Tuesday, October 12, 2021 1:51 AM IST
വേണുഗോപാൽ നെടുമുടി വേണുവായ കഥ
കാവാലം നാരായണപ്പണിക്കരുടെയും കവി അയ്യപ്പപ്പണിക്കരുടെയും ശിക്ഷണത്തിൽ നാടകക്കളരിയിൽ പരിശീലനം നടക്കുന്ന കാലം. അന്നു കാവാലത്തുനിന്നു നാടകം തിരുവനന്തപുരത്തേക്കു പ്രതിഷ്ഠിച്ച സമയം. സോപാനം നാടകവേദിയുടെ രംഗശീലക്രമങ്ങളുമായി പൊരുത്തപ്പെട്ട ഒരാൾ എന്ന നിലയ്ക്ക് വേണുവിനെയും കൂട്ടി.
നാടിനെയും ഭാഷയെയും പാരന്പര്യത്തെയും നാട്യസംസ്കൃതിയെയും പ്രണയിച്ച ഒട്ടേറെ പേർക്ക് കലാസപര്യയുടെ നാളുകളായിരുന്നു അത്. നാടൻ ചൊല്ലുകളും വായ്ത്താരിയും പാട്ടുശകലങ്ങളും നൃത്തച്ചുവടുകളും എല്ലാം ചേർന്ന് കലാകാരന്മാർക്കും കാഴ്ചക്കാർക്കും തികഞ്ഞ വിരുന്നായിരുന്നു അവനവൻ കടന്പ എന്ന നാടകം.
പെരുന്താന്നി അമ്മ വീടിന്റെ മുറ്റത്തെ നാടകത്തിന്റെ റിഹേഴ്സലിന്റെ ഇടവേളകളിലുള്ള കവിയരങ്ങിൽ അയ്യപ്പപ്പണിക്കരും കാവാലവും കടമ്മനിട്ടയും സച്ചിദാനന്ദനും സജീവ സാന്നിധ്യമാകും. ഭരത് ഗോപിയും വേണുവും അവതരിപ്പിച്ചിരുന്നത് നാടകീയാംശമുള്ളതോ കാർട്ടൂണ് കവിതകളോ ആയിരിക്കും. കവിതാലാപനത്തിനൊപ്പം വാദ്യസന്നാഹവും കൂടും.
അന്നു വേണുവിനു തോളറ്റം മുടിയുണ്ട്. അടുത്ത കവിത ’നെടുമുടി’ വേണു എന്നു പറയുന്പോൾ ’നെടുമുടി’ എന്നത് അയ്യപ്പപ്പണിക്കർ ഒന്നു കടുപ്പിക്കും. മുടിയുള്ളതുകൊണ്ടാണ് നെടുമുടിയായത് എന്നാണ് അടുപ്പമില്ലാത്തവരുടെ ധാരണ. മുടിയുമായി വരുന്ന വേണുവിനെക്കണ്ട് അവർ ചിരിക്കും.
ഒരു ദിവസം കാവാലം പറഞ്ഞു, ’അയ്യപ്പപ്പണിക്കർ വിളിച്ചതല്ലേ, പേരിന്റെ കൂടെ നെടുമുടിയുമിരുന്നോട്ടെ. വേണൂന്നു പറഞ്ഞാൽ എത്ര വേണുമാരുണ്ട്. ഇരുന്നോട്ടെ...’ അങ്ങനെ, വലിയ ഉത്തരവാദിത്വമാണെന്നറിഞ്ഞുകൊണ്ടുതന്നെ നാടിന്റെ പേരും പേരിനൊപ്പം ചുമലിലേറ്റി. നെടുമുടിയെന്ന പേര് ദേശാന്തരങ്ങൾ ഈ നടനിലൂടെ കടന്നു ചെല്ലണമെന്നതായിരുന്നു കാവ്യ നീതി.
"അതിരുകാക്കും മലയൊന്നു തുടുത്തേ...’
"അതിരു കാക്കും മലയൊന്നു തുടുത്തേ...’ എന്ന പാട്ട് ഇന്നും നെടുമുടി വേണുവിന്റെ ശബ്ദത്തിൽ മാത്രം കേൾക്കാനാണ് മലയാളികൾ ആഗ്രഹിക്കുന്നത്.
സംഗീതവും സാഹിത്യവും എന്നും ആ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. കവിതാ പാരായണത്തിലും നാടൻ പാട്ടുകളുടെ അവതരണത്തിലും നെടുമുടി സ്റ്റൈൽ തന്നെ അദ്ദേഹം പുലർത്തി.
