Wednesday, February 19, 2020 12:05 AM IST
ഡി.വി. സിറിൾ
ലോക സാന്പത്തിക ഫോറം 2017 ജനുവരി രണ്ടാം വാരത്തിൽ ദാവോസിൽ ചേർന്നപ്പോൾ 700 സാന്പത്തിക വിദഗ്ധർ തയാറാക്കിയ സാന്പത്തിക അവലോകനത്തിൽ അടിവരയിട്ടു പറഞ്ഞത് ലോക സന്പദ്ഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമൂഹിക അസമത്വമാണ് എന്നാണ്. വർധിച്ചുവരുന്ന സാമൂഹിക അസമത്വമാണ് ദാരിദ്ര്യം, രാഷ്ട്രീയ അനിശ്ചിതത്വം, അതിനെത്തുടർന്നുള്ള അശാന്തി എന്നിവയുടെ മൂലകാരണമെന്നും അവർ ചൂണ്ടിക്കാട്ടി.
2008ലെ ആഗോള സാന്പത്തിക പ്രതിസന്ധിയിൽ ലോകരാജ്യങ്ങൾ അടിപതറിയപ്പോൾ ഇന്ത്യ പിടിച്ചുനിന്നു. ഒരു ദശാബ്ദം കഴിഞ്ഞ് സാന്പത്തിക പ്രതിസന്ധി മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുകയാണ്. ദിവസവരുമാനം 1.9 ഡോളറിൽ താഴെയുള്ളവരാണ് ലോകജനസംഖ്യയിൽ ഏകദേശം10 ശതമാനം (70 കോടി ജനങ്ങൾ). ആരോഗ്യം, വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതനിലവാരം ഇവയൊന്നും ലഭിക്കാൻ തക്ക വരുമാനമില്ലാത്തവർ 130 കോടി വരും. ഈ സ്ഥിതിക്കൊരു മാറ്റംവരുത്തുന്നതിനുള്ള അവസരമാണ് 2020 എന്ന് ദരിദ്രരാജ്യങ്ങളുടെ ആഗോളവേദി കരുതുന്നു.
റോഡും പാലവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിന്റെ ഭാഗമായിരിക്കുന്നതുപോലെതന്നെ ആരോഗ്യം, വിദ്യാഭ്യാസം, പോഷണലഭ്യത എന്നിവയും മുൻഗണന ലഭിക്കേണ്ട മേഖലകളാണ്. നിക്ഷേപം ആവശ്യമായ മേഖലകളാണ്. സുസ്ഥിര വികസനം ലക്ഷ്യം വയ്ക്കുന്നതും അതാണ്. മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്തും. അതിൽ നിക്ഷേപം നടത്തുന്നതാണ് ഹ്യൂമൻ കാപ്പിറ്റൽ പദ്ധതി. പെൺകുട്ടികൾ, വൈകല്യമുള്ള കുട്ടികൾ, ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർ എന്നിവർ പിന്തള്ളപ്പെടാൻ ഇടവരാത്ത വികസനലക്ഷ്യം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിൽ ദേശീയ വരുമാനത്തിന്റെ നാമമാത്രമായ തുക ചെലവഴിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും നൈജീരിയയും. കുട്ടികളുടെ ക്ഷേമത്തിന് കൂടുതൽ തുക ചെലവഴിക്കുന്നതു രാഷ്ട്രത്തിന്റെ ഭാവി ശക്തിപ്പെടുത്തും. വായുമലിനീകരണവും ജലദൗർലഭ്യവും മറ്റും കാരണം അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ മരിക്കുന്നതിന്റെ തോത് വർഷം കഴിയുന്തോറും ഉയർന്നുകൊണ്ടിരിക്കുന്നു. ദാരിദ്ര്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് 10 കൊല്ലം മുന്പ് മുദ്രാവാക്യം ഉയർത്തിയിരുന്നു. കഴിഞ്ഞ 15 വർഷംകൊണ്ട് ശിശുമരണം പകുതി കണ്ട് ആഗോളതലത്തിൽ കുറയ്ക്കാൻ കഴിഞ്ഞതു നേട്ടംതന്നെ.
