Monday, May 22, 2023 10:21 PM IST
പി.സി. സിറിയക്
കർണാടകത്തിൽ കോൺഗ്രസ് വൻവിജയംതന്നെയാണു നേടിയത്. പ്രചാരണ നടപടികൾ ശാസ്ത്രീയമായി പ്ലാൻ ചെയ്ത് ബുദ്ധിപൂർവം നിയന്ത്രിച്ച് വാർ റൂമിൽ നിശബ്ദ നേതൃത്വം നൽകിയവരും രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മുക്തകണ്ഠ പ്രശംസ അർഹിക്കുന്നു. പക്ഷേ, മുഖ്യമന്ത്രിപദത്തെച്ചൊല്ലി നടന്ന വിവാദങ്ങൾ വിജയത്തിന്റെ ശോഭ കെടുത്തി, പ്രവർത്തകരെ നിരാശരാക്കി. എന്നാൽ കോൺഗ്രസ് ജനങ്ങൾക്കു നൽകിയ ‘ഗാരന്റി കാർഡി’ലെ അഞ്ചു കാര്യങ്ങളും ഉടനെ നടപ്പാക്കാൻ തീരുമാനിച്ചത് പാർട്ടിയുടെയും ഭരണത്തിന്റെയും ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇടയാക്കി. അതു പ്രായോഗികമാക്കാൻ ആവശ്യമായ സാന്പത്തിക സ്രോതസുകൾ ലഭ്യമാക്കണം. അതിന് അഴിമതി തീണ്ടാത്ത സുതാര്യമായ ഭരണം കാഴ്ചവയ്ക്കണം.
അഴിമതി ഒഴിവാക്കിയാൽ പണമുണ്ടാകും
കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും നടക്കുന്ന അഴിമതികൾതന്നെയാണ് കർണാടകത്തിൽ ബിജെപിയുടെ 40 ശതമാനം സർക്കാരും നടത്തിവന്നിരുന്നത്. അഴിമതി ഒഴിവാക്കി മിച്ചമാകുന്ന പണമുപയോഗിച്ച് ജനരഞ്ജക വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയുമെന്ന് പുതിയ കർണാടക സർക്കാരിനു തെളിയിക്കാൻ കഴിയണം. ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ ഇക്കാര്യത്തിൽ മാതൃക കാണിച്ചിട്ടുണ്ടല്ലോ.
കർണാടകയിൽ കോൺഗ്രസിന്റെ ഗാരന്റി കാർഡിലെ വ്യവസ്ഥകൾ വോട്ടുപിടിക്കാൻവേണ്ടി നൽകുന്ന ഫ്രീബീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അപ്പക്കഷണങ്ങളല്ല, ഇവ ഓരോന്നും സമൂഹത്തിൽ ആവശ്യമായ ചില മാറ്റങ്ങൾ കൊണ്ടുവരാനുള്ള ചാലകശക്തിയുള്ള നയപരമായ നീക്കങ്ങളാണ്. നമ്മുടെ അയലത്തുള്ള വലിയ സംസ്ഥാനമായ കർണാടകത്തിലും ഇത് വിജയകരമായി നടപ്പാക്കിയാൽ കടക്കെണിയിൽ ആണ്ടുകിടക്കുന്ന കേരളത്തിൽപോലും അഴിമതി ഒഴിവാക്കി ഇത്തരം പദ്ധതികൾ കൊണ്ടുവന്ന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ സാധിക്കുമെന്ന് നമ്മുടെ എല്ലാ പാർട്ടികളെയും ബോധ്യപ്പെടുത്താൻ കഴിയും.
