Monday, April 13, 2020 12:28 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ പാർലമെന്ററി ജനാധിപത്യ സന്പ്രദായം സ്വീകരിച്ചു. വിശാലാടിസ്ഥാനത്തിൽ ബ്രിട്ടീഷ് പാർലമെന്ററി സന്പ്രദായത്തിന്റെ മാതൃക സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിന് ഏറ്റവും പ്രധാനപ്പെട്ട നിയമ നിർമാണസഭയായി ഒരു ദ്വിമണ്ഡല പാർലമെന്റ് ഉണ്ടായി. ബ്രിട്ടീഷ് സന്പ്രദായത്തിന്റെ ഒരു ആരാധകനായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെന്റുകളുടെ മാതാവായ ബ്രിട്ടീഷ് പാർലമെന്റിന്റെ മാതൃകയിൽ ഇന്ത്യൻ പാർലമെന്റിന്റെ പ്രവർത്തനത്തിന് അടിത്തറയിട്ടു.
വേറേ പല രാജ്യങ്ങളും തങ്ങളുടെ കൊളോണിയൽ ഭരണക്കാരുടെ മാതൃക സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ജനപ്രതിനിധിസഭയിലെ അംഗമായിരുന്ന ഐറിഷ് രാജ്യതന്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന എഡ്മൺഡ് ബർക്കിനെപ്പോലുള്ള വിഖ്യാത പാർലമെന്റേറിയൻമാരുടെ മാതൃക പിന്തുടർന്നാണു വിവിധ നിയമനിർമാണ സഭകളിലെ അംഗങ്ങളുടെ ചുമതലകളും പ്രവർത്തന ശൈലികളുമൊക്കെ നിർവചിക്കപ്പെട്ടത്. ബർക്ക് സ്വാധീനിക്കപ്പെട്ടതാകട്ടെ സാമുവൽ ജോൺസൺ, മോണ്ടെസ്ക്യു, ഡേവിഡ് ഹ്യും, ജോൺ മിൽട്ടൺ, ജോൺ ലോക്കി, അരിസ്റ്റോട്ടിൽ, സിസറോ മുതലായവരിൽ നിന്നും. എഡ്മൺഡ് ബർക്കിന്റെ പല ഉദ്ധരണികളും ഇപ്പോഴും അനുസ്മരിക്കപ്പെടുന്നുണ്ട്. തങ്ങളുടെ പൂർവികർ ചെയ്തത് അനുകരിക്കാൻ ശ്രമിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തിന്മയുടെ വിജയത്തിനു വേണ്ട ഒരു കാര്യം നല്ല മനുഷ്യരുടെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഫ്രഞ്ച് വിപ്ലവത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിർപ്പിന് ഇന്ത്യയിൽ അധികം പിന്തുണക്കാർ ഉണ്ടായില്ല.
സ്വാതന്ത്ര്യം കിട്ടി ആദ്യ പതിറ്റാണ്ടുകളിൽ ഇന്ത്യയിലെ പാർലമെന്റ് അംഗങ്ങൾ വളരെ സക്രിയരായിരുന്നു. ചർച്ചകളും വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു. എല്ലാ നിയമനിർമാണങ്ങളിലും വിശദമായ ചർച്ച വേണമെന്നു നെഹ്റു നിഷ്കർഷ പുലർത്തി. ബജറ്റ് സമ്മേളനത്തിൽ എല്ലാ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെയും പ്രവർത്തനം അവലോകനം ചെയ്യേപ്പെടുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഇന്നത്തേതുപോലെ ബില്ലുകളും ധനാഭ്യർഥനകളും ചർച്ച കൂടാതെ ഗില്ലറ്റിൽ ചെയ്തു പാസാക്കുന്ന രീതി അന്നില്ലായിരുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആഢ്യത്വവും പെരുമാറ്റ രീതിയുമൊക്കെ കാലക്രമേണ മാറി. അധികാരം തേടാനുള്ള ഒരു വഴി മാത്രമായി രാഷ്ട്രീയം. വർഗീയ-ജാതീയ പരിഗണനകൾ നയപരിപാടികളെ തള്ളിമാറ്റി പ്രചാരണത്തിൽ മുഖ്യസ്ഥാനം പിടിച്ചു. തെരഞ്ഞെടുപ്പിൽ തൂക്കു നിയമസഭകളും ലോക്സഭയും ഉണ്ടാകുന്പോൾ ജനവിധിയേക്കാൾ തെരഞ്ഞെടുപ്പിനുശേഷമുള്ള കരുനീക്കങ്ങൾ സർക്കാർ രൂപവത്കരണത്തിന്റെ ഗതി നിശ്ചയിക്കുന്ന അവസ്ഥയുണ്ടായി. തെരഞ്ഞെടുപ്പിൽ നഖശിഖാന്തം എതിർത്തു പോരാടിയവർ ഫലപ്രഖ്യാപനത്തിനുശേഷം കെട്ടിപ്പിടിച്ച് ഉമ്മവച്ച് അധികാരം പങ്കിടുന്ന സ്ഥിതി വന്നു.
