Saturday, July 17, 2021 1:02 AM IST
മനുഷ്യാവകാശ, ഗോത്രവര്‍ഗ സംരക്ഷകനായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെന്ന 84 വയസുണ്ടായിരുന്ന ജെസ്യൂട്ട് വൈദികനെ ഇല്ലായ്മ ചെയ്ത ഭരണകൂട ഭീകരതയുടെ ഓര്‍മകള്‍ വേഗത്തില്‍ മായില്ല. മനുഷ്യാവകാശ പ്രവര്‍ത്തകനു മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അദ്ദേഹത്തെ മരണത്തിലേക്കു തള്ളിവിടാതിരിക്കാനും രാജ്യത്തെ നീതിപീഠങ്ങള്‍ക്കും കഴിഞ്ഞില്ല. ഭിന്നാഭിപ്രായവും എതിര്‍പ്പുകളും ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ഭരിക്കുന്നവരുടെ ഗൂഢശ്രമങ്ങള്ക്കു കോടതികളുടെ പരോക്ഷ പിന്തുണയോ അനാസ്ഥയോ കാലതാമസമോ വഴിയൊരുക്കാറുണ്ട്.
“വിയോജിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം, മതം തുടങ്ങിയവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മറ്റു പൗരാവകാശങ്ങളും തുല്യനീതിയും ആണ് ജനാധിപത്യ ഇന്ത്യയുടെ കാതല്‍. സ്വാതന്ത്ര്യം അമൃതാണ്. പൊട്ടിച്ചെറിയണം ചങ്ങലകള്‍. ജനാധിപത്യ വ്യവസ്ഥയില്‍ കാലോചിത പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. മതവും രാഷ്ട്രീയവുമല്ല, ജയിക്കേണ്ടത് ഇന്ത്യയാണ്.’’ - രണ്ടാഴ്ച മുമ്പ് ജൂലൈ മൂന്നിന് ദീപികയിലെ ഇതേ പംക്തിയില്‍ എഴുതിയതാണിത്.
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത രാജ്യദ്രോഹ നിയമം ഉപേക്ഷിക്കാന്‍ സമയമായെന്നു സുപ്രീംകോടതി വെള്ളിയാഴ്ച ചോദിച്ചതോടെ ദീപിക ലേഖനത്തിന്റെ പ്രസക്തി കൂടുതല്‍ തെളിഞ്ഞു. മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും പോലുള്ളവരെ നിശബ്ദരാക്കാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അടിച്ചമര്‍ത്തല്‍ നിയമമാണിത്.
കൊളോണിയല്‍ നിഴല്‍
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും കൊളോണിയല്‍ കാലത്തെ പിന്തിരിപ്പന് നിയമം രാജ്യത്തിന് ആവശ്യമുണ്ടോയെന്ന ചീഫ് ജസ്റ്റീസ് എന്‍.വി. രമണയുടെ ചോദ്യത്തിനു മുന്നില്‍ സര്‍ക്കാരിനുപോലും ന്യായീകരണമില്ലായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കാലഹരണപ്പെട്ട 124 എ വകുപ്പിന്റെ ദുരുപയോഗം നിയന്ത്രിക്കുന്നതിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ മറുപടി പ്രതിരോധിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ ദയനീയത കൂടിയായി.
ഫര്‍ണിച്ചര്‍ പണിയാന്‍ മരപ്പണിക്കാരനു മഴുവോ വാളോ നല്കുമ്പോള് അതുപയോഗിച്ച് കാട്ടിലെ മുഴുവന്‍ മരങ്ങളും വെട്ടിനിരത്തുന്നതിനു തുല്യമാണ് ഈ നിയമത്തിന്റെ ഫലമെന്ന ചീഫ് ജസ്റ്റീസിന്റെ വാക്കുകള്‍ക്കു വാളിന്റെ മൂര്‍ച്ചയുണ്ട്. ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതും കാലഹരണപ്പെട്ടതുമായ 124 എ വകുപ്പ് തുടരുന്നത് എന്തിനെന്ന ചീഫ് ജസ്റ്റീസ് എന്‍.വി. രമണ, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയി എന്നിവരുടെ ചോദ്യം രാജ്യത്തിന്റെ മനഃസാക്ഷിയോടാണ്. രാജ്യദ്രോഹക്കുറ്റം പോലെ ദുരുപയോഗിക്കപ്പെട്ട നിയമം സ്വതന്ത്രഭാരതത്തില്‍ കുറവാണ്.
