Thursday, April 11, 2024 1:17 AM IST
അഡ്വ. ജി. സുഗുണൻ
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പര്യങ്ങൾ സംരക്ഷിക്കാൻ അതതു രാഷ്ട്രങ്ങളിലെ സ്കൂൾ- കോളജ് വിദ്യാർഥികളുടെ പഠന സിലബസിൽ മാറ്റങ്ങൾ വരുത്തുന്നതു പലപ്പോഴും വിവാദമാകാറുണ്ട്.
വംശീയവും വർഗീയവുമായ താത്പര്യങ്ങൾ സംരക്ഷിക്കലാണ് ഈ പരിഷ്കാരങ്ങളുടെ ആത്യന്തിക ലക്ഷ്യം. എന്നാൽ, ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു പറയുന്ന നമ്മുടെ രാജ്യത്ത് ഈ ഭരണകൂടത്തിന്റെ താത്പര്യാനുസരണമുള്ള സിലബസ് മാറ്റം കുറവായിരുന്നു. എന്നാൽ, ഒരു പതിറ്റാണ്ടു കാലമായി വിദ്യാർഥികളുടെ സിലബസിൽ വെട്ടിമാറ്റലും കൂട്ടിച്ചേർക്കലുമെല്ലാം തകൃതിയാണ്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻസിഇആർടിയുടെ അന്യായമായതും ദുഷ്ടലാക്കോടുകൂടിയതുമായ സിലബസ് പരിഷ്കരണത്തിനെതിരേ പലവട്ടം പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
രാജ്യം മതേതരത്വത്തിൽനിന്നു മതാധിപത്യത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണമാണിതെല്ലാം. ഭൂരിപക്ഷ താത്പര്യ സംരക്ഷാണർഥം ന്യൂനപക്ഷ മതങ്ങളെയും അതിന്റെ സംസ്കാരങ്ങളെയും ഇകഴ്ത്തുന്ന പരിപാടികൾ വ്യാപകമായിട്ടുണ്ട്. “എല്ലാ മതങ്ങളെയും സംരക്ഷിക്കുന്നതും മറ്റൊരു മതത്തിന്റെ ചെലവിൽ ഏതെങ്കിലും ഒരു മതത്തെ അനുകൂലിക്കാത്തതും രാഷ്ട്രത്തിന്റെ ഒൗദ്യോഗിക മതമായി ഒരു മതത്തെയും സ്വീകരിക്കാത്തതുമായ രാഷ്ട്രമാണ് മതേതര രാഷ്ട്രം”- ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളാണിത്.
വിദ്യാഭ്യാസമേഖലയിലും സാംസ്കാരികരംഗത്തും ദുഷ്ടലാക്കോടെ നടത്തുന്ന ഇടപെടലുകൾ ജനാധിപത്യ രാഷ്ട്രത്തിന്റെ നന്മയ്ക്കു ചേരാത്തതാണ്. പരമാധികാരത്തെപ്പറ്റി ആധികാരികമായി സംസാരിക്കാൻ രാഷ്ട്രത്തിൽ അതിനായി തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചില വ്യക്തികൾക്കേ അധികാരമുള്ളൂവെന്നാണ് ഈ രാജ്യത്തെ ഭരണാധികാരികൾ കരുതുന്നതെന്നു തോന്നുന്നു. സാമാന്യജനങ്ങൾ രാജ്യത്തെ ഭരണാധികാരികളുടെ നേതൃത്വം ചോദ്യംചെയ്യാതെ അനുസരിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യൻ ഭരണാധികാരികളും പറയാതെ പറയുന്നത്.
വെട്ടിച്ചുരുക്കുന്പോൾ
പാഠപുസ്തകങ്ങളിൽ വീണ്ടും ചരിത്രം വെട്ടിച്ചുരുക്കിയിരിക്കുന്നു. എൻസിഇആർടി 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നു ബാബറി മസ്ജിദ് തകർത്ത സംഭവവും ഗുജറാത്ത് കലാപവും ഒഴിവാക്കി. പകരം, രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി. പഴയ പാഠഭാഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം എന്ന എട്ടാം അധ്യായത്തിലാണ് അയോധ്യ സംഭവം പ്രതിപാദിച്ചിരുന്നത്. അയോധ്യ തർക്കത്തെക്കുറിച്ചും 148 മുതൽ 151 വരെ പേജുകളിൽ വിവരണമുണ്ടായിരുന്നു. 1986ലെ സംഭവങ്ങളുടെ തുടക്കം, ബാബറിമസ്ജിദ് തകർക്കൽ, അനന്തര ഫലങ്ങൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, വർഗീയ കലാപങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠഭാഗത്തിൽ ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കി അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു.
