Tuesday, April 9, 2024 12:16 AM IST
ഡോ. ജോസഫ് ഏബ്രഹാം
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർഷിക രാജ്യമായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, 2047 ഓടെ വികസിത സാന്പത്തിക ശക്തി പദവി കൈവരിക്കുമെന്നാണ് നമ്മുടെ ഭരണകർത്താക്കളുടെ വികസനസങ്കല്പം. ലോകത്തിലെ വൻകിട അഞ്ചു ലോക സാന്പത്തിക ശക്തികളിൽ ഒന്നാവാനാണ് വെന്പൽകൊള്ളുന്നത്. ഈ അവസരത്തിൽ രാജ്യത്തിന്റെ കാർഷിക മേഖലയുടെ പ്രത്യേകതകൾ ശ്രദ്ധിക്കേണ്ടതാണ്. 2022-23ൽ രാജ്യത്താകമാനം ഉള്ള തൊഴിൽസേനയുടെ 45 ശതമാനവും കൃഷി അനുബന്ധ മേഖലയിലാണ്. ആഭ്യന്തര ഉത്പാദനത്തിൽ കാർഷിക മേഖലയുടെ പങ്ക് 1990-91ലെ 35 ശതമാനത്തിൽനിന്ന് 2022-23ൽ 18% ആയി കുറഞ്ഞു. നിലവിൽ നമ്മുടെ കാർഷികവളർച്ചാ നിരക്ക് നാലു ശതമാനത്തിൽ മന്ദീഭവിച്ചിരിക്കുന്നു.
പൊതുവേ വികസിത രാജ്യങ്ങളിൽ കൃഷി 10 ശതമാനം പേർക്കു തൊഴിൽ നൽകുന്പോൾ, ആഭ്യന്തര സാന്പത്തിക ഉത്പാദനത്തിന്റെ 10 ശതമാനം മാത്രമേ ലഭ്യമാക്കുന്നുളളൂ. വികസിതരാജ്യ പദവിയിൽ എത്താൻ വിപുലവും സമഗ്രവുമായ കാർഷിക പരിവർത്തനങ്ങൾ കൈവരിക്കാൻ രാജ്യത്തിനു കഴിയണം. കാർഷിക വികസന വെല്ലുവിളികൾ മറികടക്കാൻ സർക്കാർ നൽകുന്ന ഗാരന്റികൾ, പ്രോത്സാഹനങ്ങൾ, ശാസ്ത്രീയ ദിശാബോധം, പദ്ധതി വിഹിതങ്ങൾ, നടപ്പിലാക്കുന്ന പദ്ധതികളുടെ സ്വീകാര്യത എന്നിവ പ്രധാനം. കർഷക സമരങ്ങൾ, കാർഷക ആത്മഹത്യകൾ, വന്യജീവി കടന്നാക്രമണം, സർക്കാർ ഗാരന്റികൾ, നഷ്ടപരിഹാര സംവിധാനങ്ങൾ എന്നിവ ഈ സമയത്തു പരിഗണിക്കണം. 2047നെ വരവേൽക്കാൻ കർഷകസൗഹൃദ സത്ഭരണമാണ് ആവശ്യം.
ഇന്ത്യയുടെ കാർഷിക വികസനത്തിനു സർക്കാർ ഗാരന്റികൾ നൽകുന്പോൾ അവ സമഗ്രമാകണം. ഭാഗിക ഭരണനേട്ടങ്ങളെ, സ്ഥിതിവിവരണങ്ങളെ, ഗാരന്റികളുടെ ഉറപ്പാക്കലായി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണാജനകമാണ്. വിവിധങ്ങളായ കാർഷിക യോജനകൾ കൃത്യമായ ആസൂത്രണമില്ലാതെ നടപ്പിലാക്കുന്നതു കർഷകനെയും കൃഷിയെയും പിന്നോട്ടടിക്കും. ഫലമോ, കാർഷിക പ്രതിസന്ധികൾ, കർഷകസമരങ്ങൾ പതിവാകുന്നു. കേന്ദ്രസർക്കാർ പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തിയ സുപ്രധാനങ്ങളായ പത്ത് കാർഷിക ഗാരന്റികളിൽ ഇടം നേടിയ അനുബന്ധ യോജനകളുടെ ഫലപ്രദമായ നടത്തിപ്പിനു സ്വീകരിക്കേണ്ട പുതുഗാരന്റികൾ വിശദമാക്കട്ടെ. ഓരോ യോജനകളുടെയും നടത്തിപ്പിനു പലവിധ ഗാരന്റികൾ നല്കേണ്ടിവരുമെന്നതു നിലവിലെ കാർഷിക പ്രതിസന്ധികളുടെ വ്യാപ്തിയും തീവ്രതയും കാണിക്കുന്നു.
