Saturday, April 20, 2024 1:22 AM IST
അലക്സാണ്ടർ പൈകട സിഎംഐ
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീതാഞ്ജലിയിൽ എഴുതി:
എവിടെ മനസ് നിർഭയവും
ശിരസ് സമുന്നതവുമായിരിക്കുന്നുവോ
എവിടെ വിജ്ഞാനം സ്വതന്ത്രമായിരിക്കുന്നുവോ
എവിടെ ലോകം ഇടുങ്ങിയ ഭിത്തികളാൽ
ഛിന്നഭിന്നമാക്കപ്പെടാതിരിക്കുന്നുവോ
എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതയിൽനിന്ന്
ഉയിർക്കുന്നുവോ
എവിടെ യുക്തിയുടെ തെളിനീരരുവി
ജഡമായ ആചാരങ്ങളുടെ
വരണ്ട മണൽപ്പരപ്പിൽ
വഴിതെറ്റാതിരിക്കുന്നുവോ
അവിടെ ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്ക്
എന്റെ പിതാവേ, എന്റെ രാജ്യം
ഉണരേണമേ
നിർഭയമായ മനസോടും കുനിയാത്ത ശിരസോടുംകൂടി ജീവിക്കാനാകുന്ന... സ്വാതന്ത്ര്യ സ്വർഗത്തിലേക്ക് എന്റെ രാജ്യം ഉണരേണമേ എന്നു പിതാവിനോടു പ്രാർഥിക്കുന്ന ടാഗോറിന്റെ കാലമല്ല ഇത്. എങ്കിലും ടാഗോറിന്റെ ആ പ്രാർഥന ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും പ്രാർഥനയാകേണ്ടതുണ്ടെന്ന്, രാഷ്ട്രം ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഈ അവസരത്തിൽ, ഇന്നത്തെ വർഗീയ സാഹചര്യങ്ങൾ വീക്ഷിക്കുന്പോൾ തോന്നിപ്പോകുന്നു.
രാഷ്ട്രീയ, വർഗീയ തിമിരം ബാധിച്ചിട്ടില്ലാത്ത, പേടിയോടും വിറയലോടും കുനിഞ്ഞ ശിരസോടുംകൂടി ജീവിക്കാനാവില്ലെന്നും അങ്ങനെ ജീവിച്ചിട്ടു കാര്യമില്ലെന്നും വിശ്വസിക്കുന്ന ഓരോ സമ്മതിദായകനും സ്വാതന്ത്ര്യ സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ടാഗോറിന്റെ കാലാതീതമായ പ്രാർഥന സ്വന്തം പ്രാർഥനയാക്കി തീർക്കേണ്ട ഗതികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് രാഷ്ട്രം ഇന്നു കടന്നുപോകുന്നത്. ഇങ്ങനെയൊരു കാലഘട്ടത്തിന്റെ സൃഷ്ടിക്കു ഭൂരിപക്ഷ വർഗീയത മാത്രമല്ല, ന്യൂനപക്ഷ വർഗീയതയും ഒരേയളവിൽ കാരണമായിട്ടുണ്ട്. അതേപ്പറ്റി മറ്റൊരു കാര്യം ചിന്തിച്ച ശേഷം പിന്നീടു പറയാം.
അടിയന്തരാവസ്ഥ
1975 ജൂണ് 25ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അറുപതു വയസെങ്കിലും ഉള്ളവർക്ക് അടിയന്തരാവസ്ഥക്കാലത്തെപ്പറ്റി നേരിയ ഓർമകളെങ്കിലും കാണും. പ്രമുഖ നേതാക്കളെയെല്ലാംതന്നെ തുറുങ്കിലടച്ചുകൊണ്ടും മാധ്യമങ്ങൾക്ക് ഊഹാതീതമായ വിധത്തിൽ കൂച്ചുവിലങ്ങിട്ടുകൊണ്ടുമാണ് അടിയന്തരാവസ്ഥക്കാലത്തിന്റെ ആദ്യ പ്രഭാതം, സ്വാതന്ത്ര്യത്തിന്റെ ഉദയസൂര്യരശ്മികളെ മറച്ചുകൊണ്ട് ഇരുണ്ട പ്രഭാതമായി മാറിയത്.
