Tuesday, May 7, 2024 12:16 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോൾ, ഭയാനകവും ഞെട്ടിപ്പിക്കുന്നതും ക്രൂരവുമായ ലൈംഗികചൂഷണം സംബന്ധിച്ച് കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് രംഗത്ത് പ്രത്യേകിച്ച് കർണാടകയിലെ പ്രചാരണ വിഷയങ്ങളിൽ വലിയ പൊട്ടിത്തെറിയും പുതിയ വഴിത്തിരിവും ഉണ്ടായിരിക്കുന്നു. എങ്ങനെ മുന്നോട്ടു നീങ്ങണം എന്നതിനെക്കുറിച്ചു രാഷ്ട്രീയ നേതൃത്വങ്ങൾ ആശയക്കുഴപ്പത്തിലുമാണ്. അധികാരം ആസ്വദിക്കുന്നവരും നല്ല ബന്ധമുള്ളവരുമായ ചുരുക്കം ചിലർ, അശരണരും നിസഹായരുമായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നതാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇത് സാധാരണ മനുഷ്യർക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. അധികാരത്തിലിരിക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്ന പ്രവൃത്തികളായതിനാൽ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയുമുണ്ട്. ഇവർ ദുർബലരെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഒരു മാർഗവും അവശേഷിപ്പിച്ചില്ല. ആർക്കു വോട്ടുചെയ്യണമെന്ന് തീരുമാനിക്കുമ്പോൾ മിക്ക കേസുകളിലും ക്രിമിനൽ നടപടികൾ വോട്ടർമാരുടെ മനസിനെ അസ്വസ്ഥമാക്കിയേക്കാം.
ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ
കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, ആരോപണങ്ങൾ നേരിടുന്ന പ്രജ്വൽ രേവണ്ണ, ഒരു പാർലമെന്റ് അംഗമാണ്, കൂടാതെ ഇപ്പോൾ മത്സരിക്കുന്നുമുണ്ട്. കർണാടകയിൽ മാത്രമല്ല രാജ്യത്തിന്റെ അധികാരവും കൈയാളിയ കുടുംബത്തിലെ അംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ഡിപ്ലോമാറ്റിക് പാസ്പോർട്ട് വഴി ജർമനിയിലേക്കു കടന്ന അദ്ദേഹത്തെ ഇപ്പോൾ ജെഡി-എസിന്റെ ഉന്നത നേതാക്കൾ തിരികെ വിളിക്കുന്നുണ്ട്.
ചുരുക്കത്തിൽ, അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹം തന്റെ ആശ്രിതരെ ലൈംഗികമായി ചൂഷണം ചെയ്തു. അശ്ലീല ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള 2,976 രംഗങ്ങൾ റിക്കാർഡ് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബംഗളൂരുവിലെ പലർക്കും ഇത്തരം പ്രവൃത്തികളെക്കുറിച്ച് അറിയാമായിരുന്നു. കുടുംബത്തിന്റെ ശക്തമായ പിന്തുണ കാരണം ആരും പരസ്യമാക്കാൻ തയാറായില്ല. കുടുംബത്തിലെ ചിലർ അവരുടെ നല്ല പെരുമാറ്റത്തിനും സ്വഭാവത്തിനും പേരുകേട്ടവരാണ്. എന്നിട്ടും രാഷ്ട്രീയ വൃത്തങ്ങളും മാധ്യമങ്ങളും അതിനെക്കുറിച്ച് പൊതുവേദികളിൽ കാര്യമായി സംസാരിച്ചില്ല എന്നത് ആശ്ചര്യകരമാണ്. എന്നാൽ ചുമത്തിയ കുറ്റകൃത്യം ശരിയാണെങ്കിൽ, രാജ്യത്തെ പ്രസക്തമായ നിയമങ്ങൾക്ക് കീഴിൽ കോടതികൾക്ക് മുമ്പാകെ കൊണ്ടുവരേണ്ടതുണ്ട്. ജനതാദൾ-എസ് സ്ഥാനാർഥിയായി മത്സരിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയതും അതിശയിപ്പിക്കുന്ന കാര്യമാണ്.
എതിർപ്പില്ലാതെ ബിജെപി
ജനതാദൾ-എസുമായി സഖ്യത്തിലിരിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ല എന്നതാണ് കൂടുതൽ ആശ്ചര്യകരം. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിലും സ്ത്രീകളുടെ അന്തസും താത്പര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിലും തത്പരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരിക്കാം എന്നതാണ് ഏറ്റവും മോശം കാര്യം. കാരണം, ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സ്ഥാനാർഥിക്കായി മോദി പൊതുയോഗത്തിൽ പ്രസംഗിച്ചു.
