പ്രകടനപത്രികകളും ചില ചോദ്യങ്ങളും
Friday, April 19, 2024 1:23 AM IST
ഫാ. ജയിംസ് കൊക്കാവയലിൽ
രാഷ്‌ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേരളത്തിൽ മത്സരരംഗത്തുള്ള മൂന്നു പ്രധാന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടനപത്രികകൾ വിലയിരുത്തുന്നത് ഉചിതമാണെന്നു തോന്നുന്നു. ഈ പ്രകടനപത്രികകളിൽ അനുകൂലിക്കാവുന്നതും എതിർക്കേണ്ടതുമായ നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലും ന‍്യൂനപക്ഷങ്ങളെയും കർഷകരെയും നേരിട്ടു ബാധിക്കുന്നതും അവർ കരുതൽ പുലർത്തേണ്ടതുമായ ഏതാനും വിഷയങ്ങൾ മാത്രം ശ്രദ്ധയിൽപ്പെടുത്തുന്നു.

കോൺഗ്രസ് പ്രകടനപത്രിക

ന്യായ്പത്ര എന്ന പേരിലാണ് കോൺഗ്രസ് പ്രകടനപത്രിക. മോദി സർക്കാരിന്‍റെ ഭരണപരാജയങ്ങളാണ് ആദ്യഭാഗത്തെ വിവരണം. തുടർന്നു വരുന്ന ഭാഗങ്ങളിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന നയസമീപനങ്ങളാണുള്ളത്. ഇവയിൽ പലതും ക്രൈസ്തവസമൂഹത്തിൽ ആശങ്കയുളവാക്കാൻ പോരുന്നവയാണ്.

കർഷകർ

കാർഷികവിളകൾക്കു താങ്ങുവില, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, കൃഷിനാശത്തിനു നഷ്ടപരിഹാരം, വില്പനസൗകര്യം, ഉത്പന്നങ്ങളുടെ കയറ്റുമതി, ഗവേഷണ സഹായങ്ങൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ കർഷകസമൂഹത്തിനു സ്വീകാര്യമാണ്. എന്നാൽ, കാർഷികവിളയായി പരിഗണിക്കാത്ത റബർ കൃഷിക്കും കർഷകർക്കും യാതൊരു വാഗ്ദാനവും നൽകിയിട്ടില്ല.

പരിസ്ഥിതി, വനം-വന്യജീവി

പരിസ്ഥിതി നിയമങ്ങളും വന്യമൃഗ ആക്രമണങ്ങളും മൂലം മലയോര കർഷകർ നട്ടം തിരിയുമ്പോൾ ഇപ്പോൾ പുറത്തുവന്ന കോൺഗ്രസ് പ്രകടനപത്രിക എരിതീയിൽ എണ്ണയൊഴിക്കുകയാണ്. നിലവിലുള്ള നിയമങ്ങൾ അസഹനീയമായിരിക്കെയാണ് പരിസ്ഥിതി സംരക്ഷണ -വന സംരക്ഷണ നയങ്ങൾ ഇനിയും ശക്തിപ്പെടുത്തുമെന്നു കോൺഗ്രസ് പറയുന്നത്. പരിസ്ഥിതി വനവത്കരണ പ്രവർത്തനങ്ങൾക്കു പ്രത്യേക സ്വതന്ത്ര അഥോറിറ്റി രൂപീകരിക്കും എന്ന പ്രഖ്യാപനം നിലവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെക്കൊണ്ടും വന്യമൃഗങ്ങളെക്കൊണ്ടും ഗതികെട്ടിരിക്കുന്ന മലയോര നിവാസികളുടെ ചുമലിൽ പുതിയൊരു നുകംകൂടി കെട്ടുന്ന നടപടിയാണ്.

