Sunday, March 8, 2020 12:17 AM IST
സ്വാമി വിവേകാനന്ദന് ഒരിക്കല്‍ പറഞ്ഞു. ‘ ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെ തെര്‍മോമീറ്റര്‍ അവിടുത്തെ സ്ത്രീകളോടുള്ള പെരുമാറ്റമാണ്. സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഇന്ത്യക്കാര്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കു നഷ്ടപ്പെട്ട അഭിമാനവും ആദരവും തിരിച്ചുപിടിക്കുക അസാധ്യമാണ്’.
കൃത്യമായ ഫലങ്ങള്‍ കാഴ്ചവയ്ക്കുന്ന ഒരു സമഗ്ര സ്ത്രീശാക്തീകരണ മാര്‍ഗരേഖയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മക നേതൃത്വത്തിനു കീഴില്‍ എന്‍ഡിഎ ഗവണ്മെന്റ് ലക്ഷ്യമാക്കുന്നത്. പ്രദേശം, മതം, ജാതി എന്നീ വിവേചനങ്ങളൊന്നുമില്ലാതെ സ്ത്രീ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിമോചനത്തിനാണ് നാം ശ്രമിക്കുന്നത്. സൂക്ഷ്മ , ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) സംബന്ധിച്ച എന്റെ മന്ത്രാലയത്തില്‍ സ്ത്രീകളുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
12000ൽ അധികം പട്ടിക ജാതി, പട്ടിക വര്‍ഗ സ്ത്രീസംരംഭകര്‍ ദേശീയ എസ് സി, എസ് ടി (എന്എസ്എസ്എച്ച് )ഹബ് കോണ്ക്ലേവുകളിലും പരിശീലന പരിപാടിയിലും പങ്കെടുത്തു.
ഞങ്ങളുടെ ചില സംരംഭങ്ങള്‍: പൊതുസംഭരണ നയം
- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ പൊതുസംഭരണ നയത്തിനു കീഴില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 25ശതമാനം സംഭരണം എംഎസ്എംഇകളില്‍ നിന്നാകണം എന്നു നിഷ്കര്‍ഷിച്ചു. അതില്‍ മൂന്നു ശതമാനം സ്ത്രീസംരംഭകരുടെ സ്ഥാപനങ്ങള്‍ക്കു സംവരണം ചെയ്തു.
മഹിളാ കയര്‍ യോജന
കയര്‍ ബോര്‍ഡ് സ്ത്രീകേന്ദ്രീകൃത സ്വയംതൊഴില്‍ പദ്ധതിയായ മഹിളാ കയര്‍ യോജന (എംസിവൈ) നടപ്പാക്കി. കയര്പിരിക്കുന്നതില് സ്ത്രീകള്‍ക്കു പരിശീലനം നല്കി. പ്രതിമാസം 3,000 രൂപയാണ് സ്റ്റൈപ്പന്‍ഡ് നല്‍കുന്നത്. 25 ലക്ഷം രൂപ വരെ പദ്ധതിച്ചെലവ് എന്ന അടിസ്ഥാനത്തില്‍ സംഭരണത്തിനു സാമ്പത്തിക സഹായവും ലഭ്യമാണ്.
തൊഴിലുത്പാദന പദ്ധതി (പിഎംഇജിപി)
സ്വയംതൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണിത്. ഉത്പാദന മേഖലയില്‍ 25 ലക്ഷം രൂപയും സേവന മേഖലയില്‍ പത്ത് ലക്ഷം രൂപയുമാണു പരമാവധി പദ്ധതിച്ചെലവ് അനുവദിക്കുക.
പൊതുവിഭാഗത്തില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ഗ്രാമീണ മേഖലയില്‍ പദ്ധതിച്ചെലവിന്റെ 25 ശതമാനവും നഗര പ്രദേശങ്ങളില്‍ 15 ശതമാനവും മാര്‍ജിന്‍ മണി സബ്സിഡി നല്‍കും.
സ്ത്രീകള്‍, എസ് സി, എസ് ടി, ഒ ബി സി, ശാരീരിക വൈകല്യമുള്ളവര്‍, വടക്ക് കിഴക്കന്‍ മേഖല, മലയോര - അതിര്‍ത്തി മേഖലകളിലെ താമസക്കാര്‍ എന്നിവരുള്‍പ്പെടെ പ്രത്യേക വിഭാഗങ്ങള്‍ക്കു ഗ്രാമീണ മേഖലയില്‍ പദ്ധതിച്ചെലവിന്റെ 35 ശതമാനവും നഗര പ്രദേശങ്ങളില്‍ 25 ശതമാനവും സബ്സിഡി അനുവദിക്കും. ബജറ്റ് മാര്‍ഗനിര്‍ദേശപ്രകാരം ബജറ്റ് വിഹിതത്തിന്റെ 30 ശതമാനമെങ്കിലും തങ്ങളുടെ സ്ത്രീസംരംഭകര്‍ക്കു വേണ്ടി എംഎസ്എംഇ മന്ത്രാലയം ചെലവഴിക്കണം.