ബിജെപി നേതൃത്വം അദ്ദേഹത്തെ അറിയിച്ചില്ലേ? സ്ഥാനാർഥിയെക്കുറിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്യുന്ന രഹസ്യാന്വേഷണ ഏജൻസികൾ അദ്ദേഹത്തെ അറിയിച്ചില്ലേ? ഇത് വിചിത്രവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് തോന്നുന്നു. എന്നാൽ കർണാടകയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബിജെപിയുടെയും എൻഡിഎയുടെയും തെരഞ്ഞെടുപ്പ് സാധ്യതകളെ സ്വാധീനിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണത്തെയും ചോദ്യങ്ങളെയുംകുറിച്ച് വിശദീകരണമൊന്നും വന്നിട്ടില്ല. ഒരുപക്ഷേ രാഷ്ട്രീയം ഒരു നേരായ കളിയല്ല! പല ഒഴിവുകഴിവുകളുണ്ട്.
കോൺഗ്രസ് നേതൃത്വമാകട്ടെ സ്ഥാനാർഥി എന്ന നിലയിൽ നിശബ്ദതയാണ് ഇഷ്ടപ്പെട്ടത്. എന്നാൽ കഥ പുറത്തുവന്നതോടെ അദ്ദേഹത്തെ ഇന്ത്യയിലേക്കു തിരികെ കൊണ്ടുവരാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് പരിഹാര നടപടികളും തിരുത്തൽ നടപടികളും ബിജെപി നേതൃത്വം സ്വീകരിക്കുമെന്ന് കണ്ടറിയണം.
എല്ലാത്തിനുമുപരി, സ്ഥാനാർഥിക്കെതിരേയുള്ള കുറ്റം ഗുരുതരമായതാണ്. പ്രജ്വൽ രേവണ്ണയെപ്പോലെ കളങ്കിതനായ ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നത് പാർട്ടിയുടെ ആദർശങ്ങൾക്കും തത്വങ്ങൾക്കും യോജിച്ചതല്ല. ധാർമിക മൂല്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കുന്ന നരേന്ദ്ര മോദിക്ക് ഇത് അവഗണിക്കുന്നത് എളുപ്പമായിരിക്കില്ല. എന്നാൽ പല അവസരങ്ങളിലും ബ്രിജ് ഭൂഷൺ ആരോപണങ്ങൾ പോലെ, നമ്മൾ കണ്ട അത്തരം സന്ദർഭങ്ങളിൽ അദ്ദേഹം മൗനം തെരഞ്ഞെടുത്തു.
അതിനിടെ ചില സ്ത്രീകൾ പോലീസിൽ കേസ് നൽകിയിട്ടുണ്ട്. ഒരു സ്ത്രീയെ കാണാതായിരുന്നു, പോലീസ് അവരെ എച്ച്.ഡി. രേവണ്ണയുടെ പിഎയുടെ കൃഷിയിടത്തിൽ കണ്ടെത്തി. നിരവധി സ്ത്രീകൾ നീതി തേടിയേക്കുമെന്നതിനാൽ പോലീസ് അന്വേഷണം കുറച്ചുകാലം തുടർന്നേക്കും. ലൈംഗിക കാര്യങ്ങൾ രേഖപ്പെടുത്തിയതിനാൽ വിശദമായ അന്വേഷണം വേണം.
ഇരകളായവർക്ക് നീതി ലഭിക്കുമോ ?
