Sunday, April 7, 2024 12:42 AM IST
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പമേ, ഇനിയും നിൻ കഥ പറയൂ...'' എന്നാണ് നമ്മുടെ പ്രിയങ്കരനായ ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് 1968ൽ പാടിയത്. കവികളും കലാകാരന്മാരുമൊക്കെ അവരുടെ സൃഷ്ടികളിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ചിട്ടുള്ളത് ഹൃദയത്തെക്കുറിച്ചാണ്. ജീവൻ നിലനിർത്താനും ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കാനും ഇരുപത്തിനാലു മണിക്കൂറും യാതൊരു വിശ്രമവും കൂടാതെ പ്രവർത്തിക്കുന്ന കഠിനാധ്വാനിയും ഒട്ടേറെ പ്രത്യേകതകളുമുള്ള ഒരു വിശിഷ്ട അവയവമാണ് നമ്മുടെ ഹൃദയം.
ലോക ആരോഗ്യദിനം 2024ന്റെ ആശയം "എന്റെ ആരോഗ്യം, എന്റെ അവകാശം' എന്നതാണ്. ഹൃദയാരോഗ്യത്തിന്റെ കഥയിൽ പ്രത്യേകിച്ചും ഇതിനോടു കൂടി ചേർക്കേണ്ടതാണ് "എന്റെ ഉത്തരവാദിത്വവും' എന്ന ഘടകം. ഇതിന്റെ ആദ്യത്തെ പടി ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതും നല്ല ഹൃദയത്തിനായി വേണ്ട മുൻകരുതലുകൾ മനസിലാക്കുകയും ചെയ്യുക എന്നതുമാണ്.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ
1. നെഞ്ചുവേദന
ഹൃദയാഘാതത്തിന്റെ ഏറ്റവും മുഖ്യമായ ലക്ഷണം തീർച്ചയായും നെഞ്ചുവേദന തന്നെ. നെഞ്ചിന്റെ ഇടതുഭാഗത്തോ നടുവിലോ ആയിരിക്കും സാധാരണ ഇത് അനുഭവപ്പെടുക. നെഞ്ചിൽ "ഭാരം', "തിങ്ങൽ', "അരപ്പ്', "പുകച്ചിൽ' എന്നിങ്ങനെയൊക്കെയാണ് പല രോഗികളും ഇതിനെ വിശേഷിപ്പിക്കുന്നത്. നെഞ്ചിൽ മുളകരച്ചു തേച്ചതു പോലെ എന്നു പറയുന്നവരുമുണ്ട്. ചിലർക്ക് ഈ വേദന ഇടതുതുടയിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ വ്യാപിക്കാറുണ്ട്. ഇതിന്റെ കൂടെ അമിതമായി വിയർപ്പ് ഉണ്ടാകാം. (കുളിച്ചു നനഞ്ഞ പോലെ). ഹൃദയത്തിലെ രക്തധമനികളിൽ ഉണ്ടാകുന്ന തടസം (ബ്ലോക്ക്) മൂലം വരുന്ന നെഞ്ചുവേദനയെ ആൻജൈന എന്നാണ് പറയുന്നത്. ഇതു പലപ്പോഴും ഉണ്ടാകുന്നത് രോഗി കൂടുതലായി അധ്വാനത്തിലേർപ്പെടുന്പോഴാണ്. (ഉദാഹരണത്തിന്: ഓടുക, വളരെ വേഗം നടക്കുക, കയറ്റം കയറുക, ഭാരം ചുമന്നുകൊണ്ട് നടക്കുക). എന്നാൽ, ഒരാൾ വെറുതെ വിശ്രമിക്കുന്പോഴുണ്ടാകുന്ന നെഞ്ചുവേദനയും ബ്ലോക്കിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണമാകാം. ഗ്യാസ് ആണെന്നു കരുതി രോഗനിർണയം വൈകാൻ പാടില്ല. എന്നാൽ, എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമാകണമെന്നില്ല. രോഗലക്ഷണങ്ങൾ മനസിലാക്കുകയും അവയെ അവഗണിക്കാതെ ഡോക്ടറെ സമീപിക്കുകയും കൃത്യമായ രോഗനിർണയം ചെയ്യുകയുമാണ് വേണ്ടത്.
