Thursday, April 11, 2024 10:44 PM IST
ഡോ. ചാക്കോ കാളംപറന്പിൽ
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ കരട് വിജ്ഞാപനം 2014 മുതൽ അഞ്ച് പ്രാവശ്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. ഏറ്റവും ഒടുവിലത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2022 ഡിസംബറിൽ അവസാനിച്ചു. തുടർന്ന് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾ, ആറു മാസം വീതം രണ്ടു പ്രാവശ്യം വീണ്ടും സംസ്ഥാനങ്ങൾക്കു നീട്ടി നൽകി, ഇതിന്റെ സമയവും 2024 ജനുവരി 30ന് അവസാനിച്ചു. ഇപ്പോൾ അന്തിമവിജ്ഞാപന നടപടി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങൾ അവരുടെ ഇഎസ്എ വില്ലേജുകളുടെ അന്തിമതിരുത്തൽ വരുത്തിയ വില്ലേജ് ഷേപ്പ് ഫയൽസും അനുബന്ധ രേഖകളും കേന്ദ്രത്തിനു നൽകിക്കഴിഞ്ഞു എന്നാണറിയുന്നത്.
എന്നാൽ, കേരള സർക്കാർ 2018ൽ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ 123 ഇഎസ്എ വില്ലേജുകളിൽ 31 വില്ലേജുകളെ ഒഴിവാക്കിയും ബാക്കി 92 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കിയും റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എസ് പ്രഖ്യാപനത്തിനായി തത്വത്തിൽ ശിപാർശ ചെയ്തിട്ടുള്ളൂ എന്ന് അവകാശപ്പെടുന്നു.
എന്നാൽ, ശിപാർശകൾക്കൊപ്പം അയച്ചിരിക്കുന്ന 92 വില്ലേജുകളിലെ ജിയോ കോ-ഓർഡിനേറ്റുകളനുസരിച്ചുള്ള വില്ലേജ് ഷെയ്പ് മാപ്പിൽ വൻ തോതിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും റിസർവ് ഫോറസ്റ്റ് ആയി തെറ്റായി രേഖപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. അതനുസരിച്ച് അടിമാലി ടൗണും കൽപ്പറ്റ ടൗണും അടക്കമുള്ള വൻ ജനവാസകേന്ദ്രങ്ങൾ ഇഎസ്എയിൽ അകപ്പെട്ടിരുന്നു. 2002 മേയ് മാസം 24ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഈ തെറ്റ് കണ്ടെത്തിയെന്ന് അവകാശപ്പെട്ടിട്ടും തിരുത്തിയ റിപ്പോർട്ട് പുതുക്കി നൽകാത്തതിൽ ദുരൂഹതയുണ്ട്.
റിപ്പോർട്ടിലെ വീഴ്ചയുടെ അടിസ്ഥാന കാരണം എന്താണ്?
ഉമ്മൻ കമ്മിറ്റിയുടെ ഗുരുതര തെറ്റ്
2014ൽ ഉമ്മൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ 123 വില്ലേജുകളിലെ റിസർവ് ഫോറസ്റ്റ് വിസ്തൃതിയായി 9,107ച കി.മീ റിസർവ് ഫോറസ്റ്റ് ഉണ്ടെന്നു തെറ്റായി രേഖപ്പെടുത്തി. ഈ തെറ്റായ വിസ്തൃതിയാണ് കേന്ദ്രം നാല് പ്രാവശ്യം ഇറക്കിയ കരടു വിജ്ഞാപനത്തിലും ചേർത്തിട്ടുള്ളത്. ഇതിൽ ഒരു വലിയ പാകപ്പിഴ സംഭവിച്ചു. 9,107 ചതുരശ്ര കിലോമീറ്റർ എന്നത് ഫോറസ്റ്റ് വകുപ്പിന്റെ തന്നെ റിപ്പോർട്ട് പ്രകാരം പശ്ചിമഘട്ടം അടക്കമുള്ള കേരളത്തിലെ മൊത്തം വനവിസ്തൃതി ആണ്. അതായത്, 123 വില്ലേജുകളിലും ഈ വില്ലേജുകളുടെ വെളിയിൽ കിടക്കുന്ന കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ മറ്റു വില്ലേജുകളിലും മറ്റു പ്രദേശങ്ങളിലും കൂടിയുള്ള ആകെ വനവിസ്തൃതി ആയിരുന്നു ഇത്. ഈ വനവിസ്തൃതി 123 വില്ലേജുകളിൽ മാത്രം ഉണ്ടെന്നു തെറ്റായി രേഖപ്പെടുത്തിയാണ് ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. 123 വില്ലേജുകളിലെ മാത്രം വനവിസ്തൃതി ആകെയുള്ളതിനേക്കാൾ 1100 കിലോമീറ്ററിലധികം കുറവാണ് എന്നതാണ് യാഥാർഥ്യം.