വികസനത്തിലെ അസന്തുലിതാവസ്ഥ
നിയോജകമണ്ഡലത്തിൽ വികസനം കൊണ്ടുവരുന്നവരെ ജയിപ്പിക്കാനാണ് നല്ലൊരു ശതമാനം സമ്മതിദായകരും ആഗ്രഹിക്കുന്നത്. മികച്ച പഠന സൗകര്യങ്ങളുള്ള സ്കൂളുകളും കോളജുകളും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. യുവജനങ്ങൾക്കുവേണ്ടത് തൊഴിലവസരങ്ങളാണ്. ഈ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയില്ല. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചൂണ്ടിക്കാട്ടിയതുപോലെ വികസനത്തിനു ചെലവഴിക്കുന്ന ഒരു രൂപയിൽ വെറും 13 പൈസയാണ് അർഹരുടെ പക്കലെത്തുന്നത്.
കൂടുതൽ രാഷ്ട്രീയസ്വാധീനമുള്ളവർക്ക് തങ്ങളുടെ മണ്ഡലങ്ങളിലും സംസ്ഥാനത്തും വികസനപദ്ധതികൾ എത്തിക്കാൻ കഴിയുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്പോൾ പുതിയ റെയിൽവേ ലൈനുകളും പുതിയ ട്രെയിനുകളും കൂടുതൽ ഫണ്ട് വിഹിതവും അനുവദിക്കുന്നത് ആർക്കാണെന്നു നോക്കുക. ഏതാനുംപേരെ മാറ്റിനിർത്തിയാൽ ഭൂരിപക്ഷം മന്ത്രിമാരും തങ്ങളുടെ മണ്ഡലങ്ങളിലേയ്ക്കും സംസ്ഥാനങ്ങളിലേയ്ക്കുമാണ് അവ അനുവദിച്ചിട്ടുള്ളത്. ചില പ്രധാനമന്ത്രിമാർപോലും തങ്ങൾ പ്രതിനിധാനം ചെയ്ത സംസ്ഥാനത്തിന് ഇങ്ങനെ വാരിക്കോരി കൊടുത്തിട്ടുണ്ട്.
കാര്യമായ സ്വാധീനമില്ലാത്ത എംപിമാർ അവഗണിക്കപ്പെടുന്നു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവരെ സ്വാധീനിച്ച് തങ്ങളുടെ മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ അവർക്കു കഴിയുന്നില്ല. അവരുടെ എണ്ണം ചെറുതല്ല താനും.
ഈ പശ്ചാത്തലത്തിലാണ് എംപിമാർക്ക് തങ്ങളുടെ മണ്ഡലത്തിലെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചു വികസന പ്രവർത്തനങ്ങൾ നടത്താൻ ഫണ്ട് അനുവദിക്കുന്നതിനെപ്പറ്റി അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആലോചിച്ചത്. തന്റെ നിയോജകമണ്ഡലത്തിൽ എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് ഒരു എംപി സ്വാഭാവികമായും അറിഞ്ഞിരിക്കും. തുടക്കത്തിൽ ഗ്രാമവികസന മന്ത്രാലയത്തിനായിരുന്നു ഈ പദ്ധതി നടപ്പാക്കലിന്റെ മേൽനോട്ടം. 1994 ഒക്ടോബർ മുതൽ അതു സ്റ്റാറ്റിസ്റ്റിക്സ് - പരിപാടി നടപ്പാക്കൽ മന്ത്രാലയത്തിന്റെ ചുമതലയിലായി.
പ്രാദേശിക വികസനം ഉറപ്പാക്കുന്നു
എംപി പ്രാദേശിക വികസന ഫണ്ട് പദ്ധതി 1993 ഡിസംബർ 23 നാണു കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ചത്. ഇതിൽ നിർദേശിക്കപ്പെടുന്ന പദ്ധതികൾക്ക് ചട്ടങ്ങൾക്കനുസരിച്ച് അനുമതി നൽകപ്പെട്ടു കഴിഞ്ഞാൽ പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് അതു നടപ്പാക്കപ്പെടുക. അതിനാൽ വിവേകപൂർവം ഈ ഫണ്ട് ചെലവഴിക്കാൻ കഴിയുമായിരുന്നു.