ദുരുപയോഗത്തിന്റെ നാള്‍വഴികള്‍
വിമര്‍ശനങ്ങളും വിയോജിപ്പുകളും അടിച്ചമര്‍ത്താന്‍ രാജ്യദ്രോഹക്കുറ്റവും (സെഡീഷന്‍) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരിലുള്ള യുഎപിഎയും (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് 1967) സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബ്രിട്ടീഷുകാരില്‍നിന്നു വ്യത്യസ്തമല്ല ജനാധിപത്യ സര്‍ക്കാര്‍.
യുഎപിഎ എന്ന ജനവിരുദ്ധ, ജനാധിപത്യവിരുദ്ധ നിയമത്തിന്റെ അവസാനത്തെ ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമി. ബിജെപി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാംഗ്വയുടെ കാര്‍ തടഞ്ഞതിനാണ് 100 കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹത്തിനും രണ്ടു കര്‍ഷകര്‍ക്കെതിരേ വധശ്രമത്തിനും കേസെടുത്തത്! കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ സംഭവം.
2000ല്‍ പാസാക്കിയ ഐടി നിയമത്തിലെ വിവാദ 66 എ വകുപ്പും വളരെ ദുരുപയോഗം ചെയ്യപ്പെട്ടു. ആറു വര്‍ഷം മുമ്പ് ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ഇതിനു ശേഷവും ഓണ്‍ലൈന്‍ പോസ്റ്റുകളുടെ പേരില്‍ ഈ കിരാത വകുപ്പ് ഉപയോഗിച്ച് കേസെടുത്തു. പതിനൊന്നു സംസ്ഥാനങ്ങളിലായി 745 കേസുകളാണ് ജില്ലാ കോടതികളില്‍ നിലവിലുള്ളത്! കേസുകളെല്ലാം പിന്‍വലിക്കാനും ഇനി കേസെടുക്കരുതെന്നു നിര്‍ദേശിക്കാനും കോടതി വീണ്ടും ഉത്തരവിട്ടതു ഭാഗ്യം.
ഇല്ലാ വകുപ്പിലും കുറ്റം ചുമത്തും
സെഡീഷന്‍, യുഎപിഎ, ഐടി നിയമത്തിലെ റദ്ദാക്കിയ 66 എ വകുപ്പ് എന്നിവയുടെ ദുരുപയോഗം ബിജെപി ഭരണകാലത്താണു ഗണ്യമായി കൂടിയതെന്നു കണക്കുകള്‍ പറയുന്നു. ഏകപക്ഷീയവും അനുപാതമില്ലാതെയും അമിതമായും ഈ നിയമങ്ങളെ ദുരുപയോഗിക്കുന്നുണ്ട്. രാജ്യത്താകെ 10,938 പേരെയാണു കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സെഡീഷന്റെ പേരില്‍ വേട്ടയാടിയത്. ആകെ 816 കേസുകളിലായി പതിനായിരത്തിലേറെ ആളുകളെയാണു ‘രാജ്യദ്രോഹി’കളാക്കിയത്.
