അദൃശ്യവേലി കെട്ടുന്ന ദൈവം
Saturday, May 24, 2025 11:51 PM IST
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ തകർന്നു. എന്നാൽ, കോളജിനു മാത്രം ഒരു നാശനഷ്ടവുമുണ്ടായില്ല.
രണ്ടാം ലോകയുദ്ധം നടക്കുന്ന കാലം. അന്നു നാസി യുദ്ധവിമാനങ്ങൾ ബ്രിട്ടനിൽ എന്പാടും ബോംബ് വർഷിക്കുക പതിവായിരുന്നു. ഈ അവസരത്തിൽ വെയിൽസിലെ ബൈബിൾ കോളജിന്റെ അധിപനായിരുന്ന റീസ് ഹോവൽസ് തന്റെ വിദ്യാർഥികളെ വിളിച്ചുകൂട്ടി ഒരു പ്രാർഥനായജ്ഞം തുടങ്ങി. രാത്രികളും പകലുകളും നീണ്ടുനിന്ന പ്രാർഥന. ബോംബാക്രമണത്തിൽനിന്നു രക്ഷപ്പെടാനുള്ള പ്രാർഥനയായിരുന്നു അത്.
വെയിൽസിൽ കനത്ത ബോംബാക്രമണം ഉണ്ടായി. ബൈബിൾ കോളജ് നിന്നിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഒട്ടേറെ കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ തകർന്നു. എന്നാൽ, കോളജിനു മാത്രം ഒരു നാശനഷ്ടവുമുണ്ടായില്ല.
ഇതുകണ്ട ആളുകളിൽ ചിലർ ഹോവൽസിനോട് പറഞ്ഞു: ""എത്രയോ വലിയ ഭാഗ്യം!'' അപ്പോൾ ഹോവൽസ് മറുപടിയായി പറഞ്ഞു: ""ഇതു വെറും ഭാഗ്യമല്ല. ദൈവത്തിന്റെ വലിയ സംരക്ഷണമായിരുന്നു! അവിടന്ന് ഞങ്ങൾക്കു ചുറ്റും ഒരു വേലികെട്ടി ഞങ്ങളെ കാത്തുരക്ഷിച്ചു.''
അപകടങ്ങളിൽനിന്നും പ്രശ്നങ്ങളിൽനിന്നുമൊക്കെ നമ്മെ കാത്തുരക്ഷിക്കാൻ ദൈവം നമുക്കു ചുറ്റിലും ഒരു വേലികെട്ടുമോ? തീർച്ചയായും! എന്നാൽ, ആ വേലി അദൃശ്യമായതുകൊണ്ട് നമുക്ക് അതു കാണാൻ സാധിക്കുന്നില്ലെന്നു മാത്രം.
ദൈവം നമുക്കു ചുറ്റും വേലികെട്ടി നമ്മെ സംരക്ഷിക്കുന്നതുകൊണ്ടല്ലേ നമ്മുടെ കാര്യങ്ങളെല്ലാംതന്നെ വലിയ കുഴപ്പംകൂടാതെ പോകുന്നത്? പക്ഷേ, നമ്മിലെത്ര പേർക്ക് അതേക്കുറിച്ച് അവബോധമുണ്ടാകും?
ദൈവം വേലികെട്ടി സംരക്ഷിച്ച ഒരാളായിരുന്നു ബൈബിളിലെ ജോബ്. ഒരിക്കൽ, സാത്താൻ ഭൂമിയെല്ലാം ചുറ്റിസഞ്ചരിച്ച ശേഷം ദൈവത്തിന്റെ സന്നിധിയിൽ എത്തിയപ്പോൾ ദൈവം സാത്താനോടു ചോദിച്ചു: ""എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമുഖത്ത് ആരെങ്കിലും ഉണ്ടോ?''
അപ്പോൾ സാത്താൻ ചോദിച്ചു: ""ജോബ് ദൈവത്തെ ഭയപ്പെടുന്നതു വെറുതെയാണോ? അങ്ങ് അവനും അവന്റെ ഭവനത്തിനും സന്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നൽകി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു. അവന്റെ സന്പത്ത് വർധിപ്പിക്കുകയും ചെയ്തു (ജോബ് 1:8-10).
