Saturday, March 4, 2023 10:51 PM IST
ക്രൈസ്തവ സ്ഥാപനങ്ങളോട് ശത്രുതയോ? -2 / ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
കേരളത്തിൽ പ്രവർത്തിക്കുന്ന ഓർഫനേജുകൾ, വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള സ്ഥാപനങ്ങൾ തുടങ്ങി രണ്ടായിരത്തിൽപ്പരം സ്ഥാപനങ്ങളിൽ 80 ശതമാനവും ക്രൈസ്തവ മാനേജ്മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നവയാണ്. ഏറിയപങ്കും കത്തോലിക്കാ സന്യസ്തരുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. ഒട്ടേറെ സന്യാസ സമൂഹങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുകയും കൂടുതൽ അംഗങ്ങളെയും അധ്വാനത്തെയും ധനത്തെയും അത്തരം മേഖകളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്യുന്നു എന്നതിനാലാണത്.
ഇതുപോലുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുവേണ്ടി ജീവിച്ചു മരിക്കാനും, രാപ്പകൽ അവരോടൊപ്പം ആയിരിക്കാനും, സ്നേഹപൂർവം അവരെ പരിചരിക്കാനും മറ്റാരേക്കാൾ ക്രൈസ്തവ സമർപ്പിതർക്ക് സാധിക്കുന്നു എന്നതാണ് ആ സ്ഥാപനങ്ങളുടെ പ്രധാന വിജയം. ഇതുപോലുള്ള ആയിരക്കണക്കിന് സന്യസ്തർ മാത്രമല്ല, ഒട്ടേറെ വൈദികരും, അനേക ക്രൈസ്തവ വിശ്വാസികളും ഈ മേഖലയിൽ സജീവമായുണ്ട്. മറ്റാർക്കും കഴിയാത്തവിധത്തിൽ ഈ ശുശ്രൂഷാ മേഖലയിൽ അവർ ആയിരിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നതിന് പ്രചോദനം അവരുടെ അടിയുറച്ച ക്രൈസ്തവ വിശ്വാസം തന്നെയാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.
എന്നാൽ, അത്തരം സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നത് സന്യാസ സമൂഹങ്ങളോ, രൂപതകളോ, കത്തോലിക്കാ സഭയുമായി ബന്ധമുള്ള ട്രസ്റ്റുകളോ ആണ് എന്നുള്ളതിന്റെ പേരിൽ അവ മതസ്ഥാപനങ്ങൾ ആകുമെങ്കിൽ അതെങ്ങനെയെന്ന് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്. മതസ്ഥാപനം എന്ന് ഒരു സ്ഥാപനത്തെ വിശേഷിപ്പിക്കാൻ കഴിയണമെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിനുവേണ്ടിയും മതപരമായ ലക്ഷ്യങ്ങളാലും സ്ഥാപിക്കപ്പെട്ടിരിക്കുന്നതും, മതപരമായ പ്രവർത്തനങ്ങൾ മാത്രം നടക്കുന്നതും, മറ്റു മതസ്ഥർക്ക് പ്രയോജനമില്ലാത്തതും ആയിരിക്കണം. മതപരമായ വേർതിരിവുകൾ കൂടാതെ, തെരുവിൽ അലഞ്ഞുതിരിയുന്നവരും, ഉപേക്ഷിക്കപ്പെട്ടവരും, രോഗികളും, വൃദ്ധരുമായ ആരെയും ഇരുകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന, മരണംവരെയും അവർക്ക് അഭയം നൽകി, മരുന്നും ഭക്ഷണവും, വസ്ത്രവും നൽകി പരിപാലിച്ചുകൊണ്ടിരിക്കുന്ന അത്തരം സ്ഥാപനങ്ങൾ എപ്രകാരമാണ് മതസ്ഥാപനങ്ങൾ ആകുന്നതെന്ന് വ്യക്തമാക്കപ്പെടണം.