2. ശ്വാസംമുട്ടൽ
നടക്കുന്പോഴോ കയറ്റം കയറുന്പോഴോ ഉണ്ടാകുന്ന "കിതപ്പ്' അഥവാ ശ്വാസംമുട്ടൽ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. പ്രധാനമായും ഇതു ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുന്ന ഹാർട്ട് ഫെയ്ലിയർ എന്ന രോഗത്തിന്റെ ലക്ഷണമാണ്. ഹൃദയത്തിന്റെ പന്പിംഗ് കുറയുന്നവരിലും അതല്ലെങ്കിൽ ഹൃദയത്തിന്റെ രക്തം സ്വീകരിക്കാനുള്ള പ്രവർത്തനത്തിലെ പോരായ്മയുള്ളവരിലുമാണ് ഇതു കാണപ്പെടുന്നത്. ചിലർക്കു ഹൃദയാഘാതമുണ്ടാകുന്പോൾ നെഞ്ചുവേദനയ്ക്കു പകരം ശ്വാസംമുട്ടലാണ് അനുഭവപ്പെടുന്നത് (സൈലന്റ് അറ്റാക്കിന്റെ ഒരു വകഭേദം). ഹൃദയത്തിന്റെ വാൽവുകളിൽ ചുരുങ്ങലോ ലീക്കോ ഉണ്ടായാലും ശ്വാസംമുട്ടലുണ്ടാകാം. ജന്മനാ ഉണ്ടാകുന്ന ഹൃദയവൈകല്യങ്ങളും ശ്വാസംമുട്ടൽ ഉണ്ടാക്കാം (ഉദാഹരണത്തിന്: ഹൃദയത്തിലെ സുഷിരങ്ങൾ). ഹൃദയത്തിൽനിന്നു രക്തം ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്ന രക്തധമനികളിൽ പ്രഷർ കൂടിയാലും (പൾമണറി ഹൈപ്പർ ടെൻഷൻ) രക്തക്കട്ടിയുണ്ടായാലും (പൾമണറി ഹംബോളിസ്) ശ്വാസംമുട്ടൽ അഥവാ ശ്വാസതടസം ഉണ്ടാകാം. നെഞ്ചുവേദനയുടെ കാര്യം പറഞ്ഞതുപോലെ തന്നെ ശ്വാസംമുട്ടലിന്റെ കാര്യത്തിലും ഓർക്കേണ്ടത്, എല്ലായ്പോഴും ഇതു ഹൃദ്രോഗം മൂലം തന്നെ ആകണമെന്നില്ല. ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗങ്ങൾ, അമിതമായ വിളർച്ച മുതലായ കാരണങ്ങളുമാകാം.
3. നെഞ്ചിടിപ്പ്
സ്വന്തം നെഞ്ചിടിപ്പ് അമിതമായി അനുഭവപ്പെടുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഹൃദയമിടിപ്പിന്റെ വേഗം കൂടുന്ന സാഹചര്യത്തിലാണ് ഇതു പ്രധാനമായും ഉണ്ടാവുക. ഹൃദയതാളം തെറ്റുന്പോൾ നെഞ്ചിടിപ്പുണ്ടാവുകയും ചിലരിൽ ഇതു ശ്വാസംമുട്ടലോ കണ്ണിൽ ഇരുട്ടുകയറുന്ന രീതിയിലുള്ള ലക്ഷണമോ ഉണ്ടാകാം. ഹൃദയത്തിലെ ചില വാൽവുകളിൽ ലീക്ക് ഉണ്ടായാലും നെഞ്ചിടിപ്പുണ്ടാകാം. ഹൃദ്രോഗമല്ലാതെ മറ്റു കാരണങ്ങൾ മൂലവും നെഞ്ചിടിപ്പുണ്ടാകാം (ഉദാഹരണം: രക്തക്കുറവ്/വിളർച്ച, തൈറോയിഡ് ഹോർമോൺ അധികമായാൽ, ഉത്കണ്ഠ/മാനസിക സമ്മർദം).
4. തലകറക്കം/ബോധക്ഷയം
തലച്ചോറിലേക്കു രക്തയോട്ടം കുറയുന്പോൾ പെട്ടെന്നുണ്ടാകുന്ന അല്പനേരത്തേക്കുള്ള ബോധക്ഷയത്തെയാണ് സിൻകോപി എന്നു വിശേഷിപ്പിക്കുന്നത്. ഹൃദയത്തിന്റെ അയോർട്ടിക് വാൽവിനു ഗൗരവമായ ചുരുക്കം ഉണ്ടായാൽ ഇതു സംഭവിക്കാം. ഹൃദയമിടിപ്പോ രക്തസമ്മർദമോ ക്രമാതീതമായി കുറഞ്ഞാൽ ഇതുണ്ടാകാം.
പൾമണറി ഹൈപ്പർടെൻഷൻ, താളപ്പിഴവുകൾ, ഹൃദയത്തിലെ മാംസപേശികൾക്കും കട്ടികൂടുന്ന രോഗം എന്നിവയാണ് ഹൃദയവുമായി ബന്ധപ്പെട്ട മറ്റു പ്രധാന കാരണങ്ങൾ. തലച്ചോർ/ഞരന്പു രോഗങ്ങൾ മൂലവും മറ്റു മെഡിക്കൽ രോഗങ്ങൾ മൂലവും ഇതുണ്ടാകാം.
