Kerala
കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മന്ത്രിക്കെതിരെ ഭാര്യ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്. മെയിലിലൂടെ ഊരും പേരും ഇല്ലാതെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി.
ക്ലിഫ് ഹൗസിനോട് തൊട്ടടുത്ത് കിടക്കുന്ന കെ.ബി.ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎഎല്‍എയെ അറസ്റ്റ് ചെയ്ത പോലീസാണിതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഗണേഷ് കുമാർ തന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു. എന്നാൽ ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ.ബാലകൃഷ്ണപിള്ളക്കാണ്.
ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ് ഗണേഷ് കുമാർ. നിരന്തരം ക്രിമിനൽ പ്രവർത്തി ചെയ്യുന്ന ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. എല്ലാവരും സുരക്ഷക്കായി വിളിക്കുന്ന പോലീസ് നമ്പരിലാണ് അവരും വിളിച്ചത്. കെ.ബി.ഗണേഷ് കുമാറിന് ധാരാളം പ്രണയങ്ങൾ ഉണ്ടെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.
മന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ആരോപണം തെളിയിക്കുന്നത് അധികാരത്തിന്റെ ദുര്‍വിനിയോഗമാണ്. അതിജീവിത മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ട് എന്ത് നടപടിയുണ്ടായെന്ന് മുഖ്യമന്ത്രിയും പോലീസും മറുപടി പറയണമെന്ന് രാഹുൽ പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.
വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് ഷാഫി പറമ്പിൽ നീരസം പ്രകടിപ്പിച്ചത്. പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.
ജാഥ ക്യാപ്റ്റൻ വി.ഡി. സതീശന് മുമ്പായി സംസാരിക്കേണ്ടിയിരുന്നതാണ് ഷാഫി. എന്നാൽ യോഗത്തിന് അധ്യക്ഷ്യതവഹിച്ചിരുന്ന ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ സതീശനെ സംസാരിക്കാനായി വിളിച്ചു. ഇതിനിടെ വേദിയിൽനിന്ന് ഷാഫിയെ വിളിക്കാനാവശ്യപ്പെടുന്നുണ്ടായിരുന്നു.
തുടർന്ന് ഷാഫിയെ വിളിക്കാനായി മൈക്കിനടുത്തേക്ക് നീങ്ങിയ പ്രമോദ് കക്കട്ടിലിനെ ഷാഫി തടഞ്ഞു. തുടർന്ന് വേദിയിൽ ചെറിയ തർക്കമുണ്ടായി. സതീശൻ തന്നെ തുടർന്ന് സംസാരിക്കുകയും ചെയ്തു.
പിന്നീട് സതീശന്റെ പ്രസംഗത്തിന് ശേഷം പ്രമോദ് കക്കട്ടിൽ ഷാഫിയെ സംസാരിക്കാനായി വിളിച്ചു. താൻ കൂടുതൽ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി "പ്രതിപക്ഷ നേതാവിനോട് പറയുന്നു, നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ' വെന്നും കൂട്ടിച്ചേർത്തു.
Kerala
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാനനിമിഷം മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് അവാർഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
സമഗ്ര സംഭാവന അടക്കം വിവിധ മേഖലകളിലുള്ള അവാർഡുകളാണ് പ്രഖ്യാപിക്കാനിരുന്നത്. അവാർഡ് ജേതാക്കളായ മലയാളി എഴുത്തുകാരുടെ പേരുകളും പുറത്തുവിടുമെന്ന വിവരവും ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് അൽപ്പസമയം മുമ്പാണ് നീട്ടിയത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
അവസാന നിമിഷം സാംസ്കാരിക മന്ത്രാലയം ഇടപെട്ടാണ് പ്രഖ്യാപനം തടഞ്ഞതെന്ന് കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം കെ.പി. രാമനുണ്ണി പറഞ്ഞു. വ്യക്തമായ കാരണം പറയാതെയാണ് ഇത്തരമൊരു നടപടി. ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു ഇടപെടൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: തമിഴ്നാട് മധുരയിലെ തിരുപ്പരൻകുണ്ഡ്രത്ത് ദർഗയ്ക്കു സമീപം കാർത്തികദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജഡ്ജി ജി.ആർ. സ്വാമിനാഥനെ പുറത്താക്കാൻ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ജഡ്ജി വർഗീയ ധ്രുവീകരണത്തിന് അവസരം നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്നണിയിലെ 107 എംപിമാർ ഒപ്പിട്ട നോട്ടീസ് ഡിഎംകെയുടെ നേതൃത്വത്തിൽ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കു നൽകിയത്.
ജഡ്ജിയുടെ നിഷ്പക്ഷത, സുതാര്യത, മതേതര പ്രവർത്തനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രത്യേക സമുദായത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനോടും അഭിഭാഷകരോടും ജഡ്ജിയുടെ ഭാഗത്തുനിന്ന് പക്ഷപാത സമീപനമുണ്ടെന്നും, ഹൈക്കോടതി ജഡ്ജിമാരെ ഭരിക്കാനും നീക്കം ചെയ്യാനും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 217 പ്രകാരം നൽകിയ നോട്ടീസിൽ പറയുന്നു. ഭരണഘടനയുടെ മതേതര തത്വങ്ങൾക്കു വിരുദ്ധമായ കേസുകളിൽ തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റീസ് സ്വാമിനാഥനെ പുറത്താക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
മധുര മുനിസിപ്പൽ കോർപറേഷന്റെ ഭാഗമായ തിരുപ്പരൻകുണ്ഡ്രം കുന്നുകളുടെ മുകളിലാണ് ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷയുടെ ദർഗ സ്ഥിതിചെയ്യുന്നത്. ദർഗയ്ക്കു സമീപമുള്ള ദീപത്തൂണിൽ ദീപം തെളിക്കുന്നതിനു പകരം സാധാരണ സ്ഥലത്തു ദീപം തെളിക്കാനാണ് ക്ഷേത്ര ഭരണകൂടം ഇതുവരെ തീരുമാനിച്ചത്.
