്. തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും വിലയിടിവുമാണ് മുഖ്യം. ലഭ്യമാകുന്ന തേങ്ങയുടെ ഗുണനിലവാരവും കുറഞ്ഞിരിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടിയില്‍ വന്ന കുറവ്, കാലാവസ്ഥാ മാറ്റം, കീടങ്ങളുടെ ശല്യം, പലവിധ രോഗങ്ങള്‍ എന്നിവ ഉത്പാദനക്കുറവിനും ഗുണക്കുറവിനും കാരണമായി. മുമ്പ് 100 തേങ്ങയില്‍ നിന്ന് 12-13 കിലോ വെളിച്ചെണ്ണ ലഭിക്കുമായിരുന്നു. ഇന്ന് 9-10 കിലോ വെളിച്ചെണ്ണ കിട്ടിയാല്‍ ഭാഗ്യം. ഒരുതെങ്ങില്‍ നിന്ന് 50-60 തേങ്ങ ലഭിച്ചിരുന്നത് ഇന്ന് 10തേങ്ങയായി ചുരുങ്ങിയിരിക്കുന്നു.
കൂലി ഉയര്‍ന്നതായിട്ടും തേങ്ങയിടാൻ തൊഴിലാളികളെ കിട്ടുന്നില്ല. കഷ്ടപ്പെട്ട് തേങ്ങയിട്ടാല്‍ അവ വില്ക്കാന് കഴിയുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംഭരണവില ഒരു കിലോ തേങ്ങയ്ക്ക് 34 രൂപയാണ്. ഇതു തീര്‍ത്തും അപര്യാപ്തമാണ്. കുറഞ്ഞത് 52 രൂപയെങ്കിലും ലഭിക്കണമെന്നാണ് സംഗമങ്ങളിലെത്തിയ കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. തേങ്ങയുടെ വില വര്‍ധിക്കാതിരിക്കുമ്പോള്‍ വളത്തിന്റെ വില തളപ്പുവച്ചു കയറുന്നതുപോലെ മുകളിലേക്കാണ്.
കീടനാശിനികള്‍ കീടങ്ങളെ നശിപ്പിക്കുന്നതിനേക്കാള്‍ വേഗത്തില്‍ കര്‍ഷകന്റെ കീശ കാലിയാക്കുന്നു. തെങ്ങിന്റെ ജീവിതം അകാലത്തില്‍ നശിപ്പിക്കുന്ന മണ്ഡരി, മഹാളി, കൂമ്പുചീയല്‍, തലചീയല്, കാറ്റുവീഴ്്ച, ഫംഗസ് രോഗങ്ങള്‍, വണ്ടുകളുടെയും ചെള്ളുകളുടെയും ആക്രമണം എന്നിവയില്‍ ഭൂരിപക്ഷത്തിനും പരിഹാരം കീടനാശിനി പ്രയോഗമാണ്. എന്നാല്‍ ഉയര്‍ന്ന വില ഫലപ്രദമായ കീടനാശിനി പ്രയോഗത്തിനു വിഘാതമാകുന്നു. അതുകണ്ട് കീടങ്ങള്‍ കൂടുതല്‍ അക്രമാസക്തരാകുന്നു.
കേരകര്‍ഷകര്‍ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവരെ കൂടുതല്‍ തളര്‍ത്തുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയാണ്. 1981ല്‍ രൂപീകൃതമായ നാളികേര വികസന ബോര്‍ഡിന് ആശാവഹമായ പ്രവര്‍ത്തനം കാഴ്്ചവയ്ക്കാന് കഴിയുന്നില്ല. തമിഴ്നാടും കര്‍ണാടകയും സബ്സിഡി നല്കി കേരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു. നാഫെഡ്, എന്സിഇഎഫ്സിഎന്എ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. കേരഫെഡിന്റെ വിപണി പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ല. കേരഗ്രാമം പദ്ധതി വിജയകരമല്ല. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയാണ് ഇവ വെളിപ്പെടുത്തുന്നത്.