Saturday, April 13, 2024 10:50 PM IST
അനന്തപുരി/ ദ്വിജന്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്തെല്ലാം കേരളാ സ്റ്റോറികളാണ് അന്തരീക്ഷത്തെ കലുഷിതമാക്കുന്നത്. കേരളാ സ്റ്റോറി കള്ളക്കഥയാണെന്നു വരുത്താൻ ഇടത്, വലത് മുന്നണികളിലെ പ്രധാന കക്ഷികൾ വല്ലാതെ മത്സരിക്കുന്നു. പക്ഷേ, സംഭവങ്ങളും അനുഭവങ്ങളും നിരത്തി ഇരകളുടെ ബന്ധുക്കളും ഈ സാമൂഹികതിന്മയെ ചോദ്യം ചെയ്യുന്നവരും ഉയർത്തുന്ന മറുവാദങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനാകുന്നില്ല ജിഹാദികളുടെ അച്ചാരവും വാങ്ങി വന്ന മാധ്യമശിങ്കങ്ങൾക്കും ന്യായീകരണത്തൊഴിലാളികൾക്കും.
ലൗ ജിഹാദ് ഉണ്ടോ?
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ? ആദാ ശർമയെ പ്രധാന നടിയാക്കി സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരളാ സ്റ്റോറിയുടെ പ്രദർശനങ്ങൾ വീണ്ടും ഈ ചോദ്യം ചർച്ചയാക്കുന്നു. ദൂരദർശനും പിന്നാലെ ഇടുക്കി രൂപതയും ചിത്രം പ്രദർശിപ്പിച്ചതാണ് പലരും വിവാദമാക്കിയത്.
ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ബോധപൂർവമായ ഈ പ്രണയച്ചതിയെക്കുറിച്ചുള്ള ചലച്ചിത്രത്തെ നല്ലവരായ മുസ്ലിം സാമാന്യജനതയ്ക്കെതിരാണെന്നു വരുത്താൻ ഏതാനും മാധ്യമ തീവ്രവാദികളും ഇടത്, വലതു തീവ്രവാദികളും കൊണ്ടുപിടിച്ച നീക്കമാണു നടത്തുന്നത്. കേരളത്തിലെ ഹൈന്ദവ-ക്രൈസ്തവ യുവതികളെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്ന ഏതാനും തീവ്രവാദികളെക്കുറിച്ചു മാത്രമുള്ള ചലച്ചിത്രം എങ്ങനെ മുസ്ലിം പൊതുസമൂഹത്തിനു വിരുദ്ധമാകും. ഈ പ്രക്രിയയ്ക്കു ലൗ ജിഹാദ് എന്നു പേരിട്ടതു മാധ്യമങ്ങളാണ്. ഇപ്പോൾ അത്തരം സംഭവങ്ങൾ ഇല്ലെന്നും ഉണ്ടെന്നു പറയുന്നത് മുസ്ലിം സമൂഹത്തെ ആകെ അപമാനിക്കുന്നതിനാണെന്നും പറയുന്നതും അതേ മാധ്യമങ്ങൾ തന്നെയാണ്.
എന്നാൽ, ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ കാണിക്കാം എന്നു വെല്ലുവിളിക്കുന്നവർ ഓർക്കുക ആ നാടകം ലോകാരാധ്യനായ യേശുക്രിസ്തുവിനെ അപമാനിക്കുന്നതാണ്. അത്തരത്തിൽ ഏതെങ്കിലും ലോകഗുരുവിനെ ‘കേരളാ സ്റ്റോറി’ അപമാനിക്കുന്നുണ്ടോ? മുഹമ്മദ് നബിയെക്കുറിച്ചു കാർട്ടൂണ്‍ വരച്ച പത്രക്കാരോട് മുസ്ലിം തീവ്രവാദികൾ കാണിച്ചത് എന്തെന്നു ലോകം കണ്ടതല്ലേ? കുപ്രസിദ്ധമായ ഡാവിഞ്ചി കോഡ് നിരോധിക്കാൻ സർക്കാർ തയാറായോ? എല്ലാം കൂട്ടിക്കുഴയ്ക്കാൻ നോക്കരുത്.
