Sunday, April 21, 2024 12:10 AM IST
അനന്തപുരി/ ദ്വിജന്
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തുന്പോൾ ഹിന്ദുവർഗീയത പ്രചരിപ്പിച്ചു ബിജെപി വോട്ട് തേടുന്നുവെന്ന് ആരോപിക്കുന്നവർതന്നെ ജാതി സെൻസസ് എന്ന മുദ്രാവാക്യം മുഴക്കി ജാതിവെറി വളർത്തി വോട്ട് നേടാൻ നടത്തുന്ന നീക്കത്തിന്റെ പിന്നിലെ അപകടം ആരും അത്ര ഗൗരവമാക്കിയില്ല എന്നതു കൗതുകകരം.
കോണ്ഗ്രസ് വലിയ കാര്യമായി ഉയർത്തിക്കൊണ്ടുവരാൻ നോക്കിയ, തലവേദനയാകുന്ന വിഷയം അവഗണിച്ചതിലൂടെ ബിജെപി കാണിച്ച തന്ത്രപരമായ വൈഭവവും ശ്രദ്ധേയം. ബിജെപിയെ ഹിന്ദുത്വക്കാർ എന്ന് ആക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷം ഹിന്ദുത്വത്തിനു കൊടുത്തുകൊണ്ടിരിക്കുന്ന പ്രചാരണം, ബിജെപി ജാതിക്കാർഡിനു കൊടുക്കാതിരുന്നത് അവരുടെ ബുദ്ധി.
ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള പാതയിലൂടെ ചുവടുകൾ വയ്ക്കുകയും അതു വോട്ടാക്കി മാറ്റുകയും ചെയ്യുന്ന ബിജെപിക്കെതിരേ ശക്തമായി ഉന്നയിക്കേണ്ട വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും രാഷ്ട്രീയ വേട്ടയാടലുകളുടെയും കഥകൾ ഉയർത്താൻ പ്രതിപക്ഷത്തിനായില്ല. അല്ലെങ്കിൽ അവർക്ക് അതിനു സാധിക്കാത്ത സാഹചര്യമുണ്ടാക്കി. പൗരത്വബിൽ പോലെ മുസ്ലിം വോട്ടുബാങ്കിൽ മാത്രം കണ്ണുവച്ചായി പ്രചാരണം. മണിപ്പുർ വിഷയംപോലും കേരളത്തിലെ ക്രൈസ്തവർ കേരളാ സ്റ്റോറിയുടെ കഥ പറയുന്പോൾ പകരം പറയാനുള്ളതായി.
ബിജെപി അവരുടെ സുപ്രധാനമായ പല പ്രഖ്യാപനങ്ങളും നടപ്പിലാക്കിയ കാലമായിരുന്നു 2024 വരെ. കാഷ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി, ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി. ഇതിനെതിരേ പറയുന്ന പ്രതിപക്ഷത്തിനു പക്ഷേ കാഷ്മീരിലെ ഹിന്ദു പണ്ഡിറ്റുമാരുടെ പലായനത്തെക്കുറിച്ചു മിണ്ടാട്ടമുണ്ടായില്ല. അവർക്കു സംരക്ഷണം കൊടുക്കാൻ പ്രതിപക്ഷം മുന്നിൽ നിൽക്കണം. അങ്ങനെയല്ലേ ആത്മാർഥത തെളിയിക്കേണ്ടത്. ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നിടത്തു സംരക്ഷണം കൊടുക്കാൻ എന്തേ പ്രതിപക്ഷം തയാറാകുന്നില്ല? അതു ചെയ്യാതെ വടക്കേ ഇന്ത്യയിൽ ബിജെപി ആക്രമിക്കുന്നുവെന്നു ചരിത്രം പറഞ്ഞിട്ട് എന്തു കാര്യം? പുതിയ പാർലമെന്റ് മന്ദിരം ബിജെപി ഹിന്ദുമതപരമായ ചടങ്ങുകളോടെ ഉദ്ഘാടനം ചെയ്തു. അവിടെ സ്ഥാനചിഹ്നമായ ദണ്ഡ് സ്ഥാപിച്ചു. പൗരത്വ നിയമഭേദഗതി പാസാക്കി.
വായടപ്പിക്കുന്നു
പ്രതിപക്ഷത്തെ വേട്ടയാടാൻ എല്ലാ പഴുതും ഉപയോഗിച്ചു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടപ്പെടുത്തി. കോടതി ഇടപെടൽ വഴിയായിരുന്നെങ്കിലും ബിജെപി വേട്ടയുടെ നിറം പ്രകടമായിരുന്നു. മോദി-അദാനി ബന്ധത്തിനെതിരേ ലോക്സഭയിൽ ആഞ്ഞടിച്ചിരുന്ന തൃണമൂൽ എംപി മഹുവ മൊയ്ത്രയുടെ ലോകസഭാംഗത്വം ഭൂരിപക്ഷം ഉപയോഗിച്ചു റദ്ദാക്കി.
