Monday, April 22, 2024 12:39 AM IST
റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ്ട്. ഏറെ വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുള്ള, എന്നാല്‍ പല സംസ്കാരങ്ങളും ഭാഷകളും മതങ്ങളും തത്വശാസ്ത്രങ്ങളും സ്വന്തമായുള്ള, അഭിമാനാര്‍ഹമായ ഒട്ടനവധി നേട്ടങ്ങളും അതോടൊപ്പം ഏറെ പോരായ്മകളുമുള്ള ഒരു വലിയ രാജ്യമാണ് ഇന്ത്യ.
ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ തന്നെ പേര്‍ഷ്യക്കാരും ഗ്രീക്കുകാരും ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചിരുന്നു. അലക്സാണ്ടറിന്റെ ബിസി 326ലെ ഇന്ത്യന്‍ പര്യടനത്തിനുമുമ്പ് ഗ്രീക്കുകാര്‍ക്ക് ഇന്ത്യയെപ്പറ്റി അറിവ് ലഭിച്ചിരുന്നത് പേര്ഷ്യക്കാരില്നിന്നാണ്. സിന്ധു (Indus) നദി മുതല്‍ കിഴക്കോട്ടുള്ള മുഴുവന്‍ പ്രദേശങ്ങളുമായിരുന്നു ഇന്ത്യ എന്നതുകൊണ്ട് അവര്‍ ഉദ്ദേശിച്ചിരുന്നത്. അഥവാ പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ‘കിഴക്ക്’ (The Orient) അവര്‍ക്ക് ഇന്ത്യയായിരുന്നു.
ഗ്രീക്ക് സാഹിത്യത്തില്‍ ബിസി ആറാം നൂറ്റാണ്ടിലെ മിലേറ്റസിലെ ഹെക്കത്തേവൂസിന്റെ (Hecateus of Miletus) കൃതിയിലാണ് ഇന്ത്യ എന്ന പദം ആദ്യമായി കാണപ്പെടുന്നത്. തുടര്‍ന്ന് അഞ്ചാം നൂറ്റാണ്ടിലെ ‘ചരിത്രത്തിന്റെ പിതാവാ’യ ഹെറോഡോട്ടസിന്റെ(Herodotus of Halikarnasos) കൃതികളിലും കാണുന്നുണ്ട്. ആദ്യം ഇന്ത്യ എന്ന പദം ഉപയോഗിച്ചിരുന്നത് പേര്‍ഷ്യ സാമ്രാജ്യത്തിന്റെ കീഴില്‍ വരുന്ന സിന്ധു നദീതട പ്രദേശങ്ങളെ ഉദ്ദേശിച്ചായിരുന്നു. എന്നാല്‍ ഹെറോഡോട്ടസ് ഈ പദം രാജ്യത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഗ്രീസിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു പേര്‍ഷ്യ.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും അക്കമെനിഡ് വംശത്തിന്റെയും ആരംഭകനായ മഹാനായ സൈറസ് ചക്രവര്‍ത്തി (ബിസി 559-530) ഹിന്ദുകുഷ് പര്‍വതനിരകള്‍ക്ക് തെക്കുള്ള പെഷവാര്‍ താഴ്വാരത്തിലുള്ള ഗാന്ധാര പ്രദേശം തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബിസി 519ലെ ഒരു ലിഖിതത്തില്‍ മൂന്നാം അക്കമെനിഡ് രാജാവായ മഹാനായ ഡേരിയസ് ഒന്നാമന് തക്ഷശില ഉള്‍പ്പെടുന്ന ഗാന്ധാരാപ്രദേശം തന്റെ രാജ്യത്തിന്റെ ഭാഗമായി രേഖപ്പെടുത്തുന്നുണ്ട്. തക്ഷശില അന്ന് അറിവിന്റെയും വാണിജ്യത്തിന്റെയും കേന്ദ്രമായിരുന്നു. മറ്റൊരു രേഖയില്‍ ഹിന്ദുകുഷ് തന്റെ സാമ്രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നുണ്ട്. ഈ അര്‍ഥത്തില്‍, പ്രാചീന ഇന്ത്യ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പേര്‍ഷ്യയുടെയും സിറിയയുടെയും ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒരു വലിയ പ്രദേശമായിരുന്നു.