നമ്മിൽ പലരും വിസ്മരിക്കുന്ന കാര്യമാണ് മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകളിൽ സാത്താൻ അനുസ്മരിച്ചിരിക്കുന്നത്. അതായത്, ദൈവം എപ്പോഴും നമുക്കുചുറ്റും വേലികെട്ടി സംരക്ഷിക്കുന്നു.
ദൈവം ഏതെല്ലാം രീതിയിലാണ് വേലികെട്ടി നമുക്കു സംരക്ഷണം നൽകുന്നതെന്നു വിഭാവനം ചെയ്യാൻ സാധിക്കുമോ? ദൈവത്തിന്റെ സംരക്ഷണം ചില കാര്യങ്ങളിൽ നമുക്ക് അനുഭവവേദ്യമായേക്കാം.
എന്നാൽ, അവിടന്ന് നമുക്കു നൽകുന്ന സംരക്ഷണത്തിന്റെ വ്യാപ്തിയെക്കുറിച്ചു നമുക്ക് അത്ര അവബോധമില്ല എന്നതല്ലേ വസ്തുത?
പരീക്ഷകളിൽ പതറാതെ
ദൈവം നമുക്കു സംരക്ഷണം നൽകുന്നതിനിടയിൽ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ കഷ്ടതകളും ദുരിതങ്ങളും കടന്നുവന്നേക്കാം. അപ്പോൾ, ദൈവം നമ്മെ കൈവിട്ടു എന്ന് ഒരിക്കലും കരുതരുത്.
ദൈവത്തിന്റെ പരിപാലനയുടെ ഭാഗമായി അങ്ങനെ സംഭവിക്കുന്നു എന്നു മാത്രമേ നാം അപ്പോൾ കരുതാവൂ. ജോബിന്റെ കഥ അതാണ് വ്യക്തമാക്കുന്നത്.
ജോബിനെ പരീക്ഷിക്കാനായി സാത്താൻ ആവശ്യപ്പെട്ടതനുസരിച്ച്, ദൈവം ജോബിനു നൽകിയിരുന്ന പല സംരക്ഷണങ്ങളും പിൻവലിച്ചു. തന്മൂലം, ആദ്യം ജോബിന്റെ സന്പത്ത് നഷ്ടപ്പെട്ടു.
പിന്നീട്, ദാസന്മാരെയും മക്കളെയും നഷ്ടപ്പെട്ടു. അതിനു ശേഷം, ജോബിനെ അടിമുടി വ്രണങ്ങൾകൊണ്ട് സാത്താൻ പീഡിപ്പിച്ചു. എന്നാൽ, ഇവയെല്ലാം മൂലം ജോബ് ദൈവത്തെ തള്ളിപ്പറഞ്ഞോ? ദുഃഖങ്ങളും ദുരിതങ്ങളും ഒന്നിനു പിറകേ ഒന്നായി ജോബിനെ ആഞ്ഞടിച്ചപ്പോൾ ജോബ് പതറി, എങ്കിലും ജോബ് ഒരിക്കലും ദൈവത്തെ തള്ളിപ്പറഞ്ഞില്ല.
"കടന്നുപോകാൻ ആവാത്തവിധം അവിടന്ന് എന്റെ വഴികൾ കെട്ടി അടച്ചു'(ജോബ് 19:18) എന്ന് ജോബ് പറഞ്ഞെങ്കിലും ദൈവത്തിലുള്ള വിശ്വാസം കൈവെടിഞ്ഞില്ല. ജോബ് പറഞ്ഞു: “എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നെന്നും അവിടന്ന് അവസാനം എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു” (ജോബ് 19:25). ജോബ് വിശ്വസിച്ചതുപോലെതന്നെ സംഭവിച്ചു. ദൈവം ജോബിനെ വീണ്ടും സമൃദ്ധമായി അനുഗ്രഹിച്ചു.
നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും ദുരിതങ്ങളുമുണ്ടാകുന്പോൾ ദൈവം കൈവിട്ടു എന്നു കരുതാതെ ദൈവത്തിൽ നാം പൂർവാധികം ശരണപ്പെടണം. അപ്പോൾ, തീർച്ചയായും തന്റെ പരിപാലനയ്ക്കനുസരിച്ച് അവിടത്തെ മാർഗത്തിലൂടെ വഴിനടത്തിക്കൊള്ളും. അവിടത്തെ സംരക്ഷണം ലഭിക്കുകയും ചെയ്യും.
നമുക്കു നേടിയെടുക്കാവുന്ന കാര്യമല്ല ദൈവം നൽകുന്ന സംരക്ഷണം. എന്നാൽ, അവിടത്തെ സംരക്ഷണം സ്വീകരിക്കാൻ സ്വയം ഒരുങ്ങാൻ സാധിക്കും. അതിന് ഏറ്റവും സഹായിക്കുന്നതു പ്രാർഥനയാണ്.
നമ്മുടെ ജീവിതത്തെ ദൈവത്തിനു സന്പൂർണമായി സമർപ്പിച്ചു പ്രാർഥിക്കുന്പോൾ തീർച്ചയായും അവിടത്തെ സംരക്ഷണം നമുക്കു ലഭിക്കും. "തന്റെ തൂവലുകൾകൊണ്ട് അവിടന്നു നിന്നെ മറച്ചുകൊള്ളും; അവിടത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും; അവിടത്തെ വിശ്വസ്തത നിനക്കു കവചവും പരിചയുമായിരിക്കും'(സങ്കീർത്തനം 91:14) എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
ചിറകിന്റെ നിഴലിൽ
പ്രാർഥനപോലെ പ്രധാനപ്പെട്ടതാണ് ദൈവത്തിന്റെ അനന്തപരിപാലനയിലുള്ള വിശ്വാസവും. "നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
അതിനാൽ ഭയപ്പെടേണ്ട' (മത്തായി 10:3) എന്നല്ലേ യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്? അപ്പോൾപിന്നെ, അവിടത്തെ അനന്തപരിപാലനയിൽ അടിയുറച്ചു മുന്നോട്ടുപോവുകയല്ലേ നാം ചെയ്യേണ്ടത്?
അങ്ങനെ മുന്പോട്ടു പോകുന്പോൾ, ചിലപ്പോൾ അവിടത്തെ സംരക്ഷണം പിൻവലിക്കുന്ന അവസരങ്ങൾ ഉണ്ടായേക്കാം. അല്ലെങ്കിൽ അവിടന്നു നമുക്കായി കെട്ടിയ വേലികൾ പൊളിക്കാൻ ഏതെങ്കിലും ശക്തികൾക്ക് അധികാരം നൽകിയേക്കാം.
എന്നാൽ, അപ്പോഴെല്ലാം ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. അതായത്, ഏതു വലിയ പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള കൃപ അവിടന്ന് നമുക്കു നൽകുമെന്ന കാര്യം.
ദൈവത്തിന്റെ കൃപ അവിടത്തെ ശക്തിയാണ്. ആ ദിവ്യശക്തി ഒപ്പമുണ്ടെങ്കിൽ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ട. അതുവഴി ഏതു പ്രതിസന്ധിയും നമുക്ക് അഭിമുഖീകരിക്കാൻ സാധിക്കും.
"കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ' (സങ്കീർത്തനം 17:18) എന്ന പ്രാർഥന സങ്കീർത്തകനോടുകൂടി നമുക്കും അനുദിനം ഉരുവിടാം.
നമ്മുടെ ജീവിതം ഓരോ ദിവസവും ദൈവത്തിനു പൂർണമായി സമർപ്പിക്കാം. അപ്പോൾ, അവിടന്ന് നമുക്കു ചുറ്റും അദൃശ്യമായ വേലികെട്ടി തന്റെ അനന്തപരിപാലനയിൽ കാത്തുകൊള്ളും, തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