എല്ലാ മർദനോപകരണങ്ങളും പോലീസായാലും പട്ടാളമായാലും ന്യായീകരണ രാഷ്ട്രീയ തൊഴിലാളികളായാലും അവരവരുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവഹിച്ചു. എത്ര അച്ചടക്കത്തോടും കൃത്യനിഷ്ഠയോടുംകൂടിയാണ് ഗവണ്മെന്റ് ഓഫീസുകളും വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളുമൊക്കെ ചലിച്ചത്! ഒരിക്കലും കൃത്യസമയത്തു നടക്കാറില്ലാതിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകളൊക്കെ കൃത്യമായ തീയതിയിൽതന്നെ നടന്നു. എങ്കിലും അച്ചടക്കം അടിമത്തമല്ല എന്ന ബോധ്യത്തിലുള്ള മുദ്രാവാക്യങ്ങൾ നാടാകെ മുഴങ്ങാൻ അധികകാലമൊന്നും വേണ്ടിവന്നില്ല.
കർശന നിയന്ത്രണങ്ങൾ അച്ചടക്കമുള്ള ഒരു ജനതയെ വാർത്തെടുക്കുമെന്നു തോന്നിയെങ്കിലും തടവറകളിലായ രാഷ്ട്രീയ നേതാക്കൾ വെറുതെയിരുന്നില്ല. ആളിക്കത്തുന്ന ജനരോഷവും ജനവികാരവും മനസിലാക്കാനാവാത്ത ഒരു ഏകാധിപത്യ പാരന്പര്യത്തിൽ ജനിച്ചുവളർന്നു വലുതായ ഒരു വ്യക്തിയായിരുന്നില്ല ഇന്ദിരാഗാന്ധി. നിരവധി ഏകാധിപതികൾ ചെയ്തിട്ടുള്ളതുപോലെ, ചെയ്തുകൊണ്ടിരിക്കുന്നതുപോലെ പട്ടാളത്തിന്റെ പിന്തുണയിൽ വേണമെങ്കിൽ ഏറെക്കാലം ഇന്ദിരാഗാന്ധിക്കു മുന്നോട്ടു പോകാമായിരുന്നു. പക്ഷേ, അടിസ്ഥാനപരമായി ഒരു ജനാധിപത്യ വിശ്വാസിയായിരുന്നു പണ്ഡിറ്റ് നെഹ്റുവിന്റെ മകളായ ഇന്ദിര.
ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ രാഷ്ട്രീയ നിലനിൽപ് അപകടത്തിലെന്നു മനസിലാക്കിയ നിമിഷം അധികാരം നിലനിർത്താൻ നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം എന്നു പറഞ്ഞാൽ അത് അധികമാരും നിഷേധിക്കില്ല. രണ്ടു വർഷം പോലും ഇന്ദിരയുടെ അടിയന്തരാവസ്ഥ തുടർന്നില്ല. 1977 ജനുവരി 18ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തി.
മാർച്ച് മാസത്തിൽ പൊതുതെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖ നേതാക്കളെയെല്ലാം അവർ ജയിലിൽനിന്നു മോചിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ ജയ്പ്രകാശ് നാരായണ് എന്ന ജെപി, അദ്ദേഹത്തോടൊപ്പം അണിനിരന്ന ജഗജീവൻ റാം, വാജ്പേയ്, മൊറാർജി ദേശായി തുടങ്ങിയ മുൻനിര നേതാക്കളെല്ലാം മോചിതരായി. റാം ലീലാ മൈതാനത്തു വീരോചിതമായ സ്വീകരണമാണ് ജനങ്ങൾ അവർക്കു നൽകിയത്.
