കുഞ്ഞുകുഞ്ഞ് സന്തോഷങ്ങൾ
Sunday, May 25, 2025 12:05 AM IST
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഇരുവരും പിന്നെ ആദ്യ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലുമായിരുന്നു.
ട്രീസയ്ക്കു കുട്ടികളെ ഇഷ്ടമാണോ? കല്യാണം ഏതാണ്ട് ഉറപ്പിച്ച സമയത്തു കെവിൻ അൽഫോൻസ്, ട്രീസ സെലിനോടു ചോദിച്ചു. ആഹ്ലാദം നിറഞ്ഞ ഒരു ചിരിയായിരുന്നു ട്രീസയുടെ ആദ്യ മറുപടി.
തന്നെപ്പോലെ കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെയാണല്ലോ ദൈവം തനിക്കായി ചേർത്തുവച്ചതെന്ന് അവളുടെ മനസ് മന്ത്രിക്കുകയും ചെയ്തു.
പത്തു വർഷം മുന്പ് കല്യാണ ശേഷം കൊല്ലം പുനലൂർ മീങ്കുളം ഇല്ലിക്കൽ വീട്ടിൽനിന്നു ഭർതൃഗൃഹമായ കോയന്പത്തൂരിലെ തറേപ്പറന്പിൽ വീട്ടിലേക്കു പോകുന്പോഴും ഏതൊരു സാധാരണ വധുവിനെയും പോലെയായിരുന്നു മനസ്.
കോയന്പത്തൂരിൽ ഏറെക്കാലമായി ബിസിനസ് ചെയ്ത് അവിടെ താമസമാക്കിയ കെവിന്റെ കുടുംബത്തിലേക്കു ചെന്നപ്പോൾ വെറുതെയിരിക്കാൻ ആ എംഎസ്സി എംഫിൽകാരിക്കു തോന്നിയില്ല. അങ്ങനെ കോയമ്പത്തൂർ പിഎസ്ജി കോളജിൽ പഠിപ്പിക്കാൻ പോയി.
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഇരുവരും പിന്നെ ആദ്യ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലുമായിരുന്നു.
ജോലി വേണ്ടെന്നു വച്ചു കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി. അങ്ങനെ ആദ്യത്തെ മാലാഖ അവരുടെ ജീവിതത്തിലേക്ക് എത്തി, ഐഡ. കുഞ്ഞിന്റെ കളിയും ചിരിയും കുറുന്പുകളുമൊക്കെ കണ്ടതോടെ ജോലിയേക്കാൾ കുഞ്ഞിന്റെ കാര്യം നോക്കുന്നതാണ് പ്രധാനമെന്നു ട്രീസയ്ക്കു തോന്നി.
ഐഡയുടെ വരവിൽ ജീവിതം കൂടുതൽ നിറമുള്ളതായതോടെ ദൈവം തരുന്ന കുഞ്ഞുങ്ങളെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ ഇരുവരും തീരുമാനിച്ചു.
തെറ്റാത്ത ഒന്നര വർഷം
ഒന്നര വർഷം കഴിഞ്ഞപ്പോൾ അടുത്ത മകൾ ഈവ എത്തി. പിന്നെ ഇന്നേവരെ ഈ ഒന്നര വർഷ ഇടവേള തെറ്റിയിട്ടില്ലെന്ന് കെവിനും ട്രീസയും ചെറു ചിരിയോടെ പറയുന്നു. പത്തു വർഷങ്ങൾക്കിപ്പുറം ഒന്നര വയസ് വീതം വ്യത്യാസത്തിൽ എട്ടു മക്കൾ.
കൂടുതൽ മക്കളെ സ്വീകരിക്കാൻ മനസു കാണിച്ചതുകൊണ്ടാവാം ഇത്തവണ ഒരു സ്പെഷൽ സമ്മാനംകൂടി ദൈവം ഇവർക്കു നൽകി. ഏഴാമത്തെ പ്രസവത്തിൽ ഇരട്ടകൾ.
മൂത്തവൾ ഐഡയ്ക്ക് ഒന്പതര വയസ് ആയി. എട്ടു വയസുള്ള ഈവ, ആറര വയസുകാരൻ അന്റോണിയോ, അഞ്ചു വയസുകാരി നിയ, മൂന്നര വയസുകാരൻ ജോൺജോ, രണ്ടു വയസുകാരൻ തിയഡോർ, രണ്ടു മാസം പ്രായമായ ഇരട്ട പെൺകുഞ്ഞുങ്ങൾ ഒാറ, റുവ എന്നിവരാണ് ഇന്നു വീടിനെ സന്തോഷത്തിന്റെ കൂടാരമാക്കി മാറ്റുന്നത്.
പതിനേഴാം ഉത്സവം!
