Monday, May 6, 2024 2:42 AM IST
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം പ്രിസൈഡിംഗ് ഓഫീസർ. ഒരിക്കൽ മാത്രം കോവിഡ് രോഗികളെ വീട്ടിൽ ചെന്ന് വോട്ട് ചെയ്യിക്കുന്ന സ്പെഷൽ പോളിംഗ് ഓഫീസർ ഡ്യൂട്ടി കിട്ടി. ഒന്നും ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ല. ഇത്തവണ കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്തു. മെയ്വഴക്കമുള്ളതുകൊണ്ട് പലതും അവഗണിച്ചു.
തൃണവത്ഗണിച്ചു, ബദൽ സംവിധാനം സ്വന്തം നിലയിലൊരുക്കി അതിജീവിച്ചു. ഇലക്ഷൻ നന്നായി നടത്തി. കൃത്യം ഏഴു മണിക്കു തന്നെ ഉരുപ്പടികളും ഫോമുകളും ടാലിയാക്കി പാക്ക് ചെയ്തു. ഓരോ ഇലക്ഷനുശേഷവും വ്യക്തിപരമായുള്ള അനുഭവങ്ങളും സുഹൃത്തുക്കളിൽനിന്നും സഹപ്രവർത്തകരിൽനിന്നും ലഭിക്കുന്ന വിവരങ്ങളും ക്രോഡീകരിച്ചു മാധ്യമസ്ഥാപങ്ങളുടെ സഹായത്തോടെ ഇടപെടലുകൾ നടത്തി ക്രിയാത്മക സാമൂഹിക പരിണാമങ്ങൾക്കു ശ്രമിക്കാറുണ്ട്. അതാണ് ഇക്കുറിയും ഉദ്ദേശ്യശുദ്ധി. കാലഹരണപ്പെട്ട രീതികളും ശൈലികളുമാണ് പലരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽനിന്ന് പിന്നോട്ടു വലിക്കുന്നത്. ഇലക്ഷൻ കമ്മീഷനും ഉദ്യോഗസ്ഥകൂട്ടായ്മകളും ഇത് തിരിച്ചറിയണം. മനസുവച്ചാൽ പലതും നമുക്ക് ലഘൂകരിക്കാം, മാറ്റിയെടുക്കാം.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതാണ് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ന്യൂനത. ഉദ്യോഗസ്ഥരെക്കൊണ്ട് ഡ്യൂട്ടി ചെയ്യിക്കുന്ന രീതികളും അതിനോടനുബന്ധിച്ചു വരുന്ന സങ്കീർണതകളുമാണ് പലരെയും ഇലക്ഷൻ ഡ്യൂട്ടിയിൽനിന്ന് അകറ്റുന്നത്. പലരെയും ഡ്യൂട്ടി ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്.
ഇലക്ഷൻ പ്രക്രിയയിലെ പ്രധാന ഇനങ്ങൾ ഇവയാണ്:
1 ഇലക്ഷൻ ക്ലാസുകൾ
2 തലേ ദിവസത്തെ റിപ്പോർട്ടിംഗ്
3 ഇലക്ഷൻ ദിനം
4 കളക്ഷൻ സെന്റർ
ഇലക്ഷൻ ക്ലാസുകൾ
ഇലക്ഷൻ ഡ്യൂട്ടി കിട്ടിയ വിഷമത്തിലും വൈമനസ്യത്തിലുമാണ് പലരും ആദ്യ ക്ലാസിലെത്തുന്നത്. അവിടെ ഒരു മാർഗരേഖാ പുസ്തകം എന്ന റഫറൻസ് പുസ്തകം ലഭിക്കും. ആ പുസ്തകം വായിച്ചു തുടങ്ങുമ്പോൾ സന്ദേശം സിനിമയിലെ കുമാരപിള്ള സാറിനെ ഓർമ വരും. അത്രയ്ക്ക് സൈദ്ധാന്തിക നോൺ ലീനിയർ പദസഞ്ചയത്തിലാണ് അതിലെ ഭാഷ. ആർക്കും എളുപ്പം മനസിലാകരുതെന്ന പിടിവാശിയിൽ അതിതീവ്ര സങ്കീർണതയിൽ കാലഹരണപ്പെട്ട ഭാഷയിലും ശൈലിയിലും രചിക്കപ്പെട്ടതാണ് ഈ പുസ്തകം.