കെണിയിൽ വീഴരുത്
ഒരുകൊല്ലം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക പ്രധാന്യമുള്ളതാണ്. ജനാധിപത്യം ഇവിടെ നിലനിൽക്കണമോ എന്ന് നാം തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി എല്ലാ രാഷ്ട്രീയകക്ഷികളും തന്ത്രങ്ങൾ മെനയാൻ തുടങ്ങിക്കഴിഞ്ഞു. കുറേ നാളായി പരാജയം മാത്രം ഏറ്റുവാങ്ങുന്ന രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കർണാടകയിലെ വൻവിജയം പുതുജീവനും ആവേശവും നൽകുമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. അതേസമയം, അമിതാവേശവും ആത്മവിശ്വാസവുമായി കോൺഗ്രസ് രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ അത്യാഹിതമായിരിക്കും സംഭവിക്കുക. രാഹുലിന്റെ ആത്മാർഥതയും സേവനസന്നദ്ധതയും ഭാരത് ജോഡോ യാത്രയും കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയവും തെളിയിച്ചിട്ടുണ്ടെങ്കിലും ഉത്തരേന്ത്യയിൽ ഹിന്ദി ഹൃദയഭൂമിയിൽ നെഹ്റു കുടുംബത്തിനും സോണിയ ഗാന്ധിക്കും മക്കൾക്കുമെതിരേ സംഘപരിവാരങ്ങൾ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന വിഷപ്രചാരണത്തെ നിർവീര്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തി കോൺഗ്രസും സഖ്യകക്ഷികളുംകൂടി അരങ്ങിലിറങ്ങുന്നതു കാണാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
മോദി V/s രാഹുൽഗാന്ധി എന്ന ചോദ്യം ജനങ്ങളുടെ മുന്പിൽ വരാനാണ് അവർ, രാഹുലിനെ തേജോവധം ചെയ്യാനും ലോക്സഭയിൽനിന്നു പുറത്താക്കാനും ആറു കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാതെ അയോഗ്യത കല്പിക്കാനും മുതിരുന്നത്. ഈ കെണിയിൽ വീഴാതെ മാറിനിൽക്കാനുള്ള ബുദ്ധിയാണു കോൺഗ്രസ് ഇപ്പോൾ പ്രദർശിപ്പിക്കേണ്ടത്.
മഹാസഖ്യം
അതേസമയം, പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് ഒരു മഹാസഖ്യം രൂപീകരിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പുറപ്പെട്ടുകഴിഞ്ഞു. ഇതേ ആഗ്രഹം പൂവണിയാൻ കാത്തിരിക്കുന്നവരാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെലുങ്കാനയിലെ ചന്ദ്രശേഖരറാവുവും ഇനിയുമൊരങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു വിശ്വസിക്കുന്ന ശരദ്പവാറും. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഡൽഹി സിംഹാസനം സ്വപ്നം കാണുന്നവർ കോൺഗ്രസിലുമുണ്ട് - ദളിത് വിഭാഗക്കാരനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ടും ഛത്തീസ്ഗഡിലെ ഭൂപേഷ് ബാഗലും. രണ്ട് സംസ്ഥാനങ്ങളുടെ ഭരണസാരഥ്യം വഹിക്കുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ ആണ് പ്രധാനമന്ത്രിപദത്തിന് യോഗ്യനായ മറ്റൊരു നേതാവ്.
ഈ സാഹചര്യത്തിൽ ഇവരെല്ലാമുള്ള പ്രതിപക്ഷനിരയിൽനിന്ന് ഇവരിലൊരാളെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടി പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാൻ നിവൃത്തിയില്ല. അപ്പോൾ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഉൾപ്പെടുത്തി നിതീഷ്കുമാർ സ്വപ്നം കാണുന്ന മഹാഗഡബന്ധൻ എന്ന മഹാമുന്നണി അസാധ്യമാണെന്നു വേണം കരുതാൻ. ഇതിനു പകരം ഓരോ സംസ്ഥാനത്തെയും പ്രതിപക്ഷ കക്ഷികൾ പരസ്പരം ചർച്ചചെയ്ത് ആ സംസ്ഥാനത്തെ ഓരോ ലോക്സഭാ മണ്ഡലത്തിലും ഏറ്റവുമധികം ജനപിന്തുണയുള്ള സ്ഥാനാർഥിയെ കണ്ടെത്തി, പ്രതിപക്ഷനിരകളുടെ വോട്ട് ഭിന്നിച്ചുപോകാതിരിക്കാൻ, വിട്ടുവീഴ്ച ചെയ്ത് സമന്വയത്തിലെത്തണം.
ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികളും പ്രശ്നങ്ങളും മനസിലാക്കി മുന്പ് എഎപിയും ഇപ്പോൾ കർണാടകയിലെ കോൺഗ്രസും ചെയ്തതുപോലെ ഒരു ഗാരന്റി കാർഡു പ്രസിദ്ധപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മാത്രം കരുതി, അവരെല്ലാവരും പ്രവർത്തിക്കണം. പക്ഷേ, ത്യാഗോജ്വലവും നിസ്വാർഥവുമായ സേവനപാരന്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത നമ്മുടെ പ്രതിപക്ഷനേതാക്കൾ വിട്ടുവീഴ്ച ചെയ്ത് പരസ്പരം സഹകരിച്ച് നിസ്വാർഥമായി ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമോ? സാധാരണഗതിയിൽ ഇതു നടക്കില്ല എന്നു വേണം ഉത്തരം നൽകാൻ.