ബാബറി മസ്ജിദിനെ സംബന്ധിച്ചു നിലവിലുള്ള പാഠപുസ്തകത്തിൽ പറയുന്നത് ഇങ്ങനെ: 1992 ഡിസംബറിൽ അയോധ്യയിലെ തർക്കമുള്ള കെട്ടിടം (ബാബറി മസ്ജിദ്) തകർത്തത് നിരവധി സംഭവങ്ങൾക്കു കാരണമായി. ഈ സംഭവം രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ പ്രതിഫലിച്ചു. ഇന്ത്യൻ ദേശീയതയുടെയും മതേതരത്വത്തിന്റെയും സ്വാഭാവവുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കങ്ങൾക്കു കാരണമായി. ഈ സംഭവ വികാസങ്ങൾ ബി ജെപിയുടെ ഉയർച്ചയുമായും ഹിന്ദുത്വ രാഷ്ട്രീയവുമായും ബന്ധപ്പെട്ടിരിക്കുന്നു.
എന്നാൽ, പുതിയ പാഠപുസ്തകത്തിൽ തിരുത്ത് ഇപ്രകാരമാണ്: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തെ ചൊല്ലിയുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമപരവും രാഷ്ട്രീയവുമായ തർക്കം വിവിധ രാഷ്ട്രീയ മാറ്റങ്ങൾക്കു കാരണമായി. ഇത് ഇന്ത്യൻ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിച്ചു. രാമജന്മഭൂമി ക്ഷേത്രപ്രസ്ഥാനം കേന്ദ്രവിഷയമായി. മതേതരത്വത്തെയും ജനാധിപത്യത്തെയുംകുറിച്ചുള്ള വീക്ഷണങ്ങളുടെ ദിശയെ അതു മാറ്റിമറിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ (2019) വിധിയെത്തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ ഈ മാറ്റങ്ങൾ കലാശിച്ചു.
അഞ്ചാം അധ്യായത്തിൽ ഗുജറാത്ത് കലാപത്തെക്കുറിച്ച പരാമർശിക്കുന്ന ഭാഗവും ഒഴിവാക്കി. ചില അധ്യായങ്ങളിൽനിന്നു മുസ്ലിം സമുദായത്തെക്കുറിച്ചുള്ള ഭാഗങ്ങളും മാറ്റിയിട്ടുണ്ട്. "മതേതരത്വം' എന്ന തലക്കെട്ടിലുള്ള അധ്യായത്തിൽ, പുതിയ പാഠപുസ്തകത്തിൽ നേരത്തേ ഗോദ്ര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, കൂടുതലും മുസ്ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത് എന്ന വാചകം "ആയിരത്തിലധകം ആളുകളാണ് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളാകേണ്ടിവന്നത്' എന്നാണ് മാറ്റിയത്. ഹിന്ദുത്വ രാഷ്ട്രീയം, ന്യൂനപക്ഷങ്ങൾ എന്നിവയെക്കുറിച്ചള്ള പരാമർശങ്ങളും എൻസിഇആർടി നീക്കംചെയ്തു.
പതിവ് പരിഷ്കാരമോ?
സിലബസിലെ ഇപ്പോഴത്തെ മാറ്റങ്ങൾ പതിവ് പരിഷ്കാരം മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഏതു കലാപത്തിലും ഒരു വിഭാഗം ജനങ്ങൾ ബുദ്ധിമുട്ടുമെന്നാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഒഴിവാക്കലിലെ ന്യായീകരണം. രാമജന്മഭൂമി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവവികാസമായതിനാലാണ് അതു സിലബസിൽ ഉൾപ്പെടുത്തിയതെന്നാണ് മറ്റൊരു വിശദീകരണം.