1993-94-ൽ ഒരു എംപിക്കു ചെലവഴിക്കാൻ കഴിയുമായിരുന്ന തുക അഞ്ചു ലക്ഷം രൂപയാണ്. 1988-89-ൽ അത് രണ്ടു കോടി രൂപയായി ഉയർത്തി. 2011-12 മുതൽ എംപിക്കു വർഷം തോറും അഞ്ചു കോടി രൂപ ഈ പദ്ധതിയിൽ ചെലവഴിക്കാൻ കഴിയും. സ്റ്റാറ്റിസ്റ്റിക്സ് - പരിപാടി നടപ്പാക്കൽ മന്ത്രാലയം ഈ തുക ജില്ലാ ഭരണകൂടത്തിനാണു കൈമാറുക. അല്ലാതെ നേരിട്ട് എംപിക്കല്ല. രണ്ടരക്കോടി രൂപ വച്ച് രണ്ടു ഗഡുക്കളായി അത് അനുവദിക്കുന്നു.
രാജ്യത്തു പ്രകൃതി ദുരന്തങ്ങളുണ്ടാകുന്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപ വരെയും സുനാമിയും വലിയ കൊടുങ്കാറ്റുകളും ഭൂകന്പങ്ങളും ഉണ്ടാകുന്പോൾ ഒരു കോടി രൂപ വരെയും ശിപാർശ ചെയ്യാൻ എംപിക്കു കഴിയും. ഈ ഫണ്ടിൽ യഥാക്രമം 15 ശതമാനവും ഏഴര ശതമാനവും എങ്കിലും മേഖലയിലെ പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും വികസന പ്രവർത്തനങ്ങൾക്കായി എംപി നീക്കിവയ്ക്കണം. എംപി ഫണ്ട് മഹാത്മാഗാന്ധി തൊഴിൽനിർദേശ പദ്ധതിയുമായി സംയോജിപ്പിക്കാമെന്നും ദേശീയ സ്പോർട്സ് വികസന പദ്ധതിക്കായി (ഖേലോ ഇന്ത്യ) ചെലവഴിക്കാമെന്നുമുള്ള നിർദേശങ്ങളുമുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതിൽ പല നിയന്ത്രണങ്ങളുമുണ്ട്.
ചുരുക്കം ചില പരാതികൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും മികച്ച രീതിയിലാണ് എംപി ഫണ്ട് ചെലവഴിക്കപ്പെട്ടിട്ടുള്ളത്. അതു പ്രാദേശിക വികസനത്തിനു സഹായകവുമായിരുന്നു. സ്കൂളുകളുടെ കെട്ടിടങ്ങളും ലൈബ്രറികളും ലബോറട്ടറികളും പണിയാനും അവിടേക്ക് കംപ്യൂട്ടറുകൾ വാങ്ങാനും സ്പോർട്സ് സൗകര്യങ്ങൾ ഒരുക്കാനും ആശുപത്രികൾ സ്ഥാപിക്കാനുമൊക്കെ ഈ ഫണ്ട് വിനിയോഗിക്കപ്പെട്ടു. ഗ്രാമീണ മേഖലകളിൽ ഇതുപയോഗിച്ചു പല റോഡുകളും നിർമിക്കപ്പെട്ടു. കോവിഡ്-19 രാജ്യത്താകെ ഭീതി പരത്തിയപ്പോൾ മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും എംപി ഫണ്ട് വിനിയോഗിക്കാൻ കഴിയുമായിരുന്നു.
എന്നാൽ, ദുഃഖകരമെന്നു പറയട്ടെ, കേന്ദ്ര സർക്കാർ രണ്ടു വർഷത്തേക്ക്, 2020-21ലും 2021-22ലും, എംപി ഫണ്ട് നിർത്തലാക്കിയിരിക്കുകയാണ്. സാധാരണക്കാരിലേക്കു നേരിട്ടെത്തുന്ന ഫണ്ടാണിത്. പ്രാദേശിക വികസനത്തിന് ഇതു വളരെ പ്രയോജനപ്രദവുമായിരുന്നു. അടിസ്ഥാന യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധിക്കേണ്ട ഒരു തീരുമാനമാണിത്. ഗ്രാമീണ മേഖലയിലെ പാവങ്ങൾക്കു ലഭിക്കുമായിരുന്ന പണമായിരുന്നു ഇത്. മാത്രമല്ല, ഈ സമയത്ത് എംപി ഫണ്ട് പ്രതിവർഷം 10 കോടി രൂപയായി ഉയർത്തിയിരുന്നുവെങ്കിൽ രാജ്യത്തെ പാവങ്ങൾക്ക് അതു വലിയൊരു അനുഗ്രഹമാകുമായിരുന്നു.