Wednesday, April 1, 2020 11:31 PM IST
ചൈനയിൽ ആരംഭിച്ച് ലോകം മുഴുവൻ അതിവേഗം പടരുന്ന കൊറോണ വൈറസ് ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ്. മനുഷ്യനിർമിതമായ അതിരുകളെ അതിവേഗം അതിലംഘിച്ച് അനിയന്ത്രിതമായി താണ്ഡവമാടുന്ന ഈ വൈറസ് തകർത്തെറിഞ്ഞ അനേകായിരം ജീവിതങ്ങളെ പ്രാർഥനാപൂർവം സ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. സമാനകളില്ലാത്ത ഈ പ്രതിസന്ധിയെ മറികടക്കാൻ ദൈവാശ്രയ ബോധം കൈവിടാതെ നമുക്ക് പരിശ്രമിക്കാം.
വലിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് മാനവരാശി അനിതര സാധാരണമായ ഒത്തൊരുമയും സഹജീവി സ്നേഹവും പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയവും പ്രളയാനന്തര പ്രവർത്തനങ്ങളും ഇതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായി നമ്മുടെ മുന്പിലുണ്ട്. ദേശീയ തലത്തിൽ ചിന്തിച്ചാൽ ലക്ഷക്കണക്കിന് ആളുകളെ ഉന്മൂലനം ചെയ്ത 1897ലെ ബ്യൂബോണിക് പ്ലേഗിനെ കൂട്ടായ പരിശ്രമം കൊണ്ടും നിശ്ചയദാർഢ്യംകൊണ്ടും മറികടന്നത് ഭാരതത്തിന്റെ അതിജീവന ചരിത്രത്തിലെ അവിസ്മരണിയമായ ഒരേടാണ്. ഇന്നത്തെ പ്രതിസന്ധിയേയും നാം അതിജീവിക്കുക തന്നെ ചെയ്യും. പ്രത്യാശ കൈവിടാതിരിക്കുകയെന്നതാണ് ഈ അവസരത്തിലെ ഏക അതിജീവന മന്ത്രം.
അനിവാര്യമാകുന്ന സാമൂഹ്യ പ്രതിബന്ധത
സാക്ഷരതയിലും ജീവിതനിലവാരത്തിലും താരതമ്യേന ഉന്നത സൂചികയിലുള്ള നമ്മുടെ നാട്ടിൽ സാമൂഹ്യപ്രതിബദ്ധതയോടെ പെരുമാറുകയെന്നുള്ളതു പൗരന്റെ ഉത്തരവാദിത്വമാണ്. കാലാകാലങ്ങളിൽ വന്ന് കടന്നുപോകുന്ന സാമൂഹ്യ, സാന്പത്തിക സാഹചര്യങ്ങളും പ്രതിഭാസങ്ങളും മനുഷ്യന്റെ സാമൂഹ്യചിന്തയെയും പൊതുബോധത്തെയും സാരമായി സ്വാധീനിച്ചിട്ടുണ്ട്. 1980കളുടെ അവസാനത്തോടെ സാന്പത്തിക ഉന്നമനവും തുറന്ന വിപണിയും മാനവികതയുമാണ് ആഗോള മൂല്യങ്ങൾ എന്നു ജനം വിശ്വസിക്കുന്ന സാഹചര്യമുണ്ടായി.
എന്നാൽ, ഈ മൂല്യങ്ങളും തത്വസംഹിതകളും നിലനിൽക്കാനും അതിജീവിക്കാനും ബുദ്ധിമുട്ടുന്നതാണ് ഇന്നു നാം കാണുന്നത്. ഈ പ്രത്യേക സാഹചര്യത്തിലാണു സാമൂഹ്യ പ്രതിബദ്ധത എന്ന മൂല്യത്തിന്റെ പ്രസക്തി പ്രധാനപ്പെട്ടതായിത്തീരുന്നത്. സമൂഹത്തെ പരമപ്രധാനമായി കാണുകയും പൊതുനന്മ അലംഘനീയമായ മൂല്യമായി സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. ദുരന്തമുഖങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും ഇത്തരത്തിൽ സാമൂഹ്യ അവബോധം മുളയെടുക്കുകയും വളരുകയും വേണം.