ആ അഥോറിറ്റിയെയും അതിന്‍റെ കാടൻ നിയമങ്ങളെയുംകൂടി മലയോര ജനത സഹിക്കണം. ആവശ്യമായ ശതമാനത്തിൽ കൂടുതൽ വനമുള്ള കേരളത്തിൽ ഇനിയും വനവിസ്തൃതി കൂട്ടുമെന്ന പ്രഖ്യാപനം ആശങ്കാജനകമാണ്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ ജനങ്ങളാണ് ഈ പ്രശ്നങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്നത് എന്നതു വലിയ വിരോധാഭാസമാണ്. മലയോര ജനതയുടെ ജീവിതപ്രശ്‌നങ്ങളായ പരിസ്ഥിതി നിയമങ്ങളിലും വന്യമൃഗ ആക്രമണങ്ങളിലും യാതൊരു പരിഗണനയും കോൺഗ്രസ് പ്രകടനപത്രിക നൽകുന്നില്ല എന്നത് ദുഃഖകരമാണ്. തീരദേശ ജനതയുടെ ഉന്നമനത്തിനായുള്ള കാര്യമായ പദ്ധതികളും കാണുന്നില്ല.

ന്യൂനപക്ഷ സംരക്ഷണം

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കും, വിദ്യാഭ്യാസം, തൊഴിൽ, സ്കോളർഷിപ്പുകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ നൽകും, വ്യക്തിനിയമങ്ങൾ പരിഷ്കരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ സ്വീകാര്യമാണ്.

ജാതി സെൻസസ്

പ്രകടനപത്രികയിൽ കോൺഗ്രസ് നടത്തിയിരിക്കുന്ന ഒരു പ്രധാന നയപ്രഖ്യാപനമാണ് തങ്ങൾ അധികാരത്തിൽ വന്നാൽ ദേശീയതലത്തിൽ ജാതി സെൻസസ് നടപ്പിലാക്കുമെന്നത്. ഇന്ത്യൻ സമൂഹത്തിൽ ഉറങ്ങിക്കിടക്കുന്ന ജാതിവികാരങ്ങളെ ഉണർത്താനും ആഭ്യന്തര സംഘർഷം സൃഷ്ടിക്കാനുമേ ഇത് ഉപകരിക്കൂ.

മതത്തിന്‍റെ പേരിൽ വിഭാഗീയത സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ ജാതിയുടെ പേരിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടാണോ നേരിടേണ്ടത്? മണ്ഡൽ കമ്മീഷന്‍റെ പേരിലുള്ള കലാപങ്ങൾ നമ്മൾ കണ്ടതാണ്. ക്രൈസ്തവരിൽ വിവിധ സഭാവിഭാഗങ്ങൾ ഉണ്ട്, വിവിധ ജാതികളിൽനിന്നു പരിവർത്തനം ചെയ്തു വന്നവരുണ്ട്. അതിനാൽ ജാതി സെൻസസ് ക്രൈസ്തവരുടെ ഇടയിലും വിഭാഗീയതയ്ക്കു കാരണമാകും. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്‍റെ സുദീർഘമായ പാരമ്പര്യത്തിനു തികച്ചും കടകവിരുദ്ധമായ ഈ നയം പ്രകടനപത്രികയിൽ ഉൾപ്പെട്ടത് നിരാശാജനകമാണ്.

സംവരണം

ജാതി സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്ന പരിധി, ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റും എന്ന പ്രഖ്യാപനം സംവരണമില്ലാത്ത ക്രൈസ്തവർ വളരെ ആശങ്കയോടെയാണ് കാണുന്നത്. സംവരണം പരിധികളില്ലാതെ മുന്നോട്ടു പോവുകയും സ്വകാര്യമേഖലകൾകൂടി കീഴടക്കുകയും ചെയ്താൽ ജോലിക്കും വിദ്യാഭ്യാസത്തിനും ഇവർ എവിടെപ്പോകും എന്നുകൂടി കോൺഗ്രസ് പറഞ്ഞുതരണം. പിന്നാക്ക വിഭാഗങ്ങൾക്കു പ്രത്യേക പരിഗണന വാഗ്ദാനം ചെയ്യുന്ന കോൺഗ്രസ്, പരിവർത്തിത ക്രൈസ്തവർക്കായി ഒരു വാഗ്ദാനവും നൽകുന്നില്ല.

