Tuesday, April 9, 2024 12:20 AM IST
ഡോ. ജോർജുകുട്ടി ഫിലിപ്പ്
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനുവേണ്ടിയുള്ള കാര്യാലയം ഇന്നലെ പുറത്തിറക്കിയ ‘ദീഞ്ഞിത്താസ് ഇൻഫിനിത്താ’ (അനന്തമായ മഹത്വം) എന്ന പ്രമാണരേഖ മനുഷ്യമഹത്വത്തെക്കുറിച്ചുള്ള ഒരു മാഗ്നാകാർട്ടയാണ്. തയാറാക്കാൻ ഏകദേശം അഞ്ചുവർഷമെടുത്ത ഈ രേഖ മനുഷ്യജീവനെക്കുറിച്ചും ഓരോ വ്യക്തിയുടെയും അനന്യമായ മഹത്വത്തെക്കുറിച്ചുമുള്ള കത്തോലിക്കാ സഭയുടെ നിലപാടുകൾ വ്യക്തമാക്കുന്നു. ഈശോമിശിഹായുടെ പ്രബോധനങ്ങൾ സഭയ്ക്ക് കൈവന്നിരിക്കുന്നത് സുവിശേഷങ്ങളിൽനിന്നാണ്.
സുവിശേഷത്തിന്റെ സന്ദേശങ്ങളുടെ വെളിച്ചത്തിൽ സമകാലികലോകം നേരിടുന്ന ധാർമികവും സാമൂഹ്യവുമായ പ്രശ്നങ്ങളെ വിലയിരുത്താനാണ് രേഖ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വത്തിക്കാൻ പുറപ്പെടുവിച്ചിട്ടുള്ള വിവിധ ഉദ്ബോധനങ്ങളുടെ ചുവടുപിടിച്ചാണ് ഈ രേഖയും മുന്പോട്ടു പോകുന്നത്. സഭ ഇക്കാലങ്ങളിൽ കൈകാര്യം ചെയ്തിട്ടുള്ള ധാർമിക-സാമൂഹ്യ പ്രശ്നങ്ങൾ നിരവധിയാണ്. ദാരിദ്ര്യം, യുദ്ധം, ഗർഭച്ഛിദ്രം, വാടക ഗർഭധാരണം, ദയാവധം, സൈബർ ആക്രമണം, ലിംഗപദവി സംബന്ധിച്ച തർക്കങ്ങൾ മുതലായവ.
ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറയാറുള്ള പ്രത്യേക പ്രമേയങ്ങൾക്ക് ഈ രേഖയിലും മുന്തിയ പരിഗണന ലഭിച്ചിട്ടുണ്ട്. ദാരിദ്ര്യം, അഭയാർഥിപ്രവാഹം, മനുഷ്യക്കടത്ത് മുതലായവ. ഗർഭച്ഛിദ്രവും കാരുണ്യവധവും പോലെ മനുഷ്യമഹത്വത്തിന് നേരേയുള്ള കടന്നാക്രമണമായി പുതിയ വത്തിക്കാൻ രേഖ ഇവയെയും കാണുന്നു. മനുഷ്യ മഹത്വത്തെക്കുറിച്ചുള്ള വേദപുസ്തകപരവും ദൈവശാസ്ത്രപരവും ദാർശനികവും ചരിത്രപരവുമായ ധാരണകളുടെ ക്രമാനുഗതമായ വളർച്ച അവലോകനം ചെയ്തുകൊണ്ടാണ് പുതിയ രേഖ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്.