വ്യക്തികേന്ദ്രീകൃതമായ ചിന്താഗതികളും സ്വാർഥത നിറഞ്ഞ മനോഭാവങ്ങളും കൊറോണ വ്യാപനത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ സാംസ്കാരിക ശൈലികളും വ്യക്തിസ്വതന്ത്ര്യത്തിന്റെ തുറന്ന സാധ്യതകളും സാമൂഹ്യ പ്രതിബന്ധതയെ അവർ പോലുമറിയാതെ മറികടന്നു എന്നത് വസ്തുതയാണ്. നമ്മുടെ നാട്ടിലും ഇതിന് സമാനമായ സംഭവങ്ങൾ നടന്നു. സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുവച്ച നിബന്ധനങ്ങളും നിയമങ്ങളും കാര്യമായെടുക്കാതെ പുറത്തിറങ്ങി നടന്ന ചിലരുടെ നിരുത്തരവാദിത്വപരമായ പ്രവൃത്തിമൂലം പൊതുസമൂഹത്തിൽ ഉരുത്തിരിഞ്ഞ ആശയക്കുഴപ്പങ്ങൾ ചെറുതല്ല.
മനുഷ്യന്റെ ഉള്ളിലുള്ള സ്വാർഥതയെന്ന ഗുരുതര തിന്മ സാമൂഹ്യ പ്രതിബദ്ധതയെന്ന നന്മനിറഞ്ഞ മൂല്യത്തെ അതിവേഗം മറികടക്കുന്പോൾ പരാജയപ്പെട്ടു പോകുന്നത് ഒരു നാടിന്റെ സാമൂഹ്യ, സാന്പത്തിക, ആരോഗ്യ സന്തുലനാവസ്ഥയാണ്. ഇതു നമുക്കും ഒരു പാഠമാകണം. ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയിട്ട് വിലപിക്കുന്നതിനേക്കാൾ സാമൂഹ്യ പ്രതിബന്ധതയോടെ അതിനെ തടയാൻ സർക്കാർ സംവിധാനങ്ങളോട് സർവാത്മനാ സഹകരിക്കുകയാണ് വേണ്ടത്. വ്യക്തികേന്ദ്രീകൃതമായ ചെറിയ സന്തോഷങ്ങളെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ത്യജിക്കാൻ കഴിയുന്നവർ ആദർശശുദ്ധിയുള്ള നല്ല മനുഷ്യരുടെ ഗണത്തിൽ എണ്ണപ്പെടും.
ദുരന്തമുഖത്തെ മതാത്മകത
സാമൂഹ്യജീവിയായ മനുഷ്യന്റെ അസ്തിത്വം പൂർണമാകുന്നതു സ്രഷ്ടാവായ ദൈവത്തിങ്കലേക്കും സമൂഹത്തിലേക്കും ഉൾച്ചേരുന്പോഴാണ്. ഇത്തരത്തിൽ ഒരുവനെ സമൂഹത്തിലേക്കു പരമാവധി ഉൾചേർത്ത് നിർത്താനും സേവന സന്നദ്ധതയോടെ നിസ്വാർത്ഥമായി മുന്നോട്ടു വരാനും പ്രേരിപ്പിക്കുന്നത് അവന്റെ മതബോധം തന്നെയാണ്.
