ഒരു ലാപ്രോസ്കോപിക് അയൺ സ്റ്റോറി
ജോൺസൺ പൂവന്തുരുത്ത്
Saturday, June 7, 2025 6:58 AM IST
1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയാക്കണം. തീർന്നു കരയിൽ കയറിയാൽ ഉടൻ 90 കിലോമീറ്റർ സൈക്ലിംഗ്. സൈക്ലിംഗ് തീർന്നാൽ ഉടനെ 21.1 കിലോമീറ്റർ ഒാട്ടം. ഹാഫ് അയൺമാൻ എന്ന പതക്കവുമായിട്ടായിരുന്നു ലാപ്രോസ്കോപിക് സർജനായ ഡോ.ബിബിൻ പി. മാത്യുവിന്റെ ഇന്ത്യയിലേക്കുള്ള മടക്കം...
മൂന്നു പതിറ്റാണ്ടുകൾക്ക് മുന്പ് ഒരു ദിനം, കരീമഠം തട്ടുകണ്ടം പാടം ഭാഗം, ഒരു വണ്ടി പോകുന്ന റോഡ് കാണണമെങ്കിൽ രണ്ടു കിലോമീറ്ററോളം പാടവരന്പിലൂടെ നടക്കണം... മീനച്ചിലാറിന്റെ ആ തീരത്തുനിന്ന് ഒരാൾ സ്വന്തം മകനെയെടുത്തു മീനച്ചിലാറ്റിലേക്ക് ഇട്ടു. വെള്ളത്തിൽ കൈകാലിട്ടടിച്ചും മുങ്ങിപ്പൊങ്ങിയും കരപറ്റാൻ ശ്രമിക്കുന്നതിനിടെ അപ്പനും കരയിൽനിന്നു വെള്ളത്തിലേക്ക് ഒരു കുതിപ്പ്.
പിന്നെ മുങ്ങിയും പൊങ്ങിയും നീന്താൻ ശ്രമിക്കുന്ന മകനെ കൈകളിൽ താങ്ങി മുന്നോട്ട്... ഒരു ദിനം പോലും മുടങ്ങാതെ മക്കൾക്കു നീന്തൽ പരിശീലനം നൽകിയിരുന്ന ആ പിതാവിന്റെ പേര് എം.വി. മാത്യു പോളക്കാട്ടിൽ. പോലീസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാന്പ്യൻ... മീനച്ചിലാറിന്റെ തീരങ്ങളിൽ അന്നു നീന്തൽ അറിയാത്തവർ വളരെ ചുരുക്കമായിരുന്നു.
കാരണം അക്കാലത്ത് അവിടെ അതിജീവിക്കണമെങ്കിൽ ആദ്യം പഠിക്കേണ്ടത് നീന്തൽ ആയിരുന്നു. എം.വി. മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മൂന്നു മക്കളും സ്കൂളിൽ പഠിക്കുന്നതിനു മുന്പേ നീന്തൽ പഠിച്ചു.
മസ്കറ്റിലെ കടൽത്തീരത്ത്
2025 ഫെബ്രുവരിയിലെ ഒരു ദിനം. ഒമാനിൽ മസ്കറ്റിലെ കടൽത്തീരത്ത് ഒരു യുവാവ് കടലിലെ ഒാളപ്പരപ്പിലേക്കു കണ്ണുംനട്ട് നിൽക്കുന്നു.
ഡോ. ബിബിൻ പി. മാത്യു... ആഗോളതലത്തിൽ നടത്തപ്പെടുന്ന ട്രയാത്തലൺ "ഹാഫ് അയൺമാൻ' മത്സരത്തിലെ ആദ്യ കടന്പയായ നീന്തൽ ഇനത്തിലേക്കു കുതിക്കാനായി തയാറെടുത്തുനിൽക്കുകയാണ് ഈ മലയാളി യുവാവ്. തിരയിളകുന്ന കടലിന്റെ തീരത്തുനിൽക്കുന്പോൾ മൂന്നു പതിറ്റാണ്ടു മുന്പ് അപ്പൻ മീനച്ചിലാറ്റിലേക്ക് എടുത്തിട്ട നിമിഷമാണ് ഡോ. ബിബിന്റെ മനസിൽ തെളിഞ്ഞത്.