18 ഗാനങ്ങൾ വിവിധ ചിത്രങ്ങളിലായി പാടി. മൂന്നു ഗാനങ്ങൾ എഴുതുകയും സംഗീതം പകരുകയും ചെയ്തു. നെടുമുടിയുടെ ഗാനങ്ങൾ എല്ലാം തന്നെ നാടൻ പാട്ടിന്റെയും നാടകശീലിന്റെയും തുടിപ്പുള്ളവയായിരുന്നു.
1989-ൽ പൂരം എന്ന ചിത്രത്തിലൂടെ സംവിധാന കുപ്പായവും അണിഞ്ഞു. സുഹൃത്തും നിർമാതാവുമായ ഡേവിഡ് കാച്ചാപ്പിള്ളിയുടെ സ്നേഹ നിർബന്ധമായിരുന്നു വേണുവിനെ സംവിധായകനാക്കിയത്.
’ഡേവിഡ് കാച്ചപ്പിള്ളി എന്നും നല്ല സിനിമകളുടെ കൂടെനിന്ന നിർമാതാവാണ്. വിടപറയും മുന്പേ, ലേഖയുടെ മരണം ഒരു ഫൽഷ്ബാക്ക്, ഓർമയ്ക്കായി, ഇളക്കങ്ങൾ, ഒരു കഥ ഒരു നുണക്കഥ തുടങ്ങി അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഞാൻ അഭിനയിച്ചിരുന്നു.
മിക്കതിലും ഞാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഡേവിഡിനുവേണ്ടി ഒരു പടം ചെയ്യാമെന്ന് ഗുഡ്നൈറ്റ് മോഹൻ സമ്മതിച്ചു. അങ്ങനെ ഡേവിഡ് നിർബന്ധിച്ചതുകൊണ്ടാണ് ഞാൻ സംവിധാനം ചെയ്യാൻ മുതിർന്നത്.
സത്യത്തിൽ ഞാനന്ന് വിളഞ്ഞു പഴുക്കുക എന്നൊരു അവസ്ഥയിൽ എത്തിയിട്ടില്ലായിരുന്നു. തല്ലിപ്പഴുപ്പിച്ചതാ. എങ്കിലും ആ സിനിമയ്ക്ക് ഒരുപാട് ആളുകളുടെ നല്ല അഭിപ്രായം നേടിയെടുക്കാനായി, നെടുമുടി വേണു മുന്പ് പറഞ്ഞിട്ടുള്ളതാണ്.
കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അന്പട ഞാനേ, ഒരു കടംകഥ പോലെ തുടങ്ങി 11 ചിത്രങ്ങൾക്ക് നെടുമുടി വേണു കഥ എഴുതുകയും നാലു ചിത്രങ്ങൾക്കു സംഭാഷണവും അഞ്ചു ചിത്രങ്ങൾക്ക് തിരക്കഥയും ഒരുക്കുകയും ചെയ്തു.
കൈരളീ വിലാസം ലോഡ്ജ് എന്ന ടെലിസീരിയലും സംവിധാനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ തന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന വേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഈ അഭിനയ കുലപതി.
ഫാസിലും വേണുഗോപാലും
കലയുടെ വിത്തുകൾ പാകിയ കുട്ടനാടൻ മണ്ണിൽനിന്ന് അതു പടർന്നു പന്തലിക്കുന്നതിനു താങ്ങായി മാറിയ ചങ്ങാതിയായിരുന്നു ആലപ്പുഴക്കാരൻ ഫാസിൽ. കായൽ കടലിൽ ചേരുംപോലെ നെടുമുടി വേണുവും ഫാസിലും സിനിമയിൽ ലയിച്ചു ചേരുന്നതിന്റെ സാക്ഷികളായി പ്രേക്ഷകരും.
ആലപ്പുഴ എസ്ഡി കോളജിൽ വേണു ബിഎ മലയാളവും ഫാസിൽ ഇക്കണോമിക്സും. ഇരുവരും ചേർന്നു നാടകവും മിമിക്രിയുമൊക്കെയായി നടന്ന നാളുകൾ. ഫാസിൽ നെടുമുടിയിലെത്തുന്പോൾ വള്ളത്തിൽ കയറ്റി കായലിലേക്കു കൊണ്ടുപോവും. ഫാസിലിന് വള്ളവും വെള്ളവും പേടിയാണ്.
