ജര്‍മനിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ മലയാളി
Sunday, September 13, 2020 11:44 AM IST
ബര്‍ലിന്‍: സ്വദേശത്തായാലും വിദേശത്തായാലും തെരഞ്ഞെടുപ്പില്‍ മല്‍സരിയ്ക്കാന്‍ മലയാളി എന്നും സന്നദ്ധമാണ്. അതുകൊണ്ടുതന്നെ ജര്‍മനിയിലെ മലയാളി സമൂഹത്തില്‍, ബിസിനസ് രംഗത്ത് പ്രത്യേകിച്ച് ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ തനതായ വ്യക്തമുദ്രപതിപ്പിച്ച വ്യക്തി, ഓള്‍ഡ് ഏജ് ഹോമുകള്‍, മെഡിക്കല്‍ സെന്ററുകള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയ മേഖലയില്‍ നിറസാന്നിദ്ധ്യമായി സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍, സംഘടനപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറെ തല്‍പ്പരന്‍, നല്ലൊരു വോളിബോള്‍ താരം അങ്ങനെ നിരവധി വിശേഷണങ്ങളുള്ള ജോളി തടത്തില്‍ ഇപ്പോള്‍ ജര്‍മനിയിലെ രാഷ്ട്രീയ അങ്കത്തിന്റെ തട്ടകത്തിലാണ്.

സെപ്റ്റംബര്‍ 13 ന് ഞായറാഴ്ച നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ഷ്വെല്‍മ് നഗരത്തില്‍ സ്വതന്ത്ര ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്ഡിപി) യുടെ സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് മല്‍സരിയ്ക്കുന്നു. മാസ്റ്റര്‍ ബിരുദധാരിയായ ജോളി തടത്തില്‍ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗം രാജിവെച്ചാണ് 1980 ല്‍ ജര്‍മനിയിലേയ്ക്ക് കുടിയേറുന്നത്. തുടര്‍ന്നുള്ള പരിശ്രമത്തില്‍ നഴ്‌സിംഗ് മാനേജ്‌ന്റെില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം നിരവധി വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. ഗര്‍ഷോം അവാര്‍ഡ്, യുകെയിലെ ഏറ്റവും വലിയ സംഘനയായ യുക്മയുടെ 2019 ലെ പ്രവാസിരത്‌ന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. ചാന്‍സലര്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയു, എസ്പിഡി, ഗ്രീന്‍ എന്നീ പാര്‍ക്കകളുടെ സ്ഥാനാര്‍ത്ഥികളോടാണ് മൂവാറ്റുപുഴ സ്വദേശിയായ ജോളി തടത്തില്‍ ഏറ്റുമുട്ടുന്നത്. മേഴ്‌സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട് ഇവര്‍ക്ക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