Wednesday, July 14, 2021 12:31 AM IST
ഒരു രാജ്യത്തിന്റെ വളർച്ചയും വികാസവും മഹത്വവും നിർണയിക്കപ്പെടുന്നതിൽ ആ രാജ്യം അവിടത്തെ കുട്ടികൾക്കു നൽകുന്ന വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിൽതന്നെ സ്കൂൾ വിദ്യാഭ്യാസത്തിന് ഏറെ പ്രസക്തിയുണ്ട്. കാരണം ഒരു വ്യക്തിയുടെ എല്ലാ കഴിവുകളുടെയും മനോഭാവങ്ങളുടെയും മൂല്യങ്ങളുടെയും വികസനത്തിന് അടിസ്ഥാനമിടാൻ യോജിച്ച പ്രായം സ്കൂൾ വിദ്യാഭ്യാസ കാലമാണ്. രാജ്യത്ത് എല്ലാകുട്ടികൾക്കും ലഭ്യമാക്കാൻ കഴിയുന്ന വിദ്യാഭ്യാസവും ഇതുതന്നെ.
ആഗോളവത്കരണത്തിന്റെയും സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെയും ഈ കാലഘട്ടത്തിൽ വിജയകരമായ ഉത്തമജീവിതം നയിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കാൻ യോജിച്ച സ്കൂൾ വിദ്യാഭ്യാസരീതിയാണു നടപ്പാക്കേണ്ടത്. അങ്ങനെയുള്ള വിദ്യാഭ്യാസത്തിൽ ഉൗന്നൽ നൽകേണ്ടതു കുഞ്ഞുങ്ങൾക്ക് എങ്ങനെയെങ്കിലും കുറച്ചധികം അറിവുനൽകുന്നതിലല്ല. മെച്ചപ്പെട്ട ജീവിതം എന്ന ലക്ഷ്യം നേടാൻ ഉപകരിക്കുന്ന വിധത്തിലാവണം അവർ അറിവുകൾ നേടേണ്ടത്.
അവരുടെ ജീവിതയാത്രയിൽ ഉണ്ടാകുന്ന ആവശ്യങ്ങളെ ഫലപ്രദമായി സഹായിക്കാൻ പറ്റുന്ന കഴിവുകൾ അഥവാ ശേഷികളായി മാറാൻ പറ്റുന്ന വിധത്തിലാവണം അറിവുകൾ നേടേണ്ടത്. ആവിധത്തിൽ നേടുന്ന അറിവുകൾക്കേ മൂല്യമുള്ളൂ. അതുകൊണ്ടേ വ്യക്തികൾക്കും സമൂഹങ്ങൾക്കും രാജ്യത്തിനും പ്രയോജനവും ശ്രേയസും ഉണ്ടാവുകയുമുള്ളൂ. അങ്ങനെ അല്ലാതെ അറിവു നേടിയാൽ അതു കുട്ടികളിൽ വലിയൊരു ശതമാനത്തെയും “ഒരുപാടുകാര്യങ്ങൾ അറിയാം, എന്നാൽ വേണ്ടതൊന്നും അറിയില്ലതാനും’’ എന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും.
ദേശീയ വിദ്യാഭ്യാസ നയം
വർഷങ്ങൾ ചെലവഴിച്ച് കുട്ടികൾ നേടുന്ന വിദ്യാഭ്യാസത്തിലെ ഇത്തരം പോരായ്മകൾ തിരിച്ചറിഞ്ഞുകൊണ്ട് അതു പരമാവധി പരിഹരിക്കാനാവശ്യമായ നടപടികളുണ്ടാകണമെന്ന് 2020 ൽ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ചിട്ടുണ്ട്. വിദ്യാലയ പഠനത്തിലൂടെ കുട്ടികൾ അറിവു മാത്രം നേടിയാൽ പോരാ. അവരുടെ ജീവിതവിജയത്തിനും നല്ല പൗരന്മാർ ആയിത്തീരുന്നതിനും ആവശ്യമായ കഴിവുകൾ ഉണ്ടാക്കുകയോ അത്തരം കഴിവുകളിലേക്കുള്ള ഉറവകൾ കുട്ടികളിൽ തെളിച്ചുകൊടുക്കുകയോ ചെയ്യാൻ പറ്റുന്നതാവണം സ്കൂൾ വിദ്യാഭ്യാസം എന്നും പുതിയ ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നുണ്ട്.
