Thursday, February 6, 2020 11:32 PM IST
അമേരിക്കയിലെ മുൻ സെനറ്ററായ ജെ. വില്യം ഫുൾബ്രൈറ്റ് എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിൽ തന്റെ പേരിലുള്ള സാംസ്കാരിക വിനിമയ പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി: അന്താരാഷ്ട്ര കാര്യങ്ങളിൽ നാം ഏർപ്പെടുന്ന മികച്ച പ്രവർത്തനങ്ങളിൽ ഒന്നു മാത്രമല്ല ഇത്. ഭാവിയിൽ ലോകസമാധാനത്തിന്റെ കാഴ്ചപ്പാടിൽ നോക്കുന്പോൾ നമ്മുടെ വിദേശനയ പ്രവർത്തനങ്ങളിലെ ഒരുപക്ഷേ ഏറ്റവും മികച്ച പ്രവർത്തനം ഇതായിരിക്കും.
സെനറ്റർ ഫുൾബ്രൈറ്റിന്റെ വാക്കുകൾ ഇന്ന് മുമ്പെന്നത്തേക്കാൾ പ്രസക്തമായിരിക്കുന്നു. എല്ലാ രാജ്യങ്ങളും ഒന്നിച്ചുചേർന്ന് അറിവുകൾ പങ്കുവയ്ക്കുകയും മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അതു നമ്മെ ഓർമിപ്പിക്കുന്നു.
ഇന്ത്യയിൽ ഫുൾബ്രൈറ്റ് പ്രോഗ്രാം തുടങ്ങുന്നതിനുള്ള പ്രാരംഭ ഉടന്പടിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ത്യയിലെ യുഎസ്. അംബാസഡർ ലോയി ഡബ്ള്യു ഹെൻഡേഴ്സനും 1950 ഫെബ്രുവരിയിൽ ഒപ്പുവച്ചു. ഏഴു പതിറ്റാണ്ടുകൊണ്ട് 20,000 ഇന്ത്യൻ, അമേരിക്കൻ പൗരന്മാരുടെ അക്കാദമിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കും അവിടെനിന്ന് ഇങ്ങോട്ടുമുള്ള വിനിമയ പരിപാടികൾക്കും ഫുൾബ്രൈറ്റ് പ്രോഗ്രാം സഹായം നൽകി. ഇന്ത്യയിലെ ഫുൾബ്രൈറ്റ് പ്രോഗ്രാമിന്റെ 70-ാം വാർഷികം ഇക്കൊല്ലം ആഘോഷിക്കുകയാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ്- ഇന്ത്യ എഡ്യുക്കേഷണൽ ഫൗണ്ടേഷനാണ് (യുഎസ്ഐഇഎഫ്) തുടക്കം മുതൽ ഫുൾബ്രൈറ്റ് വിനിമയ പരിപാടിയുടെ നടത്തിപ്പു ചുമതല. യുണൈറ്റഡ് സ്റ്റേറ്റ്സ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ഇൻ ഇന്ത്യ എന്ന പേര് 2008 -ൽ യുഎസ്ഐഇഎഫ് എന്നു മാറ്റുകയായിരുന്നു. വെറും പേരുമാറ്റം മാത്രമായിരുന്നില്ല ഇത്. ഫുൾബ്രൈറ്റ് പരിപാടിയിൽ തുല്യ പങ്കാളിത്തത്തോടെ ചേരാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ വിളംബരം കൂടിയായിരുന്നു അത്. പുതിയ കരാർ പ്രകാരം പ്രോഗ്രാമിന്റെ വലിപ്പം മൂന്നു മടങ്ങാകുകയും പുതിയ വിനിമയ പരിപാടികൾ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇന്ന് ഏറ്റവും വലിയ ഫുൾബ്രൈറ്റ് സ്കോളർ പ്രോഗ്രാം ഉള്ള രാജ്യം ഇന്ത്യയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡന്റ് റിസർച്ച് പ്രോഗ്രാമുള്ള രാജ്യങ്ങളിലൊന്നുമാണിത്.
യുഎസ്ഐഇഎഫിന് ഇപ്പോൾ ന്യൂഡൽഹി, മുംബൈ, കോൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. ഈ ഓഫീസുകൾ വഴി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയിലെ യുഎസ് എംബസിയും ഫുൾബ്രൈറ്റ് വിനിമയ പരിപാടികൾ ഏകോപിക്കുന്നു.
എഴുപതാം വാർഷികം പഴയകാല പ്രവർത്തനങ്ങളുടെ ഓർമ പുതുക്കാനുള്ള അവസരം കൂടിയാണ്. ആദ്യകാല ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് ജേതാക്കളുടെ വിദേശയാത്ര നീണ്ട സമുദ്രയാത്രയായിരുന്നു. ഇപ്പോൾ കാലമെത്ര മാറിയിരിക്കുന്നു എന്നറിയാൻ പഴയകാലത്തെ ഫുൾബ്രൈറ്റ് സ്കോളേഴ്സ് ഹാൻഡ് ബുക്കുകൾ മറിച്ചുനോക്കിയാൽ മതി. സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾ യാത്രയുടെയും താമസത്തിന്റെയുമൊക്കെ രീതികൾ തന്നെ മാറ്റി. നാടകീയമായ മാറ്റങ്ങളാണു കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൊണ്ട് ഉണ്ടായത്. എന്നാൽ, മാറ്റമൊന്നും വരാത്തത് പ്രശസ്തമായ ഈ സ്കോളർഷിപ്പുകൾ നേടിയവരുടെ സാഹസികതയുടെ ചൈതന്യത്തിനും വിജ്ഞാനതൃഷ്ണയ്ക്കും അറിവുകൾ പങ്കുവയ്ക്കാനുള്ള സന്മനസിനുമാണ്.
ഫുൾബ്രൈറ്റ് പ്രോഗ്രാം വിജയകരമാക്കിയതിന് യുഎസ്ഐഇഎഫ് സ്റ്റാഫിനോടു നന്ദി പറയേണ്ടതുണ്ട്. പഴയതും പുതിയതുമായ ജീവനക്കാരുടെ അർപ്പണ ബോധവും ഉത്സാഹവും പരിപാടി വിജയകരമാക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്.
ഓരോ വർഷവും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും തിരിച്ച് ഇങ്ങോട്ടും വരുന്ന വിദ്യാർഥികളുടെ പ്രതിഭയും മാനവികതയും അന്പരിപ്പിക്കുന്നതാണ്. അവരുടെ വൈദഗ്ധ്യമേഖലകളിൽ മാത്രമായി അവർ തങ്ങളെ പരിമിതപ്പെടുത്തുന്നില്ല. ഫുൾബ്രൈറ്റ് അനുഭവം അവരുടെ ജീവിതത്തെ സന്പുഷ്ടമാക്കുന്നു.
ഫുൾബ്രൈറ്റ് സ്കോളർഷിപ്പുകളെപ്പറ്റിയും ഫെലോഷിപ്പുകളെപ്പറ്റിയും കൂടുതൽ അറിഞ്ഞ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികൾ മുന്നോട്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് www.usief.org.in എന്ന വെബ്സൈറ്റോ യുഎസ്ഐഇഎഫിന്റെ ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്, കോൽക്കത്ത, മുംബൈ ഓഫീസുകളോ സന്ദർശിക്കുക.
ആഡം ഗ്രോട്സ്കി
(യുണൈറ്റഡ് സ്റ്റേറ്റ്സ് - ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണു ലേഖകൻ)