കണക്കില്ലാത്ത സർക്കാർ
സർക്കാരിന്റെ കൈയിൽ ലൗ ജിഹാദുകളെക്കുറിച്ചു കണക്കില്ലെന്നു പറയുന്നത് ഇങ്ങനെ സംഭവം ഇല്ലെന്നു സ്ഥാപിക്കുന്നതിന് എന്തു ന്യായമാകും. കേരളത്തിൽ പട്ടിണിമരണം ഉണ്ടെന്നു സർക്കാർ സമ്മതിക്കുമോ? ഭരണത്തിൽ അഴിമതി ഉണ്ടെന്നു സമ്മതിക്കുമോ? കേരളം തീവ്രവാദികളുടെ ഒളിത്താവളമാണെന്നു സമ്മതിക്കുമോ? സഹകരണ ബാങ്കുകൾ വഴി വൻ തട്ടിപ്പു നടക്കുന്നുവെന്ന് സമ്മതിക്കുമോ? അന്യായമായി സ്വന്തക്കാർക്കു പദവികൾ കൊടുക്കുന്നുവെന്നു സമ്മതിക്കുമോ? സർക്കാർ ഉണ്ടെന്നു സമ്മതിക്കാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നതല്ലേ യാഥാർഥ്യം.
പുനരധിവാസ കേന്ദ്രങ്ങൾ
‘കേരളാ സ്റ്റോറി’ക്കെതിരേ സംഘടിപ്പിച്ച ഒരു ചാനൽ ചർച്ചയിൽ സീറോ മലബാർ സഭാ പ്രതിനിധി ഡോ. ചാക്കോ കാളംപറന്പിൽ വെളിപ്പെടുത്തിയ ഒന്നുണ്ട്. ഇങ്ങനെ പ്രണയക്കെണിയിൽപ്പെട്ടു പോയ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനു നടത്തുന്ന ഒരു കേന്ദ്രത്തിൽ ഇതിനകം 500ലേറെ പെണ്‍കുട്ടികൾ അഭയം തേടിയിട്ടുണ്ട്. അതു കേട്ടപ്പോൾ അവതാരകയ്ക്ക് അറിയേണ്ടത് സഭയുടെ കൈയിൽ ഇതിന് എന്ത് ഔദ്യോഗിക രേഖയാണ് ഉള്ളതെന്നാണ്. കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്നു കേന്ദ്രമന്ത്രി പറഞ്ഞെന്നാണ് അവർ വാദിക്കുന്നത്. മന്ത്രിക്കു വിവരം കിട്ടിയില്ലെന്നു പറഞ്ഞു മകളെ നഷ്ടപ്പെട്ട അപ്പനോടു സത്യം പറഞ്ഞുകൂടാ എന്നു ശഠിക്കുന്നതെങ്ങനെ?
വി.എസ്. അച്യുതാന്ദൻ
കേരളത്തെ രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇസ്ലാമിക രാജ്യമാക്കി മാറ്റാൻ ചില ഇസ്ലാമിക തീവ്രവാദ സംഘടനകൾ യത്നിക്കുന്നതായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാന്ദൻ 2010 ജൂലൈയിൽ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. പണവും മറ്റു സമ്മർദങ്ങളും അന്യസമുദായങ്ങളിൽനിന്നുള്ള വിവാഹങ്ങളും വരെ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
പിണറായി
വി.എസിന്റെ വലിയ വിമർശകനായിരുന്ന പിണറായി അന്ന് ഇക്കാര്യത്തിൽ പക്ഷേ, വി.എസിനു പരസ്യമായി പിന്തുണ കൊടുക്കുകയും തീവ്രവാദികൾക്ക് ജനാധിപത്യമുന്നണിയുമായാണു ബന്ധമെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സാവകാശം പിണറായി മലക്കം മറിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ വി.എസിന്റെയും സിപിഐയുടെയും എതിർപ്പു വകവയ്ക്കാതെ സിപിഐയുടെ കൈവശം ഇരുന്ന പൊന്നാനി ലോക്സഭാ സീറ്റ്, ഭീകരപ്രവർത്തനത്തിനു ദീർഘകാലം ജയിലിലായിരുന്ന മദനിയുടെ നോമിനിക്കു കൊടുക്കാൻ പിണറായി വാശിപിടിച്ചു, അതു വിജയിച്ചു. വി.എസ്. അച്യുതാനന്ദനെ പുറത്താക്കാൻ പാർട്ടിയിൽ നടന്ന ഗൂഢനീക്കങ്ങൾക്ക് ദുരൂഹമായ സംഘടനകളുടെ സ്വാധീനവും പണവുമുണ്ടായിരുന്നോയെന്നു സംശയിക്കുന്നവരുണ്ട്. കേരളത്തിലെ ആന്റിടെററിസ്റ്റ് സ്ക്വാഡിന്റെ തലവനായിരുന്ന പി. വിജയന്റെ സസ്പെൻഷനു പിന്നിലും സംശയങ്ങളുണ്ടായിരുന്നു.