വികസിത ഭാരതം 2047
ഇന്ത്യ വികസിത രാജ്യമെന്ന പദവി 2047ഓടെ നേടുമെന്നാണ് മോദി സർക്കാരിന്റെ വികസന സങ്കല്പം, അല്ലെങ്കിൽ ഗാരന്റി. 2014 മുതൽ 2023 വികസന പ്രവർത്തനങ്ങളുടെ പരിഛേദം പൊതുജന സമക്ഷം, ഗവണ്മെന്റ് നൽകുന്ന ഗാരന്റികളായി പ്രചരിപ്പിച്ചു വരികയാണ്. "നമ്മുടെ സങ്കല്പം-വികസന ഭാരതം' എന്ന മുദ്രാവാക്യം പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. വികസിത ഭാരതമെന്ന സ്വപ്നം എല്ലാ ഭാരതീയന്റെയും അഭിലാഷമാണ്. സ്വതന്ത്ര ഇന്ത്യ76 വർഷങ്ങൾക്കകം നേടിയ പുരോഗതി ഭരണം കൈയാളിയ ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയുടേത് മാത്രമല്ല, കോടാനുകോടി ജനങ്ങൾ, ഗാന്ധിജി, നെഹ്റു, പട്ടേൽ, ഇന്ദിര, റാവു, മൻമോഹൻ, വാജ്പേയ്, നിലവിലെ മോദി മുതലായ മറ്റ് അനേകായിരം ജനനേതാക്കൾ അധ്വാനിച്ചിട്ടുണ്ട്. അനതിവിദൂര ഭാവിയിൽ ഇന്ത്യ ഒരു വികസിത രാജ്യമെന്ന പദവി നേടി ലോകത്തിലെ വൻകിട സാന്പത്തികശക്തിയായി മാറുമെന്നത് മാലോകർക്കു പ്രതീക്ഷയുണ്ട്.
ഗാരന്റിവത്കരണ മാജിക്
"വികസിത ഭാരതം-നമ്മുടെ സങ്കല്പം’ എന്ന കാഴ്ചപ്പാട് ഒരു ഗാരന്റിയായി അവതരിപ്പിക്കപ്പെടുന്നത് ഒരു രാഷ്ട്രീയ വിപണന തന്ത്രം കൂടിയാണ്. ഗാരന്റികൾ പ്രസക്തമാകുന്നത്, ഇവ വാഗ്ദാനം ചെയ്യുന്നവർ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന സേവനങ്ങൾ, ഉത്പന്നങ്ങൾ, വിദ്യകൾ, ലക്ഷ്യങ്ങൾ എന്നിവ പ്രായോഗികതലത്തിൽ അനുഭവപ്പെടുന്പോൾ മാത്രമാണ്. മുൻകൂർ നിശ്ചയിച്ച്, പ്രഖ്യാപിച്ചു സമയബന്ധിതമായി ലഭ്യമാക്കുമെന്നതാണ് ഗാരന്റികളുടെ ഗുണം. ഭാഗിക ഭരണനേട്ടങ്ങൾ, ഉപ-സ്ഥിതിവിവരക്കണക്കുകൾ എന്നിവകളുടെ പരിഛേദം അവതരിപ്പിച്ച് ഇവ സർക്കാർ നൽകുന്ന ഗാരന്റികളാണ് എന്ന മാധ്യമ പ്രചാരണം അനുചിത ഗാരന്റികളാണെന്നു പറയാതെ വയ്യ. ഭാഗിക സ്ഥിതിവിവരക്കണക്കുകൾ സർക്കാർ ചെലവിൽ പത്രമാധ്യമങ്ങളിലൂടെ വൻതോതിൽ ഉറപ്പുകളായി അവതരിപ്പിക്കപ്പെടുന്നത് വികസിത ഭാരത സങ്കല്പത്തിന്, നേട്ടങ്ങൾക്ക്, പരിശ്രമങ്ങൾക്ക് ഗുണകരമാകില്ല, നേരേ മറിച്ച് സത്ഭരണം എന്നത് ഒരു സങ്കല്പമായി തുടരാനേ ഉപകരിക്കൂ. ഗാരന്റി പോയാൽ നഷ്ടപരിഹാരവും ഉണ്ടാകണം.