സാമ്പത്തിക സംവരണം

നാളിതുവരെ സംവരണമില്ലാതിരുന്ന ഒട്ടനവധി സമുദായങ്ങളിലെ ദരിദ്രർക്കു ലഭിച്ച കച്ചിത്തുരുമ്പാണ് 10 ശതമാനം സാമ്പത്തിക സംവരണം അഥവാ ഇഡബ്ല്യുഎസ്. ഇതിലേക്കു നിലവിൽ സംവരണമുള്ള വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി അവർക്ക് ഇരട്ടസംവരണം നൽകുമെന്ന കോൺഗ്രസ് നിലപാട് സംവരണരഹിത ക്രൈസ്തവർക്കുള്ള ഇരുട്ടടിയാണ്. ഈ വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞിട്ടുള്ളതാണ് എന്നുമോർക്കണം.

എയ്ഡഡ് സംവരണം

പ്രകടനപത്രിക ഒന്നാം അധ്യായം 13-ാം നമ്പർ പ്രകാരം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിസംവരണം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടപ്പായാൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസത്തിനും ജോലിക്കും ആശ്രയിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽനിന്ന് അവർ പുറത്താകും എന്നല്ലേ അർഥമാക്കേണ്ടത്.

ഫീസ് നിയന്ത്രണം

പ്രകടനപത്രിക (വിദ്യാഭ്യാസം, 4) പ്രകാരം സ്വകാര്യ സ്കൂളുകളിലെ ഫീസ് സർക്കാർ നിയന്ത്രിച്ചാൽ ആ സ്ഥാപനങ്ങൾ എങ്ങനെ സുഗമമായി പ്രവർത്തിക്കും‍?

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വനിതാ സംരക്ഷണം, യുവജനക്ഷേമം തുടങ്ങിയ രംഗങ്ങളിൽ കോൺഗ്രസ് ധാരാളം ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുമെന്നും നീതിന്യായ വ്യവസ്ഥ കുറ്റമറ്റതാക്കുമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും മാധ്യമ ദുരുപയോഗം തടയുമെന്നും അഴിമതി വിരുദ്ധ ഭരണസംവിധാനം കൊണ്ടുവരുമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങൾ സ്വീകാര്യമാണ്.

സിപിഎം പ്രകടനപത്രിക

പാർട്ടിയുടെ അംഗബലം എടുത്താൽ അഖിലേന്ത്യാതലത്തിൽ പ്രസക്തമല്ലെങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയകക്ഷി എന്ന നിലയിൽ സിപിഎമ്മിന്‍റെ പ്രകടനപത്രികയും വിലയിരുത്തുകയാണ്.

ന്യൂനപക്ഷം

ഇന്ത്യയുടെ സെക്കുലറിസം സംരക്ഷിക്കാൻ ശ്രമിക്കും എന്ന സിപിഎം പ്രകടനപത്രികയിലെ പ്രഖ്യാപനം സ്വാഗതാർഹമാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ പെരുകി. മതപരിവർത്തന നിയമം ദുരുപയോഗം ചെയ്തുള്ള ആക്രമണങ്ങളും മണിപ്പുർ കലാപംപോലുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പേരെടുത്തു പരാമർശിച്ചുകൊണ്ട് അവരെ സംരക്ഷിക്കാനും മതേതരത്വവും ജനാധിപത്യവും നിലനിർത്താനും അധികാരത്തിൽ പങ്കാളിത്തം ലഭിച്ചാൽ സിപിഎം ശ്രമിക്കുമെന്ന് പ്രകടനപത്രിക പറയുന്നത് സന്തോഷകരമാണ്. Prevention of Atrocities Against Minorities Act നടപ്പിലാക്കും എന്ന നിർദേശം സ്വീകാര്യമാണ്. ന്യൂനപക്ഷക്ഷേമരംഗത്തു സച്ചാർ കമ്മിറ്റി നിർദേശങ്ങൾ എല്ലാം യാഥാർഥ്യമാക്കുന്നതിന് മുസ്‌ലിം ന്യൂനപക്ഷത്തിനായി പ്രത്യേക സബ് പ്ലാൻ ആവിഷ്കരിക്കുമെന്നു പറയുന്നു. എന്നാൽ, സിപിഎം ഭരിക്കുന്ന കേരളത്തിൽത്തന്നെ സമർപ്പിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ഈ പ്രകടനപത്രിക ഒരക്ഷരം പോലും പറയുന്നില്ല.