ഇന്ത്യ, പാശ്ചാത്യരുടെ പഠനവിഷയം
“അന്വേഷണത്തിലൂടെ നേടിയെടുക്കുന്ന അറിവാണു ചരിത്രം’’ എന്ന ഗ്രീക്ക് ചിന്തയാണ് ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ പ്രാചീന ഗ്രീക്കുകാരെ പ്രേരിപ്പിച്ചത്. വിജ്ഞാനം തേടിയുള്ള അവരുടെ അന്വേഷണം അവരുടെ അറിവ് വര്‍ധിപ്പിച്ചു എന്നു മാത്രമല്ല, അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ എഴുതിവച്ചത് ഇന്ന് നമുക്ക് നമ്മെ അറിയാന്‍ സഹായിക്കുന്നുമുണ്ട്.
പ്രാചീന ഇന്ത്യ മഹത്തായ ഒരു രാജ്യമായിരുന്നുവെന്ന് പാശ്ചാത്യ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയുടെ അതിശയകരമായ സമ്പത്തും ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും വിശേഷങ്ങളായ സസ്യ, ഫല, മൂലാദികളുടെ ലഭ്യതയുമെല്ലാം ഈ മഹത്വത്തിനു കാരണമായി അവര്‍ ചിത്രീകരിക്കുന്നു. സ്റ്റോയിസിസം, സിനിസിസം, സ്കെപ്റ്റിസിസം, ഓര്‍ഫിസം, പൈതഗോറിയനിസം തുടങ്ങിയ പാശ്ചാത്യ ചിന്താധാരകളെ ശ്രേഷ്ഠമായ ഇന്ത്യന്‍ വൈജ്ഞാനിക, താത്വിക ചിന്തകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നുപോലും എഴുതുന്ന ഗ്രീക്ക് ചരിത്രകാരന്മാരുണ്ട്.
ക്രിസ്തുവിനു മുമ്പുള്ള ഇന്ത്യ അതിനാല്‍ പാശ്ചാത്യര്‍ക്ക് ഒരു പഠനവിഷയവും ആകര്‍ഷകമായ ഒരു രാജ്യവുമായിരുന്നു. ആധുനികകാലത്ത് പാശ്ചാത്യചിന്തകള്‍ ഇന്ത്യയിലേക്ക് അവര്‍ കൊണ്ടുവന്നെങ്കില്‍ പുരാതനകാലത്ത് ഇന്ത്യന്‍ ചിന്തകളെ അവര്‍ സ്വീകരിക്കുകയായിരുന്നു. വിജ്ഞാനത്തിനായുള്ള പാശ്ചാത്യരുടെ ദാഹവും സത്യത്തിനായുള്ള അവരുടെ ആത്മാര്‍ഥമായ അന്വേഷണവും ഇന്ത്യയുടെ മഹത്വം പാശ്ചാത്യരുടെ ഇടയില്‍ പ്രചരിക്കാന്‍ കാരണമായി.
റോമിനും ഗ്രീസിനും തുല്യമായ ഇന്ത്യ
പ്രസിദ്ധങ്ങളായ ബാബിലോണിയന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍, ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങളോടും സംസ്കാരങ്ങളോടും കിടപിടിക്കുന്ന, ചില കാര്യങ്ങളില്‍ അവയേക്കാള്‍ മെച്ചമായ, ഒരു രാജ്യമായിരുന്നു ഇന്ത്യ. ബിസിയില്‍ ഇന്ത്യയുടെ ഈ മഹത്വം രേഖപ്പെടുത്തിവച്ചത് പാശ്ചാത്യര്‍ തന്നെയാണ്. ക്രിസ്തുവര്‍ഷം ഒന്നാംനൂറ്റാണ്ട് ആയപ്പോഴേക്കും ഇന്ത്യയെക്കുറിച്ച് മൂന്നു ഗ്രന്ഥങ്ങള്‍ ഗ്രീക്ക് ഭാഷയില്‍ പ്രസിദ്ധീകൃതമായി എന്നത് ഇന്ത്യയുടെ മഹത്വം എടുത്തുകാട്ടുന്ന കാര്യമാണ്.