കേരളത്തിൽനിന്നു വ്യാപകമായി കുട്ടികൾ ഐഎസിലേക്കു ചേരുന്നു എന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ബിജെപിയുടെ രാജഗോപാൽ ആറ്റുകാലിലെ ഒരു സംഭവവും കോൺഗ്രസിലെ പി.ടി. തോമസ് തമ്മനത്തെ ഒരു സംഭവവും സിപിഎം എൽഎൽഎ എം. രാജഗോപാൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ രണ്ടു കുടുംബങ്ങളിൽനിന്ന് ഐഎസിൽ ചേർന്ന 11 പേരുടെ കഥയും വിവരിച്ചു. മറുപടി പറഞ്ഞ പിണറായി വളരെ ഗൗരവതരമായ വിഷയമാണിതെന്നും അങ്ങനെ 17 പേർ തീവ്രവാദികളായതായി വിവരമുണ്ടെന്നും സഭയിൽ സമ്മതിച്ചു. ഈ വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നത് സിപിഎം നേതാക്കളായ പി. കരുണാകരനും എം. രാജഗോപാലുമാണെന്നും പ്രശംസിച്ചു. ആ മുഖ്യമന്ത്രിയും സംഘവുമാണ് ഇപ്പോൾ കേരളാ സ്റ്റോറി വ്യാജനിർമിതിയാണെന്നു പറയുന്നത്.
മോദിയും ഫൈസിയും
ബംഗാളും തമിഴ്നാടും ‘കേരളാ സ്റ്റോറി’ നിരോധിച്ചപ്പോൾ മധ്യപ്രദേശും ഉത്തർപ്രദേശും വിനോദ നികുതി ഒഴിവാക്കി സിനിമയെ സഹായിച്ചു. കേരളത്തിൽ പിണറായി പക്ഷേ, സിനിമ നിരോധിച്ചില്ല. അതെന്തുകൊണ്ട് എന്ന് ആരും ചർച്ച ചെയ്തതുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ സിനിമയുടെ പ്രചാരകനായി.
കേരളത്തിലെ സുന്നി മുസ്ലിംകളുടെ പണ്ഡിതസംഘടനയായ സമസ്തയുടെ യുവജന സംഘം സെക്രട്ടറി നാസർ ഫൈസി കൂടത്തായി കൊയിലാണ്ടിയിൽ 2023 ഡിസംബർ ആറിന് ബുധനാഴ്ച നടന്ന സുന്നി മഹൽ ഫെഡറേഷൻ ജില്ലാ സാരഥികളുടെ യോഗത്തിൽ സിപിഎമ്മുകാർ നടത്തുന്ന ഈ പ്രണയ തട്ടിപ്പിനെക്കുറിച്ചു പറഞ്ഞു. മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്വം നശിപ്പിക്കുന്ന ഇത്തരം തട്ടിക്കൊണ്ടുപോകലുകൾക്കെതിരേ മഹൽ കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വത്വം ചിലർക്കു മാത്രമേയുള്ളോയെന്ന ചോദ്യം പ്രസക്തം.
