ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്താകെ പൂർണമായും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സാധാരണ ജൂലൈ എട്ടിന് എത്തേണ്ടിയിരുന്ന കാലവർഷം ഒരു ദിവസം വൈകി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചതായി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിവിധ നഗരങ്ങളെ വെള്ളക്കെട്ടിലാക്കിയെങ്കിലും കാർഷികമേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ് കാലവർഷം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂണിൽ രേഖപ്പെടുത്തിയ 33 ശതമാനം മഴക്കുറവ്, ജൂലൈ ആദ്യവാരത്തോടെ 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ മഴ കുറവുള്ള ജില്ലകളുടെ എണ്ണം 262ൽ നിന്ന് 178 ആയി കുറഞ്ഞുവെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, രാജ്യത്തെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇപ്പോഴും കുറവായിത്തന്നെ നിലനിൽക്കുന്നത് മൺസൂൺ വിളകളുടെ വിതയ്ക്കലിനെ ബാധിച്ചതായും കാർഷികമന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ 350.85 ലക്ഷം ഹെക്ടറിലാണ് വിതയ്ക്കൽ നടന്നിട്ടുള്ളത്. ഇതു കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 91.95 ലക്ഷം ഹെക്ടർ കുറവാണ്. സോയാബീൻ, പരുത്തി കൃഷികളെയാണു മൺസൂണിന്റെ താമസം പ്രധാനമായും ബാധിച്ചത്.
ഇതിനുപുറമെ, എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം കാലവർഷത്തിൽ തുടരാൻ സാധ്യതയുള്ളതിനാൽ കൃഷി മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക നിരീക്ഷണസെല്ലുകളും സംസ്ഥാനതല കൺട്രോൾ റൂമുകളും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തിവരികയാണ്. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടേക്കാമെന്നാണു കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.
അന്തരീക്ഷ വ്യതിയാനങ്ങൾക്കു കാരണമാകുന്ന മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ലാത്തതിനാലും ഈ കാലയളവിൽ ന്യൂനമർദങ്ങൾ രൂപപ്പെടാൻ സാധ്യതയില്ലാത്തതിനാലും മഹാരാഷ്ട്ര, കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിലെ മുതിർന്ന ശാസ്ത്രജർ ചൂണ്ടിക്കാട്ടി.