തിരുവനന്തപുരം നാടകക്കര അവതരിപ്പിക്കുന്ന ‘പൗലോസിച്ചായന്റെ വിശുദ്ധ മറിയാമ്മ’ എന്ന നാടകം വൻ ആസ്വാദക ശ്രദ്ധ നേടുകയാണ്. മറിയാമ്മ എന്ന ഒറ്റ കഥാപാത്രം സ്വന്തം ജീവിതകഥയ്ക്കു ആവിഷ്കാരം നൽകുന്ന ഈ നാടകം മാതൃത്വത്തിന്റെയും സ്ത്രീ ശക്തിയുടെയും ഒരു ജ്വലനം കൂടിയാണ്. പ്രഫഷണൽ നാടക നടിയല്ലാത്ത ഗിരിജ സുരേന്ദ്രൻ ആണ് അക്ഷരാർഥത്തിൽ മറിയാമ്മയ്ക്കു ജീവൻ പകരുന്നത് എന്ന സവിശേഷതയുമുണ്ട്.
ചട്ടയും മുണ്ടും അണിഞ്ഞ് നാട്ടിൻപുറങ്ങളിലെ ക്രിസ്തീയ കുടുംബങ്ങളിലെ അമ്മമാരെപ്പോലെ ചുറുചുറുക്കോടെ തന്റെ കഥപറയുകയാണ് മറിയാമ്മ. സ്നേഹവും പരിഭവവും പരാതിയും കുറച്ച് നുണയും കൊതിയും ഒക്കെച്ചേർത്ത് നല്ല ശേലോടെയാണ് മറിയാമ്മ തന്റെ ജീവിത കഥ പറയുന്നത്. ഏതോ മുന്തിയ ആശുപത്രിയിലെ ശസ്ത്രക്രിയാ കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നാണ് മറിയാമ്മ സംസാരിച്ച് തുടങ്ങുന്നത് എന്നും കൂടി പറയട്ടെ.
മറിയാമ്മയെ കാണുന്പോൾ, മറിയാമ്മയെ കേൾക്കുന്പോൾ ആസ്വാദകർ ആശുപത്രിയും തീവ്ര പരിചരണ യൂണിറ്റും ഡോക്ടർമാരുടെ നെട്ടോട്ടവും എല്ലാം മറക്കുന്നു. അവരുടെ മുന്നിൽ മറിയാമ്മ മാത്രം... മറിയാമ്മയുടെ കളിചിരിയും ഹൃദയം പൊട്ടിയുള്ള തേങ്ങിക്കരച്ചിലും മാത്രം. കറിയയുടെയും ശോശ്ശയുടെയും മകളുടെ; പൗലോസിച്ചാന്റെ പ്രാണ പ്രിയയുടെ നിറഞ്ഞ വിശുദ്ധിമാത്രം... ടി.എസ്. അജിത് സംവിധാനം ചെയ്ത ഏകാംഗ നാടകത്തിന്റെ രചന രാജീവ് ഗോപാലകൃഷ്ണന്റെതാണ്.
കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ ‘ചാണ്ടിക്കുഞ്ഞ്’ എന്ന കവിതയിലെ കഥാബീജമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ പ്രമേയമാക്കിയിട്ടുള്ളത്. മറിയാമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരിജ സുരേന്ദ്രന്റെ അഭിനയത്തികവാണ് നാടകത്തിന്റെ പ്രധാന അടിത്തറ. ചിരിച്ച്, കളിച്ച്, പാട്ടുപാടി നാണിച്ച് കാൽനഖം കൊണ്ട് കളം വരച്ച്, മാർഗം കളിയുടെ ചുവടുവച്ചങ്ങ് നടക്കുകയാണ് മറിയാമ്മ.
നാടകത്തിൽ നായിക
നാടകത്തിന്റെ തിരശ്ശീല ഉയരുന്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ തീവ്ര പരിചരണത്തിൽ കിടക്കുകയാണ് മറിയാമ്മ. ശസ്ത്രക്രിയ ഉടനെ നടക്കുവാൻ പോവുകയാണെന്നു ഡോക്ടർമാരുടെ ശബ്ദത്തിലൂടെയാണ് സദസ്യർ അറിയുന്നത് പക്ഷേ നൊടിയിടകൊണ്ട് സർവവും വിസ്മരിപ്പിച്ച് മറിയാമ്മ ആശുപത്രിയിൽ തന്നെ അവസാനമായി കാണുന്നവരെക്കുറിച്ച് പറയുവാൻ തുടങ്ങുകയായി.
