പാലക്കയം: തമിഴ്നാട് സർക്കാർ നിർമിച്ച് പരിപാലിച്ചുപോരുന്ന ഇടക്കുർശി-പാലക്കയം-ശിരുവാണി റോഡ് കാടുകയറിയതോടെ അപകടങ്ങൾ പതിവായതായി പരാതി.
ശിരുവാണി ഡാമിൽ നിന്നും തമിഴ്നാട് സർക്കാർ കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിനു പകരമായ് അവർ നിർമിച്ച റോഡിൽ മരങ്ങളും വള്ളിച്ചെടികളും വളർന്ന് റോഡിലേയ്ക്ക് കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാകുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുമ്പോൾ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും മറ്റ് വാഹനങ്ങളിൽ ചെന്ന് ഇടിക്കുന്നതും പതിവാണ്. റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി പടർന്നുകിടക്കുന്നതുകാരണം ഇഴജന്തുക്കളടക്കം കയറി കിടക്കുകയും വൈകുന്നേരങ്ങളിൽ റോഡിലൂടെ പോകുന്നതും പതിവാണ്. എല്ലാ വർഷവും റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയും വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സംരക്ഷണ ഭിത്തികൾ നിർമിക്കുകയും ഇരുവശങ്ങളിലേയും കാടുകൾ വെട്ടി നീക്കംചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ടുവർഷത്തിലധികമായി യാതൊരുവിധ പ്രവൃത്തികളും ചെയ്യുന്നില്ല.
റോഡിലെ മെറ്റൽ ഇളകി കുണ്ടും കുഴിയുമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി മറിയുന്നതും പതിവാണ്. കാടിനുള്ളിൽ പന്നികളും പാമ്പുകളും കിടക്കുന്നതും വാഹനങ്ങൾ വരുമ്പോൾ കുറുകെ ചാടുന്നതും സ്ഥിരമാണ്. റോഡിന്റെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.