ലഭ്യമായ അവസരങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്താനും പുതിയ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും കഴിവുള്ളവരായി നമ്മുടെ കുട്ടികൾ വളർന്നുവരണം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും ആത്മവിശ്വാസത്തോടെ അവ വിജയകരമായി പൂർത്തിയാക്കാനും കഴിവുള്ള യുവജനങ്ങളെ സൃഷ്ടിച്ചെടുക്കണം. ഇതിനൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിനു കഴിയണം. അതോടൊപ്പം മൂല്യബോധവും ഭാരതീയ ദർശനങ്ങളിൽ താത്പര്യമുള്ളവരുമായി കുട്ടികൾ വളർന്നുവരാനും പറ്റിയതാവണം നമ്മുടെ വിദ്യാഭ്യാസം എന്നും പുതിയ വിദ്യാഭ്യാസ നയത്തിൽ പറയുന്നുണ്ട്.
ഇപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടുന്നതിനു വിദ്യാലയങ്ങളിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന കാണാപ്പാഠ പഠനരീതിയിലൂടെ സാധിക്കില്ല. അതിനാൽ ആ രീതി മാറണം. പകരം ‘കോംപിറ്റെൻസി’കളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമീപനം വിദ്യാലയങ്ങളിൽ നടപ്പിലാക്കണം എന്ന നിർദേശവും ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ചിട്ടുണ്ട്.
കോംപിറ്റെൻസി
ഈ സമീപനം ഉൗന്നൽകൊടുക്കുന്നതു വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ജീവിതത്തിനാവശ്യമായ കോംപിറ്റെൻസികളിൽ പ്രാവീണ്യം ഉണ്ടാക്കുക എന്നതിലാണ്. കോംപിറ്റെൻസി എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഏതൊരു പ്രവർത്തനവും മികവോടും സമൂഹത്തിലെ ഒരംഗം എന്ന കരുതലോടുംകൂടി ചെയ്യാനുള്ള സാമർഥ്യമാണെന്നു പറയാം.
അതിനാൽ കോംപിറ്റെൻസി എന്നതിൽ അറിവിനോടൊപ്പം മറ്റു ചില ഘടകങ്ങൾകൂടി യോജിച്ചുവരണം. കഴിവ്, നൈപുണ്യങ്ങൾ, മനോഭാവം തുടങ്ങിയവ അക്കൂട്ടത്തിൽവരും. ഏതൊരു പ്രവർത്തനവും നല്ല നിലയിൽ പൂർത്തിയാക്കണമെങ്കിൽ അറിവിനോടൊപ്പം ഇത്തരത്തിലുള്ള പല ഘടകങ്ങൾകൂടി യോജിച്ചുവരുന്ന കോംപിറ്റെൻസികളിലുള്ള പ്രാവീണ്യം അനിവാര്യമാണ്. ചെയ്യാനുള്ള പ്രവർത്തനം എത്ര ലളിതമായാലും എത്ര സങ്കീർണമായാലും അവയുടെ വിജയകരമായ പൂർത്തീകരണത്തിന് ആ പ്രവർത്തനവുമായി ബന്ധപ്പെട്ടുവരുന്ന കോംപിറ്റെൻസികളിലുള്ള പ്രാഗത്ഭ്യം ആവശ്യമായി വരും.
ജീവിതത്തിന്റെ ഏതു മണ്ഡലത്തിലും ആവശ്യമായി വരുന്ന എല്ലാ കോംപിറ്റെൻസികളും സ്കൂൾ വിദ്യാഭ്യാസത്തിലൂടെ നേടുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാൽ, ജീവിതത്തിൽ ഉണ്ടാകുന്ന ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാൻ ഉതകുന്ന കോംപിറ്റെൻസികൾക്ക് അടിസ്ഥാനമിടാനെങ്കിലും കഴിയുന്നതാവണം എല്ലാ കുഞ്ഞുങ്ങൾക്കും ലഭ്യമാകുന്ന സ്കൂൾ വിദ്യാഭ്യാസം.