5. ക്ഷീണം
അമിതമായ ക്ഷീണം ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. (ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറഞ്ഞാൽ മറ്റെല്ലാ അവയവങ്ങൾക്കും രക്തം ലഭിക്കുന്നതു കുറയുമല്ലോ). എന്നാൽ, മടി (അതൊരു രോഗമല്ലെങ്കിലും), വിഷാദം, തൈറോയിഡ് രോഗങ്ങൾ, പ്രമേഹം, രക്തക്കുറവ് തുടങ്ങിയ പല മെഡിക്കൽ രോഗങ്ങളുടെയും ഭാഗവുമാകാം ഈ ക്ഷീണം.
(അടൂരിലെ ലൈഫ് ലൈൻ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവിയും ഹൃദ്രോഗ വിദഗ്ധനുമാണ് ലേഖകൻ.)
ഹൃദയാരോഗ്യത്തിനായി പത്തു കല്പനകൾ
ഹൃദയാരോഗ്യം സംരക്ഷിക്കാനും ഹൃദയാഘാതം പോലുള്ള രോഗങ്ങൾ തടയാനും നമ്മൾ പാലിക്കേണ്ട പ്രധാനപ്പെട്ട പത്ത് കാര്യങ്ങൾ ശ്രദ്ധിക്കാം.
1. പുകവലി പൂർണമായും ഒഴിവാക്കുക
“പുകവലി ആരോഗ്യത്തിനു ഹാനികരമാണ്. അതിനു വലിയ വില കൊടുക്കേണ്ടിവരും'' എന്ന പ്രയോഗം നാമെല്ലാം സ്ഥിരമായി ടിവിയിലും മറ്റും കാണുന്നതാണല്ലോ. ബിഡി, സിഗരറ്റ് മുതലായ ലഹരിവസ്തുക്കൾ ഹൃദയാഘാതമുണ്ടാക്കാൻ സാധ്യതയുണ്ട്. ചെറുപ്പക്കാരായ വ്യക്തികളിൽ ഇതു വളരെ കൂടുതലായി കാണപ്പെടുന്നു. ഒരാൾ പുകവലിക്കുന്പോൾ അതുമൂലം വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങൾക്കും ഇതു ഹാനികരമാകുന്നു.
2. ബിപി നിയന്ത്രിക്കുക
ബ്ലഡ് പ്രഷർ സാധാരണ 120/80 mmhg ആണ്. ഇത് 140/90 mmhg-ക്കു മുകളിലാകുന്പോഴാണ് അധിക രക്തസമ്മർദം എന്നു പറയുന്നത്. ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയ്ലിയർ, സ്ട്രോക്ക്, ഹൃദയത്തിലെ താളപ്പിഴകൾ തുടങ്ങിയ പല അസുഖങ്ങളുടെയും ഒരു പ്രധാനപ്പെട്ട കാരണം ഇതാണ്. അതുകൊണ്ടുതന്നെ ഇടയ്ക്കു ബിപി പരിശോധിക്കുകയും അതു ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലമോ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയിലൂടെയോ നിയന്ത്രിക്കേണ്ടതുമാണ്. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതു പലരിലും ബിപി കുറയ്ക്കാൻ സഹായിക്കാറുണ്ട്.
3. ബ്ലഡ് ഷുഗർ നിയന്ത്രിക്കുക
പ്രമേഹരോഗം ഉള്ള രോഗികൾക്കു പൊതുവേ ഹൃദ്രോഗമുണ്ടാകാൻ സാധ്യത കൂടുതലാണല്ലോ. എന്നാൽ, ഇതിന്റെ പരിഹാരം ഭയമല്ല, കരുതലാണ്. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുകയും ഇടയ്ക്ക് HbA1c പോലുള്ള ടെസ്റ്റുകൾ നടത്തി പ്രമേഹം നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തുകയും വേണം.