സംവരണം

സിപിഎം ഇപ്പോൾ എടുത്തിരിക്കുന്ന സംവരണ നിലപാട്, സംവരണാനുകൂല്യങ്ങൾക്കു പുറത്തു നിൽക്കുന്ന സുറിയാനി ക്രൈസ്തവരെ സംബന്ധിച്ചു ദോഷകരമാണ്. സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരിക, ജാതി സെൻസസ് കൊണ്ടുവരിക തുടങ്ങിയ നയങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. സംവരണം സ്വകാര്യ മേഖലയിലും എയ്ഡഡ് മേഖലയിലും കടന്നുവരുന്നത് സേവനങ്ങളുടെ ഗുണമേന്മ, മത്സരക്ഷമത എന്നിവയെ ബാധിക്കും.

സംവരണരഹിത വിഭാഗങ്ങൾക്കു നിലവിലുള്ള തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളുംകൂടി നഷ്ടപ്പെടും. തങ്ങൾ ഇനി എവിടെപ്പോകും എന്ന ആശങ്ക ഈ വിഭാഗങ്ങളിൽ ശക്തിപ്പെടും. അവരുടെ കൂട്ടപ്പലായനമായിരിക്കും പരിണിതഫലം. കൂടാതെ, ജാതി സെൻസസും അവയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യ വിതരണവും ഹിന്ദു സമൂഹത്തിലെന്നപോലെ ക്രൈസ്തവ സമൂഹത്തിലും വിഭാഗീയതയ്ക്കു കാരണമാകും.


കർഷകർ

കാർഷിക വിളകൾക്ക് ഉത്പാദനച്ചെലവിനേക്കാൾ 50 ശതമാനം ഉയർത്തി താങ്ങുവില പ്രഖ്യാപിക്കും എന്ന വാഗ്ദാനം നെൽകർഷകർക്ക് ആശ്വാസകരമാണ്. അപ്പോഴും കാർഷികവിളയായി അംഗീകരിക്കപ്പെടാത്ത റബറിന്‍റെ കാര്യം പെരുവഴിയിലാണ്. കാർഷിക കടാശ്വാസം, വിള ഇൻഷ്വറൻസ്, കർഷക പെൻഷൻ, കർഷക സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ തുടങ്ങിയ പ്രഖ്യാപനങ്ങളും സ്വാഗതാർഹം. തീരദേശ പ്രശ്നങ്ങളെ കാര്യഗൗരവത്തോടെ സമീപിച്ചിട്ടില്ല.

പരിസ്ഥിതി

Environmental Impact Assessment (EIA) ആശയസംഘട്ടനങ്ങൾ ഒഴിവാക്കി നടപ്പാക്കും എന്നു പറയുന്നുണ്ടെങ്കിലും ഇതു വളരെ ആശങ്കാജനകമാണ്. കാരണം, ഇതിന്‍റെ അടിസ്ഥാനം അങ്ങേയറ്റം കർഷകദ്രോഹപരവും മനുഷ്യത്വരഹിതവുമായ Environmental Protection Act 1986 ആണ്. EIA നടപ്പിലാക്കൽ മലയോര മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കും.
ഹരിതവാതകങ്ങൾ നിയന്ത്രിക്കും, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ കർഷകരെയും മറ്റും ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആവിഷ്കരിക്കും, പരിസ്ഥിതി സൗഹൃദ സുസ്ഥിത വികസനം നടപ്പിലാക്കും, ദേശീയ വായു ശുദ്ധീകരണ പദ്ധതി, നദീതട സംരക്ഷണ, വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾ എന്നിവ നടപ്പിലാക്കും തുടങ്ങിയ നിർദേശങ്ങൾ പ്രത്യക്ഷത്തിൽ നിരുപദ്രവകരമാണെങ്കിലും സംശയത്തോടുകൂടി മാത്രമേ സമീപിക്കാനാകൂ.