ഇക്കാലത്ത് ഏറിയപങ്ക് അഗതിമന്ദിരങ്ങളിലേയ്ക്കും അന്തേവാസികൾ എത്തിച്ചേരുന്നത് വിവിധ സർക്കാർ സംവിധാനങ്ങൾ വഴിയാണ്. സിഡബ്ല്യൂസി (Child Welfare Committee) ഉദ്യോഗസ്ഥർ വഴിയാണ് ബാലഭവനങ്ങളിലേയ്ക്ക് കുട്ടികൾ എത്തിച്ചേരുന്നത്. വാസ്തവത്തിൽ എല്ലാവിധത്തിലും വിവിധ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ പൂർണമായ സഹകരണമാണ് എല്ലാ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നൽകിവരുന്നത്. സമാനതകളില്ലാത്ത ഈ സേവനം മുൻകാലങ്ങളിലേതുപോലെ ഇപ്പോഴും ഇനിയുള്ള കാലത്തും സംസ്ഥാനത്തിന് ആവശ്യമാണ് എന്നുള്ളതാണ് അനിഷേധ്യമായ യാഥാർഥ്യം.
നടത്തിപ്പിനു പിന്നിലെ വെല്ലുവിളികൾ
വാസ്തവങ്ങൾ ഇപ്രകാരമാണെങ്കിലും നാളുകൾ കഴിയുംതോറും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനകളും തിരസ്കരണങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നത് പൊറുക്കാനാവുന്നതല്ല. പ്രതിഫലം ആഗ്രഹിക്കാതെ പ്രവർത്തനനിരതരായിരിക്കുന്ന ആയിരക്കണക്കിന് വ്യക്തികളാണ് ഈ സേവനമേഖലയുടെ നട്ടെല്ല് എങ്കിലും, മറ്റ് ദൈനംദിന ചെലവുകൾ, ചികിത്സ, ശമ്പളം കൊടുക്കേണ്ട ജോലിക്കാർ എന്നിങ്ങനെ വലിയ സാമ്പത്തികബാധ്യത ഓരോ സ്ഥാപനത്തിനുമുണ്ട്. സർക്കാർ ഒരിക്കൽ നൽകിവന്നിരുന്ന സാമ്പത്തികസഹായം അതിന്റെ പരിമിതമായൊരു ശതമാനം മാത്രമേ വന്നിരുന്നുള്ളൂ എങ്കിലും ആ പിന്തുണ ഒരു ബലം തന്നെയായിരുന്നു. പ്രത്യേകിച്ച്, അഗതികളും രോഗികളുമായ ഒരു വിഭാഗത്തിന് തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയൊരു തുക കൈയിൽ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നത് അവർക്ക് ആശ്വാസകരമായിരുന്നു. രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ സ്വന്തമായി വരുമാനമില്ലാത്ത ആർക്കും അർഹതയുള്ള സഹായം നിഷേധിക്കപ്പെട്ടിരിക്കുന്നത് ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കാൻ സാധ്യമല്ലാത്ത ക്രൂരതയാണ്.
ഉത്തരവിൽ പറഞ്ഞിരിക്കുന്നതുപോലെ, വൈദികരും, സന്യാസിനിമാരും ആയതിനാൽ അവർക്ക് ആനുകൂല്യങ്ങൾക്ക് അർഹതയില്ല എന്ന പരാമർശവും തികഞ്ഞ അനീതിയാണ്. ഒരു കാലഘട്ടം മുഴുവൻ ആർക്കും വേണ്ടാത്ത പാവപ്പെട്ടവർക്കുവേണ്ടി ജീവിച്ച് ജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിയിരിക്കുന്ന ഒരു കൂട്ടർക്ക് ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കുപോലും അർഹതയില്ല എന്ന നിലപാടും കടുത്ത വിവേചനമാണ്. എല്ലാ അർഥത്തിലും മാനുഷികനീതി ഉറപ്പുവരുത്താനും സർക്കാരിനും സമൂഹത്തിനും നിസ്വാർഥമായി സേവനം ചെയ്യുന്ന ഒരു വിഭാഗത്തെ വിലമതിക്കുവാനും രാഷ്ട്ര നേതൃത്വവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധരാകണം.