ഏതാനും പേരിൽ സന്പത്ത് കുന്നുകൂടുന്ന സാന്പത്തിക വളർച്ചകൊണ്ട് എല്ലാവർക്കും മാന്യമായ ജീവിതനിലവാരവും അന്തസായ ജീവിതവും നയിക്കാനും കഴിയുന്ന അവസ്ഥ കൈവരിക്കാനാവില്ല. ഇന്ത്യയിലെ മൊത്തം സന്പത്തിന്റെ മുക്കാൽ പങ്കും 57 വ്യക്തികളുടെ കൈയിലാണ്. വൻകിട നിക്ഷേപമുള്ള കന്പനികൾ പട്ടിണിപ്പാവങ്ങൾക്കർഹമായ അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കുന്ന ചൂഷണത്തിനു സർക്കാർ സഹായം ചെയ്യാതെ സാമൂഹിക പുരോഗതിക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും ശക്തിപകരുന്ന നടപടി പ്രോത്സാഹിപ്പിക്കണം.
ശുദ്ധവായുവും ശുദ്ധജലവും പ്രകൃതിവിഭവങ്ങളും പരിരക്ഷിക്കുന്നവർക്കു പ്രോത്സാഹനം നൽകണം. എല്ലാ വിഭാഗം ജനങ്ങൾക്കും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനും പൊതുസേവനങ്ങൾ ലഭിക്കാനും അവസരം ഒരുക്കണം. ഉപജീവനത്തിനുള്ള വക മുടക്കം കൂടാതെ ലഭിക്കാനും ദൈനംദിനാവശ്യങ്ങൾ നിറവേറ്റാനും ഏറ്റവും താഴേക്കിടയിലുള്ളവർക്കു തടസം കൂടാതെ സാധിക്കുന്ന ചുറ്റുപാട് ഉണ്ടാകണം. പൗരന്റെ ആരോഗ്യവും തൊഴിലവസരവും തൊഴിൽശേഷിയും പരിരക്ഷിച്ചാലേ ഉത്പാദനവും വിപണനവും ഉപഭോഗവും മെച്ചപ്പെടൂ. അപ്പോൾ മാത്രമേ നികുതി വരുമാനവും വർധിക്കൂ.
വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും വാങ്ങൽ ശേഷി ആരോഗ്യകരമായ, ഉത്പാദനക്ഷമമായ ചുറ്റുപാടിനെ ആശ്രയിച്ചാണിരിക്കുന്നത്. ഓക്സ്ഫാം തയാറാക്കിയ കണക്ക് പ്രകാരം ലോകസന്പദ്ഘടന എട്ടുപേരിൽ കേന്ദ്രീകരിക്കാനും ലോകജനസംഖ്യയിൽ ഒൻപതിൽ ഒരാൾ പട്ടിണി കിടക്കാനും അസമത്വം നാൾക്കുനാൾ വർധിക്കാനും കാരണം സന്പന്നരെ പ്രോത്സാഹിപ്പിക്കുന്നതും ദരിദ്രരെ അവഗണിക്കുന്നതുമായ സർക്കാരുകളുടെ നയമാണ്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും സന്പന്നർ കൂടുതൽ സന്പന്നരാകാനും ദരിദ്രർ കൂടുതൽ ദരിദ്രരാകാനും വഴിയൊരുക്കുന്ന വിധമാണ്.