കാഴ്ചപ്പാടുകൾ
കൃഷിഅനുബന്ധ അതിജീവന മേഖലകളിലെ സംഭവങ്ങൾ കൃഷി വികസിച്ച ഭാരതമെന്ന ലക്ഷ്യത്തിലെത്താൻ ഉതകുന്നതല്ല. കർഷകർ നിരന്തരം സമരത്തിലാവുന്നു. പ്രാഥമിക മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം, കാർഷിക വരുമാനം തികച്ചും പരിമിതമായി തുടരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പങ്കിലും വളർച്ചയിലും കാർഷിക മേഖല മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
കാർഷിക ഉത്പാദനക്ഷമത മന്ദീഭവിച്ചിരിക്കുന്നു. വിലക്കയറ്റം, വർധിത ഉത്പാദനച്ചെലവുകൾ കൃഷിയെ നഷ്ടത്തിലാക്കി. ന്യായവില ലഭ്യമാകാത്ത അവസ്ഥ, വിപണി അസ്ഥിരത, കടക്കെണി, കാലാവസ്ഥ-പ്രകൃതിക്ഷോഭ ആഘാതങ്ങൾ, വന്യജീവി കടന്നുകയറ്റം ഇവയെല്ലാം കർഷക ആത്മഹത്യകളുടെ എണ്ണംകൂട്ടുന്നു.
കൃഷിസൗകര്യങ്ങൾ
കൃഷിക്കായുള്ള അടിസ്ഥാനസൗകര്യ വികസനം, നിർമാണം, ആധുനിക ശാസ്ത്രീയ കൃഷിരീതി, യന്ത്രവത്കരണം, മൂല്യവർധന എന്നിവ കർഷകനു ഗുണപ്രഥമമാകാതെ വലിയ തോതിൽ മറ്റ് വ്യാപാര-വ്യവസായ-കാർഷികേതര വിഭാഗങ്ങൾക്കു ഗുണമായി മാറിയിരിക്കുന്നു. ചെറുകിട കർഷകർ പാർശ്വവത്കരിക്കപ്പെടുന്നു. ഇവർ ദാരിദ്ര്യത്തിൽ ഞെരുങ്ങുന്നു. ഇതു കർഷകരെ സമരത്തിലേക്കു തള്ളിവിടുന്നു.
കാർഷിക ഗാരന്റികൾ
മോദി സർക്കാരിന്റെ കാർഷിക ഗാരന്റികളുടെ രൂപഭാവം വിശകലനം ചെയ്യാം. കർഷകനു നൽകപ്പെട്ട ഉറപ്പുകൾ മിക്കവയും പാലിക്കപ്പെടുന്നില്ല. പ്രഖ്യാപിത കാർഷിക ഗാരന്റികൾ ഭാഗികവും അസന്തുലിതവുമായി തുടരുന്നു. ഭരണനേട്ടത്തിന്റെ ഉത്പന്നങ്ങളായ ഏതാനും വിശദാംശങ്ങൾ/കണക്കുകൾ/കണ്ടെത്തലുകൾ ഗാരന്റികളായി വീണ്ടും അവതരിപ്പിക്കപ്പെടുന്നു. പല ഗാരന്റികളും ജലരേഖകളായി. ഉറപ്പു നൽകുന്പോൾ ഇവ ആർക്ക്, എവിടെ, എപ്പോൾ, ആര്, ഏതു തരത്തിൽ, എത്ര തോതിൽ നൽകുമെന്നതു ശാസ്ത്രീയ സമീപനത്തോടെ നിശ്ചയിച്ച് അവതരിപ്പിക്കുന്പോഴാണ് അർഥവത്താകുക. സർക്കാർ ഉറപ്പുകൾ സമഗ്രവും സുസ്ഥിരവുമാകണം. അതു വിഭാഗീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാകരുത്.
