ജീവിതം മാറിമാറി ജീവിച്ചാൽ
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, June 7, 2025 7:12 AM IST
മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം. എന്നാൽ, അങ്ങനെ ജീവിക്കുന്നതുവഴി നമുക്കു പൂർണസന്തോഷമുണ്ടാകുമോ?
ബ്രിട്ടീഷ് ഗ്രന്ഥകാരനും പത്രപ്രവർത്തകനുമായ മാറ്റ് ഹെയ്ഗ് 2020ൽ പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ഒരു നോവലാണ് "ദ മിഡ്നൈറ്റ് ലൈബ്രറി'. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഏറെക്കാലം പ്രത്യക്ഷപ്പെട്ട ഈ നോവൽ നാൽപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നോറ സീഡ് എന്ന മുപ്പത്തിയാറുകാരിയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നോറയുടെ കൗമാരപ്രായത്തിൽ പിതാവിനെ അവൾക്കു നഷ്ടപ്പെട്ടു. കുറെ വർഷം കഴിഞ്ഞപ്പോൾ അവളുടെ മാതാവിനെയും. തന്മൂലം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുനീക്കിക്കൊണ്ടിരുന്നത്.
എന്നാൽ, ഒരു ദിവസം അവളുടെ പൂച്ച ചത്തുപോയി. പിറ്റേന്നു മ്യൂസിക് സ്റ്റോറിലുണ്ടായിരുന്ന അവളുടെ ജോലി നഷ്ടപ്പെട്ടു. ഇതിനിടെ, അവളുടെ ബോയ് ഫ്രണ്ട് ആയിരുന്ന ഡാനിനെ വിവാഹം കഴിക്കാനുള്ള പ്ലാൻ ഉപേക്ഷിച്ചിരുന്നു. കാര്യങ്ങൾ പലതും പ്രതീക്ഷിക്കാത്ത രീതിയിൽ നീങ്ങുന്നതിനിടെ അവളുടെ സഹോദരനുമായുള്ള ബന്ധവും വഷളായി.
എന്തിനു ജീവിക്കണം?
ഈ പശ്ചാത്തലത്തിലാണ് നോറ തന്റെ ജീവിതത്തെ ആകെപ്പാടെ ഒന്നു വിലയിരുത്തിയത്. ജീവിതത്തിൽ നഷ്ടങ്ങളും പരാജയങ്ങളും മാത്രം. മുന്നോട്ടുപോവുക അസാധ്യമെന്ന് അവൾക്കു തോന്നി.
അതുപോലെ ജീവിക്കാൻ പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന അവസ്ഥയിൽ അവളെത്തി. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ഇട്ട ശേഷം ജീവനൊടുക്കാൻ മുതിർന്നത്.നോറയ്ക്കു ബോധം വീണ്ടുകിട്ടുന്പോൾ അവൾ കാണുന്നത് താൻ വലിയ ഒരു ലൈബ്രറി കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്നതായിട്ടാണ്.
അവൾ വേഗം ആ കെട്ടിടത്തിനുള്ളിൽ കടന്നു. എല്ലായിടത്തും പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നതു കണ്ടു. അവയുടെ ചുമതലക്കാരി അവൾ പണ്ട് പഠിച്ച സ്കൂളിലെ ലൈബ്രേറിയനായിരുന്ന മിസിസ് എൽമ് ആയിരുന്നു.“നീ വന്നിരിക്കുന്നത് ജീവനും മരണത്തിനുമിടയ്ക്കുള്ള ദ മിഡ്നൈറ്റ് ലൈബ്രറി എന്ന സ്ഥലത്താണ്''- എൽമ് അവളോടു പറഞ്ഞു. "ഇവിടെ സമയത്തിനു മാറ്റമില്ല.
ഇവിടെ എപ്പോഴും അർധരാത്രി ആയിരിക്കും.'' ഇതിനുശേഷം "ദ ബുക്ക് ഒാഫ് റിഗ്റെറ്റ്സ്' എന്ന പുസ്തകം അവളെ പരിചയപ്പെടുത്തി. ഖേദങ്ങളുടെ ആ പുസ്തകം നിറയെ എഴുതപ്പെട്ടിരുന്നത് നോറ തന്റെ ജീവിതത്തെക്കുറിച്ചോർത്തു വിലപിച്ച കാര്യങ്ങളായിരുന്നു.
എന്നാൽ, അവിടെ ഉണ്ടായിരുന്ന മറ്റ് പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നതു നോറയുടെ ജീവിതത്തിന്റെ മറ്റു ചില ഭാഷ്യങ്ങളായിരുന്നു. അവൾ ഏതു പുസ്തകം തെരഞ്ഞെടുത്താലും അവയിൽ വായിക്കാൻ സാധിച്ചത് അവൾ ജീവിക്കാൻ ആഗ്രഹിച്ച രീതിയിലുള്ള ജീവിതങ്ങളായിരുന്നു.
നോറ ആദ്യം വായിച്ച പുസ്തകം അവൾ തന്റെ ബോയ് ഫ്രണ്ട് ഡാനിനെ വിവാഹം കഴിക്കുന്നതും അതേത്തുടർന്നു സംഭവിച്ച കാര്യങ്ങളുമായിരുന്നു. വിവാഹശേഷം അവർ ഒരു ബിസിനസ് തുടങ്ങി. എന്നാൽ, ഡാനിന്റെ ജീവിതത്തിലെ താളപ്പിഴകൾ മൂലം അവളുടെ സന്തോഷം നഷ്ടമാകുന്നതായിട്ടാണ് പുസ്തകത്തിൽ വായിക്കാനായത്.