രണ്ടാഴ്ച മുന്പ് ഓറയുടെയും റുവയുടെയും മാമ്മോദീസയ്ക്ക് എല്ലാവരും കൂടി കൊല്ലത്തെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇല്ലിക്കൽ വീട്ടിൽ കൊച്ചുമക്കൾ 17 പേരുണ്ടെന്നു പറയുന്പോൾ ട്രീസയുടെ പിതാവ് ജോണിക്കുട്ടിക്കും അമ്മ മോളിക്കും നൂറുനാവ്.
ഇവരുടെ നാലു പെൺമക്കളിൽ ഏറ്റവും ഇളയ ആളാണ് ട്രീസ. മൂത്ത മകൾക്ക് രണ്ട് കുട്ടികളും രണ്ടാമത്തെ ആൾക്ക് മൂന്നു കുട്ടികളും മൂന്നാമത്തെ ആൾക്ക് നാലു കുട്ടികളുമുണ്ട്.
എല്ലാവരുംകൂടി ചേർന്നാൽ ഇല്ലക്കൽ വീട്ടിൽ ഉത്സവമേളം. ഓയിൽപാം ഇന്ത്യയിൽ അക്കൗണ്ടന്റ് ആയി വിരമിച്ച ആളാണ് ജോണിക്കുട്ടി. കാഞ്ഞിരപ്പള്ളിയിൽ ഇല്ലിക്കമുറിയിൽ കുടുംബാംഗമായ ജോണിക്കുട്ടി എസ്റ്റേറ്റ് സൂപ്രണ്ടിന്റെ ജോലി സ്വീകരിച്ചു കൊല്ലത്തേക്കു താമസം മാറുകയായിരുന്നു.
പ്രധാന അധ്യാപികയായി വിരമിച്ച മോളിക്ക് കൊച്ചുമക്കളോടൊപ്പമുള്ള നിമിഷങ്ങൾ താൻ വിരമിച്ചിട്ടില്ലെന്ന തോന്നലാണ് സമ്മാനിക്കുന്നത്. മോളി എരുമേലി കൊരട്ടി ഉള്ളാട്ട് കുടുംബാംഗമാണ്.
ഉദരത്തിലെപ്പോഴും
കൂടുതൽ കുട്ടികൾ ഉള്ള പലർക്കും കുട്ടികൾ തമ്മിൽ രണ്ടും മൂന്നും വർഷത്തെയൊക്കെ ഇടവേളയുണ്ട്. എന്നാൽ, ഒന്നര വർഷം വീതം മാത്രം ഇടവേളയിലായിരുന്നു ട്രീസയുടെ ഏഴു പ്രസവവും.
ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ട്രീസ കുട്ടികളെ സന്പത്തായി കരുതിയപ്പോൾ ജോലി, കരിയർ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അതിനു മുന്നിൽ നിഷ്പ്രഭമായി. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്നു ഫസ്റ്റ് റാങ്കോടെയാണ് ട്രീസ ബിഎസ്സി പാസായത്.
പത്തു വർഷം നീണ്ട ദാന്പത്യ ജീവിതത്തിൽ ഏറെ സമയവും ട്രീസയുടെ ഉദരത്തിൽ ഒരു കുഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേൾക്കുന്നവർക്ക് അന്പരപ്പും അതിശയവും തോന്നിയേക്കാമെങ്കിലും ഒരിക്കൽ പോലും അതൊരു ഭാരമോ ബുദ്ധിമുട്ടോ ആയി തോന്നിയിട്ടില്ലെന്ന് ഈ യുവതി പറയുന്നു. ഓരോ കുഞ്ഞിനെയും ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഞങ്ങൾ സ്വീകരിച്ചത്.
മൂത്ത കുട്ടികൾ ഇളയവരെക്കൂടി നോക്കുമെന്നതിനാൽ കുട്ടികളെ പരിപാലിക്കുന്നത് ഇപ്പോൾ വിഷമമായി തോന്നുന്നതേയില്ല.- ഗർഭകാലത്തിന്റെയും പ്രസവത്തിന്റെയും മുലയൂട്ടലിന്റെയുമൊക്കെ ക്ലേശങ്ങൾ എണ്ണിപ്പറഞ്ഞ് മുഖം തിരിക്കുന്നവർ ഏറെയുള്ള കാലത്താണ് മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന ട്രീസയുടെ വാക്കുകൾ.
ആദ്യത്തെ ആറു പ്രസവങ്ങളും നോർമൽ ആയിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമാണ് സിസേറിയൻ വേണ്ടി വന്നത്. അതേസമയം, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ കുഞ്ഞ് തിരിഞ്ഞാണ് കിടക്കുന്നതെന്നും സിസേറിയൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞിരുന്നെങ്കിലും ദൈവാനുഗ്രഹത്താൽ നോർമൽ പ്രസവമായിരുന്നെന്ന് ട്രീസ പറയുന്നു.
ദൈവം അനുവദിച്ചാൽ ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മടിയില്ലെന്നു പറയുന്പോൾ ട്രീസയുടെ ശബ്ദത്തിൽ തികഞ്ഞ മാതൃഭാവം.
ജോൺസൺ പൂവന്തുരുത്ത്