പക്ഷേ, ഇരകളായ പാവപ്പെട്ട സ്ത്രീകൾക്ക് നീതി ലഭിക്കുമോയെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. വാസ്തവത്തിൽ, അവരുടെ കേസുകൾ മുൻഗണനയോടെ അന്വേഷിക്കുകയും ആവശ്യമായ സഹായവും സഹകരണവും നൽകുകയും വേണം. അതിലൂടെയേ അവർക്ക് സമൂഹത്തിൽ ആവശ്യമായ ആശ്വാസവും ശരിയായ പുനരധിവാസവും ലഭിക്കുകയുള്ളൂ. സ്ത്രീകളുടെ കെട്ടുതാലിയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളിൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെ അദ്ദേഹത്തിന്റെ വാഗ്ദാനമായിരുന്നു അത്, ഏതാണ്ട് മോദി ഗ്യാരന്റി. പീഡനത്തിനിരയായ സ്ത്രീകളുടെ കേസുകൾ അന്വേഷിച്ച് അർഹമായ ആശ്വാസം നൽകണമെന്ന് രാഹുൽ ഗാന്ധി അടുത്തിടെ കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ ദുഃഖകരമായ അവസ്ഥ ചില രാഷ്ട്രീയ പാർട്ടികൾ സ്വന്തം പുരോഗതിക്ക് പ്രയോജനം ചെയ്യുന്ന രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു. ജനതാൾ-എസിൽ പലരും തങ്ങളുടെ പാർട്ടിയുടെ അന്തസ് ഒരുപാട് നഷ്ടപ്പെട്ടതിൽ അസന്തുഷ്ടരാണ്. അവരുടെ മുതിർന്ന നേതാക്കളിൽ ഒരാളെ ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്. മുതിർന്ന നേതാക്കളെ പാർട്ടിയിലേക്ക് അടുപ്പിച്ച് ജെഡി-എസിനെ പിളർത്താനും സാധ്യതയുണ്ട്. മറ്റു ചില പാർട്ടികളിലെ മുതിർന്ന നേതാക്കൾ ബാക്കിയുള്ള തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റുചിലർ പ്രജ്വലിന്റെ പ്രതിച്ഛായയെ കൂടുതൽ കറുപ്പിക്കാൻ ചില വസ്തുതകൾ ഉന്നയിക്കാൻ ശ്രമിക്കുന്നു. ചില സ്ത്രീകൾ അവരുടെ സ്വന്തം സങ്കടകഥകളുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ കഥകൾ അടുത്ത ദിവസങ്ങളിൽ പുറത്തു വന്നേക്കാം. ഓർക്കേണ്ട വസ്തുത എല്ലാം ആരോപണങ്ങളാണെന്നതാണ്. അന്വേഷണ സംഘമാണ് വസ്തുതകൾ കണ്ടെത്തേണ്ടത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണം സാഹചര്യത്തിന് അനുയോജ്യമായ നിരവധി കഥകൾ സംഭാവന ചെയ്തു.
ഇരകളായ സ്ത്രീകൾക്ക് ആശ്വാസം നൽകുന്നതിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഒരേ വീക്ഷണം പുലർത്തുന്നതിനാലും സുപ്രധാന വിഷയങ്ങളിൽ അവർ പൊതു വീക്ഷണം പങ്കിടുന്നത് അപൂർവമായതിനാലും ഈ സ്ത്രീകൾക്ക് ഉടനടി ആശ്വാസം ലഭിച്ചേക്കാം. അവരുടെ പ്രശ്നങ്ങൾ ദാരുണമാണ്. അവരുടെ കഷ്ടപ്പാടുകളുടെ തെളിവുകൾ 2976 ദൃശ്യങ്ങൾ രേഖപ്പെടുത്തിയ കേസുകളിലുണ്ട്. അവർക്ക് ആശ്വാസവും മറ്റേതെങ്കിലും സഹായവും നൽകേണ്ടതിന്റെ ആവശ്യകത ഈ വീഡിയോകൾ തെളിയിക്കും.
കർണാടകയിലെ വോട്ടെടുപ്പിന്റെ അവസാന മണിക്കൂർ വരെയുള്ള എല്ലാ സാധ്യതകളിലും, ഇതുമായി ബന്ധപ്പെട്ട കഥകൾ കേൾക്കാം. ആരോപണങ്ങളിൽനിന്ന് സ്വയം മോചിതരാകാൻ മുതിർന്ന നേതാക്കൾ പരമാവധി ശ്രമിച്ചേക്കാം. നിയമപരമായ കാര്യങ്ങളിൽ ഏറ്റവും മികച്ച അഭിഭാഷകരെ നിയമിക്കാൻ അവർക്ക് പണമുണ്ട്. ജനങ്ങളിൽനിന്നും സർക്കാരിൽനിന്നും പിന്തുണ ലഭിക്കേണ്ടത് സ്ത്രീകൾക്കാണ്. അറിയപ്പെടുന്ന രണ്ട് നേതാക്കൾ - നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അവരുടെ കാര്യത്തിൽ അസാധാരണമായ യോജിപ്പുള്ളതിനാൽ, അവർക്ക് ആവശ്യമായ സഹായവും ആശ്വാസവും ലഭിച്ചേക്കാം.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യയിൽ ലൈംഗികാതിക്രമവും ചൂഷണവും തുടരുകയാണ്. ഉന്നതരും ശക്തരും അവരുടെ കളികൾ തുടരുന്നു എന്നതാണ് മുഴുവൻ കാര്യത്തിന്റെയും ഏറ്റവും സങ്കടകരമായ ഭാഗം. കുറ്റവാളികളെ കർശനമായി ശിക്ഷിക്കുക എന്നതു മാത്രമാണ് ഏക പ്രതിവിധി. കർണാടകയിലെയും മറ്റിടങ്ങളിലെയും കുറ്റവാളികൾക്ക് ഈ കേസ് തക്കതായ മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കാം.