പ്രകൃതിസന്പത്തും ദാരിദ്ര്യവും
ഇന്ത്യ ലോകത്തെ ഏറ്റവും ജൈവവൈവിധ്യ സന്പന്നമായ രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻനിരയിലാണ്. വനങ്ങൾ, നീർത്തടങ്ങൾ, പുൽമേടുകൾ, സമുദ്ര ആവാസവ്യവസ്ഥ, ഊഷരഭൂമി എന്നീ വ്യത്യസ്ത ജൈവമണ്ഡലങ്ങളും 1,37,000 വന്യജീവി സ്പീഷീസും കൊണ്ട് സന്പന്നമാണിവിടം. കുടിവെള്ളം, ഭക്ഷണം, മരുന്ന്, ഭവനനിർമാണം, കാലിത്തീറ്റ എന്നിവയ്ക്കെല്ലാം എഴുപതു ശതമാനം ഇന്ത്യക്കാരും പ്രാദേശിക ആവാസ വ്യൂഹങ്ങളെയാണ് ആശ്രയിക്കുന്നത്. ഇരുപതുകോടി ജനങ്ങൾ പൂർണമായോ ഭാഗികമായോ ഉപജീവനത്തിനാശ്രയിക്കുന്നത് വനവിഭവങ്ങളെയാണ്. ദരിദ്ര ജനവിഭാഗങ്ങൾ വിശേഷിച്ചും തങ്ങളുടെ വരുമാനം, ഭക്ഷണം, കൃഷി, ആരോഗ്യ പരിപാലനം, കാലിത്തീറ്റ എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആശ്രയിക്കുന്നതും പ്രകൃതിദത്ത ആവാസവ്യൂഹങ്ങളെയാണ്. പ്രകൃതിവിഭവങ്ങൾ ഇല്ലാതാകുന്പോൾ അഥവാ ലഭിക്കാതെ വരുന്പോൾ സ്വാഭാവികമായും പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാഴും. വനങ്ങളും വനവിഭവങ്ങളും ഇല്ലാതാകുന്പോൾ ദരിദ്രരായ സ്ത്രീകൾ കുടിവെള്ളത്തിനും വിറകിനും മറ്റുമായി കിലോമീറ്ററുകൾ സഞ്ചരിക്കണം. ദാരിദ്ര്യ നിർമാർജനവും മെച്ചപ്പെട്ട ജീവിതനിലവാരവും പ്രകൃതിസന്പത്ത് ഉത്പാദനക്ഷമതയോടെ സംരക്ഷിക്കുന്നതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
കാർഷികോത്പന്നങ്ങൾ, മറ്റ് ഉപഭോഗവസ്തുക്കൾ, തൊഴിൽ, വരുമാനം, ഭക്ഷണം, ആരോഗ്യം എന്നിവയ്ക്കെല്ലാം ആധാരമായ സ്വാഭാവിക പരിസ്ഥിതി ഉത്പാദനക്ഷമതയോടെ നിലനിന്നാലേ സന്പദ്ഘടന ശക്തിപ്പെടൂ. ഉത്പാദനവും ഉപഭോഗവും ആണല്ലോ സന്പദ്ഘടനയുടെ കരുത്തും വളർച്ചയും കണക്കാക്കുന്ന ജിഡിപിക്ക് ആധാരം. അതിന് ഉത്പാദനം നടക്കാനും ഉപഭോഗവസ്തുക്കൾ വാങ്ങാനും വരുമാനം ഉണ്ടാകണം. അതിനു തൊഴിൽ ലഭിക്കണം. തൊഴിൽ നൽകാൻ സർക്കാരുകൾക്കു കഴിയുന്നില്ല. അപ്പോൾ പിന്നെ ഏക ആശ്രയം പ്രകൃതിസന്പത്താണ്. കൃഷിയും മത്സബന്ധനവും ശക്തിപ്രാപിക്കുന്ന അവസരത്തിൽ മാത്രമേ കാർഷികരാജ്യമായ ഇന്ത്യ വളർച്ച പ്രാപിക്കൂ. തൊഴിലും സ്ഥിരവരുമാനവും ഉപഭോഗവസ്തുക്കളുടെ ഉത്പാദനവും മുഖേന നികുതിവരുമാനം ഉണ്ടാക്കി സന്പദ്ഘടന മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന പ്രകൃതിവിഭവങ്ങളും പ്രകൃതിദത്ത സേവനങ്ങളുമാണ് സന്പദ്ഘടനയുടെ നട്ടെല്ല് എന്ന കാര്യം ഓർമിക്കുക.