ഒരേ സമയം നാലു ക്ലാസുകൾ നടക്കും. നാല് അധ്യാപകർ, നാലിലെയും അധ്യാപനവും നാലു രീതിയിൽ, നാലു ശൈലിയിൽ. വിഭിന്നമാണ് പല ആശയങ്ങളും നിർദേശങ്ങളും. ഇതെല്ലാം റഫറൻസ് പുസ്തകവുമായി ഒത്തുപോകുന്നുമില്ല.
നിരവധി ഫോമുകൾ
ഇലക്ഷനുമായി ബന്ധപ്പെട്ടു ബൂത്തു തലത്തിൽ പൂരിപ്പിക്കേണ്ടി വരുന്ന ഒത്തിരി ഫോമുകളുണ്ട്. എല്ലാം കാലഹരണപ്പെട്ട ശൈലിയിലും കാലാനുസൃതമല്ലാത്ത രീതികളിലുള്ളതാണ്. ഡാറ്റ റീടെണ്ടൻസി/ഡാറ്റ റെപ്ലിക്കേഷൻ എന്നു പറയുന്ന തരത്തിൽ ഒരേ ഡാറ്റ തന്നെ വീണ്ടും ചോദിക്കുന്നു. എഴുതിയതുതന്നെ വീണ്ടും എഴുതി കീറി കവറുകളിലാക്കി സീൽ ചെയുന്ന പരിപാടി. ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാൻ; സമയം മെനക്കെടുത്താൻ വെറുതേ ചില ഫോമുകൾ.
കളക്ഷൻ സെന്റർ
ഇലക്ഷൻ തീയതിയുടെ തലേദിവസം കളക്ഷൻ കേന്ദ്രത്തിൽ എത്തിച്ചേരുന്നു. വാങ്ങാൻ നീണ്ട ക്യൂ. ഒട്ടും തയാറെടുപ്പിലാതെ അച്ചടക്കമില്ലാതെ ഗൃഹപാഠം ചെയ്യാതെ വിതരണത്തിൽ വ്യാപൃതരാകുന്ന ഉദ്യോഗസ്ഥ നേതൃത്വം. ക്യൂ നിന്ന് സാധനങ്ങൾ വാങ്ങിയാലോ, അവ ഒത്തുനോക്കാൻ ഒരു ലിസ്റ്റ് തരും. ആ ലിസ്റ്റാണ് ബഹുവിശേഷം. ലിസ്റ്റിൽ പറയുന്ന ഭാഷയും ഉള്ള സാധനങ്ങളും തമ്മിൽ യാതൊരു ബന്ധവും പരിചയവുമില്ലാതെ പകച്ചുനിന്നുപോകുന്ന പോളിംഗ് ഉദ്യോഗസ്ഥർ പതിവു കാഴ്ചയാണ്.
ഒത്തുനോക്കേണ്ടതോ പൊതുനിരത്തിൽ തറയിൽ വച്ചും. ഉള്ളത് ഏത്, ഇല്ലാത്തത് ഏത് എന്ന വ്യക്തത വരാതെ കിട്ടിയെതെല്ലാം പെറുക്കിയെടുത്ത് അര കിലോമീറ്റർ നടന്ന് ഇലക്ഷൻ കമ്മീഷൻ അനുവദിച്ച സ്വകാര്യ സ്കൂൾ ബസിൽ കയറുന്നു. ഒരു റൂട്ടിൽ ശരാശരി ആറ്-ഏഴ് ടീം അംഗങ്ങൾ ഉണ്ട്. പിന്നീട് സ്കൂളിലേക്ക്.
സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ
സ്കൂളിലെ അടിസ്ഥാനസൗകര്യങ്ങൾ ഏറെ പരിതാപകരമാണ്. സ്റ്റാർ ഹോട്ടലിൽ എന്നു കരുതി പലരും സ്കൂളുകളിൽ കയറുന്നു എന്നാണ് പറച്ചിൽ. സ്വന്തം അനുഭവം വിവരിക്കാം...
ഗവൺമെന്റ് എൽപി സ്കൂളിലാണ് കേന്ദ്രം. ചെറിയ ഒരു ഹാൾ മാത്രമുള്ള സ്കൂൾ. മറകൾ വച്ചാണ് ക്ലാസുകൾ നടത്തുന്നത്. അവിടെത്തന്നെ രണ്ടു ബൂത്തുകൾ. വൃത്തിഹീനമായ അന്തരീക്ഷം. വെളിച്ചത്തിനും കുറവുണ്ട്. കപ്പാസിറ്റർ പോയതിനാൽ കറങ്ങുന്നുണ്ടെങ്കിലും കാറ്റു തരാത്ത ഫാനുകൾ. ബാത് റൂമുകൾക്ക് കതകുകൾ ഇല്ല. മറ പോലെ കെട്ടിവയ്ക്കാം. വെള്ളമുള്ളതും വെള്ളമില്ലാത്തതും ഒരുപോലെ. ക്ലോസറ്റുകൾ പൊട്ടിപ്പൊളിഞ്ഞത്. ഫ്ലഷുകൾ ഉപയോഗശൂന്യം. ഒരാൾക്ക് അകത്തേക്കു കയറി നിൽക്കാൻ പറ്റില്ല. നിർമാണത്തിലെ പ്രശ്നം കാരണം ഉയരക്കുറവുണ്ട്. വിസർജ്യം അവിടവിടെ കിടക്കുന്നു. പുറത്ത് ഒത്തിരി ടാപ്പുകൾ. പക്ഷേ ഒന്നിലും വെള്ളമില്ല. ഹാളിൽ എല്ലാവർക്കും കിടക്കാൻ സൗകര്യമില്ല. ആവശ്യത്തിന് ബെഞ്ചും ഡെസ്കുമില്ല. ചെള്ളുകളുടെ വലിയ ശല്യമുണ്ട്. ഫാൻ ഇട്ടാൽ ചെള്ളു മഴ പെയ്യും.
ഇവിടെയാണ് അഞ്ചു സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ട് ഉദ്യോഗസ്ഥർ താമസിച്ച് കുളിച്ചൊരുങ്ങി ജനാധിപത്യ പ്രക്രിയയ്ക്ക് കർട്ടൻ വലിക്കേണ്ടത്. അവിടെ വന്ന പോളിംഗ് ഉദ്യോഗസ്ഥരെയും സെക്ട്രൽ ഓഫീസറെയും പൗരപ്രമുഖരെയും വാർഡ് മെമ്പറെയും പ്രതിഷേധ ജിഹ്വയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഒരാൾ സോമാലിയയിലെയും ബിഹാറിലെയുമെല്ലാം അവസ്ഥ പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി. അവരുടെ അവസ്ഥയും സിസ്റ്റത്തിന്റെ നിഷ്ക്രിയത്വവും ബോധ്യപ്പെടുത്തി. സർക്കാരിനെ വിട്ടേക്കൂ. പക്ഷേ ഇലക്ഷൻ കമ്മീഷൻ നല്കുന്ന കോടാനുകോടികളിൽ ഒരു തുള്ളി താത്കാലികമായി ബൂത്തൊരുക്കാൻ വിനിയോഗിച്ചു കൂടേ?
