"വരാനിരിക്കുന്നത് ക്വാറന്‍റൈൻ ഡയറികളുടെ കാലം'
Tuesday, April 7, 2020 8:12 PM IST
റിയാദ്: വരാനിരിക്കുന്നത് ക്വാറന്‍റൈൻ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി. മുസഫർ അഹമ്മദ് പറഞ്ഞു. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിർച്വൽ വായനാ-സംവാദ പരിപാടിയിൽ "വായന: അനുഭവങ്ങൾ ഓർമകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുസഫർ അഹമ്മദ്.

കോവിഡ് 19നു മുന്പുള്ള നമ്മൾ അതിനെ അതിജീവിച്ചു മുന്നോട്ടു പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്‍റൈൻ ഡയറികളും നോട്ടുബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫർ അഹമ്മദ് അഭിപ്രായപ്പെട്ടു.

ആൻഫ്രാൻകിന്‍റെ ഡയറിയിലൂടെ നാസിസത്തിന്‍റെ ഭീകരത മനുഷ്യർ വായിച്ചനുഭവിച്ചതുപോലെ കൊറോണയും കോവിഡ് 19 ഉം അതിന്‍റെ ഭീകരതയും മനുഷ്യരാശിക്ക് മുന്പിൽ ഡയറികുറിപ്പുകളായി വന്നേക്കും. ചിലപ്പോൾ അതൊരു രോഗിയുടേതാകാം അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടേതാകാം. ഫിക്ഷനിലും നോൺ ഫിക്ഷനിലും ഡയറി എന്ന രൂപം ഇനി ഒരേപോലെ പ്രത്യക്ഷപ്പെടാമെന്ന് മുസഫർ പറഞ്ഞു.

എംപി നാരായണപിള്ളയുടെ "കള്ളൻ' എന്ന കഥ ജയചന്ദ്രൻ നെരുവമ്പ്രം അവതരിപ്പിച്ചു. എ.കെ റിയാസ് മുഹമ്മദ്, ജുനൈദ് അബൂബക്കർ, എം. ഫൈസൽ, ബീന, അനിത നസീം, ഡോ. ഹസീന, ഷംല ചീനിക്കൽ, സീബ കൂവോട്, ലീന സുരേഷ്, നജ്‌മ, ആർ. മുരളീധരൻ, നജിം കൊച്ചുകലുങ്ക്, ഇഖ്ബാൽ കൊടുങ്ങല്ലൂർ, കെ.പി.എം സാദിഖ്, ടി.ആർ. സുബ്രഹ്മണ്യൻ, അഖിൽ ഫൈസൽ, സുരേഷ്‌ലാൽ, മുനീർ കൊടുങ്ങല്ലൂർ, ബഷീർ കാഞ്ഞിരപ്പുഴ, കൊമ്പൻ മൂസ, ജോഷി പെരിഞ്ഞനം, സുരേഷ് കൂവോട്, പ്രതീപ് കെ രാജൻ, റഫീഖ് ചാലിയം, ഫിറോസ്, ടി.എം. അബ്ദുൾറസാഖ് , നാസർ കാരക്കുന്ന്, ഷഫീഖ് തലശേരി, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.