ലോക്സഭയിൽ ജനാധിപത്യവിരുദ്ധമായ പല നിലപാടുകളുമെടുത്തു. മണിപ്പുർ കലാപത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചവരെ പുറത്താക്കി. 2023 ഡിസംബർ 13ന് സാഗർ ശർമ, ഡി. മനോരഞ്ജൻ എന്ന രണ്ടു പേർ ലോക്സഭയിൽ അതിക്രമിച്ചു കടന്നു പുകബോംബ് പൊട്ടിച്ചതിനെക്കുറിച്ചു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസാരിക്കണമെന്നാവശ്യപ്പെട്ടതിന് 146 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. മഹുവയെ പുറത്താക്കിയ സർക്കാർ പക്ഷേ, അക്രമികൾക്കു സഭയിലേക്കു പാസ് കൊടുത്ത മൈസൂരുവിൽനിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരേ യാതൊരു നടപടിയുമെടുത്തില്ല. പാർലമെന്റ് ആക്രമിച്ചവർ ഉന്നയിക്കാൻ ശ്രമിച്ചതു കർഷകരുടെ ദുഃസ്ഥിതിയും നാട്ടിൽ പെരുകുന്ന തൊഴിലില്ലായ്മയും ആയിരുന്നുവെന്നതു വേറെ കാര്യം. അതുപോലും വലിയ വിഷയമാക്കാൻ പ്രതിപക്ഷത്തിനായില്ല.
നേതാക്കൾ ജയിലിൽ
അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കി. കൂടുതൽ പേർ ഇനിയും ജയിലിൽ പോകും. ആദായനികുതി കണക്കിന്റെ പേരു പറഞ്ഞായാലും കോണ്ഗ്രസിന്റെ ഫണ്ട് തെരഞ്ഞെടുപ്പുകാലത്തു മരവിപ്പിച്ചു. കോണ്ഗ്രസ് നേതാവായിരുന്ന ചിദംബരം ജയിലിൽ കിടന്നത് 106 ദിവസം. ഡൽഹിയിലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിചാരണത്തടവുകാരനായിട്ട് വർഷം ഒന്നുകഴിഞ്ഞു. ഡി.കെ. ശിവകുമാറും ജയിലിൽ കിടന്നു. ഫാ. സ്റ്റാൻ സ്വാമി എന്ന ഈശോസഭാ വൈദികൻ ജയിലിൽ വച്ചു മരിച്ചു.
ബിജിപി ആഗ്രഹിച്ച വിധി പ്രഖ്യാപിച്ച ജഡ്ജിമാർക്കു വിരമിക്കലിനു ശേഷം പദവികൾ കിട്ടി. തെരഞ്ഞെടുപ്പു ബോണ്ടുകൾ റദ്ദാക്കുന്നതിലടക്കം പല സർക്കാർ തീരുമാനങ്ങളിലും കോടതി സ്വതന്ത്രമായ വിധികൾ പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം 600 അഭിഭാഷകരെക്കൊണ്ടും പിന്നീട് വിരമിച്ച കുറെ ജഡ്ജിമാരെക്കൊണ്ടും ചീഫ് ജസ്റ്റീസിനു കത്തയപ്പിച്ചു കോടതിയെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ തനിനിറം പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ കാണിച്ചുതന്നുകൊണ്ടാണ് ബിജെപി വീണ്ടും ജനവിധി തേടുന്നത്.
കളം അനുകൂലമാക്കാൻ എല്ലാ കരുക്കളും നീക്കി. കേരളത്തിൽ എത്രയോ തവണയാണ് പ്രധാനമന്ത്രി വന്നത്. കേരളത്തിലെ നിസാര കാര്യങ്ങളെക്കുറിച്ചു പോലും പ്രതികരിക്കുന്നു. 1950ൽ ജനിച്ച 73 കാരനാണ് മോദി. 2029 ആകുന്പോഴേക്കും അദ്ദേഹത്തിന് 78 വയസാകും. അദ്ദേഹംതന്നെ പാർട്ടി നേതാക്കൾക്കു കല്പിച്ച വിരമിക്കൽ പ്രായം 75 വയസാണ്. അതു കടക്കും. അതായത് ഇക്കുറി പ്രധാനമന്ത്രി ആകുന്നില്ലെങ്കിൽ ഇനി ബിജെപിക്കു മോദിയെ പ്രധാനമന്ത്രി ആക്കാൻ സാധിക്കാതെ വരാം. അതിനാൽ മുന്നും പിന്നും നോക്കുന്നില്ല.
