തൃശൂർ: കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് വാടാനപ്പിള്ളിയിൽ ഫ്ലെക്സ് വച്ച സംഭവത്തിൽ സിപിഎം മറുപടി പറയണമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. എന്തെങ്കിലും തരത്തിൽ സിപിഎമ്മിനു കേരളരാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളിൽ അവർ ചെയ്തതു സംബന്ധിച്ച് പാർട്ടി നേതൃത്വം അവരുടെ നിലപാട് വ്യക്തമാക്കണം.
ഇത്തരം നീക്കങ്ങളിലൂടെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുവാനോ പാർട്ടിയിലെ ഐക്യത്തെയോ തെരെഞ്ഞടുപ്പുവിജയത്തിന്റെ ശോഭയെയോ കെടുത്താനോ സാധിക്കില്ല. പാർട്ടി പ്രവർത്തകൻ ബോർഡ് വച്ചതിനുശേഷം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദസന്ദേശത്തിൽനിന്ന് അവരുടെ പാർട്ടിക്കകത്തെ ഏറ്റവും വലിയ ഗ്രൂപ്പിസമാണ് പുറത്തുവന്നത്. സ്വന്തം കണ്ണിലെ തടിക്കഷണം നീക്കംചെയ്തിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് നീക്കംചെയ്യുന്നതാണ് നല്ലതെന്ന് സിപിഎം ഓർക്കണം.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സിപിഎമ്മിന്റെ നിർദേശമില്ലാതെ ഇത്തരത്തിൽ ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടിപ്രവർത്തകൻ ഒന്നും ചെയ്യില്ലെന്നുറപ്പാണ്. യുഡിഎഫ് ഭരണത്തിൽ വരണമെന്ന് ആഗ്രഹമുള്ള നല്ല സിപിഎം പ്രവർത്തകർ തെരഞ്ഞെടുപ്പിനുമുന്പ് ബോർഡ് വച്ചപ്പോൾ, കോൺഗ്രസിനെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ബോർഡ് വയ്ക്കുന്നതെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
Tags : Flex controversy Congress CPM