ജാഗ്രതയുടെ പഠന റിപ്പോർട്ട്
കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുവെന്നു കണക്കുകൾ സഹിതം ആദ്യം പറഞ്ഞത് കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷനും പിന്നീട് വെള്ളാപ്പള്ളി നടേശനുമായിരുന്നു. 2009ൽ ഈ സാമൂഹിക യാഥാർഥ്യത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകി.
കെസിബിസിയുടെ കമ്മീഷൻ നടത്തിയ പഠനമനുസരിച്ച് 2006 മുതൽ 2009 വരെയുള്ള കാലത്ത് കത്തോലിക്കാ സഭയിൽനിന്ന് 2,868 പെണ്‍കുട്ടികൾ മുസ്ലിം മതത്തിലേക്കു മാറിയിട്ടുണ്ട്. ഓരോ ജില്ലയിൽനിന്ന് ഇങ്ങനെ സഭ വിട്ടവരുടെ കണക്കും ജാഗ്രതാ കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. കാസർഗോഡ് ജില്ലയിൽ 508 കത്തോലിക്കർ ഇങ്ങനെ മതം മാറി. ഇതിൽത്തന്നെ ദുരൂഹമായ ബന്ധങ്ങളിൽ വീഴുന്നവർ ലൈംഗിക അരാജകത്വത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ഇരയാകുന്നുവെന്നും ജാഗ്രതാ കമ്മീഷൻ സംശയം പ്രകടിപ്പിച്ചിരുന്നു. 2015 ഫെബ്രുവരിയിൽ കെസിബിസിക്കുവേണ്ടി നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ പുറപ്പെടുവിച്ച സർക്കുലറിൽ സെൽഫി, ലൗ ജിഹാദ് എന്നീ അപകടങ്ങളിൽനിന്നു കുട്ടികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. 2020 ജനുവരി 14ന് സീറോമലബാർ സഭയുടെ സിനഡ് കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നുപറഞ്ഞു. 2016ൽ പിടികൂടപ്പെട്ട 21 ഐഎസ് പ്രവർത്തകരിൽ 12 പേർ ക്രൈസ്തവരായിരുന്നുവെന്ന് മീഡിയ കമ്മീഷൻ ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശൻ
ഈഴവരെ ലൗ ജിഹാദിന് ഇരയാക്കുന്നുവെന്നു പറഞ്ഞ എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പക്ഷേ, ഈഴവ യുവാക്കൾ ക്രൈസ്തവ പെണ്‍കുട്ടികളെ വശത്താക്കി വിവാഹം കഴിക്കുന്നുവെന്ന ഇടുക്കി ബിഷപ്പിന്റെ 2015 ജൂണിലെ വിലയിരുത്തലിനെ വർഗീയമായി ചിത്രീകരിച്ചു ബഹളമുണ്ടാക്കി. തന്റെ രൂപതയിൽ നടക്കുന്ന 100 വിവാഹങ്ങളിൽ ആറെണ്ണം മതം മാറിയുള്ള വിവാഹമാണെന്നു പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ പറഞ്ഞതിന് ബിഷപ്പിനെതിരേ നടേശൻ സമരം സംഘടിപ്പിച്ചു.