ഖാദി തൂവാല നിര്‍മാണം
ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളായ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു തൊഴില്‍ നല്കാൻ ജമ്മുവിനു സമീപം നഗ്രോതയില്‍ ആരംഭിച്ച ഖാദി തൂവാല തയ്യല്‍ കേന്ദ്രത്തിനു പിന്തുണ നല്കി. ആവശ്യമായ ഖാദിയും തയ്യല്‍ യന്ത്രവും കെവിഐസി സൗജന്യമായി നല്കുന്നു. 125 സ്ത്രീകള്‍ ഏഴായിരത്തിയഞ്ഞൂറോളം തൂവാലകളാണ് പ്രതിദിനം തുന്നുന്നത്. തൂവാലകള്‍ പേടിഎം മുഖേന ഓണ്‍ലൈനിലും വില്‍ക്കുന്നു. ഏഴ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍നിന്നു തൂവാല വാങ്ങാം. നാലു മണിക്കൂര്‍ ജോലികൊണ്ടു പ്രതിദിനം ഒരു സ്ത്രീക്ക് 150 രൂപ ലഭിക്കുന്നു. വര്‍ഷത്തില്‍ രണ്ടു കോടി ഖാദി തൂവാലകള്‍ വില്‍ക്കുക എന്നതാണ് ലക്ഷ്യം. അമ്പത് രൂപയാണ് വില.
സ്ത്രീസുരക്ഷ
ശാരീരിക സുരക്ഷ, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ, വിജ്ഞാന സുരക്ഷ എന്നിവയാണ് കഴിഞ്ഞ അഞ്ചര വര്‍ഷം നടപ്പാക്കിയ അഞ്ച് പ്രധാന ഘടകങ്ങള്‍. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാൽ വധശിക്ഷ നല്‍കാനും 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയാൽ കുറഞ്ഞ ശിക്ഷ 10ല്‍നിന്ന് 20 വര്‍ഷമായി കൂട്ടാനും ചരിത്രപരമായ തീരുമാനം.
മുസ്ലിം സ്ത്രീകള്‍ക്കു കൂടെ പുരുഷനില്ലാതെ ഹജ്ജ് നിര്‍വഹിക്കാനും അനുവാദം. മുത്തലാക്ക് അവസാനിപ്പിച്ചത് മറ്റൊരു നാഴികക്കല്ലാണ്.
ശമ്പളത്തോടു കൂടിയ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി ഉയര്‍ത്തി. 80 ലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കു പ്രതിരോധ ചികില്‍സ നല്കി. പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന് മുഖേന 1.16 കോടിയോളം സ്ത്രീകള്‍ക്കു പ്രസവത്തിനു മുമ്പേയുള്ള പരിശോധന ഉറപ്പാക്കി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണപരിപാടി 104 ജില്ലകളില്‍ സ്ത്രീ -പുരുഷാനുപാതം ഉയരാന്‍ ഇടയാക്കി. 146 ജില്ലകളിലെ പ്രസവ സൗകര്യമുള്ള ആശുപത്രികളുടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഗുണകരമായി മാറി. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കി.
5.33 കോടി ദരിദ്ര സ്ത്രീകള്‍ക്കു പുകരഹിത ജീവിതം ഉറപ്പാക്കി. ഒമ്പത് കോടിയിലധികം സ്ത്രീ സംരംഭകര്‍ക്ക് പ്രധാനമന്ത്രിയുടെ മുദ്രാ യോജന, സ്റ്റാര്‍ട്ട്പ്പ് ഇന്ത്യ എന്നിവ മുഖേന വായ്പ നല്കി. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്നതിന് 20,000 കോടി നിക്ഷേപവുമായി 1.26 കോടി സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറന്നു.
‘നിങ്ങള്‍ക്കു പെണ്‍കുഞ്ഞ് പിറക്കുന്ന വേള ആഘോഷിക്കാന്‍ അഞ്ച് മരത്തൈകള്‍ നടൂ’ എന്ന പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമാകാന്‍ രാജ്യത്തെ മുഴുവനാളുകളോടും പ്രത്യേകിച്ചു സ്ത്രീകളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
നിതിന്‍ ഗഡ്കരി (കേന്ദ്ര ഗതാഗത മന്ത്രി)