ഇതിനെ എതിർത്ത ചില ഹൈന്ദവസംഘടനകൾ ദർഗയ്ക്കു സമീപം ‘ദീപത്തൂൺ’ എന്നുവിളിക്കുന്ന സ്തംഭത്തിൽ വിളക്ക് കൊളുത്തണമെന്ന സംഘ്പരിവാറിന്റെ ആവശ്യത്തിനു കോടതിയിൽനിന്ന് അനുകൂല വിധി നേടി.
ഇതിന്റെ പശ്ചാത്തലത്തിൽ ദീപം തെളിക്കാനെത്തിയവരെ തമിഴ്നാട് സർക്കാർ തടഞ്ഞു. ഇത് മേഖലയിൽ സംഘർഷത്തിനു കാരണമായി. ജസ്റ്റീസ് സ്വാമിനാഥൻ ആർഎസ്എസുകാരനാണെന്നും ഇക്കാര്യം അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ടെന്നും ഡിഎംകെ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്‍ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
Kerala
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്ന് സലാം ആരോപിച്ചു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ വിവാദ പ്രസംഗം.
ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും സലാം പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ ഉലഞ്ഞ് എൽഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുമെന്നാണ് സൂചന. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്.
Kerala
തിരുവനന്തപുരം: എൻ.കെ. പ്രേമചന്ദ്രന് എംപിക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകി രഹ്നാ ഫാത്തിമ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എൻ.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിനാണ് രഹ്നാ ഫാത്തിമ ഫേസ്ബുക്കിൽ മറുപടി നൽകിയത്.
എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും പൊറോട്ടയും ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സുപ്രീം കോടതി വിധിവന്നശേഷം 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണാണ്.
2018 നവംബർ 27ന് ഞാൻ അറസ്റ്റിലായി. ഡിസംബർ 14നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ ജാമ്യ വ്യവസ്ഥയിൽ പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഗവർണറെ കണ്ട് ബിജെപി നേതാക്കൾ. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ ബിജെപി നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. 30 വർഷത്തെ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ക്രിമിനൽ ഗൂഢാലോചന കേന്ദ്ര ഏജൻസി അന്വേഷിക്കണം.
ശബരിമല വിഷയത്തെ സംബന്ധിച്ച് ഗവർണറെ ബോധ്യപ്പെടുത്തി. വീഴ്ച്ചയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വീഴ്ചയല്ല കൊള്ളയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കുറ്റപ്പെടുത്തി. വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം ദേശീയ തലത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ കൂട്ട പ്രാർഥന നടത്തുമെന്ന് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.
പത്തനംതിട്ടയിൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് പിന്നിൽ പല ഉന്നതരുമുണ്ട്. കള്ളന് ചൂട്ട് പിടിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. അന്വേഷണം സിബിഐക്ക് വിടും വരെ കോൺഗ്രസ് പോരാട്ടം തുടരും.
ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന റിപ്പോർട്ട് ഹൈക്കോടതി സർക്കാരിന് നൽകി. ദേവസ്വം വിജിലിൻസും റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വെച്ചത് സർക്കാരാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് കോൺഗ്രസ് വിശ്വാസ സംഗമം നടത്തിയത്. കെ.സി.വേണുഗോപാൽ പ്രസംഗം തുടങ്ങിയത് ശരണംവിളിച്ചാണ്. വേദിയിൽ നിലവിളക്കും അയ്യപ്പന്റെ വലിയ ഫ്ലക്സുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിന് മുമ്പ് സോപാന സംഗീതവും മുഴങ്ങി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പ്രാഥമിക വിവരശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.ടി.ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സ്ട്രോംഗ് റൂം പരിശോധിക്കും.
തുടർന്ന് ഞായറാഴ്ച സന്നിധാനത്തെത്തി പുതുതായി സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങളും പരിശോധിക്കും. സ്വർണപ്പാളി കാണാതായ പശ്ചാത്തലത്തിലാണ് അവിടുത്തെ അമൂല്യവസ്തുക്കളുടെ പട്ടിക തയാറാക്കാൻ ജസ്റ്റീസ് കെ.ടി.ശങ്കരനെ ഹൈക്കോടതി നിയോഗിച്ചത്.
അതേസമയം സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതി നിർദേശിച്ച അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഉത്തരവ്. ദേവസ്വം വിജിൻസ് വെള്ളിയാഴ്ച സമ്പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ കേസെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറന്റി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
തന്ത്രിയുടെ അനുവാദം വാങ്ങിയ ശേഷമാണ് പാളികൾ സ്വർണം പൂശാൻ ശിപാർശ നൽകിയതെന്ന മുരാരി ബാബുവിന്റെ പരാമർശം സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗം മാത്രമാണ്. ഇത്തവണയും സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോർട്ട് നൽകിയെങ്കിലും ബോർഡ് അതു തള്ളുകയായിരുന്നു.
മണ്ഡലമകരവിളക്ക് സീസണിനു മുൻപ് വിവാദങ്ങൾ എല്ലാം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നാല് മേഖലാജാഥകൾ നടത്തും.
പന്തളത്ത് ജാഥകൾ സംഘമിച്ച് മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.
വിവാദത്തിൽ എഡിജിപി എച്ച്.വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതടക്കം അന്വേഷണപരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.