കോംപിറ്റെൻസി ബെയ്സ്ഡ് വിദ്യാഭ്യാസം നല്ല സമീപനം തന്നെ. എന്നാൽ, യഥാർഥത്തിൽ അതിനു വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല. പല രാജ്യങ്ങളിലും വർഷങ്ങളായി ഈ സമീപനം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഇതിനു തുല്യമായ സമീപനങ്ങൾ വർഷങ്ങൾക്കു മുമ്പേ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
കോംപിറ്റെൻസി ബെയ്സ്ഡ് വിദ്യാഭ്യാസത്തിൽ കുട്ടികൾ നേടേണ്ട കോംപിറ്റെൻസികളും ഇപ്പോൾ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവ കുട്ടികൾ നേടണമെങ്കിൽ എങ്ങനെയെങ്കിലും പാഠഭാഗം പഠിപ്പിച്ചു തീർക്കാൻവേണ്ടി ഇപ്പോൾ കൂടുതലായി ഉപയോഗിച്ചുവരുന്ന അധ്യാപക കേന്ദ്രീകൃത ബോധനത്തിലൂടെ നടക്കില്ല എന്നും പുതിയ നയത്തിൽ അടിവരയിട്ടു പറയുന്നുണ്ട്. അതിനുപകരം കുട്ടികൾക്ക് അനുഭവങ്ങളിലൂടെ പഠിക്കാനുള്ള അവസരങ്ങൾ ഉണ്ടാവണം. അതിനുവേണ്ടി വിദ്യാലയങ്ങളിൽ അനുഭവാത്മക പഠന (Experiential Learning) രീതി ഉപയോഗിക്കണമെന്നും നയത്തിൽ നിർദേശിച്ചിട്ടുണ്ട്.
അനുഭവാത്മക പഠനം
അനുഭവങ്ങളുടെയും അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രതിഫലന ചിന്തകളുടെയും ഫലമായി കുട്ടികൾ അറിവു നിർമിച്ചെടുക്കണം എന്നതാണ് അനുഭവാത്മക പഠനത്തിന്റെ അടിസ്ഥാനതത്വം.
ഈ രീതി അനുസരിച്ച് കുട്ടികൾക്ക് ഒരു കാര്യം പഠിക്കുന്നതിനുവേണ്ടി ആദ്യം ചെയ്തുകൊടുക്കേണ്ടത് അതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുക്കളുമായി ഇടപെടുന്നിന് അവർക്കവസരം നൽകുക എന്നതാണ്. അതോടൊപ്പം അവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ, സാങ്കല്പികമായല്ലാതെ, യഥാർഥത്തിൽ ഏർപ്പെടുന്നതിനുള്ള അവസരവും നൽകണം.
ഇവയുടെ ഫലമായി കുട്ടികളിൽ പല അനുഭവങ്ങൾ ഉണ്ടാകും. ഇങ്ങനെ ഉണ്ടാകുന്ന അനുഭവങ്ങളെ അടിസ്ഥാനമാക്കി അവരിൽ പല ചിന്തകളും പുതിയ നിരീക്ഷണങ്ങളും ഉണ്ടാകുന്നു. ഇത്തരം പ്രതിഫലനചിന്തകൾ കുട്ടികളെ പുതിയ അറിവുകളിലേക്കും ആശയങ്ങളിലേക്കും നയിക്കും. ഇങ്ങനെ നേടുന്ന അറിവുകളും ആശയങ്ങളും കൂടുതൽ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും പ്രയോഗിച്ചുനോക്കാൻ അവർക്ക് അവസരം നൽകണം. നേടിയ അറിവുകൾ കൂടുതൽ ബലപ്പെടുന്നതിനും അവയ്ക്ക് ഏറിയ പ്രായോഗിക ക്ഷമത ഉണ്ടാകുന്നതിനും അതു സഹായിക്കും.