ഇസ്ലാമിക തീവ്രവാദം
മുസ്ലിം തീവ്രവാദം ശക്തമാകുന്നുവെന്നും പ്രതിപക്ഷം ഇസ്ലാമിക പ്രീണനം നടത്തുന്നുവെന്നുമുള്ള വാദം സന്യായം ഉയർത്താൻ അവർക്കു സാധിക്കുന്നു. നാട്ടിൽ നടക്കുന്ന മിക്കവാറും സ്ഫോടനങ്ങളിൽ ഇസ്ലാമിക തീവ്രവാദികൾ പിടിക്കപ്പെടുന്നു. ലൗ ജിഹാദ് പോലുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ അനുഭവമുള്ളവർ സമൂഹത്തിൽ കൂടുന്നു. അവർക്കു ബിജെപിയോട് ഒരു കൂറും ഇല്ലെങ്കിലും മുസ്ലിം തീവ്രവാദികളെ നിയന്ത്രിക്കണമെങ്കിൽ അവർ വേണം എന്ന ചിന്തയിൽ എത്തിക്കുന്നു.
543ൽ 400 സീറ്റിലേറെ നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ മൂന്നാം തവണയും ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവർ കളത്തിലിറങ്ങിയത്. അതിനു തടസമാകുന്ന വിധം രൂപംകൊണ്ട ഇന്ത്യ മുന്നണിയെ പൊളിക്കാൻ നോക്കി. ബിഹാറിലെ നിതീഷ് കുമാറിനെ അവർ തങ്ങൾക്കൊപ്പമാക്കി. ഇഡി, സിബിഐ ഭീഷണി പ്രയോഗിച്ചു പല നേതാക്കളെയും പാർട്ടികളെയും എൻഡിഎയിൽ എത്തിക്കുന്നു.
പ്രതിരോധത്തിൽ പ്രതിപക്ഷം
പല രാഷ്ട്രീയ നേതാക്കൾക്കും അത്യാവശ്യം അഴിമതി ചരിത്രമൊക്കെ ഉള്ളതുകൊണ്ട് കുടുക്കിലാക്കാൻ ബുദ്ധിമുട്ടില്ല. കേസുകളുമായി പ്രതിപക്ഷം പലപ്പോഴും പ്രതിരോധത്തിലാണ്. മുന്നണിക്കു നാമകരണം ചെയ്ത ബംഗാളിലെ മമത ബംഗാളിൽ ഇന്ത്യ മുന്നണിക്കെതിരേ മത്സരിക്കുന്നു. ഇതെല്ലാം എത്തിക്കുന്നത് ബിജെപിയെ നല്ല കാലത്തിലേക്കാണ്. പക്ഷേ, ഇന്ത്യയിലെ ശരാശരി വോട്ടർമാർ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ദിരാ ഗാന്ധിയെ വരെ തോൽപ്പിച്ചവരാണ് ഇവിടുത്തെ ജനം. അവർ എന്തു ചെയ്യുമെന്നു പറയാറായിട്ടില്ല.
കർത്തായും ജയിനും
1996 ജനുവരിയിൽ ഇരുന്പ് ഉരുക്ക് വ്യവസായി ജയിൻ ഇന്ത്യയിലെ 115 രാഷ്ട്രീയ നേതാക്കൾക്കായി 33 കോടിയുടെ ഹവാലപ്പണം താൻ കാഷ്മീരി തീവ്രവാദികൾ വഴി എത്തിച്ചതായി വെളിപ്പെടുത്തി. അക്കാലത്ത് ശക്തനായ കേന്ദ്രമന്ത്രിയായ അർജുൻ സിംഗ്, ബിജെപി നേതാവ് എൽ.കെ അഡ്വാനി, വി.സി. ശുക്ല, ദേവിലാൽ, ശരദ് യാദവ്, ബൽറാം ഝാക്കർ, മദൻ ലാൽ ഖുറാന തുടങ്ങിയവർക്ക് 50,000 മുതൽ 7.5 കോടി രൂപ വരെ കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തൽ. 1991ൽ കാഷ്മീരിൽനിന്നു പിടികൂടിയ ഭീകരരിൽനിന്നു ലഭിച്ച രേഖകളിലും ഈ സൂചനകൾ ഉണ്ടായിരുന്നു. വിവാദം ഉയർന്നപ്പോൾ അഡ്വാനി തന്റെ എംപി സ്ഥാനം രാജിവച്ചു. ബിജെപി അധ്യക്ഷനായി തുടർന്നു. ഏതാണ്ട് സമാനമാണ് കരിമണൽ കർത്തയുടെ ഓഫീസിൽനിന്നു പിടിച്ച രേഖകളിലെ വിവരങ്ങളും. ഇഡിക്കു വീണയെയോ പി.വിയെയോ മാത്രമായി പിടിക്കാനാവില്ല. പിടിച്ചാൽ കുറിപ്പിൽ പേരുള്ള ഏതാണ്ട് 105 പേരെയും പിടിക്കണം.