പ്രകൃതിവിഭവങ്ങളുടെ ഇപ്പോഴത്തെ വിനിയോഗം അതിരുകടന്നതാണ്. 365 ദിവസത്തേക്കുള്ള പ്രകൃതിവിഭവങ്ങൾ നാം 212 ദിവസം കൊണ്ട് ഉപയോഗിച്ചുതീർക്കുന്നു. അതായത് ഒരു വർഷം കൊണ്ട് പുനരുത്പാദിപ്പിക്കുന്ന ജലവും മറ്റ് പ്രകൃതിവിഭവങ്ങളും പ്രകൃതിയുടെ പുനരുത്പാദനസമയ പരിധിക്കു മുന്പുതന്നെ നമ്മൾ ഉപയോഗിച്ചു തീർക്കുന്നു. ഖനിജങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വനവിഭവങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ എന്നിവ അമിതമായ തോതിൽ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമാണ്. മണ്ണൊലിപ്പ്, ജലക്ഷാമം, കാലാവസ്ഥാമാറ്റം തുടങ്ങിയവയും അനുബന്ധ പ്രത്യാഘാതങ്ങളും സന്പത്ത് ശോഷിക്കാൻ ഇടയാക്കുന്നു. കാലാവസ്ഥാ വ്യതിയാനഫലമായി ആഗോള ജിഡിപിയിൽ അഞ്ചു ശതമാനം നഷ്ടം വർഷം തോറും നേരിടുന്നു.
പ്രകൃതിസന്പത്തിനെ അവഗണിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ വികസനരീതിയും ജീവിതശൈലിയും തുടരുന്ന പക്ഷം ഈ നഷ്ടം 20 ശതമാനം വരെ ആകാം. അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന കാർബൺ ഓരോ ടണ്ണം 85 ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നു. കാർബൺ പുറന്തള്ളുന്ന തോത് കുറയ്ക്കാൻ കഴിഞ്ഞാൽ ലോകത്തൊട്ടാകെ 2.5 ലക്ഷം കോടി ഡോളർ ലാഭിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഗുരുതരമായ പ്രശ്നങ്ങൾ
അമിതമായ തോതിലുള്ള വിഭവവിനിയോഗം മൂലം അനുദിന ജീവിതത്തിൽ അനിവാര്യമായ പല പ്രകൃതിവിഭവങ്ങൾക്കും ക്ഷാമം നേരിടുന്നു. പ്രാണവായു, കുടിവെള്ളം, മണ്ണിന്റെ ഫലപുഷ്ടി, മരങ്ങൾ, പ്രകൃതിവാതകം, പെട്രോൾ ഇവ ദുർലഭമായിക്കൊണ്ടിരിക്കുന്നു.
ജീവൻ നിലനിർത്തുന്ന പ്രാണവായുവിന്റെ കുറവും അതുൾക്കൊള്ളുന്ന അന്തരീക്ഷം വർധമാനമായ തോതിൽ മലിനീകൃതമാകുന്നതുമാണ് നാം നേരിടുന്ന സമകാലീന വെല്ലുവിളികളിൽ ഏറ്റവും മുഖ്യമായത്. താപവർധനയും അമ്ലവത്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും അമിത മത്സ്യബന്ധനവുമെല്ലാം കടലിലെ ആവാസസന്തുലനം താറുമാറാക്കുന്നു. കടലിലെ അതിസൂക്ഷ്മമായ സസ്യപ്ലവകങ്ങളാണ് കരയിലെ സസ്യ-ജന്തുജീവജാലങ്ങൾക്കാവശ്യമായ പ്രാണവായുവിന്റെ പകുതിയിലധികം ഉത്പാദിപ്പിക്കുന്നത്. ബാക്കി മഴക്കാടുകളും വനങ്ങളും ഉത്പാദിപ്പിക്കുന്നു.
ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉറവിടങ്ങളുടെ നാശം മൂലം കരയിലെ ഓക്സിജന്റെ അളവിൽ 10 ശതകോടി ടണ്ണിന്റെ കുറവുണ്ടാകുന്നതായി കണക്കാക്കുന്നു. വായുമലിനീകരണത്തിന് ആക്കം കൂട്ടുന്ന വാഹനപ്പെരുപ്പവും പാഴ്വസ്തു വർധനയും ഖനന പ്രവൃത്തികളും പ്രശ്നം സങ്കീർണമാക്കുന്നു. ഗാർഹികവും വ്യാവസായികവും കാർഷികവുമായ ആവശ്യങ്ങൾക്ക് ജലം തികയാതെ വരുന്നു. ലഭിക്കുന്ന ജലം ഉപയോഗിക്കാൻ കൊള്ളാത്ത വിധം മലിനമാകുന്നു. ജലദൗർലഭ്യം മനുഷ്യനെ മാത്രമല്ല സസ്യജന്തു ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നു.
മണ്ണിന്റെ ഫലപുഷ്ടി കുറയുന്നതും അതിന്റെ പ്രത്യാഘാതവും വളരെയൊന്നും ശ്രദ്ധിക്കപ്പെടാതോ പോകുന്നു. പേമാരി, വെള്ളപ്പൊക്കം, അപരദനം, കൃഷിപ്പണി, വനനശീകരണം തുടങ്ങിയവയുടെ ഫലമായി ലോകത്തൊട്ടാകെ 43,88,455 ഹെക്ടർ ഫലപുഷ്ടിയുള്ള മേൽമണ്ണ് നഷ്ടപ്പെട്ടു. തന്മൂലം 10 ദശലക്ഷം ഹെക്ടർ കൃഷിഭൂമിയുടെ ഫലപുഷ്ടി കുറഞ്ഞു. ഒരുവർഷം 25 ദശലക്ഷം ടൺ വരുന്ന ഫലപുഷ്ടിയുള്ള മേൽമണ്ണ് മണ്ണൊലിപ്പ് മൂലം നഷ്ടമാകുന്നു. ഇതിന്റെ ഭവിഷ്യത്ത് ദൂരവ്യാപകമാണ്. കൃഷി ഭൂമികളിൽനിന്ന് ഒലിച്ചുവരുന്ന ഫോസ്ഫറസും രാസവളങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ട് ജല ഉറവിടങ്ങൾ മലിനമാകുന്നു. ഭക്ഷ്യോത്പാദനം കുറയാനും കാരണമാകുന്നു.
ആധുനിക മനുഷ്യന്റെ നിത്യോപയോഗവസ്തുക്കളിൽ ഒഴിച്ചുകൂടാനാവാത്ത പ്രകൃതിവിഭവമാണിന്ന് പ്രകൃതിവാതകം. പാചകത്തിനും ഊർജോത്പാദനത്തിനും ഗതാഗതത്തിനുമെല്ലാം ആവശ്യമായതിനാൽ ഉത്പാദനവും ഉപയോഗവും അനിതരസാധാരണമാം വിധം വർധിച്ചു. ഈ അമൂല്യമായ പ്രകൃതിവിഭവം ഏറിയാൽ 60 ആണ്ടിലേക്ക് മാത്രമേ തികയൂ എന്നാണ് അനുമാനം. സന്പദ്ഘടനയുടെ ഗതി നിശ്ചയിക്കാൻ തക്കവിധം പ്രാധാന്യം കൈവരിച്ച പ്രകൃതിവിഭവമാണ് പെട്രോൾ. ഉപയോഗം അനുദിനം വർധിച്ചുവരുന്നതിനാൽ ഇതും കിട്ടാതെ വരുന്ന കാലം അതിവിദൂരത്തല്ല. 165 ലക്ഷം കോടി ബാരലാണ് ഇപ്പോഴത്തെ ഉപയോഗം. 50-55 വർഷത്തിലധികം കാലം ലഭിക്കുമോ എന്നു കണ്ടറിയണം.