അതോടെ എവിടുന്നോ ഒരു ഊർജം കൈകാലുകളിലേക്ക് ഇരച്ചെത്തി. 1.9 കിലോമീറ്റർ കടലിലൂടെ നീന്താനുള്ള ദൗത്യത്തിനായി ഒറ്റക്കുതിപ്പ്. മത്സര നിയമപ്രകാരം ഒരു മണിക്കൂർ 10 മിനിറ്റിനുള്ളിൽ നീന്തൽ പൂർത്തിയാക്കണം. അതു തീർന്നു കരയിൽ കയറിയാൽ വിശ്രമിക്കാൻ സമയമില്ല, 90 കിലോമീറ്റർ സൈക്ലിംഗ് ആണ് അടുത്ത കടന്പ. സൈക്ലിംഗ് തീർന്നാൽ ഉടനെ 21.1 കിലോമീറ്റർ ഒാട്ടം.
മൂന്നു കടന്പകളും വിജയകരമായി പൂർത്തിയാക്കി "ഫാഫ് അയൺമാൻ' എന്ന പതക്കവുമായിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ എം.വി. മാത്യുവിന്റെ ഇളയമകനും ലാപ്രോസ്കോപിക് സർജനും സീനിയർ കൺസൾട്ടന്റുമായ ഡോ. ബിബിൻ പി. മാത്യു ഇന്ത്യയിലേക്കു മടങ്ങിയത്. അതിലേറെ കൗതുകം പുഴയിലൊക്കെ നീന്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ട് ഈ മത്സരത്തിലായിരുന്നു ഡോക്ടർ കടലിൽ നീന്തിയത്.
എന്താണ് അയൺമാൻ?
നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് അത്ര പരിചയമില്ലാത്ത ഒരു കായിക മത്സരമാണ് അയൺമാൻ, ഹാഫ് അയൺമാൻ മത്സരങ്ങൾ.
വേൾഡ് ട്രയാത്തലൺ കോർപറേഷനാ (ഡബ്ല്യൂടിസി)ണ് ട്രയാത്തലൺ അയൺമാൻ മത്സരങ്ങളുടെ സംഘാടകർ. ഒളിമ്പിക്സിലെ ട്രയാത്തലൺ മത്സരത്തിനു സമാനമാണിത്. എന്നാൽ, നിബന്ധനകൾ അതിനേക്കാൾ കഠിനവും. നീന്തൽ, സൈക്ലിംഗ്, റണ്ണിംഗ് എന്നിവ നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുന്നവർക്കാണ് അയൺമാൻ പദവി ലഭിക്കുന്നത്.
അസാധാരണ കായികശേഷിയും പരിശീലനവും മനക്കരുത്തും ആത്മവിശ്വാസവും ഉള്ളവർക്കു മാത്രം പൂർത്തിയാക്കാൻ കഴിയുന്നതാണ് ഈ ട്രയാത്തലൺ മത്സരം. 1.9 കിലോമീറ്റർ കടൽനീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഒാട്ടം എന്നിവയാണ് ഹാഫ് അയൺമാൻ മത്സരത്തിൽ പൂർത്തിയാക്കേണ്ടത്. അയൺ ചാന്പ്യനാകാൻ ഇതിന്റെ ഇരട്ടിയും.
നീന്തലിന് ഒരു മണിക്കൂർ പത്തു മിനിറ്റും സൈക്ലിംഗിന് അഞ്ചു മണിക്കൂർ 30 മിനിറ്റുമാണ് സമയം അനുവദിച്ചിരിക്കുന്നത്. എട്ടര മണിക്കൂർ മുഴുവൻ മത്സരങ്ങൾ പൂർത്തിയാകണം.
ഏതെങ്കിലും ഇനം നിശ്ചിത സമയത്തിനുള്ളിൽ തീർത്തില്ലെങ്കിൽ മത്സരത്തിൽനിന്നു പുറത്താകും. കേരളത്തിൽനിന്ന് അയൺമാൻ മത്സരം പൂർത്തിയാക്കുന്ന ആദ്യത്തെ ആളല്ല, ഡോ. ബിബിൻ. ഹാഫ് അയൺ മാനും അയൺമാനും പൂർത്തിയാക്കിയവർ കേരളത്തിലുണ്ട്. പിന്നെ എന്താണ് ബിബിനെ വ്യത്യസ്തനാക്കുന്നത്?