2010നു ശേഷം 124 എ വകുപ്പു ചുമത്തിയവരില്‍ 65 ശതമാനവും 2014 മേയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ്. എന്‍ഡിഎ കാലത്ത് ഓരോ വര്‍ഷവും കേസുകളുടെ എണ്ണവും കൂടിവന്നു. 2015ലെ 39 കേസുകളുടെ സ്ഥാനത്ത് 2016ല്‍ 72 കേസുകളും 2020ലെ കോവിഡ് കാലത്ത് 107 കേസുകളുമാണെടുത്തത്. 2015 മുതല്‍ 2019 വരെ ഇന്ത്യയില്‍ 5,128 പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തത്. എന്നാല്‍, ഈ അഞ്ചു വര്‍ഷത്തില്‍ 229 പേര്‍ക്കെതിരേ സെഡീഷന്‍ കുറ്റം ചുമത്തിയെന്നാണു കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയത്.
രാഷ്ട്രീയവും മതപരവുമായ എതിര്‍പ്പുകളുടെ പേരിലാണു പല കേസുകളുമെടുക്കുന്നതെന്നതു രഹസ്യമല്ല. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അമര്‍ച്ച ചെയ്യാനായി ഭരണകൂടം എടുത്ത കള്ളക്കേസുകളാണു മഹാഭൂരിപക്ഷവുമെന്നു വ്യക്തം.
സംസ്ഥാന സര്‍ക്കാരുകളും വില്ലന്മാര്
സംസ്ഥാന സര്‍ക്കാരുകളാണ് ഏറ്റവുമധികം രാജ്യദ്രോഹ വ്യവസ്ഥ ദുരുപയോഗിക്കുന്നത്. ബിജെപി ഒറ്റയ്ക്കോ സഖ്യകക്ഷി ഭരണത്തിലോ ഉള്ളതും ഉണ്ടായിരുന്നതുമായ ബിഹാര്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, യുപി, തമിഴ്നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണു മൊത്തം കേസുകളുടെ 65 ശതമാനവും. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിന് 149 പേരും യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ വിമര്‍ശിച്ചതിന് 144 പേരും രാജ്യദ്രോഹികളാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
2014 മുതലുള്ള അഞ്ചു വര്‍ഷത്തില്‍ 559 പേരെ സെഡീഷന്‍ നിയമം ചുമത്തി അറസ്റ്റ് ചെയ്തതായി ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലുണ്ട്. ഇവരില്‍ വെറും 10 പേരാണു ശിക്ഷിക്കപ്പെട്ടത്. തെറ്റായ കുറ്റം ആരോപിച്ചു തടവറയിലാക്കിയവര്ക്കു നിഷേധിക്കപ്പെട്ട നീതിയും സ്വതന്ത്രജീവിതവും ആർക്കു തിരിച്ചുനല്‍കാൻ കഴിയും. കള്ളക്കേസുകളെടുത്തും അനധികൃതമായും ആളുകളെ അറസ്റ്റ് ചെയ്തു പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നതും ജാമ്യം നിഷേധിക്കുന്നതും അടക്കമുള്ള സംഭവങ്ങള്‍ വേറെയുണ്ട്.
എന്നാല്‍, യുപിഎ ഭരണകാലത്തും ഇവ ആവശ്യത്തിലേറെ ദുരുപയോഗിച്ചിരുന്നു. കൂടംകുളം ആണവോര്‍ജ നിലയത്തിനെതിരായ പ്രതിഷധത്തിന്റെ പേരില്‍ 2011ല്‍ 130 രാജ്യദ്രോഹക്കേസുകളാണെടുത്തത്. അടിയന്തരാവസ്ഥക്കാലത്തു പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും അടക്കം അടിച്ചമര്‍ത്തിയതും നിയമവ്യവസ്ഥ കാറ്റില്‍ പറത്തിയതും ഇന്ത്യ മറക്കില്ല.
വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ വിമര്‍ശിച്ചതിനു സിനിമാ പ്രവര്‍ത്തക ആയിഷ സുല്ത്താനയ്ക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു വേട്ടയാടുന്നത്. ആയിഷയ്ക്ക് ഹൈക്കോടതി ജാമ്യം നല്കി. കേരള ജനതയുടെ പിന്തുണ കൂടിയില്ലായിരുന്നെങ്കില്‍ ആയിഷയും ലക്ഷദ്വീപ് ജനതയും പിടിച്ചുനില്ക്കുമായിരുന്നില്ല.
പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ച ആസാമിലെ സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗോയിക്കെതിരേ യുഎപിഎ ആണു ചുമത്തിയത്. ഒന്നര വര്‍ഷം ജയില്‍വാസം അനുഭവിച്ച അഖില്‍ ഗൊഗോയിയെ ഗോഹട്ടിയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഇതോടെ ഇത്തരം കേസുകളുടെ കാപട്യം വെളിച്ചത്തായി.
വയോധികനായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെയും ആസീം ത്രിവേദി എന്ന യുവ കാര്‍ട്ടൂണിസ്റ്റിന്റെയും കാര്യം മാത്രമെടുത്താല്‍ യുഎപിഎയും സെഡീഷന്‍ വകുപ്പും കടലിലെറിയേണ്ടതാണെന്ന് ആരും പറയും. 2012 ഓഗസ്റ്റിലാണ് കാര്‍ട്ടൂണിന്റെ പേരില്‍ ആസീം ത്രിവേദി എന്ന മുപ്പ ത്തിനാലുകാരനെ ഐടി നിയമത്തിലെ വിവാദ 66 എ വകുപ്പിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഴിമതിക്കെതിരേ വരച്ച കാര്‍ട്ടൂണാണ് ഈ യുവാവിനെ രാജ്യദ്രോഹിയാക്കിയത്!
തുല്യനീതി പൗരാവകാശം
സ്വാതന്ത്ര്യവും തുല്യനീതിയും പൗരന്റെ അവകാശമാണ്; ഔദാര്യമല്ല. അഭിപ്രായ സ്വാതന്ത്ര്യം മുതല്‍ നീതിനിഷേധം വരെയുള്ള ഭരണകൂടങ്ങളുടെ ജനവിരുദ്ധ ഫാസിസ്റ്റ് ഏകാധിപത്യ പ്രവണതകളെയും കോര്‍പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടിയുള്ള സാമ്പത്തിക നയങ്ങളെയും പൊതുസമൂഹം യോജിച്ചു പ്രതിരോധിക്കേണ്ടതുണ്ട്.
പലതരത്തിലുള്ള ചൂഷണങ്ങളും നീതിനിഷേധങ്ങളും അടക്കമുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ പലതും പുറംലോകം അറിയാറില്ല. ഇവയില്‍ ചിലതെങ്കിലും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു തടയിടാനാണു മാധ്യമങ്ങളെയും പത്രപ്രവര്‍ത്തകരെയും പലരീതിയില്‍ വരുതിയിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത്. പ്രഖ്യാപിത അടിയന്തരാവസ്ഥ കൂടാതെയും കിരാത നിയമങ്ങളും ഭീഷണികളും ഉപയോഗിച്ചു സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും ഹനിക്കപ്പെടുന്നു.
ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് രാജ്യമാണ് ഇന്ത്യയെന്നു ഭരണാധികാരികളെ വീണ്ടും വീണ്ടും തെരഞ്ഞെടുപ്പുകളിലൂടെ ഓര്‍മപ്പെടുത്തേണ്ടിവരും. ഭരണഘടന ഉറപ്പാക്കിയ സ്വാതന്ത്ര്യവും സമത്വവും തുല്യനീതിയും തുല്യാവസരങ്ങളും സംരക്ഷിക്കാനുള്ള പൗരന്റെ അവസാനത്തെ അത്താണിയാണു ഹൈക്കോടതികളും സുപ്രീംകോടതിയും. ഉന്നത നീതിപീഠങ്ങളുടെ നഷ്ടമായിക്കൊണ്ടിരുന്ന വിശ്വാസം വീണ്ടെടുക്കുന്നതില്‍ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ് എന്‍.വി. രമണ നല്കുന്ന സൂചനകള്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. ജസ്റ്റീസ് രമണയ്ക്കു ബിഗ് സല്യൂട്ട്.
ജോര്‍ജ് കള്ളിവയലില്‍