അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഹരിപ്രസാദ്
Saturday, June 7, 2025 7:23 AM IST
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓർക്കസ്ട്ര അറേഞ്ച് ചെയ്ത് പാടിക്കിട്ടുന്ന യാന്ത്രികകാലം. വേദികളിൽ പെർഫോം ചെയ്യുന്നതും ലാപ്ടോപ്.
ഓർക്കസ്ട്ര വേണ്ട, പാടുകയും വേണ്ട. ഇങ്ങനെ മതിയോ എന്ന് ആരും ചോദിച്ചുപോകും. പോരാ എന്നു പറയാൻ ആളുകൾ കുറവാണ്. എന്നാൽ, ലെസ്ലി ലൂയിസ് പറയുന്നു- ഭാവവും വികാരവുമാണ് സംഗീതത്തെ നയിക്കേണ്ടതെന്ന്...ഒരു സ്വപ്നത്തിൽനിന്നാണ് ഇപ്പോഴും മെലഡിയുണ്ടാകുന്നത്- ലെസ്ലി ലൂയിസ്.
അപ്പോൾ നമുക്കു ചോദിക്കാം, എവിടെനിന്നല്ല സുന്ദരസംഗീതമുണ്ടാകുന്നത് എന്ന്. ഉത്തരം അദ്ദേഹംതന്നെ പറയുന്നുണ്ട്- ഒരിക്കലും കംപ്യൂട്ടറിൽനിന്നല്ല, ഓട്ടോ-ട്യൂണിൽനിന്നല്ല, എഐയിൽനിന്നല്ല!
വണ് ഓഫ് എ കൈൻഡ് എന്നു വിശേഷിപ്പിക്കാവുന്ന സംഗീതജ്ഞനാണ് ലെസ്ലി ലൂയിസ്. അദ്ദേഹത്തിന്റെ സംഗീതവുമായി വലിയ ബന്ധമില്ലാത്തവർക്കു പോലും കൊളോണിയൽ കസിൻസ് എന്ന ആൽബത്തിന്റെ പേരു പറഞ്ഞാൽ അറിയാം. ഗായകൻ ഹരിഹരനുമായി ചേർന്നു രൂപീകരിച്ച സംഗീതദ്വയമാണ് കൊളോണിയൽ കസിൻസ്. അതേ പേരിലുള്ള ആദ്യ ആൽബം പുറത്തിറങ്ങിയിട്ട് 30 വർഷങ്ങളാകുന്നു.
എംടിവി ഏഷ്യാ വ്യൂവേഴ്സ് ചോയ്സ് അവാർഡ്, യുഎസ് ബിൽബോർഡ് വ്യൂവേഴ്സ് അവാർഡ് എന്നിവ നേടിയ ആൽബമാണത്. കൃഷ്ണ, സനിധപ തുടങ്ങിയ പാട്ടുകൾ ഇന്നും തലമുറകൾക്കു പ്രിയങ്കരം. ഇന്ത്യൻ ശ്രോതാക്കൾക്ക് റോക്ക്, പോപ് സംഗീതധാരകളെ പരിപചയപ്പെടുത്തിയ കംപോസർമാരിൽ മുൻനിരക്കാരനാണ് ലെസ്ലി.
എക്കാലവും പുതുമകളെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്ത അദ്ദേഹം കഴിഞ്ഞനാൾ സംഗീതമേഖലയിലെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഇടപെടലുകളെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു. വാക്കുകൾ ഇങ്ങനെ: “സർഗാത്മകതയുടെ മികവുയർത്തുന്ന ഏതുപകരണത്തെയും ഇഷ്ടപ്പെടുന്ന ആളെന്ന നിലയ്ക്ക് പുതിയ സാങ്കേതികവിദ്യകളെ ഞാൻ സ്വാഗതംചെയ്യുന്നു.
കംപ്യൂട്ടർ വന്നകാലത്ത് അതിനെ ആളുകൾ സംശയത്തോടെയാണ് കണ്ടത്. ഓട്ടോ-ട്യൂണ് സോഫ്റ്റ് വെയർ വന്നപ്പോൾ ഇനി ആർക്കും പാടാം എന്നായിരുന്നു പലരുടെയും പക്ഷം. എന്നാൽ, അതൊന്നുമല്ല സംഭവിച്ചത്. നമുക്കു കിട്ടുന്ന ഒരുപകരണത്തിൽ വൈദഗ്ധ്യം നേടുന്പോഴാണ് അതിന്റെ ശക്തി കൂടുന്നത്. എഐയുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പരീക്ഷയ്ക്ക് സഹായിക്കുന്ന കാൽക്കുലേറ്റർ മാത്രമാണത്, തലച്ചോറല്ല.
മെലഡി ഇപ്പോഴും ഉണ്ടാകുന്നത് ഒരു സ്വപ്നത്തിൽനിന്നാണ്. എഐയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. എന്നാൽ, നിങ്ങളായിരിക്കണം അതിനെ നയിക്കുന്നത്. ഒരിക്കലും അതു തെളിയിക്കുന്ന വഴിയേ നടക്കൽ ആകരുത് സംഗീതസൃഷ്ടി.
വികാരങ്ങൾക്കു പകരമായി എന്തെങ്കിലും വയ്ക്കാൻ എഐയ്ക്കു കഴിയില്ല. പ്രചോദിപ്പിക്കാനും സഹായിക്കാനും മെച്ചപ്പെടുത്താനും എഐയ്ക്കു കഴിയും.