സർജറി ചെയ്ത മുട്ടുമായി
2003ൽ ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നതിന്റെ പതിനഞ്ചാം ദിവസം. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബിബിൻ. വില്ലനായി ഒരു ആക്സിഡന്റ്. കാൽമുട്ട് ഇടിച്ചായിരുന്നു വീഴ്ച. കടുത്ത വേദന. പരിശോധനയിൽ ലിഗമെന്റ് തകരാറിലായതായി കണ്ടെത്തി. പരിഹരിക്കാൻ സർജറി വേണ്ടിവന്നു.
നീന്തലിനൊപ്പം ബാസ്കറ്റ്ബോളും പണ്ടേ ബിബിനു ഹരമാണ്. കാൽമുട്ടിനു പരിക്കേറ്റതോടെ കളിക്കളത്തിൽനിന്ന് എന്നേക്കുമായി കരകയറേണ്ടി വരുമോയെന്ന പേടിയാണ് ബിബിനെ ആദ്യം അലട്ടിയത്.
മീനച്ചിലാറ്റിലെ ഒഴുക്കിനെതിരേ നീന്തുമ്പോൾ കാണിച്ചിരുന്ന പോരാട്ടവീര്യം ജീവിതത്തിലേക്കും പകർന്നപ്പോൾ മെഡിക്കൽ കോളജ് ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ എന്ന വിലാസവുമായിട്ടായിരുന്നു മടക്കം.
കാരിത്താസ് മാതാ, കോട്ടയം മെഡിക്കൽ സെന്റർ, ഭാരത് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ ലാപ്രോസ്കോപിക് സർജൻ എന്ന നിലയിൽ തിരക്കേറിയ ഷെഡ്യൂൾ. ഇതിനിടയിൽ എങ്ങനെ അയൺമാൻ മത്സരത്തിനൊക്കെ സമയം എന്നാണ് ഡോക്ടർ ഏറ്റവുമധികം കേൾക്കുന്ന ചോദ്യം...
എങ്ങനെയായിരുന്നു ഈ അയൺമാൻ മത്സരം മനസിൽ കയറിയത്?
അടിസ്ഥാനപരമായി ഞാനൊരു നീന്തൽ താരമാണ്. പിതാവായിരുന്നു പരിശീലകനും വഴികാട്ടിയും. അതുപോലെ ബാസ്കറ്റ്ബോൾ കളിയും ഇഷ്ടമായിരുന്നു. എന്നാൽ, കഴിഞ്ഞ കോവിഡ് കാലത്ത് ഇതെല്ലാം മുടങ്ങി. ഇതോടെയാണ് സൈക്ലിംഗ് ആരംഭിച്ചാലോ എന്നു ചിന്തിച്ചത്. അങ്ങനെ രാവിലെ സൈക്കിൾ ചവിട്ടൽ ശീലമായി.
ഇന്നു രാവിലെയും 46 കിലോമീറ്റർ സൈക്കിൾ ചവിട്ടിയിട്ടാണ് ജോലിക്കുപോയത്. നീന്തലിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. സൈക്ലിംഗ് കൂടി പരിശീലിക്കുന്നതിനിടെയാണ് അയൺമാൻ മത്സരത്തെക്കുറിച്ചു കേട്ടത്. പിന്നെ അതിനൊന്നു ശ്രമിച്ചാലോ എന്നായി ചിന്ത.
എത്രകാലം ഒരുങ്ങി മത്സരത്തിനായി?
ഇതിനു വേണ്ടി ഞാൻ ഒരു ദിവസം പോലും ജോലിയിൽനിന്നു വിട്ടുനിന്നിട്ടില്ല എന്നതാണ് സത്യം. ഏതാണ്ട് മൂന്നു മാസമാണ് പരിശീലനം നടത്തിയത്.