അധികാരത്തിനുവേണ്ടി
1977 മാർച്ചിൽ തികച്ചും സ്വതന്ത്രമായ തെരഞ്ഞെടുപ്പു നടന്നു. ജെപി തട്ടിക്കൂട്ടിയുണ്ടാക്കിയ അവിയൽ സഖ്യമായ ജനതാ പാർട്ടി വൻ വിജയം നേടി. ഇന്ദിരാഗാന്ധിയുൾപ്പെടെ ഉന്നത കോണ്ഗ്രസ് നേതാക്കൾ പരാജയപ്പെട്ടു. കോണ്ഗ്രസ് പാർട്ടി പ്രതിപക്ഷത്തായി. ജയ് പ്രകാശ് നാരായണ് എന്ന സാത്വികനായ നേതാവ് തന്റെ കർത്തവ്യനിർവഹണത്തിനുശേഷം രംഗത്തുനിന്നു പിൻവാങ്ങി. കിച്ചടി മുന്നണിയായ ജനതാ പാർട്ടി ആഭ്യന്തര ബലഹീനതകൾകൊണ്ട് തമ്മിലടിച്ചു തകരുന്ന കാഴ്ചയാണു പിന്നെ രാഷ്ട്രം കണ്ടത്.
ജയ്പ്രകാശിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ലേബലിൽ രാഷ്ട്രീയത്തിലേക്കു കടന്നുവന്നു നേതൃനിരയിലേക്ക് ഉയർന്നവരായിരുന്നു ബോലാ പസ്വാൻ ശാസ്ത്രി, നിതീഷ് കുമാർ, ലാലുപ്രസാദ് യാദവ് തുടങ്ങിയവർ. അവരുടെ രാഷ്ട്രീയ ധാർമികത ഭാരതം ഇതിനകം കണ്ടുകഴിഞ്ഞു. 2019ലും 2024ലും പ്രതിപക്ഷ മുന്നണിക്കു നേതൃത്വം കൊടുക്കാൻ ഇറങ്ങിത്തിരിക്കുകയും എന്നാൽ, പ്രധാനമന്ത്രിസ്ഥാനം കിട്ടാക്കനിയാണെന്നു ബോധ്യപ്പെടുകയും ചെയ്തപ്പോൾ ഒരു ഉളുപ്പും കൂടാതെ വീണ്ടും ബിജെപി പാളയത്തിലേക്കു കീഴ്മേൽ മറിഞ്ഞ നിതീഷ് കുമാറിന്റേതുപോലുള്ള ജനാധിപത്യ വിശ്വാസം ഭാരതത്തിന് എന്നും പാരയായിരിക്കും എന്നതിൽ സംശയമില്ല.
ഇന്ദിരാഗാന്ധിയുടേത് പ്രഖ്യാപിത അടിയന്തരാവസ്ഥയായിരുന്നു. അതിനു വ്യവസ്ഥാപിതമായ ചില മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ എത്രയോ അപകടകാരിയാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നു ജനാധിപത്യ വിശ്വാസികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ജനകോടികൾ മനസിലാക്കേണ്ട കാലം അതിക്രമിച്ചു. തെരഞ്ഞെടുപ്പു നടന്നതുകൊണ്ടു മാത്രം ഒരു ജനാധിപത്യ ഭരണ സംവിധാനം ഉണ്ടാകില്ല. സ്റ്റാലിന്റെ മീശയില്ലാ പതിപ്പായ പുടിന്റെ റഷ്യയിലും തെരഞ്ഞെടുപ്പുണ്ട്, മീശയില്ലാത്ത ചൈനീസ് പ്രസിഡന്റ് ജിൻപിംഗിന്റെ ചൈനയിലും തെരഞ്ഞെടുപ്പുണ്ട്. മീശയില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും തെരഞ്ഞെടുപ്പു നടത്തുന്നുണ്ട്.