പാർട്ടി രേഖയും കരീമിന്റെ ലേഖനവും
സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പാർട്ടി കുറിപ്പിലെ വിവരങ്ങൾ 2021 സെപ്റ്റംബർ 17 ലെ പത്രങ്ങളിൽ പുറത്തുവന്നിരുന്നു. കാന്പസുകളെ കേന്ദ്രീകരിച്ചു തീവ്രവാദത്തിലേക്കു യുവതികളെ ആകർഷിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി പാർട്ടി രേഖ പറയുന്നു. 2021 മേയ് 17 നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്തു എളമരം കരീം തയാറാക്കിയ ലേഖനത്തിൽ മുസ്ലിം തീവ്രവാദികൾക്ക് മുസ്ലിം സമൂഹത്തിന്റെ പിന്തുണ ഇല്ലെന്നും അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇല്ല, ഉണ്ട് - കേരള പോലീസ്
കേരള ഹൈക്കോടതി പലവട്ടം അന്വേഷിക്കാൻ പോലീസിന് നിർദേശം കൊടുത്തു. 2009 നവംബർ 11ന് ഡിജിപി ജേക്കബ് പുന്നൂസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസിന്റെ 18 മേഖലകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ ലൗ ജിഹാദ് നടക്കുന്നതായി സംശയം പ്രകടിപ്പിച്ചതായി പറഞ്ഞു. എന്നാൽ, ലൗ ജിഹാദ് എന്ന രീതിയിൽ ഒരു സംഘടിത നീക്കം ഇല്ലെന്നാണ് ഡിജിപി അവസാനമായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കേരളാ പോലീസിന്റെ അക്കാലത്തെ ഇന്റലിജൻസ് വിഭാഗം മേധാവി സിബി മാത്യൂസ് കൊടുത്ത റിപ്പോർട്ടിനു വിരുദ്ധമായിട്ടാണ് ഡിജിപി നേരിട്ടു റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതായി സിബി മാത്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഒന്നും മനസിലാകുന്നില്ല?
പ്രണയപ്പകയിൽ കഴിഞ്ഞ നാലു വർഷത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത് 12 പെണ്‍കുട്ടികൾ. ആത്മഹത്യ ചെയ്തവരും ഒത്തുവാസത്തിനുശേഷം പീഡനകഥകളുമായി കോടതിയിലെത്തിയവരും നിരവധി. ഒരിക്കൽ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചർ വിലപിച്ചത് ഓർക്കുന്നു; “നമ്മുടെ പെണ്‍കുട്ടികൾക്ക് എന്താ എത്ര കണ്ടാലും പറഞ്ഞുകൊടുത്താലും ഒന്നും മനസിലാകാത്തത്?’’
കേരളാ കോണ്‍ഗ്രസ്
ഓരോ നേതാവും തനിക്കു വല്ലതും തടയാൻ ചേരുന്ന പാർട്ടിയാണ് കേരളാ കോണ്‍ഗ്രസ്. അതില്ലാതെ വരുന്പോൾ അവർ അതു വിടുന്നു. ഇപ്പോൾ നടക്കുന്ന 18-ാമത് പിളർപ്പിനും അതിനപ്പുറവും ഉള്ളതെല്ലാം കള്ളന്യായങ്ങൾ.
ഒരു ലക്ഷം രൂപ വീതം
ഇന്ത്യാ മുന്നണി വന്നാൽ പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ വച്ചു കൊടുക്കുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എവിടെനിന്ന് കൊണ്ടുവരും ഈ പണം. നികുതിപ്പണം ഇങ്ങനെ സമുദായം നോക്കി വിതരണം ചെയ്യുന്നത് ശരിയാണോ? അങ്ങനെ ചെയ്യുകയാണെങ്കിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ സ്ത്രീകൾക്കുമല്ലേ കൊടുക്കേണ്ടത്?
ഈസ്റ്റർ ചന്ത
ഇലക്ഷൻ കമ്മീഷൻ വിലക്കിയിട്ടും ഹൈക്കോടതി വിധി നേടി വിഷു-റംസാൻ ചന്തകൾ നടത്തുന്ന സർക്കാർ എന്തേ പേരിനുപോലും ഈസ്റ്റർ ചന്ത നടത്തിയില്ല. കേരളത്തിന്റെ ഈ വർഷത്തെ കടമെടുപ്പ് പരിധി 37,500 കോടി രൂപയാക്കി കേന്ദ്രം നിശ്ചയിച്ചു. ഇതിൽ 10,000 കോടി കിഫ്ബിയും പെൻഷൻ ഫണ്ടുകാരും എടുത്തതാണ്. ബാക്കിയുള്ളത് 27,500 കോടി. സുപ്രീംകോടതിയിലെ കേസിൽ അനുകൂല വിധി ഉണ്ടായില്ലെങ്കിൽ അടുത്ത വർഷവും കാര്യങ്ങൾ വല്ലാത്ത നിലയിലാകും.