Monday, December 5, 2022 2:34 AM IST
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് എന്താണു പറ്റിയത്! കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്തെ സ്ഥിതിഗതികൾ പലരെയും വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളിലും തകർച്ചയുടെ പ്രവണത കാണിക്കുന്ന സംഭവവികാസങ്ങളാണ്.
ഭരണാധികാരികളും പൊതുസമൂഹവും നടത്തിയ ശ്രമങ്ങൾ പ്രോത്സാഹജനകമായ പ്രവണതകൾ കാണിച്ചിട്ടില്ല. വാസ്തവത്തിൽ, ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ വികസന മേഖലകളിൽ സംസ്ഥാനം മന്ദീഭവിക്കുന്നതിന്റെയും ക്രമസമാധാനനില മോശമായതിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നു. മൊത്തത്തിലുള്ള സാഹചര്യത്തെ ആഴത്തിൽ പരിശോധിക്കാനും സാഹചര്യം കൈകാര്യം ചെയ്യാനും കാര്യങ്ങൾ ക്രമീകരിക്കാനും നിക്ഷേപത്തിനും വളർച്ചയ്ക്കും അനുയോജ്യമായ സ്ഥലമാക്കി മാറ്റാനും ഒരു പുതിയ ബ്ലൂ പ്രിന്റ് ആവശ്യമാണ്.
കാര്യങ്ങൾ എളുപ്പമല്ല
എന്നിരുന്നാലും മുകൾത്തട്ടിൽതുടങ്ങി താഴെവരെ അലങ്കോലമായതിനാൽ സംസ്ഥാനത്തെ തിരികെ കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള വഷളായ അഭിപ്രായവ്യത്യാസങ്ങൾ, ദയനീയമായ സാന്പത്തിക സ്ഥിതി, മോശം നിക്ഷേപസാഹചര്യം, ഉദ്യോഗസ്ഥവൃന്ദത്തിന്റെ പ്രതികൂല മനോഭാവത്താൽ ചില നിക്ഷേപകർ തങ്ങളുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റിയത്, മുഖ്യമന്ത്രിയുടെ ഉറച്ച നടപടിയാൽ നിയന്ത്രണത്തിലായ ചുമട്ടുതൊഴിലാളിപ്രശ്നം വീണ്ടും പഴയപടിയാകുന്നത്, ദുർബലമാകുന്ന ക്രമസമാധാന നില , സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, നരബലി പോലുള്ള നികൃഷ്ടമായ ആചാരങ്ങൾ, എൽഡിഎഫ് അനുഭാവികൾക്ക് സർക്കാർ ജോലി നൽകുന്നത്, ക്രമപ്രകാരമല്ലെന്നു തോന്നുന്ന മറ്റു പല കാര്യങ്ങൾ തുടങ്ങിയവയാണ് സംസ്ഥാനത്തെ ഇന്നത്തെ ദുരിതാവസ്ഥയിലേക്ക് എത്തിച്ചത്. യഥാർഥത്തിൽ, ഒരു ചെറിയ ലേഖനത്തിൽ വിവരിക്കാൻ കഴിയാത്ത നിരവധി സംഭവങ്ങളുണ്ട്.
കാര്യങ്ങളുടെ നിജസ്ഥിതി കേരളത്തിലെ ഭൂരിഭാഗം പേർക്കും അറിയാം. അവയിൽ ചിലത് യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ സംഭവിച്ചതാണെങ്കിലും അധികൃതർക്ക് ഉത്തരവാദിത്തത്തിനിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല.
ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്
സംസ്ഥാന സർക്കാരിനെ നയിക്കുന്നത് മുഖ്യമന്ത്രിയായതിനാലും മിക്ക തീരുമാനങ്ങളും അദ്ദേഹത്തിന്റേതായതിനാലും ശരിയായാലും തെറ്റായാലും പഴിയും അദ്ദേഹം ഏൽക്കേണ്ടിവരും. മുൻ മന്ത്രിസഭയുമായി താരതമ്യപ്പെടുത്തുന്പോൾ ഇപ്പോഴത്തെ മന്ത്രിസഭ ദുർബലവും എളുപ്പം വഴങ്ങുന്നതുമാണ്. മുൻ മന്ത്രിസഭയിൽ താരതമ്യേന കഴിവുള്ള മന്ത്രിമാരുണ്ടായിരുന്നു, പ്രത്യേകിച്ചും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്പോൾ വകുപ്പുകളെ നയിക്കാനുള്ള കഴിവ് മികച്ചതായിരുന്നു. എന്നാൽ നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ പഴി എൽഡിഎഫ് സർക്കാരിനു മൊത്തമായാണ് ഏറ്റെടുക്കേണ്ടിവരിക. അല്ലാതെ ഭരണത്തലവനു മാത്രമല്ല.
സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യത്തിനും സർക്കാരിന്റെ പ്രതിച്ഛായയ്ക്കും നിരക്കാത്ത നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്പോൾ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നതിൽ എൽഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുടെ അലംഭാവത്തെയും പഴിക്കേണ്ടതുതന്നെ. വീഴ്ചയുണ്ടായാൽ ഇടപെടാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും തീരുമാനങ്ങളെ ചോദ്യംചെയ്യുന്ന ചില വിഷയങ്ങൾ ഉയരുന്പോൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്കു മറുപടി പറയുകയും അതു രാഷ്ട്രീയ വിരോധികളുടെ ഭാവനയ്ക്കു വിടാതിരിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും എല്ലാ പാർട്ടികളുടെയും നേതാക്കൾ മനസിലാക്കണം.