പത്തു കാർഷിക ഗാരന്റികൾ
പത്രമാധ്യമങ്ങളിലൂടെ ഗാരന്റികൾ പരസ്യങ്ങൾ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. വിവിധ വികസന മേഖലകളിൽ മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെയാണ് ഇങ്ങനെ അവതരിപ്പിച്ചത്. ഗാരന്റികൾ നടപ്പിലാക്കാതെ പരാജയപ്പെട്ടാൽ എന്തു നഷ്ടപരിഹാരമാണ് ഉറപ്പുള്ളതെന്നത് പരാമർശിക്കപ്പെടാറില്ല.
രണ്ടു കർഷകസമരങ്ങൾ
ദേശീയതലത്തിൽ 2020-21ൽ സുദീർഘമായ ഒരു കാർഷിക സമരം അരങ്ങേറി. 2020 നവംബറിൽ പാർലമെന്റ് പാസാക്കിയ മൂന്നു കാർഷികബില്ലുകൾ പരിമിത, ചെറുകിട കർഷകരുടെ താത്പര്യങ്ങൾ ഹനിക്കുന്നതും വൻകിട കോർപറേറ്റുകളുടെ വ്യാപാര താത്പര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിലുമാണെന്ന ആരോപണത്തോടെയാണ് സമരം രൂക്ഷമായത്. വൻ സംഘർഷങ്ങളും ഏറ്റുമുട്ടലുകളുമുണ്ടായി. നിരവധി പേർ മരിച്ചു, ആയിരങ്ങൾക്ക് പരിക്കേറ്റു.
ലക്കിംപുർഖേരി ആക്രമണത്തിൽ നിരവധി കർഷകർക്കു പരിക്കേറ്റു. ഏതാനും പേർ മരിച്ചു. അക്രമികളെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണമെന്നു കർഷകർ നിബന്ധന വച്ചു. നിർദിഷ്ട ബില്ലിൽ തർക്കപരിഹാരത്തിനു ജില്ലാതല താലൂക്ക്തല ഉദ്യോഗസ്ഥരെ ചുമതലക്കാരാക്കാതെ നിയമ-ജുഡീഷൽ വകുപ്പിനെ നിർദേശിക്കണമെന്നു കർഷകർ ആവശ്യമുന്നയിച്ചു. ചില ഉറപ്പുകൾ വാഗ്ദാനം ചെയ്ത് 2021 നവംബർ 19ന് മോദി സർക്കാർ മൂന്നു ബില്ലുകൾ പിൻവലിച്ചു. എന്നാൽ, 2024 ഫെബ്രുവരി 13ന് വീണ്ടും കർഷകസമരം തുടങ്ങിയിരിക്കുന്നു. കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് ആക്ഷേപം.
പ്രധാനപ്പെട്ട ആവശ്യങ്ങൾ
1. അറുപത് തികഞ്ഞ എല്ലാ കർഷകർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ.
2. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മിനിമം 700 രൂപ വേതനം. മിനിമം 200 തൊഴിൽ ദിനങ്ങൾ.
3. ഉത്പാദനച്ചെലവിന്റെ 50% മൊത്ത കൃഷിച്ചെലവിന്റെ ലാഭ ഭാഗമായി ചേർത്ത് കുറഞ്ഞ താങ്ങുവില.
4. മിനിമം താങ്ങുവിലയ്ക്കു നിയമ പരിരക്ഷ.
5. ലക്കിംപുർഖേരി കർഷക ആക്രമണക്കേസിലുൾപ്പെട്ട കർഷകർക്ക് സംരക്ഷണവും നഷ്ടപരിഹാരവും.