ദൈവവിചാരവും മതബോധവും അനാവശ്യമായി ആക്രമിക്കപ്പെടുന്ന ഒരു കാലമാണിത്. ദേവാലയങ്ങൾ എവിടെ, ധ്യാനകേന്ദ്രങ്ങൾ എവിടെ, ധ്യാനഗുരുക്കന്മാർ എവിടെ എന്നിങ്ങനെ ബാലിശമായ ചോദ്യങ്ങളുമായി നവമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വിഹരിക്കുന്നവരും ഇക്കാലത്ത് കുറവല്ല. ദൈവിക സങ്കല്പങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളുടെ അറിവില്ലായ്മയാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ ഉറവിടം. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ദേവാലയങ്ങൾ അടച്ചിട്ടും എന്നത് ശരിയാണ്. എന്നാൽ, ഒരു വിശ്വാസിപോലും തന്റെ ഹൃദയമാകുന്ന ദേവാലയം അടച്ചിട്ടില്ല. അതുകൊണ്ടാണ് ഈ പ്രത്യേക സാഹചര്യത്തിൽ കത്തോലിക്കാ സഭ നൽകിയ നിർദേശങ്ങളോട് വിശ്വാസികൾ സർവാത്മനാ സഹകരിച്ച് പ്രവർത്തിക്കുന്നത്.
ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന അപകടകാരിയായ ഈ വൈറസ് ഉയർത്തുന്ന ഭീഷണിക്കു മുന്നിൽ നിന്ന് വാദപ്രതിവാദം നടത്തുകയെന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ഭൂഷണമല്ല. വ്യക്തിപരമായ ജീവിതത്തിലും പൊതുസമൂഹത്തിലും സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളിലും ദൈവികമായ പദ്ധതി കണ്ടുകൊണ്ട് പ്രത്യാശയോടെ മുന്നോട്ടുനീങ്ങുന്നതാണ് യഥാർഥ ദൈവവിശ്വാസിയുടെ ആത്മീയ നിലപാട്. ക്രൈസ്തവ വിശ്വാസം കാലഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ടതും വ്യത്യസ്ത പ്രതിസന്ധികളെ ഭാവാത്മകമായി നേരിട്ട് വിജയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് ദൈവവിശ്വാസവും,പ്രത്യാശയിലധിഷ്ഠിതമായ മതബോധവും വളർത്താനുള്ള അവസരമായി ഈ പ്രതിസന്ധി കാലത്തെ നമുക്ക് കാണാം.
അതിജീവനത്തിന്റെ ആത്മീയ ഭാവം
ലോകം മുഴുവൻ ആഗോള ഗ്രാമമായി മാറിയ കാലമാണിത്. അതുകൊണ്ട് തന്നെ നന്മയാണെങ്കിലും തിന്മയാണെങ്കിലും അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ നഗരത്തിലെ മാർക്കറ്റിൽ നിന്നു ലോകത്തെ ഏതാണ്ട് മുഴുവൻ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടർന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഈ സാഹചര്യത്തിൽ അതിജീവനം ശ്രമകരമാണ്. എന്നാൽ, അസാധ്യമല്ലതാനും. മനുഷ്യന്റെ പരിമിതിയെ ലോകം ദർശിച്ച നാളുകളായിരുന്നു ഇത്. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ സകല സാധ്യതകളും കേവലമൊരു വൈറസിന് മുന്നിൽ പരാജയപ്പെട്ട് പോകുന്നത് തെല്ല് അന്പരപ്പോടെയാണ് ലോക രാജ്യങ്ങൾ വിലയിരുത്തിയത്.