വിദ്യാലയങ്ങളിൽ ഈ രീതിയിൽ പഠനം നടക്കുകയാണെങ്കിൽ അതിന്റെ ഫലമായി കുട്ടികൾക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിജയകരമായി ജീവിക്കാൻ ആവശ്യമായ പല ഗുണങ്ങളും ഉണ്ടാകുകയും വളരുകയും ചെയ്യും. അക്കൂട്ടത്തിൽ വിമർശനാത്മകമ ചിന്ത, പ്രശ്ന നിർധാരണശേഷി, സഹകരണ പ്രവർത്തന ശൈലി, ആത്മവിശ്വാസം, നല്ല മനോഭാവം, ആശയവിനിമയശേഷി തുടങ്ങിയവയൊക്കെ ഉൾപ്പെടുന്നു. കുട്ടികൾ പഠനഫലമായി കേവലം കുറച്ചറിവുകൾ നേടിയാൽ മാത്രം പോര അതു വിജയകരമായ ഉത്തമ ജീവിതത്തിന് ഉപകരിക്കണം എന്നതാണു ലക്ഷ്യം.
ഓരോ പരിഷ്കാരവും വരുന്പോൾ ആ രംഗത്തു കൂടുതൽ ശ്രദ്ധയും ഉണർവും ഒരു ചലനവും ഉണ്ടാകാൻ അതു കാരണമാകേണ്ടതാണ്. എന്നാൽ, പുതിയ പേരുകളിൽ വരുന്ന അക്കാദമിക പരിഷ്കാരങ്ങൾ ഓരോന്നിനോടും ചേർന്ന് അത്ര പരിചിതമല്ലാത്ത പുതിയ പല പദങ്ങളും ആശയങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. ബഹുമുഖബുദ്ധി (Multiple Intelligence - MI), സാമൂഹ്യജ്ഞാന നിർമിതി (Social Constructivism), സോണ് ഓഫ് പ്രോക്സിമൽ ഡെവല്പമെന്റ് (ZPD), അസിമിലേഷൻ (Assimilation), സ്കഫോൾഡിംഗ് (Scafolding), റൂബ്രിക് (Rubric) തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
ഇങ്ങനെ വരുന്ന പദങ്ങളെയും ആശയങ്ങളെയും ചുറ്റിപ്പറ്റി അതിവിശാലമായ ചർച്ചകളും തർക്കങ്ങളും സംവാദങ്ങളും എന്നുവേണ്ട കോലാഹലങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം ചർച്ചകളും സംവാദങ്ങളും വളരെ നല്ലതാണ്; അനിവാര്യവുമാണ്. പക്ഷേ അവയൊക്കെ അവിടംകൊണ്ടവസാനിക്കരുത്. അവയുടെ സദ്ഫലങ്ങൾ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിലെത്തണം എന്നതിൽക്കൂടി ഏറെ ശ്രദ്ധിക്കണം. ഉദാഹരണമായി ബഹുമുഖബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾ നമ്മുടെ പള്ളിക്കൂടങ്ങളിൽ പഠിക്കുന്ന കുഞ്ഞുങ്ങളുടെ ബഹുമുഖബുദ്ധിക്കു വികാസമുണ്ടാകുന്നിടത്തേക്കു കാര്യങ്ങൾ എത്തണം; എങ്കിൽമാത്രമേ പരിഷ്കാരങ്ങൾ വിജയിക്കുകയുള്ളൂ.
ഇക്കാര്യത്തിൽ ഉൗന്നൽ കൊടുക്കാതെ പരിഷ്കാരം വൻവിജയമായിരുന്നു, അതു രാജ്യത്തിനും ലോകത്തിനും മാതൃകയായി എന്നൊക്കെ കണക്കുകളും വാക്കുകളുംകൊണ്ടു സമർഥിക്കുകയും വിജയവാർത്ത പരസ്യങ്ങളിലൂടെ വ്യാപിപ്പിക്കുകയും ചെയ്യുന്നതിലേക്ക് ഏറെ ശ്രദ്ധ തിരിഞ്ഞാൽ പരിഷ്കാര പരിപാടിയുടെ യഥാർഥ ലക്ഷ്യം നേടുക വിഷമമായിരിക്കും.
റവ. ഡോ. ജോണ്സണ് ഒറോപ്ലാക്കൽ,ഡോ. കുര്യൻ ചെറുശേരി
(റവ.ഡോ. ജോണ്സണ് ഒറോപ്ലാക്കൽ തൊടുപുഴ മൈലക്കൊന്പ് സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ വൈസ് പ്രിൻസിപ്പലും ഡോ. കുര്യൻ ചെറുശേരി അസോസിയേറ്റ് പ്രഫസറുമാണ്)