ഇതു നിസാരമല്ല
2018ൽ സംസ്ഥാനം കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് അനുസരിച്ച് 123 വില്ലേജുകളിൽനിന്ന് 31 വില്ലേജുകളെ പൂർണമായും ഇഎസ്എ വില്ലേജുകളിൽനിന്ന് ഒഴിവാക്കിയെടുത്തു. ബാക്കി 92 വില്ലേജുകളിലെ വനവിസ്തൃതി 8656.46 ചതുരശ്രകിലോമീറ്റർ എന്നു രേഖപ്പെടുത്തി. 1,337 ചതുരശ്ര കിലോമീറ്റർ വനേതര ഇഎസ്എ പ്രദേശംഎന്നും വീണ്ടും കണക്കാക്കുന്നു. അപ്പോഴും ആകെ വിസ്തൃതി 9,993 എന്നതുതന്നെ നിലനിർത്തുകയാണ് ചെയ്തത്. 31 വില്ലേജുകൾ ഒഴിവായിട്ടും 92 വില്ലേജുകളുടെ ഇഎസ്എ വിസ്തൃതി പഴയ റിപ്പോർട്ടിലെ 9,993 ച.കി. മീ തന്നെ. ഇതിന്റെ യുക്തി എന്ത്? ഇതുപ്രകാരം 123 വില്ലേജുകൾക്കു പകരം 92 വില്ലേജുകളിൽനിന്ന് അതേ വിസ്തൃതി കണ്ടെത്തേണ്ട സാഹചര്യമാണുണ്ടായത്. 92 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വീണ്ടും ജിയോ കോ-ഓർഡിനേറ്റ്സ് ഉപയോഗിച്ചുള്ള വില്ലേജ് ഷേപ് മാപ്പിലും റിസർവ് വനമായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകുകയും ചെയ്തു. ഉദാഹരണമായി, കൽപ്പറ്റ ടൗൺ, അടിമാലി ടൗൺ, കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ, കൂരോട്ടുപാറ, പുതുപ്പാടി, അടിവാരം, മുതുകാട് തുടങ്ങി നിരവധി വില്ലേജുകളിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ റിസർവ് വനമായി രേഖപ്പെടുത്തി.
16.6.2018ൽ കേന്ദ്രത്തിനു നൽകിയ ഈ റിപ്പോർട്ടിലെ മറ്റൊരു പാകപ്പിഴ, 31 വില്ലേജുകളെ ഒഴിവാക്കാൻ സംസ്ഥാനം തെരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ 92 വില്ലേജുകളിലെ പല വില്ലേജുകളും ഇപ്രകാരം ജനസാന്ദ്രത കൂടിയതും വനഭൂമി വളരെ കുറഞ്ഞതും പൂർണമായും ഒഴിവാക്കാൻ യോഗ്യതയുള്ളതുമാണ്. കോഴിക്കോട് ജില്ലയിലെ കെടവൂർ, തിനൂർ, കോടഞ്ചേരി, പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി 1, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, അമ്പൂരി, ഇടുക്കി ജില്ലയിലെ പാറത്തോട്, ബൈസൺവാലി തുടങ്ങിയവ ചില ഉദാഹരണങ്ങൾ.
സർക്കാർ ഉറങ്ങി!
കേന്ദ്രസർക്കാർ മന്ത്രാലയവുമായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ ഈ ലേഖകൻ അടക്കം പങ്കെടുത്ത കെസിബിസി ഡെലഗേഷൻ 2022 ഡിസംബർ 21ന് നടത്തിയ ചർച്ചയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് വ്യക്തമാക്കിയതുപോലെ സംസ്ഥാന സർക്കാരിൽനിന്നു നിരവധി പ്രാവശ്യം ഗ്രൗണ്ട് ട്രൂത്തിംഗിനും ഫീൽഡ് വേരിഫിക്കേഷനും നടത്തിയ ജിയോ കോ-ഓർഡിനേറ്റ് മാപ്പ് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ തെറ്റുകൾ തിരുത്തി പുതിയ റിപ്പോർട്ട് കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ഈ അവസരവും പ്രയോജനപ്പെടുത്താതെ സംസ്ഥാന സർക്കാർ പതിവുപോലെ ഉറങ്ങിക്കഴിഞ്ഞു. എന്താവും ഈ അനാസ്ഥയുടെ കാരണം?
(തുടരും)