മനുഷ്യൻ പരാജയപ്പെട്ടിടത്ത് ദൈവം പ്രവർത്തിച്ചു തുടങ്ങും. ഈ തിരിച്ചറിവിൽ നിന്നാകണം ഇറ്റാലിയൻ പ്രധാനമന്ത്രി ജുസെപ്പെ കോന്തേ പറഞ്ഞത്: ‘ഞങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. പകർച്ചവ്യാധി ശാരീരികമായും മാനസികമായും ഞങ്ങളെ കീഴ്പ്പെടുത്തി. ഇനി എന്ത് ചെയ്യണമെന്നറിയില്ല. പരിശ്രമങ്ങളെല്ലാം വ്യഥാവിലായി. ഏക ആശ്രയം അവശേഷിക്കുന്നത് ഉന്നതങ്ങളിലാണ്. ദൈവമേ നിന്റെ ജനത്തെ രക്ഷിക്കുക’. ലോകം മുഴുവനുമുള്ള ജനങ്ങളുടെ പ്രാർഥനയുടെ പ്രതീകമാണിത്. ശക്തമായ പ്രാർഥനയിലൂടെ മാത്രമേ ഇത്തരം കെടുതികളെ നിലയ്ക്കുനിർത്താനാകൂ. കാരണം ഇത് മനുഷ്യന്റെ നിയന്ത്രണത്തിനതീതമാണ് എന്നത് തന്നെ.
അന്തരീക്ഷം മുഴുവൻ പ്രാർഥനാപൂരിതമാണ്. വാചികമായതും പരന്പരാഗതവുമായ പ്രാർഥനകളോടൊപ്പം ലോകം മുഴുവനിലുമുള്ള ക്ലേശങ്ങൾ അനുഭവിക്കുന്നവരുടെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിഷമിക്കുന്നവരുടെയും നെടുവീർപ്പുകളും ആകുലതകളും സ്വന്തം നാട്ടിൽ തിരിച്ചെത്താൻ സാധിക്കാതെ അകലങ്ങളിൽ ആയിരിക്കുന്നവരുടെ ആത്മനൊന്പരങ്ങളും പ്രാർഥനകളായി ദൈവതിരുസന്നിധിയിലേക്ക് ഉയരുന്നു. ഈ കണ്ണീരുകലർന്ന പ്രാർഥനകൾക്ക് ഉത്തരമുണ്ടാകും എന്ന് നാം പ്രത്യാശിക്കുന്നു, വിശ്വസിക്കുന്നു. പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പാണ് അതിജീവനത്തിന്റെ ആത്മീയ ഭാവം.
ഉപവിയുടെ ആഗോളവത്കരണം
സ്നേഹവും കരുതലും പരിധികളില്ലാതെ പ്രകടമാക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. കൊറോണ വൈറസ് പടരുന്നതിന്റെ ഇരട്ടി വേഗത്തിൽ നമ്മുടെ കാരുണ്യ പ്രവർത്തനങ്ങൾ പടരണം. ദുഃഖിക്കുന്നവരുടെയും ബുദ്ധിമുട്ടുന്നവരുടെയും പക്ഷം ചേരാനുള്ള ധാർമിക ഉത്തരവാദിത്വത്തിൽ നിന്നു നാം മാറിനിന്നുകൂടാ. ദുരന്തങ്ങളും വ്യാധികളും ലോകത്തെ ഗ്രസിക്കുന്പോൾ പരസ്പര സഹകരണവും സ്നേഹവും വർധിക്കും. എന്നാൽ അതിനു ശേഷം പഴയ ശൈലികളിലേക്കുള്ള തിരിച്ചുപോക്ക് നിർഭയം നാം നടത്തും. അതുകൊണ്ട് ഈ കൊറോണക്കാലം തിരിച്ചറിവിലൂടെ, തിരിച്ചുവരവിന്റെ കാലമാകണം.
നമ്മുടെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാം സ്തംഭിച്ചിരിക്കുന്നു. പട്ടണങ്ങളും നിരത്തുകളും തിരക്കേറിയ സ്ഥാപനങ്ങളുമെല്ലാം ശൂന്യമാണ്. ഒരു തരത്തിൽ പ്രകൃതി ആശ്വസിക്കുകയാണ്. അന്തരീക്ഷത്തിനും പ്രകൃതിക്കും ഇത്തരത്തിലൊരു ഇടവേള ആവശ്യമായിരിക്കാം. മനുഷ്യൻ തന്റെ സ്വാർഥതാത്പര്യങ്ങളുടെ പൂരണത്തിനായിനിർഭയം ചൂഷണം ചെയ്ത് നീക്കിയത് പ്രകൃതി തിരികെ വാങ്ങുന്നതാവാം.