ഇലക്ഷൻ ദിനം
നീണ്ട ക്യൂകൾ, തിരക്കു പിടിച്ച ബൂത്തുകൾ, ബൂത്ത് ഏജന്റുമാരുടെ സമ്മർദങ്ങൾ, മോക്ക് പോൾ, ക്യുവിൽ നിൽക്കുന്നവരുടെ ക്ഷമയില്ലായ്മ. അതിനിടയിൽ ചെയ്യേണ്ട ജോലികൾ വേറൊരു വശത്തും. വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യപ്പെട്ടോ, അമർന്നോ, ഞെങ്ങിയോ, ബീപ്പ് ശബ്ദം കേട്ടോ, ടാലി വ്യതിയാനമുണ്ടാകുമോ അങ്ങനെ ടെൻഷൻ വേറെ. അതിനിടയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവരെയും കൊണ്ടുവരുന്ന മറ്റു ചിലർ.
അവരുടെ പേരിൽ വോട്ട് ചെയ്യാൻ നിൽക്കുന്ന ചില ‘സമർഥർ’. പ്രോക്സി വോട്ടിനു ശ്രമിക്കുന്ന മറ്റുചിലർ. വോട്ടിംഗ് മെഷീനെപ്പറ്റി ഗ്രാഹ്യമില്ലാത്ത മറ്റുചിലർ. വോട്ട് ചെയ്യാൻ അറിയില്ല, കഴിവില്ല എന്നു പറയുന്നവരെ പഠിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ച് ആത്മവിശ്വാസം ഉയർത്തുന്നത് പ്രിസൈഡിംഗ് ഓഫീസറുടെ മറ്റൊരു ജോലി.
ഇലക്ഷൻ പൂർത്തീകരിച്ചാൽ പിന്നെ ഫോമുകളുടെയും ഫോറങ്ങളുടെയും നീണ്ട പൂരിപ്പിക്കലുകളാണ്. ഒരേ കാര്യം തന്നെ നൂറു തവണ എഴുതേണ്ട അവസ്ഥ. എഴുതണം, കീറണം, കവറിലാക്കണം, സീൽ പതിപ്പിക്കണം, പാക്ക് ചെയ്യണം. ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചാലോ, ആ റൂട്ടിലുള്ള എല്ലാവരും ഇപ്രകാരം പൂർത്തീകരിക്കുന്നതുവരെ തെരുവിൽ കാത്തു നിൽക്കണം. എല്ലാവരുടെയും പാക്കിംഗ് കഴിഞ്ഞാലേ ബസ് വരികയുള്ളൂ. ഏഴു മണിക്ക് തീർത്താലും മറ്റൊരു ടീം ഒമ്പതു മണിക്ക് തീർത്താൽ ആ സമയത്തിനനുസൃതമായി മാത്രമേ നമുക്ക് നീങ്ങാൻ കഴിയൂ.
കളക്ഷൻ കേന്ദ്രത്തിലെ തിരിച്ചെടുപ്പു രീതികൾ
കളക്ഷൻ കേന്ദ്രത്തിൽ രാത്രി വൈകി ചെന്നാലോ, നീണ്ട ക്യൂ; കാത്തിരിപ്പ്. ഏതാണ്ട് രണ്ടു മണിക്കൂർ വരെ കാത്തിരിക്കണം. ക്ലാസുകളിൽ പറഞ്ഞതും കളക്ഷൻ സെന്ററിൽ ചോദിക്കുന്നതും തമ്മിൽ വ്യാപകമായ വ്യത്യാസവും വ്യതിയാനവുമുണ്ടാകും. ക്ലാസുകളിൽ പറയാത്ത പല രേഖകളും ചോദിക്കുന്നു. കെട്ടുകളും കവറുകളും അഴിപ്പിക്കുന്നു.