ഒരു സങ്കടത്തെയോ ഓർമയെയോ ആഹ്ലാദത്തെയോ കുറിച്ചു മനുഷ്യൻ പാടുന്പോഴുള്ള വികാരം കൊണ്ടുവരാൻ അതിനു സാധിക്കില്ല. സംഗീതത്തിന്റെ ആത്മാവ് മനുഷ്യനിലാണ്. കലാകാരൻ ജീവനോടെയുള്ളയാളാവണം.”-തെളിമയുള്ളതാണ് ലെസ്ലിയുടെ വാക്കുകൾ.
ഗിറ്റാർ ജ്വരം
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന പി.എൽ. രാജിന്റെ മകനായി 1960 ജൂണ് 20ന് മുംബൈയിൽ ജനിച്ച ലെസ്ലി ലൂയിസ് ബീറ്റിൽസിനെയും എറിക് ക്ലാപ്ടനെയും ജിമി ഹെൻറിക്സിനെയും കേട്ട് ആരാധിച്ചാണ് വളർന്നത്. ചെറുപ്പത്തിലേ ഗിറ്റാർ ജ്വരം കയറി.
കഫേ റോയൽ (ഒബ്റോയ് ടവേഴ്സ്) പോലുള്ള വൻകിട ഹോട്ടലുകളിൽ ഗിറ്റാറിസ്റ്റായിരുന്നു. തുടർന്ന് കല്യാണ്ജി- ആനന്ദ്ജി, ലക്ഷ്മികാന്ത്-പ്യാരേലാൽ, ആർ.ഡി. ബർമൻ, ലൂയിസ് ബാങ്ക്സ് തുടങ്ങിയവർക്കുവേണ്ടി റിക്കാർഡിംഗുകൾക്കും ഗിറ്റാർ വായിച്ചുതുടങ്ങി. പാട്ടും വഴങ്ങുമായിരുന്നു.
തംപ്സ് ആപ് ടേസ്റ്റ് ദ തണ്ടർ, മാംഗോ ഫ്രൂട്ടി, സന്തൂർ സന്തൂർ എന്നിവ പോലുള്ള പരസ്യ ജിംഗിളുകൾ ഒരുക്കി ലെസ്ലി പ്രശസ്തിയിലേക്കുയർന്നു. ആഷാ ഭോസ്ലേ, സുനീതാ റാവു, അലിഷാ ചിനായ്, കെകെ തുടങ്ങിയവർക്കുവേണ്ടി മ്യൂസിക് കോന്പോസിഷനും പ്രൊഡക്ഷനും നിർവഹിച്ചു. 1998ൽ ഹസീന എന്ന പേരിൽ ആദ്യ സോളോ ആൽബം. ഹിന്ദിയിലും തമിഴിലും സിനിമാ പാട്ടുകളും ഒരുക്കി.
കൊളോണിയൽ കസിൻസ് പുറത്തിറങ്ങിയതോടെ ഇന്ത്യൻ സംഗീതരംഗത്ത് സ്വന്തം സ്ഥാനമുറപ്പിക്കുകയും ചെയ്തു. പിതാവ് ശാസ്ത്രീയസംഗീതം പഠിപ്പിക്കാനാഗ്രഹിച്ചെങ്കിലും ഗിറ്റാറിന്റെ വഴിയിൽനിന്നു മാറിനടക്കാൻ ലെസ്ലി വഴങ്ങിയില്ല. മുന്പ് നർത്തകിയായിരുന്ന അമ്മയുടെ പിന്തുണ ആവോളം കിട്ടി.
സാധാരണ ഗിറ്റാറിസ്റ്റുകളും ഗായകരും ധാരാളമുണ്ടെന്നു തിരിച്ചറിഞ്ഞ് അവരിൽനിന്നെല്ലാം വ്യത്യസ്തനായൊരു സംഗീതജ്ഞനാവണം എന്നായിരുന്നു ലെസ്ലിയുടെ ആഗ്രഹം. അതിൽ പലതലങ്ങളിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
ട്രെൻഡുകൾ വരും, പോകും
അറുപത്തിനാലാം വയസിലും ഒരു യുവാവിന്റെ ചടുലതയോടെ ലെസ്ലി ലൂയിസ് സംഗീതരംഗത്തുണ്ട്. എന്താണ് അതിനു പിന്നിലെ രഹസ്യം എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ: “ക്രിയേറ്റിവിറ്റിയാണ് എന്നും എന്റെയൊപ്പമുള്ള കൂട്ടുകാരൻ. അത് എന്റെ ഉള്ളിലിരുന്നു പാടിക്കൊണ്ടിരിക്കും.
ആദ്യ ഗാനം മുതൽ ഇന്നുവരെ ട്രെൻഡുകൾക്കു പിന്നാലെ ഒരിക്കലും പോയിട്ടില്ല. സത്യസന്ധമായ, തെളിമയോടെ എന്നോടു സംസാരിക്കുന്ന മെലഡികളെ പിന്തുടരുകയാണ് ഞാൻ. അതാണ് എന്റെ യാത്ര. എന്റെ സംഗീതം ചിലപ്പോൾ ചട്ടക്കൂടുകളിൽ ഒതുങ്ങുന്നതാവില്ല. ശാസ്ത്രീയ സംഗീത പാരന്പര്യത്തിന് ഇണങ്ങുന്നത് ആവണമെന്നുമില്ല.
ലോകം തീർത്തും നിശബ്ദമായിരിക്കുന്പോഴും സംഗീതം പ്രാണവായുവാക്കണം. തോൽവികൾ മുന്നിൽ വന്നാലും ഉത്സാഹത്തോടെ മുന്നോട്ടു പോകണം. യഥാർഥ കഴിവ് ഏതിരുട്ടിലും തിളങ്ങുകതന്നെ ചെയ്യും.”