എന്തായാലും കാലഘട്ടത്തിന്റെ ചുവരെഴുത്തുകളെ വ്യക്തതയോടെ വായിച്ചെടുക്കാൻ നമുക്കു സാധിക്കണം. സ്നേഹവും സന്തോഷവും പരസ്പര സഹകരണവും കുടുംബബന്ധങ്ങളുടെ ദൃഢതയും എല്ലാം കൂടുതൽ മിഴിവോടെ ശക്തിപ്പെടട്ടെ.
ക്രൈസ്തവർക്ക് ഇതു നോന്പ് കാലമാണ്. ക്രിസ്തുവിന്റെ 40 ദിവസത്തെ ഉപവാസത്തെ അനുസ്മരിക്കുന്ന അവസരമാണ്. യൂറോപ്പിലുണ്ടായ പ്ലേഗിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ, പ്രത്യേകിച്ചു കപ്പൽയാത്രക്കാരെ, രോഗം സംശയിച്ച് ഒറ്റപ്പെടുത്തി താമസിപ്പിക്കുന്ന രീതി യൂറോപ്പിൽ ആരംഭിച്ചു. നാല്പത് ദിവസത്തേക്ക് (Quaranta) മാറ്റി നിർത്തുന്ന ഈ പതിവിൽ നിന്നാണ്, ഇപ്പോൾ മാധ്യമങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ക്വാറന്റൈൻ എന്ന പദം ഉത്ഭവിച്ചത്. അതുകൊണ്ട് സർക്കാർ പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ഈ ക്വാറന്റൈൻ ഒരു വിഷമഘട്ടമായി കരുതാതെ, ക്രിസ്തുവിന്റെ 40 ദിവസത്തെ കഠിന ഉപവാസത്തെ മനസുകൊണ്ടും ശരീരം കൊണ്ടും അനുകരിച്ച് ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള ഇച്ഛാശക്തി കരസ്ഥമാക്കാൻ ഈ കാലത്ത് നമുക്ക് സാധിക്കട്ടെ. ചുറ്റുമുള്ളവരോടു സ്നേഹവും കരുതലും പ്രകടമാക്കാം. ദൈവകരുണയിൽ ആശയം വച്ച് ജീവിക്കാം. വ്യക്തിപരമായ ജീവിതങ്ങളെ കൂടുതൽ വെളിച്ചമുള്ളതാക്കാം.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ് കവിയും ആംഗ്ലിക്കൻ വൈദികനുമായിരുന്ന ജോൺ ഡോൺ കുറിച്ചതോർക്കുന്നു. ‘ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ല, ലോകത്തിൽ ഏതൊരു മനുഷ്യന്റെയും മരണം നിന്നിൽ നിന്ന് ഒരു ഭാഗത്തെ അടർത്തിമാറ്റുന്നു. മരണമണി മുഴങ്ങുന്നതു കേൾക്കുന്പോൾ അത് ആർക്കുവേണ്ടിയാണെന്നു നീ അന്വേഷിക്കരുത്. അതു മരിച്ചവർക്ക് വേണ്ടിയല്ല, നിനക്കു വേണ്ടിയാണ്’.
ജീവിച്ചിരിക്കുന്ന നാം ദൈവകരുണയിൽ കൂടുതൽ ആശ്രയിക്കാനുള്ള ഓർമപ്പെടുത്തലാണു നമുക്ക് ചുറ്റും മുഴുങ്ങുന്ന ഓരോ മരണമണിയും എന്നു മറക്കാതിരിക്കാം.
ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