ട്രെയിനർ ആരുമില്ലായിരുന്നു. നേരത്തേ അയൺമാൻ പൂർത്തീകരിച്ചിട്ടുള്ള ആലപ്പുഴയിലെ ഡെന്റിസ്റ്റ് ഡോ. രൂപേഷ് സുരേഷും ഹാഫ് അയൺമാൻ പൂർത്തീകരിച്ച കാഞ്ഞിരപ്പള്ളിയിലെ ആർക്കിടെക്ട് ജിനോ വർക്കിയുമായിരുന്നു എന്റെ പ്രചോദനം. അവരുടെ മാർഗനിർദേശങ്ങളും ഉപദേശങ്ങളും ഏറെ സഹായിച്ചു.
ഇത്രയും കഠിനമായ മത്സരത്തെ എങ്ങനെ നേരിട്ടു?
ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് അയൺമാൻ ട്രയാത്തലൺ മത്സരത്തിനു വേദിയുള്ളത്. നമുക്ക് ഇഷ്ടമുള്ള വേദി തെരഞ്ഞെടുക്കാം. പക്ഷേ, ഗോവയിലെ കടലിൽ ജെല്ലിഫിഷ് ആക്രമണത്തിനു സാധ്യതയുണ്ട്.
അവയുടെ കടിയേറ്റാൽ ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടാണ് ഒമാനിലെ വേദി തെരഞ്ഞെടുത്തത്. വിശ്രമമില്ലാതെ പൂർത്തീകരിക്കേണ്ടതാണ് ട്രയാത്തലൺ. പേശിവലിവും മസിൽപിടിത്തവുമാണ് ഇതിൽ പങ്കെടുക്കുന്ന ഏറെപ്പേരെയും വീഴ്ത്തുന്നത്.
മത്സരത്തിനിടെ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങൾ നഷ്ടമാകുന്നതാണ് പ്രധാന കാരണം. മൾട്ടിമിനറൽ ക്യാപ്സൂളുകൾ മത്സരത്തിനിടെ കഴിക്കും. ധാരാളം വെള്ളം കുടിക്കും.
പിന്നെ നെഞ്ചിടിപ്പ് അധികമാകാതെ നോക്കും. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. 1.10 മണിക്കൂറിൽ തീർക്കേണ്ട നീന്തൽ ഞാൻ 35 മിനിറ്റിൽ പൂർത്തിയാക്കി. എട്ടര മണിക്കൂറിൽ തീർക്കാമായിരുന്ന ആകെ മത്സരം 6.41 മണിക്കൂറിൽ തീർത്തു.
എല്ലാവരും ചോദിക്കുന്ന ചോദ്യം ഒരിക്കൽകൂടി, ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു?
സമയം ഇല്ല എന്നു പറയുന്നത് നമ്മുടെ മടി കാരണമാണ്. എല്ലാ ദിവസം പുലർച്ചെ അഞ്ചിന് ഉണർന്നു നോക്കൂ. നിങ്ങൾക്കു പഠനം, വ്യായാമം, എഴുത്ത് അങ്ങനെ പലതും ചെയ്തു തീർക്കാൻ ആവശ്യത്തിലേറെ സമയം കിട്ടും.
നമുക്ക് ഏറ്റവും എനർജിയുള്ള സമയമാണത്. രാവിലെ ഒാട്ടവും സൈക്ലിംഗും ചിലപ്പോൾ നീന്തലും കഴിഞ്ഞാണ് ഞാൻ ജോലിക്കു പോകുന്നത്.
ഇത്തരം സ്വപ്നങ്ങൾ നമ്മുടെ യുവതലമുറയിൽ ഏറെപ്പേർക്കും ഇല്ലല്ലോ?
ശരിക്കും ഡ്രീം അല്ല ഗോൾ ആണ് നമുക്കു വേണ്ടത്. പലർക്കും സ്വപ്നം ഉണ്ട്, എന്നാൽ ലക്ഷ്യമില്ല. ഒരു ലക്ഷ്യം നിശ്ചയിച്ച് അതിനുവേണ്ടി ശ്രമിക്കുകയാണ് വേണ്ടത്.