ധാർമികത

ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്നു വധശിക്ഷ ഒഴിവാക്കും എന്ന വാഗ്ദാനം ജീവന്‍റെ മൂല്യത്തെ ബഹുമാനിക്കുന്ന ക്രൈസ്തവസമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വീകാര്യമാണ്. അണ്വായുധങ്ങൾ, രാസായുധങ്ങൾ, ജൈവായുധങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കും എന്ന വാഗ്ദാനവും സ്വീകാര്യമാണ്. എന്നാൽ, സ്വവർഗ വിവാഹം അനുവദിക്കും, സ്ത്രീപുരുഷ വിവാഹത്തിനുള്ള നിയമ പരിരക്ഷകൾ അവർക്കും നൽകും തുടങ്ങിയ വാഗ്ദാനങ്ങൾ സ്വീകാര്യമല്ല.

സിഎഎ, ദേശീയ വിദ്യാഭ്യാസ നയം, പലസ്തീൻ, വനിതാ സംവരണം, മുസ്‌ലിം സമൂഹത്തിനു മാത്രം പ്രത്യേക ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങൾ വിശദമായ വിലയിരുത്തൽ അർഹിക്കുന്നതാണ്. അതു മറ്റൊരവസരത്തിലാകാം.

ബിജെപി പ്രകടനപത്രിക

മോദി കി ഗാരന്‍റി എന്ന പ്രാരംഭവാക്യത്തോടുകൂടി സങ്കൽപ പത്ര എന്ന പേരിൽ ബിജെപി ഇറക്കിയിരിക്കുന്ന പ്രകടനപത്രിക ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തേക്കാൾ ഉപരിയായി ഒരു വ്യക്തിയെ ഉയർത്തിക്കാട്ടിയിരിക്കുന്നു. പത്രികയുടെ ആദ്യഭാഗം കഴിഞ്ഞ പത്തുവർഷത്തെ കേന്ദ്രസർക്കാരിന്‍റെ ഭരണ നേട്ടങ്ങളാണ് വിവരിക്കുന്നത്. ഇതിൽ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. പത്രിക പ്രധാനമായും വികസനത്തെയും പുരോഗതിയെയുംകുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം ജാതി സെൻസ്, സംവരണപരിധി ഉയർത്തൽ തുടങ്ങിയ വിവാദ വിഷയങ്ങൾ ഏറ്റെടുത്തിട്ടുമില്ല.

പദ്ധതികൾ

പ്രകടനപത്രിക ദരിദ്രർക്കും മധ്യവർഗക്കാർക്കുമായി പല പദ്ധതികളും വാഗ്ദാനം ചെയ്യുന്നു; സ്ത്രീശക്തീകരണത്തിനും വൃദ്ധജനങ്ങൾക്കുമായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു; യുവജനങ്ങൾക്കു സുതാര്യമായ പൊതുപരീക്ഷകൾ, പരിശീലന പദ്ധതികൾ, സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ, തൊഴിലവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു; ഗ്രാമീണ മേഖലയിലെ പരമ്പരാഗത കുടിൽ വ്യവസായങ്ങളെയും നൈപുണ്യ തൊഴിലുകളെയും പ്രോത്സാഹിപ്പിക്കുന്നു. വൻകിട വ്യവസായ വികസനത്തിനും റെയിൽ, റോഡ്, വ്യോമ, ജലഗതാഗത വികസനത്തിനും ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ പുരോഗതിക്കും സാമ്പത്തികാഭിവൃദ്ധിക്കും ദേശീയ സുരക്ഷയ്ക്കും ഊർജോത്പാദനത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഉള്ള പദ്ധതികളും പത്രികയിൽ ധാരാളമുണ്ട്.