കഥയുടെ ഏറ്റവും മനോഹരമായ ഏട് പൗലോസിച്ചായനുമായുള്ള മറിയാമ്മയുടെ പ്രണയവും വിവാഹവും ആണെന്നു പറയാം. മറിയാമ്മയെ പൗലോസ് വിവാഹം ചെയ്തു. പിന്നെയാണ് ചാണ്ടിക്കുഞ്ഞ് പിറന്നത്. ചാണ്ടിക്കുഞ്ഞ് പഠിച്ച് പഠിച്ച് വലിയ ആളായി ഒരു ദിവസം അമേരിക്കയിലേക്കു പറന്നുപോവുകയും ചെയ്തു. പിന്നീടൊരു ദിവസം മകന്റെ ഭാര്യയുടെ ഫോണ് കോൾ. ചാണ്ടിക്കുഞ്ഞ് ഹൃദയം തകർന്ന് അത്യാസന്നനിലയിൽ എന്നു മരുമകൾ ഷീല.ഹൃദയം മാറ്റിവച്ചാൽ മാത്രമേ മകൻ ജീവിക്കൂ എന്നറിയുന്ന മറിയാമ്മ തകർന്നുപോകുന്നുവെങ്കിലും പിന്നീട് ഓടിനടന്നു കണക്കു കൂട്ടുകയാണ്.
മകനെ എത്രയും പെട്ടെന്നു നാട്ടിൽ എത്തിക്കുവാൻ മരുമകളോട് പറയുന്നു. നാട്ടിലാകുന്പോൾ അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണമടഞ്ഞ രോഗികളുടെ ഹൃദയം ലഭിക്കുവാൻ പ്രയാസമില്ല എന്നും അവർ പ്രത്യാശ നൽകുന്നു.
പിന്നീടാണ് സദസ്യരെ മുഴുവൻ നടുക്കിക്കൊണ്ട് തന്റെ ബോധം മറയുവാനുള്ള മരുന്നു മറിയാമ്മ കഴിക്കുന്നത്. അതിനു മുൻപായി വിറയാർന്ന കൈകൊണ്ട് മകന് അവസാന കത്തെഴുതുന്നു. മരുന്നു കഴിച്ച് അബോധാവസ്ഥയിൽ കിടക്കുന്ന അമ്മയുടെ അടുത്തെത്തി മകൻ മാപ്പു യാചിക്കുന്നുണ്ട്. ആശുപത്രിയിലെ മരണക്കിടക്കയിലേക്കു മറിയാമ്മ വീഴുന്പോൾ നാടകം കാണുന്ന ഓരോ ആസ്വാദകന്റെയും കണ്ണ് നിറഞ്ഞൊഴുകും തീർച്ച.
‘പൗലോസിച്ചായന്റെ വിശുദ്ധ മറിയാമ്മ’യുടെ തിരശീലയും ഇവിടെ വീഴുന്നു.അണിയറയിൽ രാജൻ വി.പൊഴിയൂർ, സുരേന്ദ്രൻ കുര്യാത്തി, ടി.എസ്.അജിത്കുമാർ, മിത്ര വിന്ദ, ആർ. ഗോപാലകൃഷ്ണൻ, കൃഷ്ണ ഗോപാലകൃഷ്ണൻ, പാർവതി ജെ. നായർ എന്നിവരാണ്. സംഗീതം ബാലചന്ദ്രൻ പേരൂർക്കട, കലാ സംവിധാനം കരുണ് കുര്യാത്തി എന്നിവരും നിർവഹിച്ചിരിക്കുന്നു.
നായികയുടെ ജീവിതം
കുടുംബിനിയായി ജീവിക്കുന്ന അവസരത്തിൽ അവിചാരിതമായി നാടകാഭിനയ രംഗത്ത് എത്തിയതാണ് തിരുവനന്തപുരം ഉപ്പളം റോഡ് സ്വദേശിനിയായ ഗിരിജ സുരേന്ദ്രൻ. റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ’അശ്വത്ഥാമാവ്’ എന്ന നാടകത്തിലായിരുന്നു ആദ്യ അഭിനയം. മാതൃകകൾ ഒന്നും മുന്നിൽ ഉണ്ടായിരുന്നില്ല.
പരന്പരാഗത ക്രിസ്തീയ ജീവിതരീതി ഒട്ടും പരിചിതവുമല്ല. സംവിധായകനും നാടകകൃത്തും വേണ്ട നിർദേശങ്ങൾ നൽകി. ഒരുമണിക്കൂർ നേരം തുടർച്ചയായി സംഭാഷണം പറഞ്ഞത് പൂർണമായി സംഭാഷണം മനഃപാഠമാക്കിയാണ്. മുന്പ് ഒരു സ്വകാര്യ കന്പനിയിൽ ജോലി നോക്കിയിരുന്നു. ഭർത്താവ് കെ. സുരേന്ദ്രൻ (മുൻ എക്സിക്യൂട്ടീവ് എൻജിനിയർ). മക്കൾ: മേജർ അശ്വതി ഗണപത്, ഡോ. അരവിന്ദ് എസ്. ഗണപത്. മരുമക്കൾ: മേജർ പ്രിൻസ് ബി. രമേശ്, ഡോ. അർച്ചന അരവിന്ദ്, കൊച്ചുമക്കൾ എന്നിവരടങ്ങുന്നതാണു കുടുംബം.
എസ്. മഞ്ജുളാദേവി