ഹാഫ് അയൺമാൻ പൂർത്തീകരിച്ച എനിക്ക് അയൺമാൻ പൂർത്തിയാക്കുക എന്ന ലക്ഷ്യമുണ്ട്. അതിനു വേണ്ടി പരിശ്രമിക്കും. പിന്നെ ചെയ്യുന്ന കാര്യങ്ങൾ അതു പരിശീലനമാണെങ്കിലും പഠനമാണെങ്കിലും ആസ്വദിച്ചു ചെയ്യുക. അല്ലെങ്കിൽ പാതിവഴിയിൽ മുടങ്ങും.കോട്ടയം അമ്മഞ്ചേരിയിലെ ഡോക്ടറുടെ വീട്ടിലേക്കു കയറുന്പോൾത്തന്നെ ഒരു സ്പോർട്സ് സെന്ററിൽ ചെന്ന അനുഭവമാണ്.
വിശാലമായ മുറ്റത്തിനരികിൽ സ്ഥാപിച്ചിരിക്കുന്ന ബാസ്കറ്റ്ബോൾ പോസ്റ്റാണ് അതിഥികളെ വരവേൽക്കുന്നത്. അതുപോലെ വീട്ടിൽ എല്ലാവർക്കുമുള്ള സ്പോർട്സ് സൈക്കിളുകൾ മറ്റൊരു വശത്ത്. ബാസ്കറ്റ് ബോളും ഫുട്ബോളുമൊക്കെ അവിടവിടെയായി വിശ്രമിക്കുന്നു. ബാഡ്മിന്റൺ ബാറ്റുകളും റെഡി.
ഡോ. ബിബിന്റെ ഭാര്യ ഡോ. ഗായത്രി മേരി അലക്സ് തെള്ളകം വെട്ടുകല്ലേൽ കുടുംബാംഗമാണ്.
കുമരകം ഗവൺമെന്റ് ആശുപത്രിയിൽ അനസ്തേഷ്യോളജിസ്റ്റ്. സ്പോർട്സ് പശ്ചാത്തലമൊന്നുമില്ലെങ്കിലും എല്ലാക്കാര്യങ്ങൾക്കും അയൺ വുമണായി ഡോക്ടർക്കൊപ്പമുണ്ട്. മക്കൾ അന്ന, ആന്റണി, എയ്മി എന്നിവർ ഏഴ്, അഞ്ച്, രണ്ട് ക്ലാസുകളിൽ പഠിക്കുന്നു. ഇവർക്ക് നീന്തൽ അറിയാം. കഴിഞ്ഞ വർഷം ഒരു ആക്സിഡന്റിൽ എം.വി. മാത്യു മരിക്കുന്നതിനു മുന്പുതന്നെ അദ്ദേഹം കൊച്ചുമക്കളെ നീന്തൽ പഠിപ്പിച്ചിരുന്നു.
മറ്റൊരു കൗതുകം ബിബിന്റെ പോളക്കാട്ടിൽ കുടുംബം ഒരു പോലീസ് കുടുംബംകൂടിയാണെന്നതാണ്. പിതാവും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും പോലീസ് ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു. രണ്ടു പേർ സിഐമാരായിട്ടാണ് റിട്ടയർ ചെയ്തത്. മാത്യുവിന്റെ മൂത്ത ജ്യേഷ്ഠന്റെ മകൻ ജോൺ പി.തോമസ് നിലവിൽ ആലപ്പുഴയിൽ എഎസ്ഐ ആണ്.
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിന്റെ വൈസ് പ്രിൻസിപ്പലും ജിയോളജി വകുപ്പ് തലവനുമായ ജ്യേഷ്ഠൻ ബോബി പി. മാത്യുവും അമേരിക്കയിൽ നഴ്സായ സഹോദരി ബബിത പി. മാത്യുവും അനുജന്റെ നേട്ടങ്ങളിൽ ആഹ്ലാദത്തിലാണ്.സമയമില്ലെന്നു പറഞ്ഞ് ജീവിതം അലസമായി തീർക്കുന്നവർക്കിടയിൽ ശരിക്കും അയൺമാനാണ് ഡോ. ബിബിൻ പി. മാത്യു പോളക്കാട്ടിൽ.