ഗാന്ധി കുടുംബത്തിൽനിന്ന് പ്രധാനമന്ത്രിയില്ല
പ്രധാന പ്രതിപക്ഷകക്ഷിയായ കോൺഗ്രസാണു മുന്നോട്ടുവന്ന് മാതൃകാപരമായി പ്രവർത്തിച്ച് അനുകൂല സാഹചര്യം ഒരുക്കേണ്ടത്. 2024ൽ രാഹുൽ ഗാന്ധി മാത്രമല്ല, ഗാന്ധി കുടുംബത്തിലെ ആരുംതന്നെ പ്രധാനമന്ത്രിപദം വഹിക്കാൻ തയാറല്ല എന്നൊരു പ്രഖ്യാപനം കോൺഗ്രസ് പാർട്ടി നടത്തണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ലഭിക്കുന്പോൾ പരസ്പരം ചർച്ചചെയ്ത് തികച്ചും ജനാധിപത്യപരമായ വിധത്തിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും എന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ചേർന്നു ജനങ്ങൾക്കു വാഗ്ദാനം നൽകണം.
1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് (യു), വിവിധ സോഷ്യലിസ്റ്റ് കക്ഷികൾ, ബിജെപിയുടെ മുന്നോടിയായ ജനസംഘം, കമ്യൂണിസ്റ്റ് പാർട്ടികൾ ഇവയെല്ലാം ഉൾപ്പെട്ട ജനതാപാർട്ടി തെരഞ്ഞെടുപ്പിനു മുന്പ് പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുത്തില്ല. അന്ന് ഇന്ദിരാഗാന്ധിയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ, ഇന്ന് ബിജെപിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തുക എന്നത് ലക്ഷ്യമായി സ്വീകരിച്ച് മുന്നോട്ടു പോകണം. 2024ൽ ഗാന്ധി കുടുംബത്തിൽനിന്ന് ആരും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്നു പ്രഖ്യാപിക്കാൻ കോൺഗ്രസിന് എളുപ്പമല്ലെന്നറിയാം. പക്ഷേ ഇന്ത്യയിൽ ജനാധിപത്യം നിലനിറുത്താൻ ആ കുടുംബവും കോൺഗ്രസ് പാർട്ടിയും ഈ ത്യാഗപ്രവൃത്തിക്ക് തയാറായേ തീരൂ.
2024ൽ കോൺഗ്രസ് പാർട്ടി ലക്ഷ്യമാക്കേണ്ടത് കോൺഗ്രസിന്റെ വിജയം അല്ല, ബിജെപിയുടെ പരാജയം എന്നതാണ്. കോൺഗ്രസ് പാർട്ടിയുടെ നിലനില്്പ് ഉറപ്പാക്കാൻ ഈ ലക്ഷ്യം നേടിയേ തീരൂ എന്ന് ആ പാർട്ടി മനസിലാക്കണം. അപ്പോൾ 2024ൽ മേല്പറഞ്ഞ രീതിയിലുള്ള സമന്വയം ഉരുവാക്കിയെടുക്കാൻ കോൺഗ്രസും രാഹുൽ ഗാന്ധിയുംതന്നെ മുൻകൈയെടുക്കണം.
മോദി V/s ഹൂ എന്ന ചോദ്യം ബിജെപി ഉയർത്തുകതന്നെ ചെയ്യും. മോദി V/s ജനാധിപത്യം എന്നോ സ്വേഛാധിപത്യം V/s ജനാധിപത്യം എന്നോ മറുപടി നൽകാം. ജനാധിപത്യം നിലനിർത്താനായി സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭരണഘടന വിഭാവനം ചെയ്ത ജുഡീഷറി, ഇലക്ഷൻ കമ്മീഷൻ, സിബിഐ മുതലായവയും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട മാധ്യമങ്ങളും ബിജെപി ഭരണത്തിന്റെ ആജ്ഞാനുവർത്തികളായിത്തീർന്നുകൊണ്ടിരിക്കുന്നു. ചരിത്രം മാറ്റിയെഴുതുന്ന പാഠപുസ്തകങ്ങളിലെ പാഠങ്ങൾ തിരുത്തപ്പെടുന്നു.
ഇവയെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുക. അതോടൊപ്പം കർണാടകയിൽ ചെയ്തതുപോലെ ഓരോ സംസ്ഥാനത്തും അവിടത്തെ പ്രദേശിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുക. പ്രായോഗിക പരിഹാരമാർഗങ്ങളും അവതരിപ്പിക്കുക. ഇതെല്ലാം അസാധ്യമല്ലേ? ഇപ്പോൾ അസാധ്യമെന്ന് തോന്നിയേക്കാം. പക്ഷേ സാധ്യമായേ തീരൂ, നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ!