Sunday, November 22, 2020 11:26 PM IST
റെജി ജോസഫ് / കോവിഡ് അതിജീവനം കേരള മോഡൽ -5
വിഡ് കാലത്ത് ദേശീയ, അന്തർദേശീയ തലങ്ങളിൽ ആശയവിനിമയം വീഡിയോ കോണ്ഫറൻസിലൂടെയായി. സർക്കാരും സ്ഥാപനങ്ങളുമൊക്കെ മീറ്റിംഗുകൾ സൂമിലേക്ക് മാറ്റി. എന്നാൽ ചൈനീസ് ആപ്പ് സൂം സുരക്ഷിതമല്ലെന്നും രാജ്യരക്ഷാ രഹസ്യങ്ങൾ ചോർന്നേക്കാമെന്നുമുള്ള ആശങ്ക പൊല്ലാപ്പായി. സൂമിനു പകരം ഇന്ത്യയിൽ തദ്ദേശിയമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ നടത്തിയ വീഡിയോ കോണ്‍ഫറൻസിംഗ് ചലഞ്ചിലെ മലയാളിത്തിളക്കം കേരളത്തിന് അഭിമാനം പകരുന്നു. ബഹുരാഷ്ട്ര കന്പനികളുടേത് ഉൾപ്പെടെ 1983 ആപ്പുകളെ പിന്തള്ളി ചേർത്തല പള്ളിപ്പുറം ഇൻഫോ പാർക്കിലുള്ള ടെക്ജെൻഷ്യ വികസിപ്പിച്ച വി കണ്‍സോൾ രാജ്യത്തിന് കരുതലും നേട്ടവുമായി.
ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന ടെക് ജെൻഷ്യയുടെ വി കണ്‍സോൾ വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പ് ഒരു കോടി രൂപയുടെ ദേശീയ പുരസ്കാരത്തിന് അർഹമായി. ഒരേ സമയം 80 പേർക്ക് ദൃശ്യമേൻമയിൽ മാറ്റമില്ലാതെ ഓണ്‍ലൈൻ മീറ്റിംഗിൽ പങ്കെടുക്കാനും 300 പേർക്ക് വീക്ഷിക്കാനും സാധിക്കും എന്നതാണ് സവിശേഷത. 100 ശതമാനവും സുരക്ഷിതമായതിനാൽ സൈനിക ആവശ്യങ്ങൾക്കും ദേശീയ സുരക്ഷാ തലത്തിലും വി കണ്‍സോൾ ആപ്പ് നേട്ടമാകും.
മേക്ക് ഇൻ ഇന്ത്യ വീഡിയോ കോണ്‍ഫറൻസിംഗ് പ്രോഡക്ട് നിർമിക്കാൻ ഇന്ത്യൻ കന്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയാണ് കോവിഡ് സാഹചര്യത്തിൽ ചലഞ്ച് സംഘടിപ്പിച്ചത്. ഒന്നാം റൗണ്ടിൽ വിവിധ കന്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും 12 ആപ്പുകളിൽ ടെക് ജെൻഷ്യയുടെ വി കണ്‍സോൾ ഇടംപിടിച്ചു. ഈ സ്റ്റാർട്ടപ്പുകൾക്ക് മെച്ചപ്പെട്ട പ്രോട്ടോ ടൈപ്പ് സംവിധാനം വികസിപ്പിക്കാൻ അഞ്ചു ലക്ഷം രൂപവീതം അനുവദിച്ചു. രണ്ടാം ഘട്ടത്തിൽ ടെക് ജെൻഷ്യയുടേത് ഉൾപ്പെടെ മൂന്ന് ആപ്പുകൾ ഫൈനലിലെത്തിയപ്പോൾ 20 ലക്ഷം രൂപ വീതം കേന്ദ്രത്തിൽ നിന്നു ലഭിച്ചു. തുടർന്നാണ് വി കണ്‍സോൾ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി ഒരു കോടി രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്.
മാസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ഒൗദ്യോഗിക വീഡിയോ കോണ്‍ഫറൻസിംഗ് ടൂളായി വി കണ്‍സോൾ മാറും. ആഗാള വന്പൻമാരായ സൂമിനോടും ഗൂഗിൾ മീറ്റിനോടും മത്സരിക്കാൻ കേരളത്തിന്റെ അപ്പ് ആഗോള വിപണിയിലെത്തുകയാണ്.
ഒരു കോടി രൂപയുടെ പുരസ്കാരത്തിനു പുറമേ അടുത്ത മൂന്നു വർഷത്തെ തുടർപ്രവർത്തനങ്ങൾക്കു പ്രതിവർഷം പത്തു ലക്ഷം രൂപ വീതം ലഭിക്കും. കേന്ദ്രസർക്കാരിന്റെ ഒൗദ്യോഗിക വെബ് കോണ്‍ഫ്രൻസിംഗ് പാർട്ണറായി പ്രവർത്തിക്കാനും സാധിക്കും.
ടെക് ജെൻഷ്യയുടെ സഹസ്ഥാപകൻ ടോണി തോമസ്, സിടിഒ അങ്കുർ ദീപ് ജയ്സ്വാൾ എന്നിവരുടെയും 80 പേരടങ്ങുന്ന സംഘത്തിന്റെയും കൂടി ശ്രമഫലമാണ് ഈ നേട്ടമെന്ന് ജോയി സെബാസ്റ്റ്യൻ പറഞ്ഞു. ദൃശ്യത്തിനും ശബ്ദത്തിനും കാഴ്ചയുടെ മികവിനും പ്രാധാന്യം നൽകിയാണ് ആപ്പ് വികസിപ്പിച്ചത്.
നിർമിത ബുദ്ധിയും ബിഹേവിയറൽ ഇന്റലിജൻസും ഉപയോഗിച്ച് കുറഞ്ഞ ബാൻഡ് വിഡ്ത്തിൽ ടിവിക്ക് സമാനമായ വീഡിയോ കോൾ ചെയ്യാനാവും. ആഗോള വിപണിയിൽ അവതരിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ദശലക്ഷം ഡോളർ ചെലവ് വരുന്നതിനാൽ ആമസോണ്‍ ഉൾപ്പെടെ കന്പനികളുടെ സഹകരണം തേടുകയാണ്. ഒരേസമയം ഒരു ലക്ഷം പേർ ഉപയോഗിച്ചാലും തടസം വരില്ല.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുടെ സൗകര്യങ്ങളും ഇതിനായി ഉപയോഗിക്കും. ബിഎസ്എൻഎൽ, ബംഗളുരു ഐടിഐ എന്നിവയുമായും ചർച്ച നടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വീഡിയോ കോണ്‍ഫറൻസിംഗിന് ഈ കണ്‍സോൾ ഉപയോഗിക്കാം എന്ന ടെക്നോപാർക്ക് സിഇഒയുടെ ശിപാർശയിൽ സാധ്യതാ പഠനത്തിന് ഐടി സെക്രട്ടറി ചെയർമാനായി സമിതിയെ രൂപീകരിച്ചിരിക്കുകയാണ്.
വിവിധതരം ആപ്പുകളുടെ ഡൗണ്‍ലോഡിംഗ് മാത്രമല്ല, അപ് ലോഡിംഗും ഇന്ത്യക്കു സാധിക്കുമെന്ന് തെളിയിക്കുകയാണ് ടെക് ജെൻഷ്യ. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ഏറെ പരിമിതികളെ അതിജീവിച്ച് എംസിഎ ബിരുദം നേടിയ ജോയി സെബാസ്റ്റ്യൻ ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിൽ കംപ്യൂട്ടർ അധ്യാപകനായിരുന്നു.
കൂടുതൽ നേട്ടങ്ങളിലേക്ക് ഉയരണമെന്ന താത്പര്യത്തിലാണ് ടെക്ജെൻഷ്യ കന്പനി സ്ഥാപിച്ചത്. യൂറോപ്പിലെ ഈസി മീറ്റിംഗ്, അമേരിക്കയിലെ കായ്പുര ഇൻകോർപറേറ്റഡ്, ബ്രാൻഡ് കൊമേഴ്സ്, അയർലണ്ടിലെ ഐകണക്ട് തുടങ്ങിയവ ടെക്ജെൻഷ്യയുടെ ഉപയോക്താക്കളാണ്. മുംബൈയിലെ ഗ്ലോബൽ വണ്‍, തിരുവനന്തപുരത്തെ സിഡാക്, ഐടിഐ ലിമിറ്റഡ് തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ടെലി മെഡിസിൻ, പാലിയേറ്റീവ് കെയർ തുടങ്ങിയവയിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തയാറെടുക്കുകയാണെന്നും ജോയി പറഞ്ഞു.
പുതുമകളോടെ ഓഫോ ബുക്ക്
കടകളും ഹോട്ടലുകളും ആരാധനാലയങ്ങളും പൊതു ഇടങ്ങളുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നു. എവിടെ കടന്നു ചെന്നാലും കൈ കഴുകി വിലാസവും ഫോണ്‍ നന്പറും കടലാസിൽ കുറിച്ചു നൽകണം. പേനയും കടലാസും കൊണ്ടുള്ള എഴുത്ത് കോവിഡിൽ സുരക്ഷിതമല്ലെന്നിരിക്കെയാണ് എഴുത്ത് ഒഴിവാക്കാവുന്ന സാധ്യത കോഴിക്കോട് കണ്‍സോൾ ടെക്നോ സൊലൂഷൻസ് അവതരിപ്പിച്ചത്. ഓഫോ ബുക്ക് വാട്സാപ്പ് അധിഷ്ഠിതമായി സന്ദർശകരുടെ വിവര ശേഖരണം നടത്താൻ സഹായിക്കും.
ഓഫോ ബുക്കിന് പൊതുവായൊരു വാട്സാപ്പ് നന്പറുണ്ടാവും. ഓരോ കടയ്ക്കും പ്രത്യേകം ഷോപ്പ് കോഡ് നൽകും. കടയിൽ വരുന്നയാൾ കടയുടെ ഷോപ്പ് കോഡ് ഓഫോ ബുക്കിന്റെ നന്പറിലേക്ക് വാട്സാപ്പ് സന്ദേശമായി അയച്ചാൽ മതി. സന്ദേശം അയയ്ക്കുന്ന വ്യക്തിയുടെ പേരും മൊബൈൽ നന്പറും സ്ഥാപനത്തിൽ വന്ന സമയവും തീയതിയും ഓട്ടോമാറ്റിക്കായി സ്ഥാപനത്തിലെ ഗൂഗിൾ ഷീറ്റിലേക്ക് (എക്സൽ ഷീറ്റ്) സേവ് ചെയ്യപ്പെടും.
ഓഫോ ബുക്കിന് പൊതുവായി ഒരു നന്പർ മാത്രമായതിനാൽ ആ നന്പർ ഫോണിൽ സേവ് ചെയ്ത് വച്ചാൽ മതിയാകും. വിലാസവും ഫോണും കുറിക്കാൻ പ്രത്യേകിച്ചൊരാളെയും ജോലിക്കിരുത്തേണ്ടതുമില്ല. വിവരങ്ങൾ കടലാസിൽ എഴുതാൻ വേണ്ടിവരുന്ന സമയവും ലാഭിക്കാം. ഡേറ്റാ പ്രൊട്ടക്ഷൻ പോളിസി പ്രകാരം ഓഫോ ബുക്ക് ലോഞ്ച് ചെയ്തിരിക്കുന്നതിനാൽ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പേടിക്കേണ്ടതുമില്ല.
(അവസാനിച്ചു)