പശ്ചിമ ഉത്തരപ്രദേശിൽ തുടങ്ങി അഫ്ഗാനിസ്ഥാൻ വരെയുള്ള സിന്ധുനദീതടത്തിലുണ്ടായിരുന്ന ഹാരപ്പൻമാർ തദ്ദേശീയരാണ്. ഇവർ ജനാധിപത്യ സന്പ്രദായം പിൻതുടർന്നിരുന്നു തുടങ്ങിയ മാറ്റങ്ങളാണ് 12-ാം ക്ലാസിലെ പുസ്തകത്തിൽ വരുത്തിയത്. ഹരിയാനയിലെ സിന്ധുനദീതട പ്രദേശമായ രാഖിഗഡിയിലെ പുരാവസ്തു സ്രോതസുകളിൽനിന്നു ലഭിച്ച ഡിഎൻഎയുടെ സമീപകാല പഠനങ്ങളാണ് ഇതിനു തെളിവായി എൻസിഇആർടി നിരത്തുന്നത്. “ഹാരപ്പൻ സംസ്കാരത്തിന്റെ ജനിതകവേരുകൾ ബിസി 10,000 മുതലുള്ളതാണ്. ഹാരപ്പന്മാരുടെ ഡിഎൻഎ ഇന്നും നിലനിൽക്കുന്നുണ്ട്. ദക്ഷിണേഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും അവരുടെ പിൻഗാമികളാണ്. ഹാരപ്പൻ സംസ്കാരത്തിലുള്ളവർ ഇറാനിലേക്കും മധ്യേഷ്യയിലേക്കും നീങ്ങിയതോടെ അവരുടെ ജീനുകൾ അവിടെയും വ്യാപിച്ചു. എന്നാൽ, ജനിതക ചരിത്രം തകർക്കപ്പെട്ടിട്ടില്ല. അതിനാൽ ആര്യന്മാരുടെ കുടിയേറ്റം ഇന്ത്യയിലേക്ക് ഉണ്ടായിട്ടുണ്ടോ എന്നു കൂടുതൽ പഠനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു.” എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പാഠപുസ്തകത്തിൽ "ഇടതുപക്ഷം' എന്നതിന്റെ നിർവചനം ഏകപക്ഷീയമായി മാറ്റി. ഇടതുപക്ഷമെന്നാൽ പാവപ്പെട്ടവരുടെയും അവശജനവിഭാഗങ്ങളുടെയും പക്ഷം പിടിക്കുകയും ഈ വിഭാഗങ്ങൾക്കുള്ള സർക്കാർ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ് എന്നായിരുന്നു 12-ാം ക്ലാസ് രാഷ്ട്രമീമാംസ പാഠപുസ്തകത്തിലെ മൂന്നാം അധ്യായത്തിലെ നിർവചനം. അത് ‘സന്പദ്ഘടനയിൽ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന് വാദിക്കുന്നവരാണ് ഇടതുപക്ഷം’ എന്നാക്കി മാറ്റി. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും അവരുടെ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാനാണ് അങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
നാലു തവണ
മോദിസർക്കാർ അധികാരത്തിലെത്തിയ 2014നു ശേഷം നാലു തവണ എൻസിഇആർടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. ഓരോ തവണയും ആർഎസ്എസിനും ബിജെപിക്കും ഹിതകരമല്ലാത്തെ ഭാഗങ്ങൾ നീക്കി കാവിവത്കരണം നടത്തിയെന്നാണ് ആക്ഷേപം. 12-ാം ക്ലാസിലെ രാഷ്ട്രമീംമാംസ പുസ്തകത്തിൽ ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഉൾപ്പെടുത്തി. മണിപ്പുരിനെക്കുറിച്ചുള്ള ചില പരാമർശങ്ങളും നീക്കി "കേന്ദ്രസർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് മഹാരാജാവ് ലയന ഉടന്പടിയിൽ ഒപ്പിട്ടു.
മണിപ്പുരിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭയുമായി കൂടിയാലോചിക്കാതെയുള്ള ഈ നടപടി വലിയ രോഷത്തിനിടയാക്കി’ - എന്ന ഭാഗമാണ് ഒഴിവാക്കിയത് അതിനു പകരം "മഹാരാജാവിനെക്കൊണ്ട് ലയന ഉടന്പടിയിൽ ഒപ്പിടുവിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചു' - എന്നു മാറ്റിയിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി തർക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭാഗത്ത് ആസാദ് പാക്കിസ്ഥാൻ എന്നതിനു പകരം പാക്കിസ്ഥാൻ അധീന ജമ്മു കാഷ്മീർ എന്നു മാറ്റി. അനധികൃതമായി പാക്കിസ്ഥാൻ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥലമെന്നാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാഷ്മീർ വിഷയത്തിലുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് എൻസിഇആർടി പ്രതികരിക്കുന്നു.
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രവും രാഷ്ട്രീയ വസ്തുതകളുമെല്ലാം യുവതലമുറയിൽനിന്നു മറച്ചുപിടിക്കുന്നത് ഉചിതമല്ല. എൻസിഇആർടി വഴി നടപ്പാക്കിയെടുക്കുന്ന ഇത്തരം പരിഷ്കാരങ്ങൾക്കു പിന്നിലെ താത്പര്യങ്ങൾ അത്ര നിഷ്കളങ്കമാണോ?