കർഷകർ

പിഎം കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് 6,000 രൂപ ധനസഹായം, ഫസൽ ബീമ യോജന ഇൻഷ്വറൻസ്, കാർഷിക വിളകൾക്കു താങ്ങുവില, പച്ചക്കറി ഉദ്പാദനം, ജൈവകൃഷി പ്രോത്സാഹനം, വിളകളുടെ വൈവിധ്യവത്കരണം, ഉയർന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം, കാർഷിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ധാരാളം പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, കർഷക സമരക്കാർ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചോ വിലസ്ഥിരത ഇല്ലായ്മയെക്കുറിച്ചോ റബർപോലെ ദീർഘകാലമായി വിലത്തകർച്ച നേരിടുന്ന ഉത്പന്നങ്ങളെക്കുറിച്ചോ യാതൊരു പ്രഖ്യാപനവും ഇല്ല.

ന്യൂനപക്ഷ ക്ഷേമം

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ചു പ്രകടനപത്രിക പൂർണമായും നിശബ്ദത പാലിക്കുന്നു. National Commission for Minorities Act 1992ന് എന്തെങ്കിലും ഭേദഗതി കൊണ്ടുവരാനുള്ള നീക്കം പ്രഖ്യാപിച്ചിട്ടില്ല. ന്യൂനപക്ഷ നിർണയം സംസ്ഥാന അടിസ്ഥാനത്തിലാക്കുമോ, ഹിന്ദുക്കളെ ചില സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായി പ്രഖ്യാപിക്കുമോ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിർണയത്തിൽ മാറ്റം വരുത്തുമോ തുടങ്ങിയ മജോറിട്ടേറിയനിസത്തെ ഉത്തേജിപ്പിക്കുന്ന വാഗ്ദാനങ്ങളൊന്നും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതു ശ്രദ്ധേയം.

ന്യൂനപക്ഷങ്ങൾക്കുള്ള പല സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും നിർത്തലാക്കുകയും പ്രഖ്യാപിച്ചവ നൽകാതിരിക്കുകയും ബജറ്റ് തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല.

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരേ വർധിച്ചു വരുന്ന ആക്രമണങ്ങൾ നിയന്ത്രിക്കുമെന്നോ മണിപ്പുർ കലാപത്തിൽ സ്വീകരിക്കുന്ന സമീപനങ്ങളെക്കുറിച്ചോ പ്രകടനപത്രിക സംസാരിക്കുന്നില്ല. എന്നാൽ, നോർത്ത് ഈസ്റ്റിൽ സമാധാനം സ്ഥാപിക്കും എന്നു പൊതുവായി പറഞ്ഞുപോകുന്നു. അതേസമയം, ഇസ്‌ലാമിസ്റ്റ് ഭീകരത, മയക്കുമരുന്നു വ്യാപനം തുടങ്ങിയവ നിയന്ത്രിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ട്. സിഎഎ, എൻആർസി എന്നിവ നടപ്പിലാക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മതന്യൂനപക്ഷങ്ങളെക്കുറിച്ചു പൂർണ മൗനമാണ് പ്രകടനപത്രികയിൽ ഉള്ളത്. എന്നാൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷാ സംരക്ഷണത്തിനുള്ള പദ്ധതിയുണ്ട്.