തിരുവായ്ക്ക് എതിർവായുണ്ടായാൽ തല തെറിപ്പിക്കുന്ന ജനാധിപത്യ നേതാക്കൾ. ജനാധിപത്യ നാടകത്തിലൂടെ ആധിപത്യം. ഇങ്ങനെ അധികാരക്കസേരയുറപ്പിക്കുന്ന ഏകാധിപതികളാണ് പട്ടാള അട്ടിമറിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഏകാധിപതികളേക്കാൾ അപകടകാരികൾ. ഇക്കാര്യം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഇന്ത്യൻ ജനത മറക്കാതിരുന്നാൽ നല്ലത്. ഇവിടെ പാർലമെന്ററി ജനാധിപത്യം അതിന്റെ യഥാർഥ അർഥത്തിൽ തുടരണമെങ്കിൽ അതേ മാർഗമുള്ളൂ. കള്ള പ്രചാരണങ്ങളുടെ മാസ്മരികതയിൽ, വർഗീയ വിദ്വേഷത്തിന്റെ നീരാളിപ്പിടിത്തത്തിൽ, എല്ലാം മറന്നാൽ പിന്നെ അധിക കാര്യങ്ങളൊന്നും ആർക്കും ഓർമിക്കേണ്ടിവരികയില്ല. എവിടെയും ഓച്ഛാനിച്ചു നിൽക്കുന്ന കുനിഞ്ഞ ശിരസുകളായിരിക്കും, ഭയമായിരിക്കും ഭരിക്കുക!
സത്യമേവ ജയതേ
ഈ തെരഞ്ഞെടുപ്പിനെ ഒരു തമാശയായോ വെറുമൊരു ജനാധിപത്യ ആഘോഷമായോ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ പറയട്ടെ, നിങ്ങൾക്കു തെറ്റി. ഇന്ത്യയെന്ന ജനാധിപത്യ ഭാരതത്തിന്റെ നിലനിൽപ്പിനെ നിശ്ചയിക്കുന്ന ഒരു ജീവന്മരണ പോരാട്ടമാണിതെന്ന് ഓരോ സമ്മതിദായകനും ഓർത്തിരിക്കട്ടെ. ഒരു അപ്രഖ്യാപിത ഏകാധിപത്യം കടന്നുവന്നാൽ, രണ്ടു വർഷത്തിനകം സ്വതന്ത്ര തെരഞ്ഞെടുപ്പു നടത്തിയ ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപിത ഏകാധിപത്യം പോലെയായിരിക്കുകയില്ല. സംശയം വേണ്ട. ഇവിടെ ആരും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയില്ല. ഭരണകക്ഷിക്കു മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിൽ ഏകാധിപത്യമാണ്.
ഒരു പ്രഖ്യാപനവും കൂടാതെ ഏകാധിപതികളായി വാഴാൻ കഴിവുള്ള ഒരു പ്രത്യേകയിനം നേതൃനിര ക്യൂ നിൽക്കുന്നു എന്ന കാര്യം ശ്രദ്ധിക്കപ്പെടാതെ പോകരുത്. ദീർഘകാലത്തേക്കുള്ള ഒരു നേതൃനിര! എന്തിനും പോന്ന നേതൃനിര.
മനസ് നിർഭയമാകട്ടെ, ശിരസ് ഉയർന്നു നിൽക്കട്ടെ. വിജ്ഞാനം സ്വതന്ത്രമായിരിക്കട്ടെ. ‘സത്യമേവ ജയതേ’ എന്നതുതന്നെയാകട്ടെ ഇനിയും രാജ്യത്തിന്റെ മുദ്രാവാക്യം. വരണ്ട മണൽപ്പരപ്പിൽ വഴിതെറ്റാതെ ഭാരതമെന്ന എന്റെ രാജ്യം സ്വാതന്ത്ര്യസ്വർഗത്തിലേക്കു കുതിച്ചുയരട്ടെ... ടാഗോറിനോടൊപ്പം പ്രാർഥിക്കാം.