ഉത്തരവിലെ ആശയക്കുഴപ്പങ്ങൾ
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന മിഷനറി സന്യാസിനിമാർ, പുരോഹിതർ, കന്യാസ്ത്രീകൾ, മഠങ്ങളിലെ/ മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് നിരവധി നിവേദനങ്ങൾ സർക്കാരിനു ലഭിച്ചിട്ടുണ്ട് എന്നും, ഇക്കാര്യം വിശദമായി പരിശോധിച്ചു എന്നുമാണ് ആമുഖമായി ഉത്തരവ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉള്ളവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ല എന്നതിനാൽ, മേൽപ്പറഞ്ഞവർക്ക് പെൻഷൻ നൽകാനാവില്ല എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരക്കാർ പെൻഷൻ കൈപ്പറ്റുന്നപക്ഷം അവരെ ഉപഭോക്തൃ ലിസ്റ്റിൽനിന്ന് ഒഴിവാക്കേണ്ടതാണ് എന്നും ഉത്തരവിൽ പറയുന്നു.
ഈ ഉത്തരവു സംബന്ധിച്ച് ഏതാനും ചില ആശയക്കുഴപ്പങ്ങളുണ്ട്.
1. മഠങ്ങൾ/മതസ്ഥാപനങ്ങളിലെ അന്തേവാസികൾ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? കേരളത്തിലെ നൂറുകണക്കിന് മഠങ്ങളോട് ചേർന്ന് അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിങ്ങനെ ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന ട്രസ്റ്റുകൾ, പള്ളികൾ തുടങ്ങിയവയോട് ചേർന്നും ഇത്തരം സ്ഥാപനങ്ങളുണ്ട്. മതസ്ഥാപനങ്ങൾ എന്ന വിശേഷണത്തിൽ ഇപ്പറഞ്ഞ സ്ഥാപനങ്ങൾ ഉൾപ്പെടുമോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. മതസ്ഥാപനങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്ന് വിശദീകരണവും ആവശ്യമാണ്.
2. ‘മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയില്ല’ എന്നതിനാൽ, യാതൊരു വിധത്തിലും സന്യാസിമാർ, പുരോഹിതർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് പെൻഷൻ നൽകാനാവില്ല എന്ന നിലപാടാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എല്ലായ്പോഴും സന്യാസസമൂഹങ്ങളും മറ്റും മെച്ചപ്പെട്ട ജീവിതസാഹചര്യമുള്ളവരായിരിക്കും എന്ന മുൻധാരണ ഭരണഘടനാവിരുദ്ധമല്ലേ? തങ്ങളുടെ ജീവിതശൈലി സന്യാസമാണ്/പൗരോഹിത്യമാണ് എന്ന ഒരേയൊരു കാരണത്താൽ രാഷ്്ട്രവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ നിഷേധിക്കപെടാൻ പാടുണ്ടോ?
3. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുകൊണ്ടാണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത് വ്യക്തമാണ്. പരാതിക്കാരെക്കുറിച്ചും പരാതിയുടെ ഉള്ളടക്കത്തെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും വ്യക്തമായി യാതൊന്നും പറയാതെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ട് ഇത്തരമൊരു ഉത്തരവ് ഇറങ്ങിയിരിക്കുന്നതിനെ ഗുരുതരമായ വിവേചനമായി കാണേണ്ടതല്ലേ? മതപരമായ വിവേചനം പാടില്ല എന്ന് നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ നഗ്നമായ ലംഘനമല്ലേ ഈ ഉത്തരവ്?
(അവസാനിച്ചു)