Friday, March 13, 2020 11:19 PM IST
അത്യസാധാരണമായ ഒരു ശുദ്ധീകരണരംഗത്തിന് ആ ദേവാലയം വേദിയായി. വിശുദ്ധീകരണത്തിലൂടെ സകലവും വീണ്ടെടുക്കാനുള്ള നിയോഗവുമായിട്ടാണ് അവൻ വാഴ്വിലേക്ക് വന്നത്. വിശുദ്ധിയെന്ന തന്റെ സ്വഭാവസവിശേഷതയിലേക്ക് സൃഷ്ടപ്രപഞ്ചത്തെ മുഴുവൻ കൊണ്ടുപോവുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അതിനു മുന്നോടിയായി ചിലയിടങ്ങളെയൊക്കെ പ്രതീകാത്മകമായി അവൻ ശുദ്ധീകരിച്ചു. തുടക്കം ഒരു ദേവാലയത്തിൽനിന്നു തന്നെയായിരുന്നു. ദൈവാലയം ദൈവം വസിക്കുന്ന സ്ഥലമാണ്.
എന്നാൽ തന്റെ മനുഷ്യാവതാരത്തോടേ മാനവഹൃദയങ്ങളെ അവൻ ദൈവാലയങ്ങളാക്കി മാറ്റി. അതുകൊണ്ടുതന്നെ ജറുസലം ദൈവാലയത്തിന്റെ ശുചീകരണത്തിലൂടെ മനുഷ്യഹൃദയങ്ങളിലേക്കാണ് അവൻ കൈയിൽ കെട്ടിയുണ്ടാക്കിയ കയർചമ്മട്ടിയുമായി കടന്നത്. അവയുടെ സമൂലമായ പരിവർത്തനവും, സമഗ്രമായ പരിശുദ്ധിയുമാണ് അവൻ ആഗ്രഹിച്ചത്. അവയിലുള്ള മ്ലേച്ഛതയുടെ മേശകളാണ് അവൻ തട്ടിയിട്ടത്. അന്നൊരിക്കൽ സംഭവിച്ച്, ഇന്ന് വേദഗ്രന്ഥത്തിന്റെ ഏടുകളിൽ മാത്രം ഒതുങ്ങിനില്ക്കേണ്ട ഒന്നല്ല ആ വിശുദ്ധീകരണകർമത്തിന്റെ അധ്യായം. മറിച്ച്, നമ്മുടെ അനുദിനവിശ്വാസജീവിതത്തിൽ സ്വന്തമാക്കേണ്ട ആത്മീയനവീകരണത്തിന്റെ ഒരനുഭവമാണത്.
കല്ലും, മണ്ണും, മരത്തടിയും കൊണ്ടുള്ളതല്ല, മജ്ജയും മാംസവും ചോരയും നീരുമൊക്കെ കൂടിയുള്ള നമ്മുടെ ഹൃദയകോവിലുകളിലാണ് ദൈവം ഇന്ന് കുടികൊള്ളാൻ കൊതിക്കുന്നത്. അപ്പോൾ അവന്റെ വാസഗേഹമായ നമ്മുടെ ഉള്ളമല്ലേ യഥാർഥത്തിൽ വിശുദ്ധീകരിക്കപ്പെടേണ്ടത്? ഹൃദയമാണ് എല്ലാറ്റിന്റെയും ഉറവിടം. അതിൽനിന്നു വരുന്നവയാണ് നമുക്കു വിശുദ്ധിയോ, അശുദ്ധിയോ നൽകുന്നത്. ഉള്ളം കള്ളമില്ലാത്തതെങ്കിൽ നാം തെളിവെള്ളം പോലെ സുതാര്യരും സംശുദ്ധരുമായിരിക്കും. അതുകൊണ്ടാണ് അവന്റെ ദൃഷ്ടികൾ മനുഷ്യന്റെ ബാഹ്യരൂപത്തിന്മേൽ നിന്നും അന്തരംഗത്തിലേക്ക് ആഴ്ന്നിറങ്ങിയതും.
നോന്പിന്റെ നാളുകൾ നമ്മുടെ ഹൃദയപരിവർത്തനത്തിന്റെ ദിനങ്ങളാകട്ടെ. നമ്മുടെ മനോവ്യാപരങ്ങളെ മനനം ചെയ്യാം. മനസ്സാകുന്ന മുറിയിൽ ഒരു അടിച്ചുവാരലിന്റെ ആവശ്യകതയുണ്ടാവും. അതിനുള്ളിലെ മാലിന്യങ്ങളെയാകെ തൂത്തുവാരിയെടുത്ത് പശ്ചാത്താപത്തോടെ കുന്പസാരമാകുന്ന കരുണയുടെ കൂടാരത്തിൽ നിക്ഷേപിക്കാനും, അവിടെനിന്ന് കൃപയും പൊറുതിയും നേടാനും സന്നദ്ധരാകാം. ഒരുക്കത്തോടെ അടുപ്പിച്ചുള്ള അനുരഞ്ജനക്കൂദാശാ സ്വീകരണം വഴി നമ്മുടെ ഹൃദയമാനസങ്ങൾ വെടിപ്പും വെണ്മയുമുള്ളവയാകട്ടെ. അവയുടെ പ്രഭ നമ്മുടെ മുഖങ്ങളിൽ പ്രകാശിക്കട്ടെ. വാങ്ങുന്നവയൊക്കെ ശുദ്ധമായിരിക്കണമെന്നുള്ള വാശി സ്വഭാവശുദ്ധിയിലും വേണം. നമ്മുടെ ഹൃദയം വിശുദ്ധീകരിക്കപ്പെടുന്പോൾ നാമും നാം വസിക്കുന്ന ഇടവും, നമുക്കു ചുറ്റുമുള്ളവയും താനേ പവിത്രീകരിക്കപ്പെടും. അപ്പോൾ സ്വർഗം സ്വപ്നം കാണുന്ന രാജ്യം നമ്മിലൂടെ മണ്ണിൽ യാഥാർഥ്യമാകും. ഒപ്പം, ആരുടെയും ഹൃദയം മലിനമാകാൻ നാം നിമിത്തമാകാതിരിക്കാം. അഖിലരുടെയും ഹൃദയനാഥനാകാൻ ആശിക്കുന്നവനാണ് നമ്മുടെ ദൈവം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്