പല ജീവിതങ്ങൾ
ആ പുസ്തകം തിരികെ കൊടുത്തശേഷം നോറ മറ്റൊന്നെടുത്തു. അതിൽ തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം താൻ ഒരു ഒളിന്പിക് നീന്തൽ താരമായി മാറുന്നതായിട്ടാണ് കണ്ടത്. എന്നാൽ, ആ ജീവിതവും സന്തോഷത്തോടെ മുന്നോട്ടുപോകുന്നതായി അവൾ കണ്ടില്ല. അവളുടെ വേറൊരു ആഗ്രഹം വലിയ ഒരു റോക്ക്സ്റ്റാർ ആയിത്തീരണമെന്നായിരുന്നു. ആ കഥയാണ് മറ്റൊരു പുസ്തകത്തിൽ എഴുതപ്പെട്ടിരുന്നത്.
പക്ഷേ, ആ കഥയുടെ അന്ത്യവും സന്തോഷകരമായിരുന്നില്ല. നോറ ജീവിച്ച വിവിധ ജീവിതങ്ങളിൽ ഏറ്റവും അവസാനം അവൾ വായിച്ചത് സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നതിന്റെ കഥയായിരുന്നു. എന്നാൽ, ആ കഥ നോറ വായിച്ചപ്പോൾ താൻ ഇതുവരെ അതു നേടിയെടുത്തതല്ല എന്ന ദുഃഖം ബാക്കി നിന്നു.
അവൾ വീണ്ടും മറ്റൊരു പുസ്തകമെടുക്കാൻ തുനിയുമ്പോൾ ലൈബ്രറിയിൽ പെട്ടെന്ന് തീപടർന്നു പിടിക്കാൻ തുടങ്ങി. ഉടനെ അവളുടെ വാച്ചിന്റെ സൂചികളും ചലിച്ചുതുടങ്ങി.നോറ പെട്ടെന്ന് ഉറക്കമുണർന്നു. ജീവിക്കാൻ കൊതിച്ച അവൾ ഒരു അയൽക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെ ജീവൻ രക്ഷിച്ചു. തുടർന്നു പിണങ്ങി നിന്നിരുന്ന സഹോദരനുമായി രമ്യപ്പെട്ടു.
താൻ ഉപേക്ഷിച്ച ഒരു സുഹൃത്തുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചു. പിന്നീടവൾ മിസിസ് എൽമുമായി ചെസ് കളിച്ചുകൊണ്ടിരിക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്.ജീവിതം മാറി മാറി ജീവിച്ചാൽ നമുക്കു സന്തോഷമുണ്ടാകുമോ? മറ്റൊരാളുടെ ജീവിതം നന്നായി പോകുന്നതായി കാണുന്പോൾ ആ വ്യക്തിയെപ്പോലെ ആയിരുന്നെങ്കിൽ എന്നു നാം ആഗ്രഹിച്ചേക്കാം.
എന്നാൽ, അങ്ങനെ ജീവിക്കുന്നതുവഴി നമുക്കു പൂർണസന്തോഷമുണ്ടാകുമോ? ഇല്ലെന്നാണ് നോറയുടെ അനുഭവം വ്യക്തമാക്കുന്നത്. ദൈവവചനം പഠിപ്പിക്കുന്നതുപോലെ ദൈവത്തിനു നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. അതു നമ്മുടെ നാശത്തിനല്ല, പ്രത്യുത ക്ഷേമത്തിനുള്ള പദ്ധതിയാണ് (ജറ 29:11).
ദൈവത്തിന്റെ ഈ പദ്ധതിയനുസരിച്ചു പോകുമ്പോഴാണ് ജീവിതം അർഥപൂർണമാകുന്നതും സന്തോഷകരമാകുന്നതും. ദൈവവചനം വീണ്ടും അനുസ്മരിപ്പിക്കുന്നതുപോലെ ദൈവം നമുക്ക് തന്നിരിക്കുന്ന ദാനങ്ങളുപയോഗിച്ചാണ് ജീവിതം കരുപ്പിടിപ്പിക്കേണ്ടത് (1 പത്രോസ് 4:10). നമുക്കു ലഭിച്ചിട്ടില്ലാത്ത ദാനങ്ങളെക്കുറിച്ച് വിലപിക്കേണ്ട. പകരം ലഭിച്ചിട്ടുള്ള ദാനങ്ങളെക്കുറിച്ചു നന്ദിപറഞ്ഞ് അവയുടെ സഹായത്തോടെ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് വേണ്ടത്.
നോറ മനസിലാക്കിയതുപോലെ എല്ലാ ജീവിതത്തിലും സഹനങ്ങളും താളപ്പിഴകളുമുണ്ട്. എന്നാൽ, അവയൊന്നും നമ്മെ തളർത്താൻ അനുവദിക്കരുത്. അതിനു പകരം ഇതു കർത്താവ് നൽകിയ ദിവസമാണ്. നമുക്ക് ഇന്നു സന്തോഷിച്ച് ആനന്ദിക്കാം (സങ്കീ 118:24) എന്നു സങ്കീർത്തകനോടൊപ്പം പാടണം. അപ്പോഴാണ് ദൈവത്തിന്റെ സമൃദ്ധമായ ജീവൻ നമ്മിലേക്ക് പ്രവഹിക്കുക. അവിടന്ന് നൽകുന്ന ആ ജീവൻ മാത്രം മതി നമ്മുടെ ജീവിതം സന്തോഷ പൂർണമാകാൻ.