വിമർശകർക്കും പൊതുജനങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾ മാത്രം നൽകിയാൽ തെറ്റായ നയങ്ങളുടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും മുന്നോട്ടു പോകാനും കഴിയില്ല. എൽഡിഎഫിന്റെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം പോലീസിനെ സ്വാധീനിക്കുന്ന ഉദാഹരണങ്ങളും എൽഡിഎഫ് അനുഭാവികളെ പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എന്നിവയല്ലാതെയുള്ള മാർഗങ്ങളിലൂടെ സർക്കാർ സർവീസിൽസിലെ താത്കാലിക ജോലിക്ക് എടുക്കുന്നതും പരന്പരാഗത മാർഗങ്ങൾ അനുസരിച്ച് നിയമനത്തിനായി കാത്തിരിക്കുന്ന യോഗ്യതയുള്ള മെറിറ്റ് ലിസ്റ്റ് ഉദ്യോഗാർഥികളെ നോക്കുകുത്തിയാക്കി കുറച്ചു വർഷത്തിനു ശേഷം അവരെ സ്ഥിരപ്പെടുത്തുന്ന തന്ത്രങ്ങളും ജനങ്ങൾക്കറിയാം.
മഞ്ഞക്കല്ലിട്ടത് എന്തിന്?
വേറെയും കാര്യങ്ങളുണ്ട്. ഏറെ വിമർശിക്കപ്പെട്ട സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രസർക്കാരിന്റെ പൂർണ അനുമതി ലഭിക്കാതെതന്നെ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പാവപ്പെട്ട സാധാരണക്കാരുടെ കൈവശമുള്ള ഭൂമിയിൽ മഞ്ഞക്കല്ലിടണമായിരുന്നോ? വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഹതഭാഗ്യരായ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുമായും അദാനികളുമായും സർക്കാർ ചർച്ച നടത്തി സമാധാന സാഹചര്യം കണ്ടെത്തുന്നതല്ലേ നല്ലത്? ഈ പദ്ധതി വിജയകരമാക്കാൻ, എല്ലാവരുടെയും ‘കൊടുക്കലും വാങ്ങലും’ എന്ന അടിസ്ഥാനത്തിൽ ഒരു പരിഹാരം തയാറാക്കേണ്ടതുണ്ട്.
ഇന്നത്തെ എൽഡിഎഫ് നേതാക്കൾക്ക് അറിയാത്തതല്ല അദാനി ഗ്രൂപ്പിനെ. ആഗോളതലത്തിൽ തന്നെ പ്രമുഖ വ്യവസായികളായ ഇവരായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ലേലം വിളിച്ചപ്പോൾ കേരള സർക്കാരിന്റെ കണ്സൾട്ടന്റ്. സ്ഥിതിഗതികൾ മോശമായാൽ കേന്ദ്രസേന എന്തു ചെയ്യുമെന്ന് ആശങ്കയോടെ കാണണം. അദാനി ആയിരക്കണക്കിന് കോടികൾ മുടക്കിയ ഈ പദ്ധതി ഇപ്പോൾ ഉപേക്ഷിക്കാൻ കഴിയുമോ? അതെ, ഒരു വർഗീയ പ്രശ്നത്തിലേക്ക് വഴുതി വീഴാതിരിക്കുക എന്നത് മതേതര മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്.
പ്രശ്നപരിഹാരത്തിന് സമയമായി
സംസ്ഥാന സർക്കാർ ഇടപെട്ട് ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാര അജണ്ട തയാറാക്കേണ്ട സമയമാണിത്. പല മേഖലകളിലും ഗുരുതരമായ ആശങ്കയുണ്ട്. സംസ്ഥാനത്തിന് പ്രതിമാസം 1600 മുതൽ 2000 കോടി രൂപ വരെ കടമെടുത്ത് എത്രകാലം മുന്നോട്ട് കൊണ്ടുപോകാനാകും? ജോലി തേടുന്ന ദശലക്ഷക്കണക്കിന് ആളുകളെ പോലീസ് നടപടിയിലൂടെ എത്രനാൾ നിശബ്ദമാക്കാനാകും? രഹസ്യമായി താത്കാലിക നിയമനങ്ങൾ നടത്തി 8-10 വർഷത്തിനുശേഷം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിനേക്കാൾ നല്ലത് സാധാരണ രീതികളിൽ നിയമിക്കുന്നതല്ലേ? സ്വകാര്യ നിക്ഷേപങ്ങൾ ഒഴുകിയെത്തത്തക്കവിധം നാം സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കേണ്ടതല്ലേ? സർക്കാരിന് രണ്ടാമൂഴം ലഭിക്കുന്നത് നല്ലതുതന്നെ. വികസനം പ്രധാന ലക്ഷ്യമായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണത് ആവശ്യപ്പെടുന്നത്.
ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിച്ച് ഈ പ്രശ്നങ്ങളിൽ മിക്കതിലും സാധ്യമായ അനുരഞ്ജനത്തിനായി പ്രവർത്തിക്കുക എന്നതാണ് ആദ്യപടി. പതിപക്ഷത്തിന് അവരുടേതായ അജണ്ടയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിന് ക്രിയാത്മകമായ നടപടികളെ പിന്തുണയ്ക്കുന്നതിൽ കുറവുണ്ടാകില്ല. നല്ലൊരു നാളെയെ ലക്ഷ്യമാക്കി ദയവായി ഉണർന്ന് ഉടനടി പരിഹാരനടപടികൾ സ്വീകരിക്കുക, ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുക.
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