സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്‌ലിം ജനനനിരക്കിൽ കുറവെന്ന് റിപ്പോർട്ട്
Thursday, January 10, 2019 7:02 PM IST
ബംഗളൂരു: സംസ്ഥാനത്ത് 2017ൽ മുസ്‌ലിം, ക്രിസ്ത്യൻ ജനനനിരക്കുകളിൽ കുറവുണ്ടായതായി റിപ്പോർട്ട്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം ഹൈന്ദവകുടുംബങ്ങളിൽ 9.3 ലക്ഷം ജനനങ്ങളാണ് രേഖപ്പെടുത്തിയത്. മുസ്‌ലിം കുടുംബങ്ങളിൽ 1.6 ലക്ഷവും ക്രിസ്ത്യൻ കുടുംബങ്ങളിൽ 6,431 ലക്ഷവുമാണ് ജനനങ്ങൾ. ഹിന്ദു ജനനനിരക്കിൽ 0.2 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ജനനനിരക്കിൽ അഞ്ചു ശതമാനവും ക്രിസ്ത്യൻ ജനനനിരക്കിൽ 13 ശതമാനവും കുറവുണ്ടായി.

കർണാടക സർക്കാർ സമർപ്പിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുതിയ കണക്കുകൾ തയാറാക്കിയത്. വിദ്യാഭ്യാസതലങ്ങളിലെ മാറുന്ന പ്രവണതകളും കുടുംബാസൂത്രണവുമാണ് മുസ്‌ലിം, ക്രിസ്ത്യൻ ജനനനിരക്കുകളിലെ കുറവിനു കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിലെ പോപ്പുലേഷൻ റിസർച്ച് സെന്‍റർ തലവൻ പ്രഫ. സി.എം. ലക്ഷ്മണ പറഞ്ഞു.