മാറിയ സാഹചര്യങ്ങൾ
ഫ്രാൻസിസ് മാർപാപ്പ സമകാലിക ലോകത്തിൽ മനുഷ്യമഹത്വത്തിനു നേരേയുണ്ടാകുന്ന എല്ലാ കടന്നാക്രമണങ്ങളെയും ചൂണ്ടിക്കാണിക്കാനും അവയ്ക്കേതിരേ നിലപാടുകളെടുക്കാനും സദാ ഉത്സുകനാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് ജീവനെതിരേയുള്ള എല്ലാ അക്രമങ്ങളെയും മനുഷ്യമഹത്വത്തിനെതിരാണ് എന്നു പറഞ്ഞുവച്ചിരുന്നു. പുതിയ രേഖയിൽ, ഏകദേശം 60 വർഷങ്ങൾക്കുശേഷം, മാറിയ സാഹര്യങ്ങളിൽ പുതുതായി ഉയർന്നുവന്നിരിക്കുന്ന മൂല്യസംഘർഷങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ദാരിദ്ര്യവും മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും ആത്മഹത്യക്കുള്ള സഹായവും ഭിന്നശേഷിക്കാരോടുള്ള വിവേചനവും ലിംഗമാറ്റം സംബന്ധിച്ച നിലപാടുകളും സൈബർ ആക്രമണവുമൊക്കെ ഈ ഗണത്തിൽ പെടും. സ്ത്രീയും പുരുഷനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇല്ലാതാക്കുക എന്ന സാധ്യത ‘ജെൻഡർ തിയറി’ ഉൾക്കൊള്ളുന്നുണ്ടെന്ന് രേഖ പറയുന്നു.
ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ സൂചിപ്പിച്ചിട്ടുള്ള ‘ആശയങ്ങളുടെ കോളനിവത്കരണ’ത്തെക്കുറിച്ച് രേഖ മുന്നറിയിപ്പു നൽകുന്നു. വികസ്വര രാജ്യങ്ങളിൽ ലൈംഗികതയെ സംബന്ധിച്ച തങ്ങളുടെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ പാശ്ചാത്യ ഭരണകൂടങ്ങൾ ശ്രമിക്കുന്നതായി രേഖ കുറ്റപ്പെടുത്തുന്നുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും തിരസ്കരിക്കപ്പെടണമെന്ന് രേഖ ആഹ്വാനം ചെയ്യുന്നു. അതേസമയം, ഒരു വ്യക്തിയുടെ ലൈംഗികാഭിമുഖ്യം എന്തുതന്നെയായാലും അയാൾ ബഹുമാനം അർഹിക്കുന്നുവെന്ന് രേഖ സംശയലേശമന്യേ പ്രസ്താവിക്കുന്നു. “ഏതുതരത്തിലുള്ള അനീതിപരമായ വിവേചനവും, പ്രത്യേകിച്ച് ഏതു വിധത്തിലുള്ള കടന്നുകയറ്റവും അതിക്രമവും ശ്രദ്ധാപൂർവം ഒഴിവാക്കപ്പെടണം.” അതുകൊണ്ടുതന്നെ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യങ്ങളുടെ പേരിൽ ചില സ്ഥലങ്ങളിൽ ആളുകൾ തടവിലാക്കപ്പെടുകയും മർദിക്കപ്പെടുകയും ഉത്തമജീവിത സാഹചര്യങ്ങളിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്യുന്നത് മനുഷ്യമഹത്വത്തിന് വിരുദ്ധമായതിനാൽ അപലപിക്കപ്പെടേണ്ടതാണ്.
സ്വവർഗാനുരാഗത്തെ ഒരു ക്രിമിനൽ കുറ്റമായി കാണുന്നതിനെ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പാ തള്ളിപ്പറയുകയുണ്ടായി. അത് അനീതിപരമായ നടപടിയാണ്. ഇപ്പോഴും 67 രാജ്യങ്ങളിൽ സ്വവർഗാനുരാഗം ക്രിമിനൽ കുറ്റമാണ്. ലിംഗമാറ്റ ശസ്ത്രക്രിയകളെക്കുറിച്ച് പറയുന്ന ഭാഗത്ത് ‘ട്രാൻസ്ജെൻഡർ’ എന്ന പദം രേഖ ഉപയോഗിക്കുന്നില്ല. എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയയെ നിഷേധിക്കുന്ന നിലപാടാണ് രേഖയിലുള്ളതെന്ന് ഊഹിക്കാം. “നമ്മുടെ മനുഷ്യത്വത്തെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്. അതായത് ഒന്നാമതായി, നാം സൃഷ്ടിക്കപ്പെട്ടത് എങ്ങനെയോ അതിനെ സ്വീകരിക്കാനും ബഹുമാനിക്കാനും നാം തയാറാകണം.”
ലൈംഗിക ധാർമികത
ലിംഗപരമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ ചികിത്സകൾ ആവശ്യമാണ്. “എന്നാൽ ലിംഗമാറ്റത്തിനുവേണ്ടിയുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകൾ, ജീവൻ ഉരുവായ നിമിഷത്തിൽ മനുഷ്യവ്യക്തിക്ക് കൈവന്ന അനന്യമായ മഹത്വത്തെ തകർക്കുന്നതാണ്.” പുതിയ രേഖ അവതരിപ്പിച്ചുകൊണ്ട് വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷനായ കർദിനാൾ വിക്ടർ ഫെർണാണ്ടസ് പറഞ്ഞത്, സാംസ്കാരികവും സാമൂഹ്യവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സഭയുടെ ധാരണകൾ സ്പഷ്ടീകരിക്കുന്നതിനുവേണ്ടി സഭ ലോകവുമായി നിരന്തരം സംഭാഷണത്തിലാണെന്നാണ്. അങ്ങനെ മാത്രമേ സഭാപ്രബോധനങ്ങൾ ആ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുകയുള്ളൂ. ഉദാഹരണമായി വധശിക്ഷ അസ്വീകാര്യമാണെന്ന് മാർപാപ്പ 2018ൽ പ്രസ്താവിച്ചത് അദ്ദേഹം ഓർമപ്പെടുത്തി.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള സഭാ പ്രബോധനത്തിന് ഒരിക്കലും മാറ്റം വന്നിട്ടില്ല. ധാർമികാവബോധത്തിന്റെ അപകടകരമായ പ്രതിസന്ധിയിലേക്കാണ് ഗർഭച്ഛിദ്രം വിരൽ ചൂണ്ടുന്നതെന്ന് കർദിനാൾ പറഞ്ഞു. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് കടുംപിടിത്തമായി വ്യാഖ്യാനിക്കപ്പെടരുത്. അതൊരു പിന്നാക്കം പോകലല്ല. വാടക ഗർഭധാരണവും മനുഷ്യമഹത്വത്തെ ന്യൂനീകരിക്കുന്നതിനാൽ അസ്വീകാര്യമാണ്. കഴിഞ്ഞ ജനുവരിയിൽ വാടക ഗർഭധാരണത്തിന് ആഗോളവിലക്ക് ഏർപ്പെടുത്തണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെടുകയുണ്ടായി.
സ്ത്രീയുടെയും ശിശുവിന്റെയും മഹത്വത്തിനു നേർക്കുള്ള കടന്നാക്രമണമെന്നാണ് മാർപാപ്പ ഇതിനെ വിശേഷിപ്പിച്ചത്. ലൈംഗിക ധാർമികത സംബന്ധിച്ച സഭയുടെ പരന്പരാഗത നിലപാടുകളിലൊന്നും പുതിയ രേഖ മാറ്റം വരുത്തിയിട്ടില്ല. ക്രൈസ്തവചിന്തയിൽ മനുഷ്യമഹത്വത്തിനുള്ള സ്ഥാനം ഊന്നിപ്പറയുന്ന രേഖ ഗർഭധാരണം മുതൽ ജീവന്റെ സ്വാഭാവിക അന്ത്യമായ മരണംവരെ അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതു നേരിടുന്ന വെല്ലുവിളികൾ അവസാനിപ്പിക്കേണ്ടതാണെന്നുമാണ് വ്യക്തമാക്കുന്നത്.
പുതിയ വെല്ലുവിളികൾ
ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യമഹത്വത്തിന്റെ അടിസ്ഥാനം എന്ന മൂലക്കല്ലിലാണ് ക്രൈസ്തവ ധാർമികശാസ്ത്രം പണിയപ്പെട്ടിരിക്കുന്നത്. ഗർഭസ്ഥശിശു മുതൽ രോഗിയും വൃദ്ധനുമായ ഒരാൾ വരെ മനുഷ്യരെല്ലാവരും ഒരേപോലെ പങ്കുപറ്റുന്ന മനുഷ്യമഹത്വത്തെപ്പറ്റിയുള്ള ഓർമപ്പെടുത്തലാണ് ഈ രേഖ.