നിർണായക ജനവിധി
2024ൽ അടക്കം നടന്നിട്ടുള്ള 18 പൊതുതെരഞ്ഞെടുപ്പുകളിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കും 2029ൽ നടക്കാനിരിക്കുന്നത്. ഇത്തവണ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിൽ 2026ൽ സീറ്റുകൾ 753 ആവും. 50 ശതമാനം കൂടുതൽ. 2026ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പുനഃസംഘടനയിൽ കേരളത്തിന് സീറ്റുകളുടെ എണ്ണം 20ൽനിന്ന് 19 ആയി കുറയുമെന്നാണ് പ്രവചനം. എന്നാൽ, ഉത്തർപ്രദേശിലെ സീറ്റുകളുടെ എണ്ണം 80ൽനിന്ന് 120 ആകും. ജനസംഖ്യ മാത്രം അടിസ്ഥാനമാക്കിയാൽ ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നോട്ടു പോയ സംസ്ഥാനങ്ങൾക്കു തിരിച്ചടിയാകും.
അധികാരം കിട്ടിയാൽ ബിജെപി നടപ്പാക്കുമെന്നു പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അഴിമതിക്കെതിരേ കർശന നടപടി, ഭാരതീയ ന്യായസംഹിത നടപ്പാക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടർപട്ടിക, ഏകീകൃത സിവിൽ നിയമം... അതായത് ഇനിയും കൂടുതൽ പ്രതിപക്ഷ നേതാക്കൾ ജയിലിലാവും. മടിയിൽ കനമുള്ളവർ പലരും ബിജെപിയാവും. ഇന്ത്യയും ഏകകക്ഷി ഭരണത്തിലേക്കാവുമോ? കണ്ടറിയണം.
ബിജെപി സഹായിക്കുന്നത്
ബിജെപിക്ക് ഇക്കുറി കേരളത്തിൽ നേർത്ത വിജയപ്രതീക്ഷയുണ്ട്. ചില അടിയൊഴുക്കുകളുമുണ്ട്. പക്ഷേ, വോട്ട്വീഴ്ത്താൻ പറ്റിയ നേതാക്കളില്ല. പ്രധാനമന്ത്രിതന്നെ പലവട്ടം വന്നു. എങ്കിലും നേരായ വഴിയിൽ ഒരു സ്ഥാനാർഥി ജയിച്ചുകയറുമോയെന്നു കണ്ടറിയണം. എന്നാൽ, പ്രചരിപ്പിക്കപ്പെടുന്നതുപോലെ സിപിഎം വോട്ടു മറിച്ചാൽ അദ്ഭുതം സംഭവിക്കാം. സാക്ഷാൽ വി.എസിനെ മാരാരിക്കുളത്തു തോൽപ്പിച്ച ചരിത്രമുള്ള സിപിഎമ്മുകാർ ഏതു ഗംഗയിൽ കുളിച്ചാലും ആ കറ പോവില്ല.
രണ്ടു മുഖ്യമന്ത്രിമാരെ തട്ടിപ്പുകേസിൽ കൂട്ടിലാക്കിയിട്ടും പ്രധാനമന്ത്രിതന്നെ ആരോപണങ്ങൾ ഉന്നയിച്ചിട്ടും പിണറായി കുലക്കമില്ലാതെ നടക്കുന്നതു പലരിലും സംശയം ഉളവാക്കിയിട്ടുണ്ട്. പിണറായിയെ ബിജെപി സഹായിക്കുന്നില്ലെന്നു ജനത്തെ വിശ്വസിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു ജനം കരുതുന്ന നിലയിലായിട്ടുണ്ട് കാര്യങ്ങൾ.
പിണറായിയെ സുരക്ഷിതനായി വിടുന്നത് കള്ളക്കളിയുടെ ഭാഗമാണെന്നു രാഹുൽ ഗാന്ധിയും ആരോപിച്ചു. ഇന്ത്യ മുന്നണിയിലെ ഒരു മുഖ്യമന്ത്രിയ അറസ്റ്റ് ചെയ്യാൻ രാഹുൽ വെല്ലുവിളിക്കുന്നു, എന്നിട്ടും മോദി മടിക്കുന്നു! സുരേഷ് ഗോപി വലിയ വിഷയമാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസും ഇഡി വന്നിട്ടും പുകഞ്ഞു നിൽക്കുന്നതേയുള്ളൂ; കത്തുന്നില്ല, അല്ലെങ്കിൽ കത്തിക്കുന്നില്ല.