ഹൈന്ദവ സംസ്കാര സംരക്ഷണം

മതന്യൂനപക്ഷങ്ങളെക്കുറിച്ചു നിശബ്ദത പാലിക്കുന്ന ബിജെപി പ്രകടനപത്രിക ഹൈന്ദവ സംസ്കാര സംരക്ഷണ പദ്ധതികളുടെ കാര്യത്തിൽ സമ്പന്നമാണ്. യോഗ, ആയുർവേദം, ഭാരതീയ ഭാഷകൾ, സംഗീതം തുടങ്ങിയവ ലോകം മുഴുവൻ പ്രചരിപ്പിക്കാൻ തിരുവള്ളുവർ കൾച്ചറൽ സെന്‍ററുകൾ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ആരംഭിക്കുക, ഭാരതീയ കലാരൂപങ്ങൾ, പുരാതന ഭാഷകൾ, ലിപികൾ, സ്മാരകങ്ങൾ എന്നിവ പരിപോഷിപ്പിക്കുക, ഭാരതീയ സംസ്കൃത കോശ തുടങ്ങിയ പദ്ധതികൾ പത്രികയിലുണ്ട്. രാമായണവും രാമഭക്തിയും ലോകം മുഴുവൻ പ്രചരിപ്പിക്കും എന്ന പ്രഖ്യാപനം ഇന്ത്യൻ സെക്കുലറിസത്തെ സംബന്ധിച്ച് ചർച്ചകൾ ഉയർത്തും. അയോധ്യ, കാശി തുടങ്ങിയ ഹിന്ദു മതകേന്ദ്രങ്ങളുടെ വികസനവും അനുബന്ധ പിൽഗ്രിം ടൂറിസവും തുടങ്ങി ധാരാളം പദ്ധതികളുണ്ട്.

നിയമനിർമാണങ്ങൾ

യൂണിഫോം സിവിൽ കോഡ്, സിവിൽ-ക്രിമിനൽ നിയമങ്ങളുടെ പരിഷ്കാരം, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടർപട്ടിക തുടങ്ങിയവ നടപ്പിലാക്കുമെന്നു പ്രകടനപത്രിക പ്രഖ്യാപിക്കുന്നു. ഇവയെല്ലാംതന്നെ വിവാദവിഷയങ്ങളാണ്.

പരിസ്ഥിതി സംരക്ഷണം

മലയോരമേഖലയിലും തീരദേശങ്ങളിലും സുസ്ഥിരവികസനം സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ നടപ്പിലാക്കും, നദീസംരക്ഷണം, വായു ശുദ്ധീകരണം, ജൈവവൈവിധ്യം, ഗ്രീൻ ക്രെഡിറ്റ്, പ്രകൃതിദുരന്തനിവാരണം, മാലിന്യ സംസ്കരണം, വിവിധ പരിസ്ഥിതി സംരക്ഷണ പദ്ധതികൾ എന്നിവ നടപ്പിലാക്കും. എന്നാൽ, ഇവയിലൊക്കെയുള്ള ആശങ്കകൾ ദൂരീകരിച്ചിട്ടില്ല.

മനുഷ്യ - മൃഗ സംഘർഷം നിയന്ത്രിക്കുമെന്നു പത്രിക പ്രഖ്യാപിച്ചിരിക്കുന്നു, എന്നാൽ, അതിനുള്ള മാർഗങ്ങൾ നിർദേശിച്ചിട്ടില്ല. വന്യജീവി സംരക്ഷണ നിയമങ്ങളിലും വനസംരക്ഷണ, പരിസ്ഥിതി നിയമങ്ങളിലും എന്തെങ്കിലും ഭേദഗതി വരുത്തുമെന്നോ വനത്തിനു സമീപം ജീവിക്കുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നോ പത്രികയിലില്ല.

ESA, ESZ, ബഫർസോൺ തുടങ്ങിയവയെക്കുറിച്ചു പ്രകടനപത്രിക ഒന്നുംതന്നെ പറയുന്നില്ല. പശ്ചിമഘട്ട മേഖലയിൽ പുതിയ നിയമങ്ങളോ അഥോറിറ്റികളോ അടിച്ചേൽപ്പിക്കാനും വനവിസ്തൃതി വർധിപ്പിക്കാനും നീക്കമില്ലെന്നത് ആശ്വാസകരം. തീരപ്രദേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കാര്യക്ഷമതയുള്ള പദ്ധതികളുടെ അഭാവം നിരാശപ്പെടുത്തുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.