കൊലപാതകവും വംശഹത്യയും ആത്മഹത്യയും ഗർഭച്ഛിദ്രവും ദയാവധവുമൊക്കെ അക്കാരണത്താൽ മനുഷ്യാവകാശത്തിന് എതിരാണ്. അംഗവിച്ഛേദവും മാനസികവും ശാരീരികവുമായ പീഡനവും അതിയായ മാനസിക സമ്മർദവുമൊക്കെ അവസാനിക്കണം. മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങൾ ശരിയല്ല. വിചാരണ കൂടാതെയുള്ള ജയിൽവാസം, നാടുകടത്തൽ, അടിമത്തം, വേശ്യാവൃത്തി, ശിശു-സ്ത്രീ വ്യാപാരം, ചൂഷണാത്മകമായ തൊഴിൽ സാഹചര്യങ്ങൾ ഇവയെല്ലാം മനുഷ്യമഹത്വത്തിനെതിരാണ്. വധശിക്ഷയും ഇത്തരത്തിലുള്ള ഒന്നാണ്.
ദാരിദ്ര്യം നിരവധി തിന്മകളുടെ മാതാവാണ്. അഭയാർഥിപ്രവാഹവും മനുഷ്യക്കടത്തും യുദ്ധവുമൊക്കെ മനുഷ്യമഹത്വം കെടുത്തുന്ന യാഥാർഥ്യങ്ങളാണ്. അവയവ വില്പന, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അടിമപ്പണി, മയക്കുമരുന്ന്-ആയുധക്കച്ചവടം, ഭീകരത, സംഘടിത അന്തർദേശീയ കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ രേഖ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളോടുള്ള വിവേചനം ഇപ്പോഴും ഒരു തുടർക്കഥയാണ്. പലയിടത്തും സ്ത്രീകൾ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കപ്പെടുന്നു. പെൺഭ്രൂണഹത്യതന്നെ നിലവിലുണ്ട്. ബഹുഭാര്യാത്വവും സ്ത്രീകൾക്കെതിരായ പാതകമാണ്.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘ഡിജിറ്റൽ വയലൻസ്’ മനുഷ്യന്റെ മാഹാത്മ്യത്തിനെതിരേയുള്ള വെല്ലുവിളിയാണ്. സൈബർ ലോകത്ത് നടക്കുന്ന കുപ്രചാരണങ്ങൾ, ലൈംഗികാതിപ്രസരമുള്ള വീഡിയോകളുടെയും ചിത്രങ്ങളുടെയും ലഭ്യത, ലൈംഗിക ദുരുപയോഗം ലക്ഷ്യംവച്ചുള്ള ചൂഷണങ്ങൾ, ചൂതുകളി എന്നിങ്ങനെ സൈബർ ലോകത്ത് നിലവിലുള്ള നിരവധി പ്രവണതകളെ രേഖ ചൂണ്ടിക്കാട്ടുന്നു.
ഏതു സാഹചര്യത്തിലും സംരക്ഷിക്കപ്പെടേണ്ട ചില സാന്മാർഗിക-ധാർമിക മൂല്യങ്ങളുണ്ട്. അവയുടെ അടിസ്ഥാനം ദൈവനിർദിഷ്ടമായ ചില അടിസ്ഥാന തത്വങ്ങളാണ്. അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യന്റെ മഹത്വം എല്ലാവരെയും ചുമതലപ്പെടുത്തുന്ന ആ ഉത്തരവാദിത്വത്തെപ്പറ്റി ലോകമെങ്ങുമുള്ള മനുഷ്യരെ ഓർമപ്പെടുത്തുകയാണ്, ഫ്രാൻസിസ് മാർപാപ്പ ഈ പുതിയ പ്രമാണരേഖയിലൂടെ.