4. കൊളസ്ട്രോൾ നിയന്ത്രിക്കുക
വാട്സാപ്പിലും മറ്റും കൊളസ്ട്രോളിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളും തർക്കങ്ങളും നമ്മൾ കണ്ടുകാണുമല്ലോ. അമിതമായ കൊളസ്ട്രോൾ (പ്രത്യേകിച്ച് എൽഡിഎൽ) ഹൃദയത്തിലെ രക്തധമനികളിൽ തടസം സൃഷ്ടിക്കാനിടയുണ്ട്. എല്ലാവരും ലൈപിഡ് പ്രൊഫൈൽ പരിശോധിച്ച് ഇതു പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തണം. കൂടുതലാണെങ്കിൽ ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
5. അമിതവണ്ണം ഒഴിവാക്കുക
ഓരോ വ്യക്തിയും ശരീരപ്രകൃതിയും പൊക്കവുമനുസരിച്ചുള്ള ശരീരഭാരം നിലനിർത്തേണ്ടതാണ്. ഹൃദ്രോഗം തടയാൻ മാത്രമല്ല, മറ്റു പല രോഗങ്ങൾ തടയാനും ഇതു സഹായിക്കും. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30നു മുകളിലാകുന്പോഴാണ് സാധാരണ ഒബിസിറ്റി എന്നു വിശേഷിപ്പിക്കുന്നത്. നിങ്ങളുടെ ബിഎംഐ ഇന്നുതന്നെ കണ്ടുപിടിക്കുക.
6. വ്യായാമം ശീലമാക്കുക
ഓരോരുത്തരും അവർക്കനുയോജ്യമായ വ്യായാമരീതി സ്വീകരിക്കേണ്ടതും അതു ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുമാണ്. നടത്തം, സൈക്ലിംഗ്, നീന്തൽ, കായികമത്സരങ്ങൾ, യോഗ എന്നിവ ഉദാഹരണങ്ങളാണ്. ഹൃദ്രോഗമുള്ളവർ അവരുടെ ഡോക്ടറുമായി ചർച്ച ചെയ്തു വ്യായാമത്തിന്റെ രീതിയും അളവും ചിട്ടപ്പെടുത്തണം.
7. ഭക്ഷണരീതി ക്രമപ്പെടുത്തുക
ഭക്ഷണമില്ലാതെ ജീവിക്കാൻ സാധ്യമല്ലല്ലോ. എന്നാൽ, ഭക്ഷണത്തിനായി മാത്രം ജീവിക്കുന്നതും ശരിയല്ല. ആരോഗ്യകരമായ ഭക്ഷണരീതി വീട്ടിലും പുറത്തും ശീലിക്കണം. രോഗികളല്ലാത്തവരെ സംബന്ധിച്ചിടത്തോളും "എല്ലാം കഴിക്കാം, പക്ഷേ കണക്കിനു കഴിക്കുക' എന്നു ചുരുക്കിപ്പറയാം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവർ ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചു ഭക്ഷണക്രമം പാലിക്കണം.
8. മാനസിക സമ്മർദം ഒഴിവാക്കുക
സന്തോഷവും സമാധാനവുമുള്ള മനസുണ്ടെങ്കിൽ മാത്രമേ ശരീരത്തിനും ആരോഗ്യകരമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കൂ. മാനസിക പിരിമുറുക്കവും ഹൃദ്രോഗത്തിലേക്കു നയിക്കുമെന്ന് ഒട്ടേറെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ അനാവശ്യമായ ടെൻഷനുകൾ ഒഴിവാക്കി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു നാം മുന്നോട്ടു പോകണം. ശരീരത്തിന് അസുഖമുണ്ടാകുന്പോൾ ഡോക്ടറുടെ സഹായം തേടുന്നതുപോലെതന്നെ മനസിനു ബുദ്ധിമുട്ട് താങ്ങാൻ കഴിയാതെ വരുന്പോൾ യാതൊരു മടിയും കൂടാതെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഡോക്ടർമാരുടെയും സഹായം തേടണം.
9. മദ്യപാനം ഒഴിവാക്കുക
സ്ഥിരമായി മദ്യപിക്കുന്നവർക്കു ഹൃദയത്തിന്റെ പന്പിംഗ് ശക്തി നഷ്ടപ്പെടാനും ഹൃദയത്തിന്റെ താളപ്പിഴകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇതുകൂടാതെ കരൾ രോഗങ്ങളും മറ്റും ഉണ്ടാകാമെന്നും അറിയാമല്ലോ. മദ്യപാനം മൂലമുണ്ടാകുന്ന കുടുംബത്തകർച്ചകളും ധനനഷ്ടവും നമ്മുടെ ചുറ്റുമുള്ള പല ഉദാഹരണങ്ങളിൽനിന്നു വ്യക്തവുമാണ്.
10. ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക.
സ്വന്തം ആരോഗ്യത്തിന്റെയും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെയും കാര്യത്തിൽ നാം സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കണം. രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. രോഗലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയുകയും ശാസ്ത്രീയമായ രോഗനിർണം നടത്തി ചികിത്സ ഉറപ്പാക്കുകയും വേണം. ഈ ലോക ആരോഗ്യദിനത്തിൽ നിങ്ങളുടെ വിലപ്പെട്ട വോട്ടും ശ്രദ്ധയും സ്നേഹവും ഹൃദയത്തിനു നല്കുക. നാടിന് നല്ലതു വരട്ടെ.