ഇന്ത്യയിലെ പ്രത്യേകമായ ഭരണസംവിധാനവും സമൃദ്ധമായ സമ്പത്തും സവിശേഷമായ ജന്തു, സസ്യലതാദികളും ശ്രേഷ്ഠങ്ങളായ തത്വശാസ്ത്രങ്ങളും വിവിധ മതങ്ങളുമെല്ലാം ഇന്ത്യയെ പാശ്ചാത്യലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുകയും പാശ്ചാത്യരെ ഇങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തു.
റോമാസാമ്രാജ്യത്തിന് ഇന്ത്യയുമായുള്ള ശക്തമായ വാണിജ്യബന്ധമാണ് ക്രിസ്ത്വബ്ദം ആരംഭത്തില്‍ ക്രിസ്തുശിഷ്യനായ വിശുദ്ധ തോമാശ്ലീഹായെ സുവിശേഷ വേലയ്ക്കായി ഇന്ത്യയിലെത്താന്‍ സഹായിച്ച ഒരു ഘടകം. അതിനാല്‍ റോമാസാമ്രാജ്യത്തില്‍ ക്രിസ്തുമതം പ്രചരിക്കാന്‍ തുടങ്ങുന്ന കാലത്തുതന്നെ ക്രിസ്തുമതം ഇന്ത്യയിലും വേരുറച്ചു. ക്രിസ്തുവിന് മുന്‍പുള്ള ഇന്ത്യയുടെ ചരിത്രം, പാശ്ചാത്യകൃതികളില്‍ ഉള്ളത്, പരിശോധിച്ചാല്‍ മനസിലാകും പ്രസിദ്ധമായ പഴയകാല ഗ്രീസിനും റോമിനും തുല്യമായ രാജ്യമായിരുന്നു ഇന്ത്യ എന്ന്.
ഇന്ത്യയെക്കുറിച്ചുള്ള പ്രാചീന ഗ്രീക്ക് കൃതികള്‍
ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുകയും ഇന്ത്യയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തയാളാണ് ബിസി ആറാം നൂറ്റാണ്ടില്‍ ജീവിച്ച കരിയാന്തയിലെ സീലാക്സ്. ഇന്ത്യയെക്കുറിച്ച് പഠിക്കാന്‍ ആദ്യം ശ്രമിച്ച ഒരു പാശ്ചാത്യ താത്വികനായിരുന്നു അദ്ദേഹം. സിന്ധുനദിയെയും അത് കടന്നുപോകുന്ന പ്രദേശങ്ങളെയുമാണ് അദ്ദേഹം പഠിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യത്തെക്കുറിച്ച് പിന്നീടുള്ള ഗ്രീക്ക്, റോമന്‍ കൃതികളിലാണ് എഴുതിയിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് തുടര്‍ന്നു പഠിച്ചയാളാണ് ഹെക്കത്തേവൂസ് (ബിസി 549-486). അദ്ദേഹം വരച്ച ലോകഭൂപടത്തില്‍ - ഇന്ന് നിലനില്ക്കുന്നതില് ആദ്യത്തേത് - ഇന്ത്യ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
‘ചരിത്രത്തിന്റെ പിതാവാ’യ ഹെറോഡോട്ടസ് (ബിസി 484-425) ആണ് ഇന്ത്യയെക്കുറിച്ച് കുറേക്കൂടി വ്യക്തമായും കൂടുതലായും എഴുതുന്നത്. അദ്ദേഹത്തിന്റെ ‘The Histories’ എന്ന ഗ്രന്ഥത്തിലാണ് നാം ഇന്ത്യയെക്കുറിച്ച് വായിക്കുന്നത്. ഇന്ത്യയെ അത്ഭുതങ്ങളുടെ ഒരു നാടായാണ് അദ്ദേഹം കണക്കാക്കുക. അറിയപ്പെടുന്ന ലോകത്തിന്റെ അവസാനമായാണ് ഇന്ത്യ എന്ന് അദ്ദേഹം എഴുതുന്നു. വിജ്ഞാനത്തിന്റെയും സമ്പത്തിന്റെയും നാടായാണ് അദ്ദേഹം ഇന്ത്യയെ കാണുക. അദ്ദേഹം വരച്ച ലോക ഭൂപടത്തിലും ഇന്ത്യക്ക് വലിയ സ്ഥാനമുണ്ട്.
പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന അര്ഥാക്സെർക്സസിന്റെ ഭിഷഗ്വരനായിരുന്നു ഗ്രീക്കുകാരനായിരുന്ന ക്റ്റെസിയാസ്. രാജാവിനോട് ഒപ്പം അക്കമെനിഡ് കൊട്ടാരത്തില്‍ താമസിക്കുന്ന സമയത്ത് (ബിസി 430-390) ഉയര്‍ന്ന പദവിയിലുള്ള പേര്‍ഷ്യക്കാരുമായി ബന്ധപ്പെടുവാന്‍ അദ്ദേഹത്തിന് സാധിച്ചു. എട്ടു വര്‍ഷത്തെ തന്റെ സേവനത്തിനുശേഷം ഗ്രീസില്‍ തിരിച്ചെത്തിയ അദ്ദേഹം ‘പേര്സിക്ക’ എന്ന പേരില്‍ പേര്‍ഷ്യയെക്കുറിച്ച് ഒരു വലിയ ഗ്രന്ഥവും ‘ഇന്‍ഡിക്ക’ എന്നപേരില്‍ ഇന്ത്യയെക്കുറിച്ച് ഒരു ചെറിയ ഗ്രന്ഥവും രചിച്ചു. ബിസി നാലാം നൂറ്റാണ്ടില്‍ രചിച്ച ഈ രണ്ടു പുസ്തകങ്ങളും ഇന്നു ലഭ്യമല്ലെങ്കിലും അവയുടെ പ്രധാന ഭാഗങ്ങളെല്ലാം ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ പാത്രിയാര്‍ക്കീസ് ആയിരുന്ന ഫോസിയൂസിന്റെ സമാഹാരങ്ങളില്‍ കാണാം.
ഈ രണ്ട് പുസ്തകങ്ങളിലും അതിശയോക്തി കലര്‍ന്ന വളരെയേറെ വിവരണങ്ങള്‍ കാണാം. അതിനാല്‍ ഇതിന്റെ ചരിത്രപരത ചോദ്യം ചെയ്യുന്നവര്‍ പലരുമുണ്ട്. ചരിത്ര നോവലിന്റെ ഉപജ്ഞാതാവായിട്ടാണ് ക്റ്റെസിയാസ് അറിയപ്പെടുക. പേര്‍ഷ്യയിലെ രേഖാലയങ്ങളില്നിന്നാണ് അദ്ദേഹം തന്റെ പുസ്തകരചനയ്ക്കാവശ്യമായ കാര്യങ്ങള്‍ കണ്ടെത്തിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതില്‍ കടന്നുകൂടിയിട്ടുള്ള അസ്വാഭാവിക അനുമാനങ്ങള്‍ വായനക്കാരെ സംശയത്തിലാഴ്ത്തുന്നു.
ഇന്ത്യയെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇന്ത്യയില്‍നിന്നു പേര്‍ഷ്യയില്‍ വന്നുകൊണ്ടിരുന്ന യാത്രക്കാരില്‍നിന്നും പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നവരില്നിന്നുമാണ് കിട്ടിയതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. അതിനാല്‍ അസ്വാഭാവികതയും അവാസ്തവങ്ങളും ഈ വിവരണങ്ങളില്‍ കടന്നുകൂടാന്‍ ഇടയുണ്ട്. അലക്സാണ്ടറിന്റെ കാലം വരെയുള്ള ഇന്ത്യയെക്കുറിച്ചുള്ള അറിവിന് പ്രധാന ആധാരമായി പാശ്ചാത്യര്‍ കണ്ടിരുന്നത് ക്റ്റെസിയാസിന്റെ ഇന്‍ഡിക്ക എന്ന ഗ്രന്ഥമായിരുന്നു.
(തുടരും)