നടുക്കായലിലെത്തുന്പോൾ വേണു വള്ളം മറിക്കാൻ നോക്കും. പേടിച്ചിരിക്കുന്ന ഫാസിലിനോട് വേണു ചോദിക്കും, ഈ ലോകത്തിലെ ഏറ്റവും മഹാനായ മനുഷ്യന്റെ പേരെന്താ? ഫാസിൽ വിറച്ചു കൊണ്ട് ഉത്തരം പറയും, വേണുഗോപാൽ.
പിന്നീട് ഇരുവരും സിനിമയിലെത്തിയപ്പോഴും ഏറ്റവും മികച്ച കഥകളും കഥാപാത്രങ്ങളും പ്രേക്ഷകർ കണ്ടു.
തന്പാണ് ആദ്യ സിനിമ എങ്കിലും തോപ്പിൽ ഭാസി സംവിധാനം ചെയ്ത ഒരു സുന്ദരിയുടെ കഥയിൽ ഫാസിലും വേണുവും മുഖം കാണിച്ചിട്ടുണ്ട്. സിനിമ സ്വപ്നം കണ്ടു നടന്ന ഫാസിലിന് കുഞ്ചാക്കോ ബോബന്റെ പിതാവുമായി നല്ല ബന്ധമുണ്ട്.
അങ്ങനെയാണ് ഉദയാസ്റ്റുഡിയോയിൽ ഇരുവരും എത്തുന്നത്. ജയഭാരതിയെ കമന്റടിക്കുന്ന പയ്യന്മാരെ പ്രേം നസീർ അടിച്ചോടിക്കുന്നതാണ് സീൻ. അതിൽ ഇരവരും അഭിനയിച്ചു. പിന്നീടാണ് കാവാലം എന്ന നാടകാചാര്യനിലേക്കുള്ള വലിയ വഴി തുടങ്ങുന്നത്.
കഥാപാത്രങ്ങളെ മോഷ്ടിച്ചു തന്റേതാക്കുന്നയാൾ
ഒരു കഥാപാത്രമായി കാമറയ്ക്കു മുന്നിലെത്തുന്പോൾ വേഷം അണിയുകയല്ല, അതിനെ വ്യാഖ്യാനിക്കുകയാണ് നെടുമുടി വേണു ചെയ്തത്. എഴുത്തുകാരനും സംവിധായകനും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനകത്തുനിന്നുകൊണ്ടു തന്റെ കഥാപാത്രത്തെ അയാൾ മോഷ്ടിച്ചെടുക്കുകയാണ്. അതു പിന്നെ തന്റേതാക്കി മാറ്റുകയാണ്.
മോഹൻ, ഭരതൻ, കെ.ജി. ജോർജ്, പത്മരാജൻ, എ. വിൻസന്റ്, പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ എക്കാലത്തെയും മികച്ച മധ്യവർത്തി സിനിമകളുടെ സംവിധായകരുടെയെല്ലാം വിജയങ്ങളിൽ നെടുമുടി വേണുവിനു ചെറുതല്ലാത്ത പങ്കുണ്ട്.
എം.ടി, ജോണ്പോൾ, പത്മരാജൻ തുടങ്ങിയ തിരക്കഥാകൃത്തുക്കൾ ഒരുക്കിയ കഥാപാത്രങ്ങളിലൂടെ തങ്ങളിലെ നടന്റെ തീരാത്തദാഹം തീർക്കാനാണു ഈ കലാകാരൻ നവരസങ്ങളെ പകർന്നാടിയത്.
നായകനായും ക്രൂരനായ പ്രതിനായകനായും സ്ത്രീലന്പടനായും കൊലപാതകിയായും നിസഹായനായും പല ജീവിതങ്ങളെ പകർന്നാടി. അക്കാലത്ത് വേണുവിന്റെ സമകാലികനായ നടൻ ഭരത് ഗോപിക്കും ഇതേ അവസരങ്ങൾ ലഭിച്ചു.
പിന്നീട് ഫാസിൽ, പ്രിയദർശൻ, കമൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്മേക്കേഴ്സായ സംവിധായകരുടെയും ആദ്യസിനിമകളുടെ ഭാഗമാകാനും പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്യാനും ഈ നടനു സാധിച്ചു.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് കാലഘട്ടത്തിലും പിന്നീട് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ യുവ നിരയിലും നിവിൻ പോളി, ദുൽഖർ സൽമാൻ തുടങ്ങിയ ന്യൂജനറേഷനൊപ്പവും എക്കാലവും പ്രത്യേക ഇടം നെടുമുടി വേണുവിനുണ്ടായിരുന്നു.