വിവി പാറ്റ് ബാറ്ററി ഊരണം എന്നു ചിലർ, വേണ്ട എന്നു മറ്റുചിലർ. കൂടെയുള്ള ടീം അംഗങ്ങൾ, സ്ത്രീകൾ ഉൾപ്പെടെ വീട്ടിൽ പോകാൻ അപേക്ഷയുമായി പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു. എല്ലാം പ്രിസൈഡിംഗ് ഓഫീസറുടെ തലയിൽ മാത്രം നിക്ഷിപ്തമാകുന്നു. 40 മണിക്കൂറോളം പണിയെടുത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഏറെ യാതനകൾ സഹിച്ചാണ് പുറത്തിറങ്ങുന്നത്. രാത്രി വൈകിയും സ്വീകരിക്കൽ കേന്ദ്രത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ കാത്തുനിൽപ്പുണ്ടാകും.
ബദൽ നിർദേശങ്ങൾ
ഇലക്ഷൻ പ്രക്രിയ കാലാനുസൃതമാക്കുക. അനാവശ്യ ഫോമുകളും ഫോറങ്ങളും പൂരിപ്പിക്കൽ രീതികളും പരിഷ്കരിക്കുക. മോക്പോൾ തലേദിവസമാക്കുക. അനാവശ്യ സീലിംഗ് പരിപാടികൾ നിർത്തലാക്കുക. ടീം അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക. ഡ്യൂട്ടി റിപ്പോർട്ടിംഗ് ഓഫീസർ എന്ന രീതിയിൽ ഒരാളെ ഫോമുകൾ മാത്രം എഴുതാൻ ഇരുത്തുക. ഇലക്ഷൻ നടത്താൻ രാജ്യവ്യാപകമായി ഒരു ടീമിനെ ഉണ്ടാക്കുക. ഒത്തിരി തൊഴിലവസരങ്ങൾ അതുവഴി ഉണ്ടാവട്ടെ.
ബൂത്തുകൾ മുൻകൂട്ടി തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യം ഒരുക്കുക. ബൂത്തിൽ പ്രവർത്തനസജ്ജമായ ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക. തലേദിവസം അവിടെ എത്തുന്ന പോലീസ്, പോളിംഗ് ഉദ്യോഗസ്ഥർക്ക് ആ ബൂത്തു വാസയോഗ്യമാണോ എന്ന് വിലയിരുത്തുക.
പോളിംഗ് ഉരുപ്പടികളുടെ വിതരണവും കളക്ഷനും ബൂത്തുകളിൽനിന്ന് നേരിട്ട് ചെയ്യുക. അതായത് ബൂത്തിൽ പോളിംഗ് ഉരുപ്പടികൾ എത്തിക്കുക, ഇലക്ഷനുശേഷം അവിടെനിന്നു ടാലിയാക്കി അനുബന്ധ രേഖകളുമായി ചേർത്ത് സ്വീകരിക്കുക. ഇതുവഴി അനാവശ്യ കാലതാമസം ഒഴിവാക്കാൻ സാധിക്കും.
ഇവിഎമ്മുകളുടെ വോട്ട് രേഖപ്പെടുത്തലിൽ അനാവശ്യ കാലതാമസം ഒഴിവാക്കുക. ഇലക്ഷൻ ഐഡിയും ആധാറും തമ്മിൽ ബന്ധപ്പെടുത്തി ഐടി മേഖലയുമായി ചേർന്ന് കിയോസ്കുകൾ വഴി ഇലക്ഷൻ പ്രക്രിയയ്ക്ക് പുത്തൻ രീതിയും നവ സാങ്കേതികവിദ്യയും ഉപയോഗിക്കുക. വിദേശമാതൃകയിൽ, ഇലക്ഷൻ കിയോസ്കുകൾ വഴി ഒരു ദിവസം നടത്താതെ ഒരു നിശ്ചിത കാലയളവിലേക് ഇലക്ഷൻ നടത്തുക. നൂതന സോഫ്റ്റ്വേറുകളോ വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കുക. ഡേറ്റ അപ്ഡേഷൻ ഓൺലൈൻ പോർട്ടൽ വഴിയാക്കുക.
ഡോ. പ്രവീൺ സാകല്യ
(ലേഖകൻ കോളജ് അധ്യാപകനും
ഗവേഷകനും സാമൂഹിക നിരീക്ഷകനുമാണ്)