6. എം.എസ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക.
7. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുക.
8. സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരേ സ്വീകരിച്ച കേസുകൾ പിൻവലിക്കുക.
രണ്ടാം കർഷകസമരം കടന്നുവന്നതു പാർലമെന്റ് ഇലക്ഷന്റെ ഒരുക്കം നടക്കുന്പോഴാണെന്നത് ഭരണക്കാർക്ക് വലിയ വെല്ലുവിളിയാണ്. പോലീസിന്റെ ബലപ്രയോഗത്തിൽ അനേകായിരം കർഷകർക്കു പരിക്കേറ്റു, ഏതാനും പേർ മരിച്ചു. പ്രശ്നപരിഹാരമായിട്ടില്ല. സമരം തുടരുകയാണ്.
സ്വാമിനാഥൻ റിപ്പോർട്ട് പറയുന്നത്
2004 ഒക്ടോബർ നാലിനു സ്വാമിനാഥൻ കമ്മറ്റി ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയ കാർഷിക കമ്മീഷൻ ഏഴു പരിശോധനാ വിഷയങ്ങളാണ് നൽകിയിരുന്നത്. ഈ ബൃഹത് റിപ്പോർട്ടിലെ കാര്യങ്ങൾ കൃഷിക്കും കർഷകനും സുപ്രധാനങ്ങളാണ്. സ്വാമിനാഥൻ പരാമർശിച്ച ഏതാനും കാർഷിക വെല്ലുവിളികൾ:- (1) ഭക്ഷ്യ സുരക്ഷ- പോഷകാഹാര സ്വയം പര്യാപ്തതയിലേക്ക് എത്താൻ രാജ്യം മികച്ച കാർഷിക വികസനം നടത്തണം (2) കാർഷിക ഉത്പാദന ക്ഷമത കൂട്ടണം, കൃഷി നഷ്ടം നികത്താൻ ഇടപെടൽ (3) കാർഷിക വായ്പകൾ കുറഞ്ഞ പലിശയ്ക്കു ലഭ്യമാക്കണം (4) കാർഷിക വിളകളുടെ ഇറക്കുമതി നിയന്ത്രിക്കണം (5) കൃഷിഭൂമിയുടെ തുണ്ട്വത്കരണം, തരിശുഭൂമി വർധന, കൃഷിഭൂമി മറ്റാവശ്യങ്ങൾക്കു കൈമാറുന്നത് എന്നിവ നിയന്ത്രിക്കണം (6) മഴവെള്ളം സംഭരിച്ചു ഉപയോഗപ്പെടുത്തൽ വ്യാപകമാക്കണം (7) കർഷക ആത്മഹത്യകൾ പ്രതിരോധിക്കുന്നതിൽ ഇടപെടൽ (8) ജൈവ പ്രകൃതിവിഭവങ്ങളുടെ സമഗ്ര ഉപയോഗം - സംരക്ഷണം; (8) മിനിമം താങ്ങുവില, മുഖ്യ വിളകൾക്കു നിയമപരിരക്ഷ (9) പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കുക. ഇവയുടെ നിജസ്ഥിതി സ്റ്റാറ്റസ് റിപ്പോർട്ടും തുടർ നടത്തിപ്പ് ഗാരന്റികളും കൃഷി വകുപ്പ് തയാറാക്കി നൽകേണ്ടതുണ്ട്.
വിവിധങ്ങളായ യോജനകൾ, പ്രോഗ്രാമുകൾ, മുഖേന ഗാരന്റികൾ നൽകുന്നത് കാർഷിക പ്രതിസന്ധികൾ, മറികടക്കാനാവണം. ഭാവിയിൽ പൂർത്തീകരിക്കേണ്ട ഗാരന്റികൾ അല്ലെങ്കിൽ ഉറപ്പുകൾ എത്ര ഭാരിച്ചവയാണെന്നു കണ്ടെത്തി അവയുടെ ഫലപ്രാപ്തിക്കായി പരിശ്രമിക്കണം.
(തുടരും)