കഴിഞ്ഞ പതിറ്റാണ്ടിലെ നെടുമുടി വേണുവിന്റെ ഏറെ ജനശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു ദുൽഖർ സൽമാനൊപ്പം ചാർളിയിലെ കുഞ്ഞപ്പനായുള്ള പകർന്നാട്ടം. മുന്പ് അപ്പൂപ്പൻ വേഷങ്ങൾ നിരവധി ചെയ്തിട്ടുണ്ടെങ്കിലും അപ്പൂപ്പൻ താടിയെന്ന പോലെയുള്ള നാട്യം ചിത്രത്തോടൊപ്പം കുഞ്ഞപ്പനെയും പ്രേക്ഷകർ സ്വീകരിച്ചു.
ആദ്യ നാടകാഭിനയ പാഠങ്ങൾ
സ്കൂൾ കാലത്തുതന്നെ നാടകാഭിനയം വേണുവിന്റെ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. എട്ട്, ഒന്പത് വയസ് കാലഘട്ടങ്ങളിൽ സ്വയം കഥ മെനഞ്ഞ് നാട്ടിൽ ലഭ്യമായിരുന്ന കോപ്പുകളും ചമയങ്ങളും ഉപയോഗിച്ചു മേക്കപ്പ് സംവിധാനം ഒരുക്കിയാണ് നാടക ജീവിതം ആരംഭിക്കുന്നത്. തോട്ടിലൂടെ ഒഴുകിയെത്തുന്ന പോളകൊണ്ട് താടിയുണ്ടാക്കി വാഴനാരുകൊണ്ട് മുഖത്ത് കെട്ടിവയ്ക്കും.
ചെങ്കല്ലിലെ വെളുത്തഭാഗം അടർത്തിയെടുത്ത് കുങ്കുമം ചേർത്താണ് മുഖത്ത് തേക്കാനുള്ള പേസ്റ്റ് രൂപപ്പെടുത്തുന്നത്. മുതിർന്നവരടക്കം ഒരുപാട് ആളുകൾ കാണാൻവരും. അവരുടെ അഭിപ്രായമാണ് വേണുവിന് ഉത്തേജകമാകുന്നത്.
പിന്നീട് സ്കൂളിലും നാടകം അവതരിപ്പിച്ചു. വേണു ഏഴാം ക്ലാസിൽ പഠിക്കുന്പോൾ മീശയൊക്കെവച്ച് ഒരു ഗുമസ്തന്റെ വേഷം നാടകത്തിൽ ചെയ്തു. സഹ നടനായ ഗോപിച്ചേട്ടൻ റൗഡി വേഷത്തിലാണ്.
റിഹേഴ്സലിൽ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങളും ഗോപി സ്റ്റേജിൽ അവതരിപ്പിച്ചു. കത്തിയെടുത്ത് പുറംചൊറിയുന്നു, നഖംവെട്ടുന്നു, മാന്തുന്നു. ഇതൊക്കെക്കണ്ട് ആളുകൾ കൈയടിക്കുന്നതു കണ്ടപ്പോൾ വേണുവിനും കൗതുകമായി.
വേണു തലയിൽനിന്ന് ഒന്നുരണ്ടു തവണ പേനെടുത്തും വലിയ മീശയിൽനിന്നും ഒരു പേനിനെയെടുത്തും കൊല്ലുന്നതായി കാണിച്ചു. അതിനും ആളുകൾ കൈയടിച്ച് പൊട്ടിച്ചിരിച്ചു.
നാടകത്തിന്റെ അരങ്ങ് വേണുവിനു പകർന്ന വിലയേറിയ അഭിനയപാഠങ്ങളായിരുന്നു അതൊക്കെ. പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് പെണ്കുട്ടികളും അഭിനയിച്ച കാലത്ത് മികച്ച സ്ത്രീവേഷത്തിനുള്ള അവാർഡും വേണു നേടിയെടുത്തു. എസ്ഡി കോളേജിൽ പഠിക്കാൻവേണ്ടി ആലപ്പുഴയിൽ എത്തിയതോടെയാണ് നാടകം ജീവിതമായി മാറുന്നത്.
ഗൗതം റാം